ബ്ലോഗ് ആര്‍ക്കൈവ്

2024, ഏപ്രിൽ 7, ഞായറാഴ്‌ച

പുനര്‍ജ്ജന്മത്തിന്റെ ഭീതിയില്‍

 

മോക്ഷമൃത്യുവോ

മോക്ഷമോ?

 ബാക്കിപത്രങ്ങള്‍ പാറിപ്പറക്കാത്ത,

ചിന്തകള്‍ പോലും പിറകോട്ടു നടക്കാത്ത,

പരകായ വിഭ്രാന്തി തെല്ലുമേ നിനയ്ക്കാത്ത,

അനന്ത വിലയം കൊതിച്ചിരിയ്ക്കട്ടെ ഞാന്‍

 

മൃത്യു തീണ്ടിയാല്‍ ഇനിയും ജനിച്ചിടും

തിര്യക് യോനിജ ചക്രത്തിന്നടിപ്പെടും

സൂക്ഷ്മാണുവെന്നാലും പൊരുളൊന്നേ പറയാവൂ

അഷ്ടപ്രാണനുപേക്ഷിയ്ക്കാന്‍ ജഡമായ് ചമയണം

 

ഇനി വയ്യൊരു പുനര്‍ജ്ജന്മം; ഭാവമേതാകിലും

ഇനി വയ്യൊരു നടനം; ശാസ്ത്രമേതൊന്നാട്ടെ

ഇനി വയ്യ സഹനം; സാരാംശമേതു ചൊന്നാലും

ഇനി വയ്യൊരു നാളെ; ഭീതിദം, സര്‍വ്വദു:ഖാത്മകം

 

നാളും, നാള്‍ക്കു നാള്‍ നാളും തമ്മില്‍ കലഹം മൂക്കുന്നു

പിന്‍ പതിച്ചിട്ട ജന്മങ്ങള്‍ രോഷം വിതയ്ക്കുന്നു

അന്യ ദൈന്യങ്ങള്‍ കടലായിരമ്പുന്നു

ജന്മ ജന്മാന്തര ദുഷ്കൃതം പെരുകും പോലെ

 

ദാനവും ദൈന്യവും പോരിനായ് വിളിയ്ക്കുമ്പോള്‍

മാനവും മനനവും മോക്ഷഹീനറായ് മാറുന്നുവോ?

തന്മയത്വം ചാര്‍ത്തി അഹംബോധം നുരയ്ക്കുമ്പോള്‍

ഘനരൂപങ്ങളാകാശ മാര്‍ഗ്ഗത്തില്‍ പുളയുന്നു

 

മൃത്യുവല്ല; മോക്ഷവുമല്ല, ഞാന്‍ കൊതിയ്ക്കുന്നൂ!

ആജന്മഭീതിയില്‍ അസംഖ്യം ആരൂഢങ്ങള്‍

സഞ്ചി പൊട്ടിച്ച് കവടിയായ് നിരക്കുമ്പോള്‍

ലഗ്നങ്ങള്‍ മായ്ച്ചു ഞാന്‍ കളം കശക്കട്ടെ

ഉള്‍ത്താരു പൊട്ടിച്ചു, പ്രാണന്‍ ചിതറിച്ചു

കുതറിപ്പറന്നു ലയിയ്ക്കട്ടെ; മടക്കമില്ലാത്ത യാത്രയ്ക്കായ്

2024, മാർച്ച് 31, ഞായറാഴ്‌ച

എട്ടിലെ ആമയും വ്യാകുലതകളും

 

ഏട്ടിലുള്ളാമയും മുയലുമെല്ലാം

പണ്ടൊക്കെ പന്തയം വെച്ചിരുന്നു

പന്തയപ്പാതിയില്‍ മുയലുറങ്ങി

ആമയ്ക്ക് വിജയം കൊടുത്തിരുന്നു

മുയലിന്നഹങ്കാരമീക്കഥയില്‍

തോറ്റുപോമെന്നതോ ഗുണപാഠമായ്

കുഞ്ഞുമനസ്സുകളാര്‍ത്തു കൊണ്ടേ

ഉച്ചത്തിലൊന്നായ് പഠിച്ചിരുന്നൂ

 

എണ്ണത്തില്‍ വമ്പര്‍ മുയല്‍പ്പറ്റങ്ങള്‍

നാണിച്ചു പൊത്തിലൊളിച്ചിരിപ്പായ്

നാണം മുഴുത്തവര്‍ നാളില്‍ നാളില്‍

നൂറു തരമായ് തമ്മില്‍ തെറ്റി

 

കാല് വെളുത്തവര്‍, ചെവി കൂര്‍പ്പിച്ചവര്‍,

നരച്ച മുയലുകള്‍, മേനി വെളുത്തവര്‍,

ചന്ദ്രനില്‍ ചാടിയോര്‍, കാട്ടു മുയലുകള്‍,

വീട്ടില്‍ വളര്‍ന്നവര്‍, അങ്ങനെ അങ്ങനെ.......

 

കൂട്ടത്തിലൂറ്റം നടിച്ചൊരുവന്‍

കാടറിയാനായി കാടു തെണ്ടി

കൂട്ടത്തില്‍ നാട്ടിലും ഊര് തെണ്ടി

കദനം പലതും കലക്കി മോന്തി.

കലത്തെ കലക്കും കഥകള്‍ കേട്ടാ-

ക്കാട്ടുമുയലിന്‍ ഉള്ളുടഞ്ഞു

 

തിരികെത്തി തന്‍ കാട്ടില്‍ തമ്പടിച്ചു

ഏടു വിടുവാന്‍ തീര്‍ച്ചയാക്കി

പരിണാമഗുപ്തരാം ആമവീരര്‍

അപ്പൊഴും ഹുങ്കാല്‍ മദിച്ചു നിന്നു

 

കട്ടിപ്പുറന്തോടും മൊട്ടയുമായ്

നാടാകെ മുയലിനെ പരിഹസിച്ചു

കാടാകെ മൂക്കത്തു വിരലു വെച്ചു

മുയല്‍പ്പറ്റമൊക്കവേ നിസ്സംഗരായ്

 

ഏടു മറിയ്ക്കുന്ന കാടരും നാടരും

പന്തയനാളു കുറിച്ചു പോലും..!!!

മുയലിനോ പന്തയം?”, സന്ദേഹമായ്

നെറ്റി ചുളിച്ച് കളി പറഞ്ഞു

 

പന്തയത്തിന്‍ വിസില്‍ മുഴങ്ങിയപ്പോള്‍

ആമയോ ഏട്ടില്‍ത്തുടര്‍ന്നു നീങ്ങി

മേട്ടിലിറങ്ങി മുയലു പാഞ്ഞു

തന്‍മട്ടിലൊട്ടും കെറുവില്ലാതെ

പന്തയസ്ഥാനത്ത്  പ്രഥമനായി

എത്തീ ശശകന്‍* ശങ്കയെന്യേ

ആമച്ചാരപ്പൊഴും ആരവമായ്

തപ്പിത്തുടിച്ചൂ അകമ്പടിയാല്‍

 

കാടിളകി, ആനന്ദ നൃത്തം ചവിട്ടി,

സ്തബ്ദരായ് മുയലുകള്‍, പിന്നെ ജയാരവം

കാട്ടരചന്‍ മുയലിനെ ആശ്-ളേഷിച്ചൂ

പരിവാരമൊക്കവേ ആമോദമായ്

മാലകള്‍, പൂച്ചെണ്ടു തോരണങ്ങള്‍...

മാലകള്‍, പൂച്ചെണ്ടു തോരണങ്ങള്‍...

 

അപ്പൊഴും......

പഴയ പാഠപുസ്തകക്കെട്ടുമായ് ആമയും സഹജരും

ചതി...ചതി... എന്നാക്രോശിച്ചു കണ്ണുരുട്ടിച്ചാടി,

പിന്നെ കണ്ണു മുറുക്കിയടച്ചു നില്‍പ്പായ്....

പാതിയില്‍ത്തന്നെ.....

 

·      ശശകന്‍ - മുയല്‍

2024, മാർച്ച് 3, ഞായറാഴ്‌ച

നിന്ദയും ശിക്ഷയും

 രക്തദാഹം മുഴുത്ത യൌവ്വനക്കൊഴുപ്പുകള്‍

തിക്ത ലജ്ജാഹീനം ശിലകള്‍; മനസ്സുകള്‍

ഗുപ്ത ശോകം പോലും അറയ്ക്കുന്ന കണ്‍കളാല്‍

കൊത്തിപ്പറയ്ക്കുന്നു, കൂടിയാര്‍ക്കുന്നു നിശ്ശങ്കം

 

ക്രൌര്യം കൂരിരുള്‍ കത്തിച്ചു കല്‍പ്പിയ്ക്കുന്നു

കുനിഞ്ഞ ശിരസ്സൊടിയ്ക്കുവാന്‍ കാരിരുമ്പു പാശം

കുടല്‍ വറ്റി ഊര്‍ദ്ധ്വന്‍ ഭീതിയാല്‍ വറ്റുന്നു

ഒടിഞ്ഞ അരപ്പട്ട പിടികളെശ്ശപിയ്ക്കുന്നു

 

ഇരയിവന്‍, മാടറവു തോറ്റു പോം നീതി

സിര-മര്‍മ്മ കൂപങ്ങള്‍ തുളച്ചിറങ്ങുന്ന താഡനം

പേരിന്നു പോലും ഒരിറ്റു നീര്‍ കൊടുക്കാത്ത

ആരാച്ചാര്‍ കൂട്ടമോ സമത്വ സാഹോദര്യര്‍?

 

കുറ്റമാം മൌനത്താല്‍ ശരിവച്ച സഹപാഠികള്‍

അറിയാത്ത ഭാവത്തില്‍ അദ്ധ്യാപകര്‍’, എറാന്‍ മൂളികള്‍

പാപലേശം പോലും തീണ്ടാത്ത വിചാരണ

തുലച്ചു കളഞ്ഞല്ലോ നികൃഷ്ടരേ, ഒരു പച്ചയാം പ്രാണനെ

 

അമ്പിളി കാട്ടി ഒപ്പിവടിച്ചൂട്ടി വളര്‍ത്തിയൊരോമന

അന്നമില്ലാത്ത വയറുമായ് മൂന്നു നാള്‍ ബന്ധിതന്‍

അടിയേറ്റ്, മുടി ചിന്നി, നാഭിക്കുഴല്‍ വീങ്ങി വേച്ചും

അമ്മയറിയാതെ, അച്ഛനറിയാതെ, ചോര്‍ ന്നൊഴിഞ്ഞൂ ജഡമായ്

 

നിയതി, നീയറിയണം; കയ്പുനീരല്ലിത്

നാള്‍ക്കുനാള്‍ കുത്തിക്കയറ്റിയ കടും വിഷം

ചോര നീലച്ച കുഷ്ഠമാനസഭ്രാന്തന്മാരിവര്‍

ഒന്നു പത്തായ് പെരുകുന്ന കടന്നല്‍ക്കൂട്ടം

വടക്കുമാത്രം നോക്കിക്കുരയ്ക്കുന്ന ശ്വാനവൃന്ദം

സ്തുതി പാടി കാലയാപനം ചെയ്യും പാഠകപ്പൊട്ടര്‍

തിരശ്ശീല ചുറ്റി നഗ്നതയൊളിപ്പിയ്ക്കും നടനകാന്തര്‍

ഹാ ! പ്രബുദ്ധം; ദൈവത്തിന്‍ കൈത്തെറ്റാര്‍* പൊറുക്കാന്‍?

 

ഇനിയരുത്; ഇടിച്ചു നിരത്തണം കൊലക്കലി-

കാഹളം മുഴക്കുന്ന അറവുശാലകള്‍

മായണം; കെട്ട ചോരയുണങ്ങാത്ത വാട

നിന്ദയും ശിക്ഷയും നരഭോജം നിറുത്തണം

 

 

* കേരളം ദൈവത്തിന്റെ സ്വന്തം നാട്

2023, ഡിസംബർ 31, ഞായറാഴ്‌ച

പാപ്പാഞ്ഞി

 

പൊക്കമില്ലായ്മ മൂലം, പാപ്പരത്തം മൂത്ത്

പെരുത്ത പാപ്പാഞ്ഞിയെയുണ്ടാക്കാം വര്‍ഷാവര്‍ഷം

പിന്നെ, പൊട്ടിത്തെറിയ്ക്കും വണ്ണം കത്തിച്ചു തിമിര്‍ക്കുക

വര്‍ഷാന്ത്യദിനത്തിന്‍ അന്ത്യയാമത്തില്‍ കൃത്യം

 

ഉന്മാദം നിറച്ചെത്തും ദോഷരാവറുതിയില്‍

ആക്രോശിച്ചാര്‍ത്തലയ്ക്കും ലഹരിപ്പരല്‍ക്കടലില്‍

പടരുന്ന പന്തത്തിന്‍ തീച്ചൂടില്‍ എരിയുന്നു

പിന്നിട്ട കൊല്ലത്തിന്‍ കെടുതികള്‍, പ്രതീക്ഷകള്‍

 

നാളെക്കലണ്ടറില്‍ പുതുവര്‍ഷത്തിന്നൊന്നാംദിനം

നീളെത്തുടങ്ങാം പുത്തന്‍ പാപ്പാത്തിയെയൊരുക്കുവാന്‍

നാളോരോദിനവും ശോഷകര്‍മ്മങ്ങള്‍ കൂട്ടിയൊരുക്കിടാം

നാളം കൊളുത്താന്‍, എരിയാന്‍ പ്രാക്‍രൂപമൊന്നു വേണ്ടേ?

 

ചേട്ടയേപ്പുറത്താക്കി ചൂല്‍ കഴുകിയെന്നാലും

ശ്രീയെ കുടിയിരുത്തി ആചരിച്ചെന്നാലും

കോലം ചമച്ച് തീ കൂട്ടി വൃദ്ധനെയെരിച്ചാലും

ഒടുങ്ങുമോ മനുഷ്യന്റെ പാപതൃഷ്ണകള്‍, മുഷ്ക്കും?

 

എന്നിരുന്നാലും, പ്രത്യാശ നല്കുക പുതു വര്‍ഷമേ

പ്രതീക്ഷ തന്‍ പൊന്‍നാളം കൊളുത്തുക

രാശി നോക്കാതെ രാപ്പാര്‍ക്കാനാകട്ടെ ആര്‍ക്കും

മേശമേല്‍ പാപ്പാഞ്ഞി പതുങ്ങിക്കിടക്കട്ടെ, ചിരിയ്ക്കട്ടെ

 

 

2023, ഡിസംബർ 16, ശനിയാഴ്‌ച

നിഴലുകള്‍ മായുമ്പോള്‍

 

വെളിച്ചമുള്ളിടത്തു മാത്രമേ

നിഴലുകള്‍ തെളിയുന്നുള്ളൂ

 

നിഴലുകള്‍ തെളിയുന്നിടം എപ്പൊഴും

തണല്‍ വീണുറങ്ങുന്നു

പാതി വെളിച്ചവും പാതി ഇരുളും

പകുത്തെടുത്ത തണലുകളില്‍

തണുപ്പു മോഹിച്ച് പകല്‍ പളുങ്ങുമ്പോള്‍

ലവണമിറ്റിയ്ക്കും വിയര്‍പ്പുതുള്ളികളില്‍

ലാവണം തേടുന്നു ആലസ്യത്തിന്‍ അദമ്യത

 

നിബിഡനിഴല്‍ക്കാടുകളുടെ ഘോരതയ്ക്കുള്ളില്‍

തമ്മിലുരസുന്ന തമസ്സിന്‍ താമസഭാവങ്ങളില്‍

മര്‍ത്ത്യജന്മവാസനകള്‍ കുടിലത വളര്‍ത്തുമ്പോള്‍

നിഴലുകള്‍ വന്യമായ് ആര്‍ത്തു ചിരിയ്ക്കുന്നു

 

ജഡചിന്തയേറ്റുന്ന അപകര്‍ഷത

നിഴലുകള്‍ക്ക് അടിമച്ചൂരു പകരുന്നു

വെളിച്ചത്തിന്റെ ഗതിവിഗതികള്‍ ക്കൊപ്പം

നിഴലുകള്‍ നീണ്ടും കുറുകിയും വേയ്ക്കുന്നു

 

കൂരിരുട്ടില്‍, നാട്ടുവെളിച്ചങ്ങള്‍

ഭീമാകാരം പകര്‍ന്ന് ആടുന്ന നിഴലുകള്‍

യക്ഷിക്കഥകളിലെ നിശാചരവേഷങ്ങളായ്

നാട്ടുവിചാരങ്ങള്‍ക്ക് തൊങ്ങലുകള്‍ തൂക്കുന്നു

 

അരണ്ട വെളിച്ചം നരപ്പിച്ച നിഴലുകള്‍

ക്ഷുദ്രഭാവത്തില്‍ കീടരൂപം പൂണ്ട്

തലങ്ങും വിലങ്ങും തണലുകളെ ആക്രമിച്ച്

വെളിച്ചം താപമെന്നാര്‍ത്ത് വിടുപണി ചെയ്യുന്നു

 

വെളിച്ചം മായുമ്പോള്‍

നിഴലുകളും മായുന്നു

പാടുകളവശേഷിപ്പിയ്ക്കാതെ

സ്വത്വലേശം പോലുമില്ലാതെ

2023, ഡിസംബർ 7, വ്യാഴാഴ്‌ച

വേദവതീശാപത്താല്‍

 ഓര്‍ത്തെടുക്കട്ടെ കിട്ടിബോധിച്ച ശാപവചസ്സുകള്‍

വാര്‍ത്തു നില്ക്കുന്നു വേദവതി, ആത്മഗര്‍ഭസാരസ്വം

അവള്‍, എന്‍ വരുംപൈതല്‍, ഉരഞ്ഞിട്ട രോഷചാരിത്രങ്ങള്‍

ദശമുഖങ്ങളില്‍ മത്തോടെപ്പതിയ്ക്കുന്നു പിണരായി

 

മര്‍ത്ത്യമനോരഥ വേഗങ്ങള്‍ക്കുമപ്പുറം

മൃത്യു കുറിച്ചിട്ട നാളടുക്കുന്നേരം

ഇടം തുടിയ്ക്കുന്നു, പിന്നെ നോവേറുന്നു

ഭൂതകാലത്തിന്നുഴവുചാലുകള്‍ വിണ്ടു വിണ്ടു കീറുന്നു

 

അന്ത്യ രണാങ്കണപ്പറമ്പിലേയ്ക്കെത്തുമ്പോള്‍

ചിന്തയ്ക്കറം പറ്റും; തെല്ലും പേടിയ്ക്കാതുഴലണം

ഹവ്യമര്‍പ്പിച്ച ഹോമകുണ്ഡങ്ങളത്രയും

അഗ്നിയറ്റ് ധൂമചാരമാകുമെന്നോര്‍ക്കണം

 

വെറുപ്പിന്‍ കൊടുങ്കാറ്റുകൂട്ടം കിടുകിടെന്നാര്‍ക്കുമ്പോള്‍

ഉള്‍പ്പതിച്ചിട്ട ബന്ധങ്ങള്‍ ഉലഞ്ഞു ചിതറുമ്പോള്‍

ഓര്‍ത്തെടുക്കട്ടെ വീണ്ടും പാഴായ സത്യങ്ങള്‍

 ചെയ്യാത്ത പാപം ഹരിയ്ക്കാത്ത കടുംവിധി

 

നന്മ ചെയ്യുന്നതു ശാപം

നന്മയോര്‍ക്കുന്നതു താപം

നന്മയോതുന്നതു രോഷം

നന്മതാന്‍ ഉണ്മയെന്നതും തെറ്റ്

 

ശ്ലഥചിന്തയേറിക്കവിയുന്നു മനശ്ശതം

ആത്മഗര്‍ഭത്തിന്‍ ഭ്രൂണഹത്യ ചെയ്യാമോ?

വഴി വെട്ടി വിട്ട വാക്കുകള്‍ ചോര്‍ന്നു നീലയ്ക്കുവോളം

1അര്‍ദ്ദിതപ്രാണനായ് പൂര്‍വ്വരംഗങ്ങളാടിടാം

 

നീറ്റിന്‍ പെരുമ്പറമുഴക്കങ്ങളലച്ച നാള്‍

പേറ്റുനോവേറിപ്പുറംകാല്‍ തൊഴിച്ചപ്പോള്‍

പെറ്റിട്ടു, പിന്നെ മണ്ണിട്ടുമൂടിയാ ശിശുവെ,

ഇന്നവള്‍ പൃത്ഥ്വി തന്‍ പുത്രി, തിരിച്ചറിയുന്നു ഞാന്‍

 

കാലം തിരിയ്ക്കുന്ന കഠിനമാം ചക്രത്താല്‍

കാത്തു വെച്ചുള്ള കരാള ദംശനമേറുമ്പോള്‍

മുറിഞ്ഞു വീഴട്ടെ പത്തു മുഖങ്ങളോരോന്നായ്

തറഞ്ഞു ശയിയ്ക്കട്ടെ വേദവതി, 2വിദര്‍പ്പിതചിത്തയായ്

 

 

1 അര്‍ദ്ദിതപ്രാണന്‍ - യാചിയ്ക്കുന്നവന്‍

2 വിദര്‍പ്പിതചിത്ത ഇവിടെ രോഷാന്ധത ശമിച്ചവള്‍/ശാന്തയായവള്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗം