പരാജിതനായ പിതാവു ഞാൻ
പണ്ടു പിന്നിട്ടയിരുട്ടിൻ പെരുവഴി മേലാപ്പിൽ
പൊൻതാരകപ്പൂപ്പന്തലെന്നോതി നിൻ
കുഞ്ഞിളം ബാല്യത്തിൽ കുളിർനിലാവൂട്ടി
പിച്ചവെച്ചു നടത്തിച്ചേൻ പച്ചമണ്ണിൻ മാറിൽ
വിടർന്ന കണ്ണാൽ നിൻ കൗതുക കുതൂഹലം
തുമ്പിയെക്കല്ലെടുപ്പിച്ചും, പിന്നെ പൈക്കിടാ
നെറ്റി
മെല്ലെത്തലോടിയും, തൊട്ടുരുമ്മും കുഞ്ഞാടിൻ
കുസൃതി മാറോടണച്ചും
എത്ര സായന്തനങ്ങളിൽ സന്ധ്യയായ് ചിണുങ്ങി
നീ?
കൗമാരം കടുപ്പിച്ച വചന ദോഷങ്ങളെ
ദൃശ്യഘോഷത്തിൻ കടുംചായക്കൂട്ടിതിൽ
കുടുകുടെക്കണ്ണീരും വാശിയും ചപലയായ്ച്ചാലിച്ച്
ജ്വാലാമുഖങ്ങളിൽ ശലഭമായ് പറന്നു നീ
എത്ര ദിനോത്ഭവം, എത്രയോ വസന്തങ്ങൾ, എത്രയും
ശാസനാങ്കിതം നിൻ ചുവടുകൾ, ആലസ്യങ്ങൾ
നീയറിഞ്ഞീലയെങ്കിലും നിൻ വിജയങ്ങൾ എന്റെയും
നിൻ മോടിയിൽ വിമോഹിച്ച പിതാവു ഞാൻ
ജ്ഞാതയൗവ്വനത്തിൻ ബോധാവബോധങ്ങളിൽ
മാല്യം പിടിച്ചു നീ സ്വയംവരയുക്ത, ബുദ്ധമാം
സ്മരണകൾ
പാഴ്ക്കിനാത്തൊട്ടിയിലെറിഞ്ഞു, മുഖക്കണ്ണിതിൽ
ഇഷ്ടയൗവ്വനത്തിൻ തലച്ചുമടുമായ്, പേറ്റുനോവിറ്റും
നോട്ടം കൺതഴഞ്ഞ്, പടിവാതിൽ കടന്ന്
പിന്തിരിഞ്ഞൊന്ന് നോക്കീടാതകലെയന്നു പോയ്
അപഥ്യനായലയുന്നു ഞാനീക്കോടതി മുറികളിൽ;
നീയും,
നീതിപുസ്തകം തൊട്ടു വന്ദിച്ചു പറയുന്നു,
“രക്ഷിയ്ക്കണം”
നിരത്തി കയ്ക്കുന്ന സത്യങ്ങൾ, കേട്ടു
ന്യായാധിപർ,
പഠിച്ചു വാദങ്ങളോരോന്നും, വാടുന്നു ഹൃദയങ്ങൾ
അജയ്യമാം ന്യായത്തിന്നന്ത്യമാം വിധി കുറിയ്ക്കും
മുമ്പേ
ചോദിച്ചു ന്യായാധിപൻ, “വേണ്ടതു രക്ഷയോ,
കാവലോ, പറയുക”
പുറത്തിരമ്പിയാർക്കും ഹർഷാരവങ്ങളിലാണ്ടു
പോയ്
“രക്ഷ” എന്നോതിയ ഏകസ്വരമാം നമ്മുടെ ഉത്തരം
മുഴങ്ങിയാനൊറ്റവരി വിധിന്യായം, “ഇരയാകുന്നു
നീ,
നിനക്കിനി കാവലാൾ മാത്രം”, കേഴുന്നു ഞാൻ
എന്റെ തോൽവിയിൽ
പരാജിതനായ പിതാവു ഞാൻ, വിധിയ്ക്കുക
തൂക്കു കയർ നീതിപീഠമേ, ഈ പാന്ഥപിതൃത്വത്തിന്
ലോകാവസാനം വരേയ്ക്കും തൂങ്ങിയാടട്ടെ കൺതുറിപ്പിച്ച്
സ്മാർത്തമോഹങ്ങളായ് താമ്രശാസനങ്ങൾ