ബ്ലോഗ് ആര്‍ക്കൈവ്

2016, മേയ് 31, ചൊവ്വാഴ്ച

സഖാവ്

(1986 മെയ് 19-ന് അന്തരിച്ച ശ്രീ. ഗോവിന്ദൻ കുട്ടി മേനോന്റെ (എന്റെ അമ്മാമൻ) ഓർമ്മകൾക്കു മുമ്പിൽ അശ്രുപൂജ അർപ്പിച്ചു കൊണ്ട്)

മെയ് 19
ഒരോർമ്മദിനം
1986 മെയ് 19
ഒരോർമ്മദിനത്തിലേയ്ക്കുള്ള മടക്കയാത്ര

ഉൾത്താപം കടിച്ചിറക്കാനാകാതെ സഹോദരവിലാപങ്ങൾ
കർമ്മബന്ധങ്ങളുടെ തേങ്ങലുകൾ
വേർപ്പാടിൻ വെയിലേല്പിച്ച നെഞ്ചെരിച്ചിൽ
കോടി പുതച്ച വെള്ളയിൽ പുതഞ്ഞ മൂന്നക്ഷരം
“സഖാവ്”

പാരസ്പര്യത്തിൻ കുറിമാങ്ങളിൽ
സ്വാർത്ഥമില്ലാത്ത കർമ്മപഥങ്ങളിൽ
നിയോഗത്തിൻ യോഗരഥങ്ങളിൽ
സമത്വസാഹോദര്യ വാചകക്കസർത്തില്ലാതെ
വരട്ടുവാദങ്ങളുടെ ജളത്വം തീണ്ടാതെ
കനൽ വഴികളുടെ ചുവപ്പു കൈവിടാതെ
തോളത്തൊരു തോർത്തും, മുണ്ടുമായ്
സംശുദ്ധിയുടെ വിയർപ്പുമണം വിടാതെ നടന്നയാൾ,
സഖാവ്

അർത്ഥഗർഭമായൊരു ചിരി
വളഞ്ഞകൈപ്പിടിയുമായൊരു ശീലക്കുട
പുകയുന്ന മനവും ചുണ്ടിലെ ബീഡിയും
മുന്നോട്ടു മാത്രം നടന്നുള്ള ശീലവും

യൗവ്വനപ്പകുതിയിൽ വേർപ്പെട്ട നല്ലപകുതി
പറക്കമുറ്റാത്ത പിഞ്ചുപെണ്ണോമനകൾ
വ്യഥയായിരുന്നു ജീവിതം; കഠിനയാത്രയും
കൂട്ടായിരുന്നു സോദരർ, സഗർഭ്യവിധിവിളയാട്ടവും

കാലം കൂലംകുത്തി പടർന്നൊഴുകി
കൂടെ കാർന്നുതിന്നുവാൻ കാൻസറും
അടക്കിപ്പിടിച്ച വേദന മൗനങ്ങളായ്
ആരുമറിയാതെ രാപ്പുലരികളെത്രയോ വെളുത്തു

തീക്ഷ്ണവികിരണം കരിയിച്ചു തളർത്തിയ
ഉടലും ഉൾക്കാമ്പും താങ്ങുവാനാകാതെ
നടന്നു തീരാത്ത വഴികളായ്
ജനിമൃതികൾക്കിടയിലെ പാതയിൽ ജീവിതയാത്ര

ഒടുവിൽ എല്ലാമൊരു ശ്വാസത്തിലൊതുക്കി
വഴികളിൽ കാത്തു നിന്നവർക്കെല്ലാം വിടയോതി
സഖാവെന്ന മൂന്നക്ഷരം കനപ്പിച്ച്
ഓർമ്മകളുടെ സ്മൃതിപേടകത്തിലെ നിദ്ര

അതെ, സഖാവ് മരണത്തെ പുല്കിയിരിയ്ക്കുന്നു
പ്രാപ്പിടയന്മാർക്കിനി യഥേഷ്ടം ഇരതേടാം
കുരുന്നു കാമനകളെപ്പോലും കൊത്തിക്കീറാം
ഒരു സഖാവുണ്ടായിരുന്നെന്ന ഓർമ്മപോലും ഉയർത്താതെ


2016, മേയ് 7, ശനിയാഴ്‌ച

ഞങ്ങൾ ഉറക്കം നടിയ്ക്കുകയാണ്

പത്തും പിഴച്ചൂ ഞാറ്റുവേല
കാത്തു കഴച്ചൂ ഞാറ്റടികൾ
രാശി പന്ത്രണ്ടും പെറ്റെണീറ്റു
മൂശ പിളർന്നൂ, ചാപ്പിള്ളകൾ

കണ്ണും മൂക്കും നാക്കുമില്ലാതെ
പേറിൽ കരയാത്ത തുണ്ടങ്ങൾ
നൂറ്റൊന്നു നുള്ളിപ്പേർക്കാൻ വയ്യ
മാംസമെന്നാകിലും ജീവനില്ല

വംശം കുരുതൻ പിന്മുറക്കാർ
കണ്ണുകൾ മൂടിയിണ ചേർന്നോർ
കണ്ണുപൊട്ടിപ്പിറന്നു വീണോർ
മത്തഗജത്തിൻ ഊരുബലം

കെട്ടിപ്പിടിച്ചു പൊടിയ്ക്കുന്നു
തട്ടിപ്പറിച്ചു ഭരിയ്ക്കുന്നു
വെട്ടിപ്പിടിച്ചു വീർത്തിടുന്നു
ചാടിക്കടിച്ചു തീർത്തിടുന്നു

പൊട്ടിപ്പിളരും ഭൂഹൃത്തടം
ഊറ്റിവറ്റിയ്ക്കും നീർഖനികൾ
തീർത്തു വടിയ്ക്കും മണൽക്കാടും
ഒറ്റയാൻ വെള്ളക്കുത്തൊലിപ്പും

കാടും കിഴങ്ങും മാന്തി മാന്തി
ചൂടുവരൾച്ച ഏറി നീളെ
വാടി വിയർത്തു പേപ്പിശാചായ്
വാട പരത്തും ചെയ്തിദോഷം

നാട മുറിയ്ക്കാൻ കൂട്ടഓട്ടം
തറക്കല്ലിടുവാൻ നെട്ടോട്ടം
കല്ലുവീണൂഴി ഭീതിയിലായ്
പല്ലു കൊഴിഞ്ഞ സിംഹി പോലെ

രാപ്പകൽ തീരെ ഭേദമില്ല
സംഹാരഗർജ്ജനം ഹന്താ! കേൾ
കണ്ണുതുറന്നുറക്കമാണ്
ഭാഷയില്ലാതെ ഗോഷ്ടിവർഗ്ഗം

കണ്ണു തിരുമ്മിയുണർന്നയ്യോ
കണ്ണീർവാതകം കേറി നീറി
കണ്ണു പുകഞ്ഞു കണ്ണടച്ചു
പുണ്ണു പതുക്കെ നീരുമാന്തി

ഊടില്ല പാവും, നൂലുമില്ല
മാറ്റമിടാനും മേൽമുണ്ടില്ല
ഉള്ളതുമൂരി ചുറ്റും മറ-
ച്ചൊളിച്ചിരിയ്ക്കുകയാണിന്ന്

ആർ വിളിച്ചാലും നിദ്ര തന്നെ
ഉറക്കമിളച്ചുള്ളുറക്കം
നാട്, നഗരം, നിദ്ര തന്നെ
മഹാനടനമാം പൊയ്നിദ്ര


കുരുവംശം -  കൗരവപാണ്ഡവരുടെ പിതൃരാജവംശം


2016, മേയ് 4, ബുധനാഴ്‌ച

നക്ഷത്രച്ചിമിഴുകൾ

രാത്രിയിലെ നക്ഷത്രങ്ങൾ
കണ്ണു ചിമ്മുന്നതെന്തിന്?
പകലുറക്കത്തിന്റെ വറുതിയോ?
പകൽക്കിനാവിന്റെ ബാക്കിയോ?

ചന്ദ്രബിംബം നോക്കി
കണ്ണിറുക്കുന്ന നക്ഷത്രങ്ങൾ
സൂര്യവെളിച്ചത്തെ ഭയക്കുന്നുണ്ടോ?
പ്രഭാപൂരത്തിൽ കണ്ണഞ്ചുമോ?

നീലവെളിച്ചവും തൂകി
ഇടയ്ക്കിടെ ചുകപ്പാറ്റി വിറച്ച്
വാനത്തിനൊരായിരം കണ്ണേകി
ശ്രേണിമാണിക്യങ്ങളായി നിറയുന്നതെന്തിന്?

അമാവാസിയുടെ കൂരിരുൾപ്പേടിയ്ക്ക്
നാട്ടുവെളിച്ചത്തിന്റെ നേർമ്മയായ്
ഉറക്കമിളയ്ക്കുന്ന ദിവാസ്വപ്നങ്ങളിൽ
മലർമണം വിളമ്പുന്ന നിശാഗന്ധികളാകാനോ?

യക്ഷിപ്പാലകളിൽ പൂത്തിറങ്ങി
നാഗമാണിക്യക്കഥകളിൽ തലചായ്ച്ച്
നിശാശോഭയുടെ പൂത്തിരിക്കുട ചൂടി
പ്രണയവൈഖരികളിൽ തമ്പുരു മീട്ടാനോ?

എന്തിനെന്നാലും, ചിമ്മിത്തുറക്കുക
മൃത്യുമോക്ഷങ്ങളുടെ കടങ്കഥക്കൂട്ടായ്
മേൽക്കൂര നീക്കി നൂലിട്ടിറങ്ങും

കണ്ണീർക്കിനാക്കൾക്കേഴു നിറമെഴുതട്ടെ