ബ്ലോഗ് ആര്‍ക്കൈവ്

2013, ഡിസംബർ 25, ബുധനാഴ്‌ച

ഒരവധിക്കാലം

മകളേ, മറന്നുവോ നീയച്ഛനെ ഇത്ര മേൽ
ഒന്നീ രാത്രിയിലുരിയാടാൻ പോലുമെന്തിത്ര വെക്കം?
ഒരു വാരമവധിയ്ക്കുപോയതാണെങ്കിലും പക്ഷെ
നിനക്കിത്രകണ്ടെന്തായിരുന്നു തിരക്കും വിമ്മിഷ്ടവും?

ഒരുമ്മ നല്കാതെ, ശുഭരാത്രി നേരാതെ
പകൽ വാർന്നൊലിയ്ക്കും ദിനാന്ത്യത്തിലേകനായ്
പാതി മടക്കിയ കിടക്കയുമുറ്റുനോക്കിക്കൊണ്ട്
പതിഞ്ഞൊന്നു തലോടട്ടെ പതിവായ് നീയുറങ്ങുന്ന കട്ടിലിൽ

നിൻ നിർദ്ദോഷമാം പിണക്കങ്ങൾ  നേർത്ത തേങ്ങലായ്
സ്വപ്നാടനത്തിലെ കിളിക്കൊഞ്ചലായ് കുറുകവേ
മഞ്ഞിറങ്ങുന്ന പ്രഭാതത്തിലിഴുകുമൊരു വണ്ണാത്തിപ്പുള്ളിൻ-
ഇടതോരാക്കലമ്പലായ് കാതു കൊഴുപ്പിയ്ക്കുന്നല്ലോ

നറും പാലാടകെട്ടാതെ കാച്ചിത്തണുപ്പിച്ച് നേർപ്പിച്ച്
കാത്തിരിയ്ക്കുന്നു നീ കുളിച്ചിറങ്ങുന്നതും കാത്ത്
കണ്ണെഴുതി മുടി പിന്നിക്കോതി നാടയും കെട്ടി
അടുക്കളവാതിൽക്കൽ പതിയെ എത്തി നോക്കുന്നതും നോക്കി
മോറിത്തുടച്ച പിഞ്ഞാണത്തിലൊരു മൊരിഞ്ഞ ദോശയും
എരിവില്ലാച്ചമന്തിയും വെച്ചിരിയ്ക്കുന്നു നിനക്കായ്

നാവേറു പാടുവാനിന്നു വന്നല്ലോ പുള്ളുവക്കുടവുമായ്
ഒത്തിരിക്കാലത്തിൻ ശേഷം, പക്ഷെ നീയിവിടെയില്ലല്ലോ
കണ്ണേറു ദോഷം തീർക്കുവാൻ അമ്മയോടു പറയണം
സന്ധ്യവിളക്കിനു മുമ്പേ മുളകുഴിഞ്ഞടുപ്പിലിടാൻ

ഒഴിവു കാലത്തിൻ പൂത്തിരി കത്തി നില്ക്കുന്ന നിൻ കൺകളിൽ
ഒളിച്ചിരിയ്ക്കുന്നീയച്ഛൻ എന്നാശിച്ചു മോഹിച്ച്
ആശംസിയ്ക്കുന്നു നിറഞ്ഞ കൺകളാൽ സ്വച്ഛം
നല്ലൊരവധിക്കാലം, തെറ്റാതെ ആഘോഷിയ്ക്ക നീ

അച്ഛനൊന്നുറങ്ങട്ടെ..

2013, ഡിസംബർ 23, തിങ്കളാഴ്‌ച

കാക

കാക്ക കറുത്തിട്ടാണെങ്കിലും
കാണാൻ ചേലില്ലെങ്കിലും
കാക്കയുടെ വികാരങ്ങൾ
വെളുപ്പും കറുപ്പും എഴുന്നവയാണ്
പങ്കു വെയ്ക്കുവാനും പ്രകടിപ്പിയ്ക്കുവാനും
അശേഷം മടിയ്ക്കാറുമില്ല കാക്ക

വികൃതമായ്ത്തോന്നാമെങ്കിലും
കൊക്കുകൾ കൂട്ടിയുരുമ്മി പ്രണയിയ്ക്കാനറിയാം
വിശന്നു പിളരുന്ന കാക്കക്കുഞ്ഞിൻ കൊക്കിൽ
കൊത്തിപ്പെറുക്കിയ തീറ്റ അൻപോടെ പകരാനറിയാം
കൂടുകൂട്ടുന്ന ബഹളത്തിനിടയിലും താൻ പോരിമ കാണിച്ച്
തന്നേക്കാൾ വലിയ ചില്ലിക്കമ്പുകൾ കൊത്തി വലിയ്ക്കാനറിയാം
കള്ളിൻ കുടത്തിൽ തലയിട്ടു മോന്തി
വാനം ചെരിഞ്ഞ് മത്തു പിടിച്ച് പറക്കാനറിയാം
കല്ലെറിഞ്ഞ ചെക്കന്മാരെ വട്ടം പിടിച്ച്
മണ്ടയ്ക്ക് കിഴുക്കെന്ന പോൽ മേട്ടം കൊടുക്കാനറിയാം
പരുന്തിനൊപ്പം പറന്നു മത്സരിച്ചുയരാൻ ശ്രമിച്ച്
പാതി വഴിയിൽ ചിറകുകൾ കൂട്ടി താഴേയ്ക്കു വീണു പറക്കാനറിയാം
നിലാവൂറിത്തെളിയുന്ന രാത്രികളിൽ ഞെട്ടിയുണർന്ന്
പുലരിയുടെ പൊൻ വെളിച്ചമെന്നോതി കരയാനറിയാം
മാലിന്യശകലങ്ങൾ വെടിപ്പാക്കുമെങ്കിലും
ദേഹത്തഴുക്കുകൾ പുരളാതെ കരുതാനറിയാം
മൺ മറഞ്ഞ തലമുറകൾക്കുള്ള ബലിച്ചോറു ഭക്ഷിച്ച്
ജീവിച്ചിരിയ്ക്കുന്നവർക്ക് പിതൃപുണ്യം നല്കി തൃപ്തരാക്കാനറിയാം
ചെരിഞ്ഞ നോട്ടവും നടത്തവുമാണെങ്കിലും
സൂത്രങ്ങളിൽ നേർവഴി കാക്കാനറിയാം
പുരാണം വഴി ഒറ്റക്കണ്ണനെന്നു വിളിയ്ക്കുമെങ്കിലും
ഒരായിരം കണ്ണിന്റെ കാഴ്ചകൾ കാണാനറിയാം
കുളിച്ചാൽ കൊക്കാകില്ലെന്നറിഞ്ഞിട്ടും ചിട്ടയായ്
കലക്കവെള്ളമെങ്കിലും കുളിച്ച് കറുപ്പു മിനുക്കിക്കോതാനറിയാം

കാക്കക്കൂട്ടത്തിൽ കല്ലിട്ടാലെന്ന ചൊല്ലുപോൽ കലപില കൂട്ടി
സംഘം ചേർന്ന് മരങ്ങളിൽ ചേക്കേറി

ഒരുമയായ് സരസമായ് താമസിയ്ക്കാനുമറിയാം

2013, ഡിസംബർ 2, തിങ്കളാഴ്‌ച

അറിയാച്ചരടുകൾ

തെളിവെടുപ്പും വിസ്താരവും കഴിഞ്ഞൂ വിശദമായ്
പരസ്പരം ചാർത്തിയ പഴികകളോ പിഴകളായ് പാഴായി
വിജയിച്ചെന്ന ഭാവത്തിൽ നില്ക്കുന്നു രണ്ടുപേരും സ്വസ്ഥരായ്
ഒരുനാൾ വരേയ്ക്കുമൊരേ കൂരയ്ക്കുള്ളിൽ കഴിഞ്ഞവർ

മുഖമുയർത്താതെ ചോദിയ്ക്കുന്നു ന്യായാധിപൻ
“വഴിപിരിയുവാൻ തന്നെ നിശ്ചയിച്ചുവോ നിങ്ങളിരുവരും?”
ഒരു നിമിഷത്തിൻ ചിന്താവേള പോലുമില്ലാതെ തെറ്റെന്ന്
നിരുദ്ധകണ്ഠങ്ങളൊന്നിച്ചു പറയുന്നതുത്തരം ഉവ്വെന്ന്

വീർപ്പുമുട്ടിയ്ക്കുന്ന കോടതി വരാന്തയിലക്ഷമരായ്
കാത്തു നില്ക്കുന്നു കുടുംബാംഗങ്ങൾ, തോർത്തിട്ട പുംഗവർ
ആശ്വാസവായ്പിനായ് നിശ്ശബ്ദം കേണിരക്കുന്ന മിഴികളാൽ
ആശയോടിരിയ്ക്കുന്നു രണ്ടു കുരുന്നുകളവർക്കു നടുവിലായ്

അഗ്നിസാക്ഷിയായ് ഏഴു തിരികളിൽ കൊളുത്തിയ
ഉത്തിഷ്ഠ ദാമ്പത്യപ്പൊരുളുകളെങ്ങു മറഞ്ഞു  പോയ്?
മന്ത്രകോടിത്തളികയിൽത്തുടങ്ങിയ സ്നേഹപ്പകർച്ചയിൽ
സന്തതചാരിയാ‍യ് പൊരുത്തക്കേടുകളെങ്ങനെ കയറിക്കൂടി?

നനുത്ത വിരലുകളാൽ പരസ്പരമാശ്ലേഷിച്ചും
പൊള്ളുന്ന പനിച്ചൂടിൽ പനിക്കിടക്ക പങ്കിട്ടും
മുകുളങ്ങൾ മൊട്ടിട്ടതിന്നാഹ്ലാദം താലോലിച്ചും
തുടർന്ന പളുങ്കു കിലുക്കങ്ങളെങ്ങനെയിടറിപ്പോയ്?

ആദ്യത്തെ കണ്മണി പിറന്നു വീണതിൻ ശേഷം
തുറന്നൂ പോർമുഖങ്ങളോരോന്നും ദിനം തോറും
വളരുവതെങ്ങനെ, വളർത്തുവതെങ്ങനെയെന്നും
അന്യോന്യം തർക്കിച്ചും കലഹിച്ചും കലിതുള്ളി മതികെട്ട്

പക്ഷം ചേർന്നു പൊലിപ്പിച്ചൂ ജാമാതാക്കൾ പരിണതപ്രജ്ഞ്യരായ്
കക്ഷി ചേർന്നുപദേശിച്ചൂ മനസ്ഥൈര്യം സുഹൃത്തുക്കൾ
“അങ്ങനെ വിട്ടുകൊടുത്തുകൂടെ”ന്നു പറഞ്ഞുകൊണ്ടെ-
ങ്ങാണ്ടു നിന്നുമെത്തീ ബന്ധുവേഷം ധരിച്ച ദല്ലാളന്മാർ

പിരിമുറുക്കം കൂട്ടുവാനെന്നവണ്ണം ജനിച്ചൂ രണ്ടാമതൊരുണ്ണി-
യതിൻ പിതൃത്വം പോലുമാക്കുടിലബുദ്ധികൾ അടക്കം ചൊല്ലി
ഒരു നാൾ കണവന്റെ കാതിലുമെത്തീയീ കിംവദന്തി പിന്നെ-
യതിൻ ചുവടുപിടിച്ചായി പിന്നെ വിരട്ടലും രാത്രി കോലാഹലങ്ങളും

മനം പുരട്ടുന്ന വാക്കുകളിലാറാടി പകുതിയും നല്ലപകുതിയും
പനങ്കള്ളു പുളിച്ച പോൽ വമിച്ചൂ വാടയിരുവായിലും
കനത്ത കൺപോളയ്ക്കകം ഭീതിയാൽ മഞ്ഞളിച്ച കൺകളും
കനച്ച ശബ്ദത്തിലടച്ച ചെവികളും പൊത്തിയിരിപ്പായി പൈതങ്ങൾ

ജന്മനക്ഷത്രപ്പൊരുത്തങ്ങൾ പത്തിലൊൻപതും കണ്ടിട്ടും
മനപ്പൊരുത്തത്തിൻ കവടിക്കുരുവെന്തേ പിഴച്ചുപോയ്?
കളരിഗുരുനാഥന്മാരൊക്കെയും തോറ്റമ്പിക്കെട്ടീ സഞ്ചികൾ
കുലദൈവങ്ങളും തേവരും മടുത്തു സുല്ലിട്ടു പിന്മാറി

ഇനിയെന്തു പോംവഴിയെന്നാലോചിച്ചൂ രണ്ടു ചേരിയും
കറുത്ത കോട്ടിട്ട ദൈവങ്ങളെത്തേടി പാഞ്ഞൂ പരക്കം പാച്ചിൽ
കടുത്ത കണ്ണടച്ചില്ലിലൂടെ ദൃഷ്ടികൾ പായിച്ചുകൊണ്ട് ഝടുതിയിൽ
ദൈവശാസനങ്ങൾ വ്യാഖ്യാനിച്ചൂ വാടകദൈവങ്ങൾ ക്ലിപ്തമായ്

ജയം നമുക്കുതന്നെ വേണമെന്നായോരോ ചേരിയു-
മതിനായ് പഴുതുകളോരോന്നും ചികഞ്ഞൂ കൂലംകഷം
“ഒരുമ്പെട്ട മൂളി”യെന്നൊരുപക്ഷമാരോപിച്ചപ്പോൾ
“കാലമാടന്റെ തലയിലിടിത്തീ വീഴട്ടെ” എന്നായീ മറുപക്ഷം

സമവായശ്രമങ്ങളോരോന്നും താളം പിഴച്ചു തെറ്റിപ്പോയ്
ചമച്ച കഥകൾ കേട്ടു മൂക്കത്തു വിരൽ വെച്ചൂ ന്യായാധിപ കോടതി
ഇനിയെന്തു ചെയ്‌വാൻ? വഴിപിരിയട്ടെ രണ്ടു പേരുമെന്നായ് വിധി
ജീവനാശവും മക്കൾതന്നറിയാച്ചരടും കരാറാക്കുക തന്നെ വേഗം

സ്നേഹമിറ്റിറ്റു തോർന്നാവിയായ് പോകുന്നതു കാണെക്കാണെ
മക്കളിരുവരും പാതി പോകുന്നതിൻ വ്യഥയിൽ വിതുമ്പിപ്പോയ്
പ്രീണനം തുടർന്നു മാതാവും പിതാവും ഉപദേശകവൃന്ദവുമൊരേ നേരം
തങ്ങൾക്കു മാത്രമായ്ക്കിട്ടേണം സന്തതികളെയെന്നായിരുവരും

വാഗ്ദാന മിഠായിപ്പെരുമഴ തുടർന്നപ്പോൾ നിഷ്ക്കളങ്കരായ്
സന്താനങ്ങൾ മിടിപ്പോടെ ചോദിച്ചതൊരേ ചോദ്യം
“അമ്മയ്ക്കുമച്ഛനും വേർപ്പിരിയുവാനിഷ്ടമായിരിയ്ക്കാം പക്ഷെ
 ഞങ്ങളിലാരെ ഞങ്ങൾ പരസ്പരം പിരിഞ്ഞീടും?”

2013, ഡിസംബർ 1, ഞായറാഴ്‌ച

ചാക്ക്



ചാക്കിനെ ആർക്കാണു വേണ്ടാത്തത്?

അന്നലക്ഷ്മിയുടെ വിഗ്രഹങ്ങളെ
ഭദ്രമായ് സൂക്ഷിയ്ക്കാൻ

അപരാധത്തിൻ അപാരതകളുടെ
അപരാഹ്ണം മറയ്ക്കാൻ

വിജയം തേടിയുള്ള പ്രയാണത്തിനായുള്ള
നിധികുംഭം പൊതിയുവാൻ

എന്തിന്

അറുത്തുമാറ്റപ്പെട്ട ശിരസ്സുകളെ
ഒളിപ്പിച്ചു ദൂരെക്കളയാൻ

അഴുക്കുപുരണ്ട ചോരയുടുപ്പുകളെ
കറപൊതിഞ്ഞ് വരിഞ്ഞുകെട്ടാൻ

എതിർപ്പിന്റെ ശരീരങ്ങളെ
കൊളുത്തിൽ കെട്ടി ഉയർത്താൻ

ചിന്തയുടെ ചലം പൊട്ടിയൊലിയ്ക്കുന്ന
കടിയേറ്റ വായ് മൂടിക്കെട്ടാൻ

എല്ലാറ്റിനും ഉപയോഗിയ്ക്കുന്നത് ഒരേ ഉറ
ചാക്ക്, ചാക്ക് മാത്രം

ചാക്ക്
ചണനൂൽ കൊണ്ടാകാം
നിരോധിയ്ക്കപ്പെട്ട പ്ലാസ്റ്റിക്കാകാം
വെള്ളത്തിലിട്ടാൽ കുതിരുന്ന പേപ്പർ ബാഗാകാം
നോട്ടുകൾ തുന്നിക്കെട്ടിയ കടലാസുകീറുകൾ കൊണ്ടുമാകാം

ഏതായാലും
ലക്ഷ്യം ഒന്നു തന്നെ
മൂടിക്കെട്ടലും ദൂരെക്കളയലും

ചാക്കു ഗീതികൾ ഏതായാലും മഹത്തരം തന്നെ.




2013, നവംബർ 1, വെള്ളിയാഴ്‌ച

ധിഷണയും വാലില്ലാ മൂരികളും



ധിഷണയുടെ നൂൽ‌പ്പാലങ്ങൾ കെട്ടി
മാല കോർക്കുന്നവർക്ക് കാവൽ നില്ക്കയാണ്
സർവ്വായുധ വിഭൂഷണരായ ഭടന്മാർ

കരിയും പുകയും നിറഞ്ഞ ജീവിതക്കൂട്ടുകൾക്ക്
ചായം ചേർക്കുന്ന തിരക്കിലാണെങ്കിലും
ഭടന്മാരുടെ തോക്കിൻ മുനകളിലാണ്
ധിഷണാശാലികളുടെ കണ്ണുകളും കരളും

ചുകപ്പ്, കടുംചുകപ്പ്,പച്ച, വെള്ള, കാവി,
സ്ത്രീ പക്ഷം, പിന്നോക്ക പക്ഷം, മുന്നോക്ക പക്ഷം
എന്നിങ്ങനെ
മത സാംസ്ക്കാരിക പ്രത്യയ ശാസ്ത്ര ശീലകൾ കൊണ്ട്
തുന്നിയ യൂണിഫോമണിഞ്ഞ കാവൽഭടന്മാരുടെ റെജിമെന്റുകൾ

ഓരോ നൂൽ‌പ്പാലവും ഓരോ റെജിമെന്റ്
പങ്കിട്ടെടുത്തിരിയ്ക്കുന്നു

മുത്തുമണികളിൽ ഓരോ ചായക്കൂട്ടും ചേർക്കുന്നിടത്ത്
അർത്ഥമെന്തായാലും കൂട്ടെന്തായാലും
നിറം അതാതു റെജിമെന്റിന്റേതു തന്നെയാകണമെന്നു
വീർപ്പുമുട്ടിയ്ക്കുന്ന ചട്ടപ്പടി നിഷ്ക്കർഷ

സൃഷ്ടി ആനയോ, കുതിരയോ, കാക്കയോ
അമ്മയോ, അച്ഛനോ, മകനോ, മകളോ
വീടോ, ഗ്രാമമോ, നഗരമോ
ഈ ലോകം തന്നെയോ
എന്തു തന്നെയാകട്ടെ
കാവൽ നില്ക്കുന്ന റെജിമെന്റിനനുസൃതമായി
ചുകപ്പ്, കടുംചുകപ്പ്,പച്ച, വെള്ള, കാവി,
സ്ത്രീ പക്ഷം, പിന്നോക്ക പക്ഷം, മുന്നോക്ക പക്ഷം
എന്നിങ്ങനെ
ഒരൊറ്റ നിറം മാത്രം അനുവദനീയം

അല്ലാത്തതെന്തും ഫാസിസം, ഗർവ്വിഷ്ഠം
തൃണസമാനം, തിരസ്കരണീയം

അനുസരണം ധിഷണയുടെ ലക്ഷണം
എന്നു കല്ലേപ്പിളർക്കുന്ന കല്പന
ലംഘിച്ചെന്നാൽ
നിറക്കൂട്ടുകളുടെ പ്രസ്തുത നിറഭേദത്തിന്റെ
ഏറ്റക്കുറച്ചിലുകളോ, ഏച്ചുകൂട്ടലുകളോ കണക്കാക്കി
കൈ, കാൽ, വിരലുകൾ, തല എന്നിവയിലൊന്നറുത്തോ
ഉടൽ മുഴുവനുമായോ
ചെയ്ത തെറ്റിൻ പ്രായശ്ചിത്തമായി
കാണിയ്ക്ക വഞ്ചിയിൽ കട്ടായമായ് അർപ്പിയ്ക്കപ്പെടും

അതല്ലെങ്കിൽ
ഒരു കുട്ട നിറയെ തെറിയോ
ഊരു വിലക്കോ, നാടു കടത്തലോ നിശ്ചയം

ഇതൊന്നും ബാധകമല്ലാത്ത,
ധിഷണയുടെ പടുകുഴിയിൽ‌പ്പെട്ട് വാലുപോയ
വാലില്ലാമൂരികളെ
ഇമ്മാതിരി പൃക്കകൾ(*) കടിച്ചാൽ
അതുകൊണ്ട് ആർക്കാണു ചേതം?

·        പൃക്ക – ചോര കുടിയ്ക്കുന്ന ഒരു തരം ചെറിയ പ്രാണിയ്ക്കുള്ള
            ഒരു വള്ളുവനാടൻ പ്രയോഗം


2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

നിരാലംബശ്രുതി

(ഒരു പഴയ കാല കവിത; 1991ൽ എഴുതിയത്)

ഒരു മുഖം തകർന്നിവിടെ
ഒരഭിലാഷഗാനം പൊലിഞ്ഞു
ഭഗ്നഹൃദയ മേടയിൽ നിന്നുതിർന്നൂ ശിലകൾ
പതനഭാരവുമേറ്റുവാങ്ങിയെൻ
മനോമുകുരമുടഞ്ഞു പോയ്
ചിതറിയ ചില്ലുചീളുകൾ തൊടുക്കും
തീക്ഷ്ണപുഞ്ജപ്രസരിപ്പിൽ കരിയുന്നു
നൈരാശ്യഗർത്തത്തിലേയ്ക്കാണ്ടു പോം
നിരാലംബശ്രുതിയുണർത്തുമെൻ വീചികൾ

ചകോരം പറന്ന ദിക്കിലേയ്ക്കാനന്ദവും പേറി
പാതി പക്ഷത്തിൽ തൂവലേച്ചു തുന്നി
പറന്നുയരാൻ ശ്രമിയ്ക്കയാണിണയെക്കൊതിച്ചൊരു കിളി
അരുതരുതെന്നു വിലക്കുന്നുണ്ടു ചേതന
എന്നിട്ടും, ഓർമ്മകൾ മുറിയ്ക്കുള്ളിൽ മൂളിപ്പറക്കുന്നു
ഭ്രാന്തമായ് കമ്പനം ചെയ്യുന്നു മാനസം

പണ്ടു നാം പാലച്ചോട്ടിൽ യക്ഷഗാനം നുകർന്നതും
പാമ്പുകളിണചേരും പുല്ലാനിക്കാട്ടിലേയ്ക്കിടംകണ്ണു പായിച്ചു
പാപഭയത്താൽ നീ ഓടി മറഞ്ഞതും
ചെമ്പരത്തിച്ചോപ്പിത്തിരിക്കടമെടുക്കാൻ വെമ്പി
ഇതൾ പിഴിഞ്ഞെടുത്ത നീർ ശോണിമ കൈവിട്ടതിൽ
നീ മനം നൊന്തു കരഞ്ഞതും
പുലരിത്തുടിപ്പാർന്ന ചെഞ്ചോരച്ചുണ്ടിണയിൽ
മധുപർക്കം കഴിഞ്ഞനാൾ സാഗര തീരത്തു
നീ സന്ധ്യ തേടി നടന്നതും
പൂത്ത മരച്ചില്ലകളിൽ നാം കൂടു വെച്ചു പാർത്തതും
വന്യമാം ദാഹം ശമിച്ച നാൾ
നീയിക്കൂടും വിട്ടങ്ങേക്കൊമ്പത്തു ചേക്കേറിയതും
മറക്കുന്നില്ല ഞാൻ

വന്ധ്യകിരണങ്ങൾ ചൂഴ്ന്നിടം പേർത്തു
പാറാവു നില്ക്കുന്നു
വ്യർത്ഥഗഹ്വരത്തിൽ വല നെയ്യുന്നു ചിലന്തികൾ
നീയോർമ്മതൻ മൺകുടം
മറവിയിൽ നിമജ്ജനം ചെയ്തെന്നാലും
ചിതയിലെയടങ്ങാത്ത കനൽ പൊതിഞ്ഞെൻ
ചിത്തമുരുകുന്നു, തപിയ്ക്കുന്നു ഹൃദയം

താപമൊരു ഘനാന്ത്യത്തിൽ
വിതുമ്പലായ്, വൃഷ്ടിയായ്, പ്രളയമായ്
നിദ്രാന്തരങ്ങളിൽ യാമിനിയെ പുൽകിപ്പുൽകി
വിനാശം വിതച്ചെത്തുന്നു
വിപദി തന്നാർത്തിരമ്പുന്ന ക്ഷുഭിതാബ്ധി തൻ തീരത്ത്

എവിടെയൊളിയ്ക്കുന്നു രക്ഷകൻ?
തിരകൾ നക്കിത്തുടയ്ക്കും
മോഹശിഷ്ടങ്ങൾ കാണുന്നില്ലവൻ
മണൽത്തരികളൊരായിരം കൂരമ്പു പെയ്തപോൽ
കനവുകളൊന്നൊന്നായ് കവർന്നെടുക്കുന്നു
രുധിരമിറ്റുന്ന ചേലയാൽ
മുഖം മറയ്ക്കുന്നിതു രാധ, വിവശയാം ഗോപിക
ഇമയറ്റ പീലിക്കണ്ണെന്തിനിക്കിരീടത്തിൽ
അണയുവാനായി വ്യാധന്റെ വിഷശരം
താപമൊരു മുളന്തണ്ടിലൂടൂർന്നിറങ്ങുന്നു
നൊമ്പരം പേറുന്ന ചിപ്പിയ്ക്കുൾമുത്തായ്
വീണ്ടും ജനിയ്ക്കട്ടെ രാധ

പകർന്നാടുമർബ്ബുദകോശങ്ങൾ പോൽ
സന്ധികൾ പെരുകുന്നു നോവിനാൽ
വെട്ടിമാറ്റട്ടെ ഞാൻ ബന്ധുത്വ ശാഖകൾ
ഹേ! രൌദ്രകാമേശ്വരാ!
ഇനിയൊരു വരം നീയെനിയ്ക്കരുളായ്ക
ഒരു വേള, ഒരു വേള, കണ്ണടയ്ക്കട്ടെ ഞാൻ

സാന്ത്വന രാഗത്തിലൊരു കണ്ണീർക്കണം പേറി
പിന്നെയും സാഗരം വിതുമ്പുന്നു
ചോർന്നൊഴുകുന്നു വാനം.


2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

പറയാത്ത പ്രണയം

(ഒരു കോളേജ് കാല കവിത; 1988ൽ എഴുതിയത്)

ഉദ്ദീപ്തസന്താപം മൊത്തിക്കുടിച്ചു കൊണ്ടേ-
കനായ് നിന്നു ഞാനീ വഴിത്താരയിൽ
ഒരു മൈൽക്കുറ്റി, തൻ നിറമറ്റ മിഴികളാൽ
എന്നെയുമുറ്റു നിസ്സംഗമായ് നില്ക്കവേ
വിളറിയ വെളിച്ചവുമൂതിക്കെടുത്തി
വാതായനങ്ങളും നിദ്ര പ്രാപിയ്ക്കവേ
നിഴൽക്കളം തീർത്ത നിലാവിന്റെ പുഞ്ചിരി
ആമ്പൽക്കുളത്തിലേയ്ക്കിറങ്ങി വറ്റീടവേ
ശിഥിലബന്ധങ്ങൾ തീർത്ത ചിതയിലോ
മഥിച്ചു കിട്ടിയൊരമൃതകുംഭത്തിലോ
സിരകളേറ്റുമീ രക്തച്ചവർപ്പിലോ
തിരവൂ സഖീ നിൻ പോറലേറ്റ മുഖം

കൊതിച്ചേറെ ഞാനെൻ പ്രണയമോഹങ്ങളിൽ
പാതിരാപ്പാട്ടിന്റെയീണത്തിൽ മൂളുവാൻ
നിന്നെക്കുറിച്ചോർത്തു കോറിയ വരികളിൽ
സാന്ദ്രമാം വീണതൻ രാഗമാലിക അലയടിച്ചുയർത്തുവാൻ

എന്നിട്ടും എന്നിട്ടും നീയെന്നെയറിഞ്ഞീല
എൻ വരികളിലൂറിയ നോവിന്റെയാർദ്രത
എന്തെന്നുമാർക്കെന്നുമറിഞ്ഞീല നീ സഖി
എന്തായിരുന്നു നിൻ സ്വപ്നനീലിമയെന്നുമറിഞ്ഞീല
ഒന്നറിയുക, ജ്വലിത സ്വപ്നക്കനൽച്ചൂള പൊഴിച്ച
ചുടുചാരമിട്ടു മിനുക്കിയ പൂജാവിഗ്രഹമിത്
ശ്വേതാശ്വബന്ധിത രഥത്തിലേറ്റിയി-
താനയിയ്ക്കട്ടെയീ ഗോപുരനടയിൽ.

എവിടെപ്പോയ് മറഞ്ഞു നീ പ്രിയേ
ഈ മിഴിക്കോൺകളിൽ വിലയിച്ച
നഷ്ടസ്വപ്നങ്ങൾ തൻ കയ്പുനീരറിക
വ്യർത്ഥമോഹങ്ങൾ തൻ നിശ്വാസമേല്ക്ക

നിൻ നൂപുരങ്ങളുതിർക്കും മാസ്മരധ്വനികളിൽ
നിന്റെ ചടുലമാം ചുവടുകളിലുന്നിദ്രമാകട്ടെ ഞാൻ
മുഗ്ദ്ധവദനാങ്കിത കവാടം തുറക്ക നീ ലോലയായ്
ഇഷ്ട ദൈവത്തോടു പ്രാർത്ഥിയ്ക്കയാണിന്നു ഞാൻ
എന്തിത്ര വൈകുന്നതീ താഴുകൾ തുറക്കുവാൻ
നിന്നംഗുലിച്ചാർത്തിലെ മുദ്രകൾ മരവിച്ചോ?

പ്രീതമേ തളർന്നിരിയ്ക്കുന്നു ഞാനീ നടയിലായ്
നിശ്വാസതാപത്തിലെൻ തൊണ്ട വരളുന്നു
നിരങ്ങി നീങ്ങുന്നു ഞാൻ നിർഭരമോഹത്തോടെ
തൊണ്ടയിലൊരിറ്റു പ്രതീക്ഷ തൻ ദാഹനീരിറ്റിയ്ക്കുവാൻ
പക്ഷെ, അമ്പിളിക്കലമാഞ്ഞൊരീ ആമ്പൽക്കുളത്തിൽ
ഒരു കുമ്പിൾ നീർ മോഹിച്ചിറങ്ങാൻ ശ്രമിയ്ക്കുമ്പോൾ
ഈർപ്പവും തേടി ഹതാശനായലയുന്ന
ആർത്തനാമുഷ്ണക്കാറ്റു മുരളുന്നമർഷത്തോടെ
“വരണ്ടൊരീപ്പൊയ്കയിൽ ഉറവുകൾ തേടുന്ന
 മൂഢനാമേകാന്ത പഥികാ, നീ ഇവിടെ അസ്തമിയ്ക്കുന്നു”

ഒരു താരകം പോലുമില്ലിന്നു കൺചിമ്മുവാൻ
ഛിദ്രസ്വപ്നങ്ങൾ തൻ മേലാപ്പിൽ നിന്നപ്പോൾ
മൃത്യുപോൽ ശാന്തമായ്, മരണമായ്
ഹൃത്തിൻ വാതിൽ‌പ്പഴുതിലൂടിരുൾ നൂണിറങ്ങുന്നു

അപ്പോൾ, അങ്ങുദൂരെ, എന്റെ മലർവാടിയിലെ പുഷ്പങ്ങൾ
ഒന്നൊന്നായ് കൊഴിയാൻ തുടങ്ങിയിരുന്നു.



2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കൊളാഷ്


പരാജിതന്റെ ഭാരം അനാഥശവത്തിന്റേതാകുന്നു
ഭാവം വെറുക്കപ്പെട്ട ജീവിതത്തിന്റെ മരണത്തിന്റേതാകുന്നു
അതേറ്റെടുക്കാൻ സ്വന്തം കഴലുകൾ പോലും അറച്ചു നില്ക്കും

രസമുകുളങ്ങളറ്റ നാവുപുറത്തേയ്ക്കു തള്ളി
കറവീണു തേഞ്ഞ പല്ലുകൾ മുറുകെക്കടിച്ച്
അന്ധാളിച്ച കണ്ണുകൾ തുറുപ്പിച്ച്
സഹായമറ്റ കൈകാലുകൾ നിവർത്തിപ്പിടിച്ച്
നാണിയ്ക്കുവാൻ സ്വത്വമെന്ന ഉടുവസ്ത്രം പോലുമില്ലാതെ
ഗ്രസിയ്ക്കുന്ന പരാജയം ഇതല്ലാതെ മറ്റെന്താണ്?

വെട്ടിനിരത്തപ്പെട്ട രംഗപടങ്ങളുടെ പശ്ചാത്തലത്തിൽ
ഒരു രസികൻ കൊളാഷ് ആയി കാണാം പരാജയതുണ്ടങ്ങൾ

ഉണ്ട ചോറിന്റെ വറ്റു വിലങ്ങുകുത്തി
കൂടപ്പിറപ്പിനെ കുടിയിറക്കുന്ന കുടില തന്ത്രത്തിനൊടുവിൽ
പടിപ്പുരപ്പുറത്തേയ്ക്കു വലിച്ചെറിയപ്പെട്ട ബന്ധങ്ങളുടെ
കാണാച്ചരടുകൾ വലിഞ്ഞു മുറുകുന്ന ഏകാന്തമായ പരാജയം

പുത്രസ്നേഹം കൊണ്ട് മതിയറ്റ് ദുർമ്മോഹത്താൽ
ജന്മമേകിയ ദേഹങ്ങളെ അരക്ഷിതത്വത്തിന്റെ ആഴങ്ങളിൽ
തള്ളിയിട്ട് അവശരാക്കി നെറികേടു കാണിച്ചൊടുവിൽ
പഴകിയ പൊതിയും പിഞ്ഞാണവും പുറത്തു കിട്ടുന്ന പരാജയം

പ്രണയപയോധിയിൽ മുങ്ങിത്തുടിയ്ക്കുന്ന ദേഹാസക്തികളിൽ
തങ്ങളിൽത്തങ്ങളിൽ ചൂഴ്ന്നുനില്ക്കുന്ന നഗ്നമാം പാപങ്ങളിൽ
കുടുംബപാരമ്പര്യ മഹിമകൾ ഉപ്പു തേയ്ക്കുന്ന രക്തശോണമാം വിള്ളിച്ചകളിലുണ്ട്  ഉളുപ്പില്ലാത്ത വിലപേശലിൽ നീറുന്ന പരാജയം

കൂട്ടുകച്ചവടത്തിന്റെ ലാഭക്കണക്കുകളിൽ കൊതിമൂത്ത്
പങ്കാളിയുടെ ചങ്കു പറിച്ചെടുക്കുമ്പോഴുള്ള ദീനരോദനം
സ്വന്തം മനസ്സിന്റെ അകത്തളങ്ങളിലെ ജയിലറയ്ക്കുള്ളിൽ
നടയടിയായി തിരിച്ചടിയ്ക്കുമ്പോഴുള്ള കാലപ്പകർച്ചയുടെ പരാജയം

തന്റേടം തലയുയർത്തിപ്പിടിച്ച് ഉന്മുക്തമാം ധനാഢ്യത
പത്തിവിടർത്തിക്കാട്ടുന്ന അഹങ്കാരത്തിന്മേൽ നിമിഷാർദ്ധത്തിൽ
മാറാവ്യാധിയുടെ മാറാപ്പ് ചുമലിൽ പതിയ്ക്കുന്ന ദൈന്യന്തരങ്ങളിലുണ്ട്
അസഹനീയമെങ്കിലും അനിവാര്യമായ അസ്പൃശ്യതയുടെ പരാജയം

ഒരു വെറും ചീരാപ്പിൽ തുടങ്ങി ദിനാന്ത്യം കൊണ്ട്
ശ്വാസവേഗങ്ങളിൽ അണുക്കൾ പെരുക്കുന്ന പക്കമേളത്തിൽ
കലാശക്കൊട്ടു കിടിലം കൊള്ളിയ്ക്കുന്ന തകർന്ന കുടിലിന്റെ
കോലായപ്പുറങ്ങളിൽ പായ വിരിച്ച് കിടപ്പുണ്ടു പുകയുണ്ണുന്ന പരാജയം

പ്രചണ്ഡമാരുതനെപ്പോലെ തലയിളകി വരുന്ന
എണ്ണയുടെ മണവും അഴുക്കുചാലിന്റെ ദുർഗന്ധവും പേറുന്ന
അധികാരഗർവ്വിന്റെ മദപ്പാടൊലിച്ചിറങ്ങുന്ന നീരിന്റെ കൈവഴികളിലുണ്ട്
ഒട്ടിയ വയറുകളുടെ വിരലുകളിൽ പുരണ്ട മഷിയുടെ പരാജയം

വസന്തത്തിന്റെ ശിബിരങ്ങളിൽ മാത്രം കൂടുകൂട്ടുന്ന
ഉത്തരവാദിത്തമില്ലാത്ത പ്രകൃതിസ്നേഹങ്ങൾക്കുമപ്പുറം
ഋതുപ്പകർച്ചകളുടെ ഞാറ്റുവേലക്കണക്കുകൾ പിഴയ്ക്കുമ്പോൾ
അവിടൊളിഞ്ഞുകിടപ്പുണ്ട് മണ്ണു തോല്ക്കുന്ന പഴമയുടെ പരാജയം

എന്തിനധികം? ധർമ്മയുദ്ധം ജയിയ്ക്കുവാനൊരുമ്പെട്ട്
ദ്വന്ദയുദ്ധത്തിനൊടുവിൽ അന്ത്യശസ്ത്രം പ്രയോഗിയ്ക്കേണ്ട മാത്രയിൽ
തുടയെല്ലു തകർക്കേണ്ട അടയാളവാക്യത്തിന്റെ പിൻപറ്റി പാറിച്ച
വെന്നിക്കൊടി മഹാപ്രസ്ഥാനത്തിലെത്തിച്ച വ്യർത്ഥതയുടെ പരാജയം

അതേ; പരാജയം ഒരു മഹാപ്രസ്ഥാനമാകുന്നു
ഒരു പടിയിറക്കമാകുന്നു.

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

സംശയവും സാറും


വ്രണിത സായന്തനത്തിന്റെ ചെരുവിൽ
ഗ്രാമസീമകളിൽ നിസ്സഹായതകളിരുളുന്ന നേരം
ക്ഷുഭിതമാം ചാഞ്ചല്യമൊരാർത്തനാദം തീർത്തു
പൊട്ടിയ മേശമേൽ കൊട്ടിത്തകർക്കുന്നവതാളം
ഇഴയുന്ന സായാഹ്നവാർത്ത മുറുമുറുക്കുന്നു
ബാറ്ററി മാറ്റുവാൻ തിരക്കുകൂട്ടുന്നു വയസ്സനാം റേഡിയോ
പൂമുഖച്ചുമരിലൊരാണിമേൽ തൂങ്ങുന്നു
ആണ്ടുകൾ താണ്ടിയ ഇലഞ്ഞിത്തറമേളക്കലണ്ടർ
ചിന്നിച്ചിതറിച്ചുറ്റിലും പാറിയ കടലാസുകൂമ്പാരം
അയയിൽ ചെളിയോടെ നിവർന്നിടും ആടകൾ
സംശയദൃഷ്ടിയായ് സാറിരിയ്ക്കുന്നരിശം കൊണ്ട്
സംശയമില്ലെവിടെയും ശത്രുക്കൾ തന്നെ, തീർച്ച
മുളങ്കാടു കാറ്റിലുരസിപ്പറയുന്നു രഹസ്യങ്ങൾ
തിളങ്ങുന്നു രണ്ടു മാർജ്ജാരക്കണ്ണുകൾ വട്ടം പിടിയ്ക്കുവാൻ
വാൽ മുറിച്ചിട്ട ഗൌളി തോളിൽ‌പ്പതിയ്ക്കുന്നു ദുർല്ലക്ഷണം
കഞ്ഞിക്കലത്തിൽ പാറ്റ കാഷ്ഠിച്ചന്നം മുടക്കുന്നു

ഇന്നു പുലർച്ചെ താൻ കണ്ട സ്വപ്നം ഫലിയ്ക്കുമോ
സാറുറപ്പിച്ചു ഇതുതന്നെ ഇതുതന്നെ ആ ദിനം
ഊരു മുഴുവൻ തൻ വീട്ടുമുറ്റത്തെത്തിടും വൈകാതെ
പരാന്നഭോജനക്കൂട്ടങ്ങൾ വട്ടമിട്ടു പറന്നിടും
അടിയാധാരം തൊട്ടു താക്കോൽക്കൂട്ടം വരെ ഒന്നൊന്നായ്
അപ്പരിഷകൾ കണ്ണിൽച്ചോരയില്ലാതെ തട്ടിയെടുത്തിടും

ഇന്നലത്തെ തപാലിൽ കിട്ടിയ നോട്ടീസ്
തലകീഴായ്പ്പിടിച്ചു സാറു വായിയ്ക്കുവാൻ നോക്കി
അമ്പട ദൈവമേ! ഇതെന്തിനാണീ കത്ത്?
ആപത്തുകാലത്തെഴുത്തും പാമ്പായ് വരുമെന്നോ?
ലോട്ടറി കിട്ടിയ പൊന്നും പണവും ഞാൻ
ബാങ്കിൽ നിക്ഷേപിച്ചത് കവർച്ച പോയെന്നോ?
വീടിൻ പ്രമാണമെടുത്തു ചങ്ങാതിമാർ എന്നവർ
പണയവസ്തുവായ്ക്കൊടുത്തന്യാധീനപ്പെടുത്തിയോ?
അയലത്തെ വീട്ടുകാർ കടംകൊണ്ട കാശിന്ന്
കടംതീർത്ത് ബാങ്കിൽക്കൊടുത്തത് കള്ളനോട്ടായെന്നോ?
കയ്യിൽക്കിടന്നൊരു സ്വർണ്ണമോതിരമൂരി മേടിച്ചു
പഴയ ചാർച്ചക്കാരാരോ കൈക്കലാക്കിയോ?
കൈമോശം വന്ന മൊബൈൽ ഫോണുപയോഗിച്ചു
തീവ്രവാദികൾ വല്ല സ്ഫോടനവും നടത്തിയോ?
ഇവ്വിധം പേടിച്ചരണ്ടും കലിതുള്ളിക്കൊണ്ടും
സാറിന്ന് വീട്ടിന്നകത്തും പുറത്തുമിരുപ്പുറയ്ക്കാതായി
കസേരയും മേശയും പയ്യെ പുറത്തെത്തി
വീടിന്നകത്ത് താനിനി ഇരുന്നാലാപത്തല്ലേ?
ഉപേക്ഷകൂടാതുറക്കെ അപേക്ഷയെഴുതിക്കൊണ്ട്
സാറിരുന്നതിൻ ചുറ്റിലും കൂടി നാട്ടുകാർ മോദത്തോടെ
ആരു പറ്റിച്ചതാണീപ്പാവത്തെ നീചന്മാർ, നികൃഷ്ടജന്മങ്ങൾ
“മഹാപാപശക്തി“യെന്നല്ലാതെ മറ്റെന്തു പറയുവാൻ?
ചർച്ചകൾ ചൂടു സംവാദങ്ങളായപ്പോൾ പ്രമാണിമാർ
അകത്തു കയറിക്കൂടി തപ്പിനോക്കി മുതലുകൾ
മോഷണം ചാർത്തപ്പെട്ട തൊണ്ടിസാമാനങ്ങളെല്ലാം
ചൊവ്വെ ഭദ്രമായിരിയ്ക്കുന്നു തത്സ്ഥാനങ്ങളിൽ തന്നെ
ചോദിച്ചൂ വട്ടം കൂടി നിന്നവർ നിരാശരായ് തമ്മിൽത്തമ്മിൽ
ഈ സാറിനെത്തു പറ്റി ഇങ്ങനെ ഉറയുവാൻ?
സമനില തെറ്റിയാലും ഒരാൾ നിലയിങ്ങനെ മറക്കാമോ?
സ്ഥലകുലന്യായങ്ങളങ്ങനെ പലരും മുന്നോട്ടു വെച്ചു

ഒന്നുമേ കേട്ട ഭാവം പോലും നടിയ്ക്കാതെ പുച്ഛത്തിൽ
നാറുന്ന പുത്തൻ സഞ്ചിയുമായ് സാറിറങ്ങി തിടുക്കത്തിൽ
ശരവേഗം നടത്തത്തിൽ, ചവയ്ക്കുന്നു കീഴ്ത്താടി ബേജാറിൽ
ശിവന്റെ ചായപ്പീടിക തന്നെ ശരണം, കഷ്ടം
മാറും ചൊറിഞ്ഞു മുടിയുമൊതുക്കിക്കൊണ്ട് ചിരിയോടെ
ശിവൻ ചോദിച്ചൂ “സാറിനിന്ന് തൈരോ ദോശയോ” ?
സംഘർഷചിത്തനായ് സാറു ചോദിച്ചു മറുചോദ്യം
“വിഷം കലക്കാത്തതായ് എന്തുണ്ടു കഴിയ്ക്കുവാൻ” ?
പെട്ടെന്നു സംശയമുദിയ്ക്കുന്നു സാറിനു മനക്കണ്ണിൽ
ശിവനുമുണ്ടായിരുന്നില്ലേ വീട്ടിൽ സഭ കൂടിയ നേരം
ഒട്ടുമേ അമാന്തിയ്ക്കാതെ സാറിറങ്ങീ വേഗം
സർവ്വം വിഷമയം, എൻ സംശയം മാത്രം നിർമ്മലം
എൻ സംശയം മാത്രം സത്യം, ഗുളികയിനി കഴിയ്ക്കേണ്ട


2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ഒരു പ്രണയസങ്കല്പം

ആദ്യനോട്ടത്തിൽത്തന്നെ ഒത്തിരി കനവുകൾ
മിന്നൽ‌പ്പിണർ കണക്കുള്ളിലൊന്നാന്തണം
ഇടറുന്ന മിഴികളിൽ നിന്നിടരാതെ പെയ്യുന്ന
പുതുമഴപ്പെയ്ത്തിൻ പുളകങ്ങൾ ചൊരിയണം
ചെറുവിരൽത്തുമ്പൊന്നു തൊട്ടുരുമ്മുമ്പോൾ കവിൾ-
നാണം ചുവക്കുന്ന രക്തശോഭയിൽ തുടുക്കണം
പുസ്തകത്താളിന്നിടയിലൊളിപ്പിച്ചു മോഹ-
ത്തിരകളടങ്ങാത്ത തീരത്തുലാത്തണം
സന്ധ്യകൾ ചാലിയ്ക്കും കുറിയുമായിലച്ചീന്തിൽ
പൂവും പ്രസാദവും കൊണ്ട് കൺവഴി പാർക്കണം
നടയടയ്ക്കുമ്പോളിഷ്ട ദൈവത്തെ പ്രാർത്ഥിച്ച്
ഇഷ്ടങ്ങൾ കൊണ്ടൊരു മാലയും കോർക്കണം
ഇരുൾ വിഴുങ്ങാത്ത നിലാവുള്ള രാത്രിയിൽ
നിദ്രയും സ്വപ്നവും സമാന്തരം തീർക്കണം
മുൾക്കമ്പിനറ്റത്തിലച്ചാർത്തുമായ് നില്ക്കുന്ന
ചെമ്പനീർപുഷ്പമായ് പ്രണയ സൌരഭ്യം പരത്തണം
ഞെട്ടറ്റുവീഴും വരേയ്ക്കും കരിയാതുണങ്ങാതെ
മാറിന്റെ ചൂടിന്നുറവകൾ ചോലയായ് ഒഴുകണം
ജന്മജന്മാന്തര മൂർച്ഛകൾ തളം കെട്ടും വിരഹത്തിൻ
മൌനസങ്കല്പങ്ങൾ പ്രണയചിന്തയിൽ പടരുമ്പോൾ
ശിഥിലചിന്തകൾ കാറ്റിൽ‌പ്പറത്തിക്കൊണ്ട്
കുറിയ്ക്കപ്പെടാത്തൊരു കുറിമാനം കാക്കണം

2013, ജൂലൈ 18, വ്യാഴാഴ്‌ച

അദിതി

അദിതി ഉറക്കമായ് നിത്യം,ഉണ്മയെ പുൽകിക്കൊണ്ട്
പിളർന്ന നെറ്റിമേലൊരുമ്മ തൻ നനവു പോലുമേ പറ്റാതെ

പൈതലേ, പാതിയടഞ്ഞ നിൻ കണ്ണുകൾ
പലവട്ടം തിരഞ്ഞുവോ മാതൃബിംബങ്ങളെ?
തളർന്ന കണ്ണീരിൽ കുതിർന്ന നിറകൺപീലികൾ
കൊതിച്ചുവോ തലോടൽ കൊഴിയുന്നതിൻ മുമ്പായ്
നിൻപേറ്റുനോവേറ്റു വാങ്ങിയ പ്രാണ-
നുടച്ചു കളഞ്ഞെന്നോ നിന്റെ ജനകന്റെ ദ്വേഷങ്ങൾ?
ഗായത്രി ചൊല്ലിത്തുറക്കുന്ന ബ്രാഹ്മമുഹൂർത്തങ്ങളിൽ
ക്രൂരമാം വെറുപ്പിൻ വിഴുപ്പലക്കിച്ചുവെന്നോ നിന്നെ?
കുപ്പിവള കുണുങ്ങിച്ചിരിയ്ക്കേണ്ട കൈത്തണ്ടയിൽ
കരുവാളിച്ചു കിടക്കുന്നുവോ മുറിപ്പട്ടികത്തുണ്ട്?
ശിക്ഷയിൽ ചകിതയായ് കിടക്കയിലിറ്റിയ ഉപ്പുനീർ
നിഷ്ക്കരുണം കുറ്റം ചാർത്തിച്ചുട്ടുനീറ്റിച്ചുവെന്നോ നിന്നെ?
കുളിരിളം നിദ്രയുടെ തൂവൽ സ്പർശമേല്ക്കാതെ മേലാകെ
തണർത്തു കിടക്കുന്നുവോ ചകിരിനാരിൻ പിരിവുകൾ?
വിശക്കുന്ന കുഞ്ഞുവയറിന്നു പട്ടിണിക്കോലം കെട്ടി-
ക്കത്തിച്ചു പൊള്ളിച്ചുവെന്നോ ചട്ടുകം പഴുപ്പിച്ച്?

ഒടുവിലൊരിറ്റു ജീവൻ ബാക്കിയായ്, അനാഥയായ്
നീ ഞരങ്ങുമ്പോൾ, അദിതീ, തിരക്കുന്നു ഞങ്ങൾ
ആരു നീ? ആരു നിൻ കാവലാളുകൾ?
ആട്ടിയിറക്കപ്പെടുന്നു ഞങ്ങൾ, കാവൽനായ്ക്കൾ പല്ലിളിയ്ക്കുന്നു
തിരയുന്നു ഞങ്ങൾ, സ്മൃതികൾ, പുരാണങ്ങൾ,നിഘണ്ടുക്കൾ
നാനാർത്ഥഭാവങ്ങൾ ചൊല്ലുന്ന നിൻ നാമം ശൌര്യത്തോടെ

അദിതീ, നീയത്രേ മുപ്പത്തിമുക്കോടി ദേവർക്കു-
മമ്മ, വിശ്വമാതാ,വെന്നിട്ടുമെന്തീ ദുർവ്വിധി?
നീ തന്നെ ദക്ഷപുത്രി, പിതാവിൻ ധാർഷ്ട്യത്തിൻ
ഹുങ്കാരത്തിനെരിതീയിലെരിഞ്ഞവൾ
ധരയെ, നീലാകാശത്തെ, വെൺമേഘക്കീറുകളെ
ചിമിഴുകൾക്കപ്പുറം, സഹനത്തിൽ സീമകൾക്കപ്പുറം
ചൂഴ്ന്നുനില്ക്കുന്ന തമസ്സിൻ പാഴ്ത്രസിപ്പുകളിൽ
ശുഭ്രശോഭയായ്, ആദിയുമന്തവുമില്ലാതെ നില്ക്കുന്ന സർവ്വംസഹയും നീ

മഴനിലാവുപോൽ ഇടയ്ക്കിടയ്ക്കെത്തും മതിവെളിച്ചത്തിൽ
അഴൽ പൊതിഞ്ഞ നിൻ മേനി വിറച്ചു തുള്ളുമ്പൊഴും
പഴകിയ പഴന്തുണിക്കെട്ടുമായ് കാത്തു നില്ക്കുന്നു ഞങ്ങൾ
ഇഴചേർത്തു കെട്ടി,യൊരു പഴംകഥ മെനയുവാൻ
അക്കഥ,യൊരായിരം നാവുകളേറ്റു പാടി,യാ-
ത്തീക്കാറ്റിൽ തെരുവുകൾ പൊരിഞ്ഞു കത്തി
അർദ്ധപ്രാണയായ് നിൻ പിഞ്ചുകൈകൾ പരതിയപ്പൊഴും
നിഷ്ഫലം, പിന്നെ പതുക്കെ വാർന്നുപോയ് ജീവശ്വാസവും രക്തരേണുക്കളും
ആശുപത്രിവരാന്തയിൽ കുതിച്ചെത്തിയ ഞങ്ങളോ, ഇപ്പോൾത്തന്നെ
ബാലപീഡനങ്ങളെക്കുറിച്ചൊരു തുടർപരമ്പര തുടങ്ങട്ടെ.