ബ്ലോഗ് ആര്‍ക്കൈവ്

2015, ജൂലൈ 27, തിങ്കളാഴ്‌ച

കാശില്ലാത്ത കവി

വാർന്നുവീണ കവിതക്കൂട്ടുകളുമായ്
ഒറ്റയ്ക്കു നീങ്ങുന്നു തോൾസഞ്ചിയുമായൊരാൾ;
ഒരു പാവം കവി; കൂട്ടിന്നാരുമില്ലാതെ

നടവഴികളിൽ ചങ്ങാതിക്കൂട്ടങ്ങളങ്ങിങ്ങ്
സൊറയും പരദൂഷണവും പരസ്പരം പാരയുമായ്
വിശേഷാൽ വട്ടംകൂട്ടുന്നു “ഷെയറി”ന്നായ്

എല്ലാർക്കുമറിയാം കവിയെ; കവിയക്ഷരങ്ങളെ
പരിചയം ഭാവിയ്ക്കുന്നു കൂട്ടങ്ങൾ പ്രതീക്ഷയിൽ
പക്ഷെ, കവിയായല്ല; മറ്റൊരാൾ കണക്കിൽ

തലയാട്ടുതലവന്മാർ ഒന്നൊന്നായ്
ചോദ്യമെറിയുന്നു; തപ്പുന്നു കവിക്കീശയിൽ
“തുട്ടുണ്ടോ നോട്ടുണ്ടോ ഷെയറിടുന്നില്ലെടോ?”

മരണം പൊടിഞ്ഞു മണ്ണായടരുന്ന
ചിന്തയുടെ തേനടരുകൾ ഉറുമ്പു തിന്നുന്ന
കവിയുടുപ്പിന്റെ ഓട്ടക്കീശയൊന്നു നാണിച്ചു

“’കെവി’യത്രെ; ’കെവി’; ഇവനാരെടാ”
കൂക്കിയാർക്കുന്നു “ഷെയർ” പ്രേമികൾ
തുളക്കീശയും തുളവീണ മാനവുമായ് തടിതപ്പുന്നു കവി

പിറകെ വരുന്നൊരു പുത്തൻ ബൈക്കിന്മേലെ
അത്തർ, പൗഡറിൻ സമ്മിശ്രഗന്ധവും പരത്തി
മേൽപ്പാതി, കീഴ്പ്പാതി ഉടുപ്പുകളിട്ട കോമളൻ

“ഡാ, നമ്മക്കൊന്നു കൂടണ്ടേടാ”; ചോദിച്ചു പരിമളൻ
കേട്ടപാതി, കേൾക്കാത്ത പാതി
ഉയരുന്നൊരു ഝംഝണാരവം ദാഹത്തോടെ

നിറഞ്ഞു പൊങ്ങിയൊഴിയുന്ന ചഷകങ്ങൾ
കടിച്ചു വലിച്ചു കിഴിയ്ക്കുന്ന മസാലമണങ്ങൾ
കോമളൻ ഉവാച; “ഇനി ഞാനെന്റെ കവിത ചൊല്ലാം”

താളമിട്ടു പ്രോത്സാഹനം കൊട്ടുന്ന കരങ്ങൾ
പക്കമേളങ്ങളായ് കുഴഞ്ഞ നാക്കുഞൊട്ടലുകൾ
ആകെ പൊടിപൂരം, തിമിർപ്പ്, തപ്പുതാളങ്ങൾ

“ഞാനൊന്നാം ക്ലാസിൽ ചേർന്നു, വള്ളിനിക്കറിട്ട്
പിന്നെ രണ്ടാം ക്ലാസിൽ, മൂന്നാം ക്ലാസിൽ
അങ്ങനെ പോയീ കവിതയും പേശലും

ഓരോ വരിയ്ക്കുമുയർന്നൂ “ബലേ! ഭേഷ്”
“നീയൊരു സംഭവം തന്നെ” എന്നായി
ലഹരി നനച്ച ചുണ്ടുകളുടെ വാഴ്ത്തൽ

ഇടയ്ക്കെപ്പോഴോ നമ്മുടെ കവിപ്പാവം                                          
എത്തി നോക്കി “ഇവിടെന്താണൊരാരവം?”
പതുക്കെ കൂട്ടത്തിലേയ്ക്കൊന്നു തലയിട്ടു

ഉറയ്ക്കാത്ത തലയൊന്നു താങ്ങി ഉയർത്തി
കോമളൻ കവിയപ്പോൾ മാടിവിളിച്ചു
“ഡേയ്! ഒരെണ്ണം പിടിപ്പീരെടാ”

വൈഷമ്യ പാരമ്യത്തിൻ പരവേശം
ഉരുണ്ടുകൂടി തലപെരുത്ത പാവം കവി

ഇരുൾക്കവിത തേടിയകന്നു മന്ദം, പാവം