ബ്ലോഗ് ആര്‍ക്കൈവ്

2014, നവംബർ 9, ഞായറാഴ്‌ച

കൊടുമുടികൾക്കു പറയാനുള്ളത്

എന്തെന്നാൽ ഞങ്ങൾ
തലയുയർത്തി നില്ക്കുമ്പോഴും ഏകരാണ്
ഇവിടെ ശ്വാസമില്ലാതിരുന്നിട്ടും
ഉയർന്നു തന്നെ നില്ക്കാനാണ് വിധി

കൊടും തണുപ്പാണെങ്കിലും
മഞ്ഞുകട്ടകളെടുത്തു പുതയ്ക്കണം
കടുത്ത താപത്തിലും
പാറകാട്ടി നഗ്നരായ് മേവണം
കൊടുങ്കാറ്റിന്റെ ചുഴലിയെ
വഴിതെറ്റിച്ച് വാനകറ്റണം
പേമാരിയുടെ മണൽമൂർച്ഛകളെ
മണ്ണിന്റെ മാറു പിളർക്കാതെ നേർപ്പിയ്ക്കണം
ഇടിമിന്നലിൻ ഊറ്റത്തെ
ദൃഢാലിംഗനം ചെയ്ത് നനുപ്പിയ്ക്കണം

ഞങ്ങൾ ചിറകറ്റവർ
പോകാൻ മറ്റൊരിടമില്ലാത്തവർ
ഉർവ്വി തൻ ഉൾച്ചലനത്താൽ
ഉലകശൃംഗങ്ങളായ് നടിപ്പവർ

ജന്മശിഷ്ടങ്ങളുരുട്ടിക്കയറ്റുന്നു ചിലർ
കീഴടക്കാനെത്തുന്നു മറ്റു ചിലർ
ജീവനുണ്ടോയെന്നു ചുരണ്ടി നോക്കുന്നു
ചെത്തി വലുപ്പം കുറയ്ക്കുവാനായുന്നു
കടലിന്നഗാധതയിൽ നിന്നും കോല-
ളവെത്രയുണ്ടുയരത്തിലേയ്ക്കെന്നു തിട്ടപ്പെടുത്തുന്നു

പൊയ്മുഖം കാട്ടാതെ
അയിരുശോഷം വരുത്താതെ
ശല്ക്കശകലങ്ങളടരാതെ
ഊളിയിട്ടെത്തും മേഘശലാകകളലിയാതെ
പാരിൻ പോരങ്കണത്തിലെ സാക്ഷിയായ്
പടുനായകത്വം ചുമക്കട്ടെ ഞങ്ങൾ

തേരിറക്കിത്തെളിയ്ക്കുന്ന അർക്കനെ
പാലൊളി വിതറുന്ന ചന്ദ്രികയെ
എന്തിനോ വിങ്ങുമുഡുക്കളെ
നിർന്നിമേഷം വീക്ഷിയ്ക്കുന്നു ഞങ്ങൾ

കൊടുമുടിയായുരുന്ന ഹേ! മനുഷ്യാ, സുഹൃത്തേ
നിന്റെ തലവരയും ഞങ്ങളുടേതു തന്നെ
നീ ഏകനാകുന്നു; അസ്തപ്രജ്ഞനാകുന്നു
മറ്റൊരു ഭ്രംശം നിന്നെയൊടുക്കിത്താഴ്ത്തും വരെ

ഉത്തുംഗശൃംഗങ്ങളെപ്പൊഴും മുനകൂർത്തവ
സാന്ത്വനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുന്നവ
സ്വന്തം ജീവിതമുർച്ഛകളെ നിരാകരിയ്ക്കുന്നവ
തമസ്സിൻ കിരണങ്ങളെ ഊറ്റിയെടുക്കുന്നവ

ഈഷലാം അഴലിന്റെ കനലുകളൂതിയും
പണിചെയ്യാക്കുറ്റം ചാർത്തുന്ന പീഡകളായും
അംബരചുംബികളായ ദുരഭിമാനക്കഥകളായും

വളരുന്ന മുടികൾ എന്നും എപ്പോഴും ഏകർ തന്നെ.