ബ്ലോഗ് ആര്‍ക്കൈവ്

2016, ഏപ്രിൽ 20, ബുധനാഴ്‌ച

ഉണ്ടെന്നും ഇല്ലെന്നും

നിനക്കെല്ലാമുണ്ടായിട്ടും
ഒന്നും ഇല്ലെന്ന തോന്നൽ മാത്രം
എങ്ങനെ വന്നു?

നോക്കൂ,
എനിയ്ക്കൊന്നുമില്ലെങ്കിലും
ഇല്ലായ്മയില്ലെന്ന തോന്നൽ നിറയെ

വടിച്ചു മോന്തിയ പിഞ്ഞാണത്തിൽ
ബാക്കി വരാത്ത അന്നത്തെയോർത്ത്
നീ ദിനാന്ത്യം വരെ വേവലാതിപ്പെട്ടു

ഒഴിഞ്ഞ വക്കു പൊട്ടിയ പാത്രത്തിൽ
ഒരു കയിൽ നിറയെ കഞ്ഞിവെള്ളം
പാർന്നു കിട്ടിയേയ്ക്കാമെന്നു സന്തോഷിച്ചു ഞാൻ

അത്യുഷ്ണത്തെ ശീതീകരിച്ച മുരൾപ്പാട്ട്
നിൻ നിദ്രയെത്തഴുകിയിട്ടും
ലഹരിയുടെ വേഴ്ച നിന്നെ അലോസരപ്പെടുത്തി

ഉരുകിയൊലിയ്ക്കുന്ന വിയർപ്പിൻ തുള്ളികൾ
നീർച്ചാലുകൾ തീർത്ത്, വറ്റിയ കിണറിലെ വെള്ളമായ്
എന്റെ ഇന്നത്തെ സ്നാനമാകുന്നത് ഞാനറിഞ്ഞു

കാശു തുപ്പിക്കളിച്ച് വെറുക്കാതെ യന്ത്രങ്ങൾ
നിന്റെ സുഗന്ധമണിഞ്ഞ വരവും കാത്ത്
വഴിയോരങ്ങളിൽ കാത്തു കിടന്നു

ഒട്ടിയ വയറുകൾ, ചേപ്രത്തലകൾ;
പകലന്തി നേരത്തെ ആട്ടിനും തുപ്പിനും ശേഷം
എന്റെ മുഷിഞ്ഞ പണക്കീറുകൾക്കായി കാത്തു

എന്നിട്ടും നീ തർക്കിച്ചു ജയിയ്ക്കുന്നു
നിനക്കൊന്നുമില്ലെന്ന്
എനിയ്ക്കൊന്നുമില്ലായ്മയില്ലെന്ന്


അഭിപ്രായങ്ങളൊന്നുമില്ല: