ബ്ലോഗ് ആര്‍ക്കൈവ്

2023, ഡിസംബർ 31, ഞായറാഴ്‌ച

പാപ്പാഞ്ഞി

 

പൊക്കമില്ലായ്മ മൂലം, പാപ്പരത്തം മൂത്ത്

പെരുത്ത പാപ്പാഞ്ഞിയെയുണ്ടാക്കാം വര്‍ഷാവര്‍ഷം

പിന്നെ, പൊട്ടിത്തെറിയ്ക്കും വണ്ണം കത്തിച്ചു തിമിര്‍ക്കുക

വര്‍ഷാന്ത്യദിനത്തിന്‍ അന്ത്യയാമത്തില്‍ കൃത്യം

 

ഉന്മാദം നിറച്ചെത്തും ദോഷരാവറുതിയില്‍

ആക്രോശിച്ചാര്‍ത്തലയ്ക്കും ലഹരിപ്പരല്‍ക്കടലില്‍

പടരുന്ന പന്തത്തിന്‍ തീച്ചൂടില്‍ എരിയുന്നു

പിന്നിട്ട കൊല്ലത്തിന്‍ കെടുതികള്‍, പ്രതീക്ഷകള്‍

 

നാളെക്കലണ്ടറില്‍ പുതുവര്‍ഷത്തിന്നൊന്നാംദിനം

നീളെത്തുടങ്ങാം പുത്തന്‍ പാപ്പാത്തിയെയൊരുക്കുവാന്‍

നാളോരോദിനവും ശോഷകര്‍മ്മങ്ങള്‍ കൂട്ടിയൊരുക്കിടാം

നാളം കൊളുത്താന്‍, എരിയാന്‍ പ്രാക്‍രൂപമൊന്നു വേണ്ടേ?

 

ചേട്ടയേപ്പുറത്താക്കി ചൂല്‍ കഴുകിയെന്നാലും

ശ്രീയെ കുടിയിരുത്തി ആചരിച്ചെന്നാലും

കോലം ചമച്ച് തീ കൂട്ടി വൃദ്ധനെയെരിച്ചാലും

ഒടുങ്ങുമോ മനുഷ്യന്റെ പാപതൃഷ്ണകള്‍, മുഷ്ക്കും?

 

എന്നിരുന്നാലും, പ്രത്യാശ നല്കുക പുതു വര്‍ഷമേ

പ്രതീക്ഷ തന്‍ പൊന്‍നാളം കൊളുത്തുക

രാശി നോക്കാതെ രാപ്പാര്‍ക്കാനാകട്ടെ ആര്‍ക്കും

മേശമേല്‍ പാപ്പാഞ്ഞി പതുങ്ങിക്കിടക്കട്ടെ, ചിരിയ്ക്കട്ടെ

 

 

2023, ഡിസംബർ 16, ശനിയാഴ്‌ച

നിഴലുകള്‍ മായുമ്പോള്‍

 

വെളിച്ചമുള്ളിടത്തു മാത്രമേ

നിഴലുകള്‍ തെളിയുന്നുള്ളൂ

 

നിഴലുകള്‍ തെളിയുന്നിടം എപ്പൊഴും

തണല്‍ വീണുറങ്ങുന്നു

പാതി വെളിച്ചവും പാതി ഇരുളും

പകുത്തെടുത്ത തണലുകളില്‍

തണുപ്പു മോഹിച്ച് പകല്‍ പളുങ്ങുമ്പോള്‍

ലവണമിറ്റിയ്ക്കും വിയര്‍പ്പുതുള്ളികളില്‍

ലാവണം തേടുന്നു ആലസ്യത്തിന്‍ അദമ്യത

 

നിബിഡനിഴല്‍ക്കാടുകളുടെ ഘോരതയ്ക്കുള്ളില്‍

തമ്മിലുരസുന്ന തമസ്സിന്‍ താമസഭാവങ്ങളില്‍

മര്‍ത്ത്യജന്മവാസനകള്‍ കുടിലത വളര്‍ത്തുമ്പോള്‍

നിഴലുകള്‍ വന്യമായ് ആര്‍ത്തു ചിരിയ്ക്കുന്നു

 

ജഡചിന്തയേറ്റുന്ന അപകര്‍ഷത

നിഴലുകള്‍ക്ക് അടിമച്ചൂരു പകരുന്നു

വെളിച്ചത്തിന്റെ ഗതിവിഗതികള്‍ ക്കൊപ്പം

നിഴലുകള്‍ നീണ്ടും കുറുകിയും വേയ്ക്കുന്നു

 

കൂരിരുട്ടില്‍, നാട്ടുവെളിച്ചങ്ങള്‍

ഭീമാകാരം പകര്‍ന്ന് ആടുന്ന നിഴലുകള്‍

യക്ഷിക്കഥകളിലെ നിശാചരവേഷങ്ങളായ്

നാട്ടുവിചാരങ്ങള്‍ക്ക് തൊങ്ങലുകള്‍ തൂക്കുന്നു

 

അരണ്ട വെളിച്ചം നരപ്പിച്ച നിഴലുകള്‍

ക്ഷുദ്രഭാവത്തില്‍ കീടരൂപം പൂണ്ട്

തലങ്ങും വിലങ്ങും തണലുകളെ ആക്രമിച്ച്

വെളിച്ചം താപമെന്നാര്‍ത്ത് വിടുപണി ചെയ്യുന്നു

 

വെളിച്ചം മായുമ്പോള്‍

നിഴലുകളും മായുന്നു

പാടുകളവശേഷിപ്പിയ്ക്കാതെ

സ്വത്വലേശം പോലുമില്ലാതെ

2023, ഡിസംബർ 7, വ്യാഴാഴ്‌ച

വേദവതീശാപത്താല്‍

 ഓര്‍ത്തെടുക്കട്ടെ കിട്ടിബോധിച്ച ശാപവചസ്സുകള്‍

വാര്‍ത്തു നില്ക്കുന്നു വേദവതി, ആത്മഗര്‍ഭസാരസ്വം

അവള്‍, എന്‍ വരുംപൈതല്‍, ഉരഞ്ഞിട്ട രോഷചാരിത്രങ്ങള്‍

ദശമുഖങ്ങളില്‍ മത്തോടെപ്പതിയ്ക്കുന്നു പിണരായി

 

മര്‍ത്ത്യമനോരഥ വേഗങ്ങള്‍ക്കുമപ്പുറം

മൃത്യു കുറിച്ചിട്ട നാളടുക്കുന്നേരം

ഇടം തുടിയ്ക്കുന്നു, പിന്നെ നോവേറുന്നു

ഭൂതകാലത്തിന്നുഴവുചാലുകള്‍ വിണ്ടു വിണ്ടു കീറുന്നു

 

അന്ത്യ രണാങ്കണപ്പറമ്പിലേയ്ക്കെത്തുമ്പോള്‍

ചിന്തയ്ക്കറം പറ്റും; തെല്ലും പേടിയ്ക്കാതുഴലണം

ഹവ്യമര്‍പ്പിച്ച ഹോമകുണ്ഡങ്ങളത്രയും

അഗ്നിയറ്റ് ധൂമചാരമാകുമെന്നോര്‍ക്കണം

 

വെറുപ്പിന്‍ കൊടുങ്കാറ്റുകൂട്ടം കിടുകിടെന്നാര്‍ക്കുമ്പോള്‍

ഉള്‍പ്പതിച്ചിട്ട ബന്ധങ്ങള്‍ ഉലഞ്ഞു ചിതറുമ്പോള്‍

ഓര്‍ത്തെടുക്കട്ടെ വീണ്ടും പാഴായ സത്യങ്ങള്‍

 ചെയ്യാത്ത പാപം ഹരിയ്ക്കാത്ത കടുംവിധി

 

നന്മ ചെയ്യുന്നതു ശാപം

നന്മയോര്‍ക്കുന്നതു താപം

നന്മയോതുന്നതു രോഷം

നന്മതാന്‍ ഉണ്മയെന്നതും തെറ്റ്

 

ശ്ലഥചിന്തയേറിക്കവിയുന്നു മനശ്ശതം

ആത്മഗര്‍ഭത്തിന്‍ ഭ്രൂണഹത്യ ചെയ്യാമോ?

വഴി വെട്ടി വിട്ട വാക്കുകള്‍ ചോര്‍ന്നു നീലയ്ക്കുവോളം

1അര്‍ദ്ദിതപ്രാണനായ് പൂര്‍വ്വരംഗങ്ങളാടിടാം

 

നീറ്റിന്‍ പെരുമ്പറമുഴക്കങ്ങളലച്ച നാള്‍

പേറ്റുനോവേറിപ്പുറംകാല്‍ തൊഴിച്ചപ്പോള്‍

പെറ്റിട്ടു, പിന്നെ മണ്ണിട്ടുമൂടിയാ ശിശുവെ,

ഇന്നവള്‍ പൃത്ഥ്വി തന്‍ പുത്രി, തിരിച്ചറിയുന്നു ഞാന്‍

 

കാലം തിരിയ്ക്കുന്ന കഠിനമാം ചക്രത്താല്‍

കാത്തു വെച്ചുള്ള കരാള ദംശനമേറുമ്പോള്‍

മുറിഞ്ഞു വീഴട്ടെ പത്തു മുഖങ്ങളോരോന്നായ്

തറഞ്ഞു ശയിയ്ക്കട്ടെ വേദവതി, 2വിദര്‍പ്പിതചിത്തയായ്

 

 

1 അര്‍ദ്ദിതപ്രാണന്‍ - യാചിയ്ക്കുന്നവന്‍

2 വിദര്‍പ്പിതചിത്ത ഇവിടെ രോഷാന്ധത ശമിച്ചവള്‍/ശാന്തയായവള്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗം

2023, ഒക്‌ടോബർ 17, ചൊവ്വാഴ്ച

ചരിത്രം തമസ്ക്കരിച്ചവരോട്

 

കലുഷമായ മനസ്സ്

കാപട്യത്തിന്റെ ഉറവിടമാകുന്നു

 

വാല്‍ പോയ മൃഗങ്ങളെ 1

വാലാട്ടാന്‍ മെരുക്കിയും

വേരറുത്ത വൃക്ഷത്തിന്നൂറലില്‍

വിഷം വെച്ചശേഷനാക്കിയും

വെന്തഴല്‍2 ചുറ്റിലും കാവല്‍ നിന്നും

വെന്നിപ്പെരുമ്പറ കൊട്ടുന്നോരെ

 

നിങ്ങളറിയണം;

ഇത് പൊളിച്ചെഴുത്തിന്‍ കാലം

 

കരിഞ്ഞ വേനലില്‍

കരയിച്ച വസന്തത്തില്‍

കടും ഭീതിയുടെ ശിശിരസുഷുപ്തിയില്‍

കനലുരുക്കിയ നഷ്ട ഹേമന്തത്തില്‍

കറുപ്പു ശോഷിച്ച വര്‍ഷമേഘപ്പെയ്ത്തില്‍

കനവുറങ്ങിയ ശരത്ക്കാല സന്ധ്യയില്‍

കരയ്ക്കായ്, കടലിനായ്, കാറ്റുരയ്ക്കും കാറ്റിനായ്

കണ്ണിമ ചോരാതെ പടവെട്ടിയ നേര്‍പുത്രന്മാരെ

കാണാമറയത്ത് പഴന്തുണിക്കെട്ടില്‍

കെട്ടിപ്പൊതിഞ്ഞിട്ടൂറ്റം നടിച്ചപ്പോള്‍

തിരിഞ്ഞു കൊത്തുന്നു കാലം;

പൊതിയഴിഞ്ഞിടും; പുറത്തെത്തും നേരുകള്‍

 

മനുഷ്യനുണ്ടായതെപ്പോള്‍? അറിയില്ല;

തുരന്ന ഭൂമിയ്ക്കടിയില്‍ ഗാഢ നിദ്രയാണടരുകള്‍

പിറകോട്ടു പോകും യുഗാന്തരം

തീര്‍പ്പില്ല; ഇനിയും തുരക്കണം

 

വിജയികള്‍ ചരിത്രം ചമച്ചെന്നും

തനതു സൂതന്‍മാരവ പാടിപ്പരത്തിയും

വിനീത ഭക്തന്മാര്‍ നൂറ്റൊന്നാവര്‍ത്തിച്ചും

സത്യത്തിന്‍ മുഖത്ത് കാര്‍ക്കിച്ചു തുപ്പീ നിരന്തരം

 

നാം പഠിച്ചതത്രയും തമസ്ക്കാരം

ചതിയുടെ കളങ്കിത ജയഭേരികള്‍

അധികാര സ്വേച്ഛ തന്‍ കണ്‍മൂടല്‍

വിടുതല്‍ നേടീട്ടും വിടാത്ത വിധേയത്വം

 

അമ്മയില്ലാതെ മക്കളുണ്ടോ?

താതനില്ലാതെ സ്വത്വമുണ്ടോ?

പ്രകൃതിയില്ലാതെ പുരുഷനുണ്ടോ?

ദൈവമില്ലാതെ നാസ്തികരും?

 

അറിവാം അഗ്നിയെ തീയിട്ടും മണ്‍മൂടിയും

തകര്‍ത്തു ബിംബങ്ങള്‍ തന്‍ തലയറുത്തും

വംശഹത്യയ്ക്കും ഭോഗതൃഷ്ണയ്ക്കുമിടയിലൂടാര്‍ത്തയായ്

ഇന്നിലേയ്ക്കെത്തിയ എന്‍ ജന്‍മഭൂവേ, പൊറുക്കണേ

ഒറ്റിയതത്രയും നിന്നെയൂറ്റിയ നിന്‍ മക്കള്‍;

നന്ദികെട്ടോര്‍, കാലചക്രം കരിച്ചവര്‍

 

കാത്തിരിക്കാതെ ശൌര്യകഞ്ചുകമണിയുക

ഉള്‍ത്തുടിപ്പിന്‍ ഉയിരില്‍ സട കുടഞ്ഞെഴുന്നേല്‍ക്കുക

വീണ്ടെടുക്കുക വെളിച്ചത്തെ, വിശുദ്ധിയെ

തമസ്ക്കാരതമസ്സാം തിമിരം നീക്കീടുക

 

1 മനുഷ്യനു വാല്‍ പോയത് നടക്കാന്‍ തുടങ്ങിയപ്പോളെന്ന് ഒരു മുത്തശ്ശിക്കഥ

2 എരിതീയ്

2023, മേയ് 13, ശനിയാഴ്‌ച

അശ്രുപൂജ - ആത്മരോഷത്തോടെ

അശ്രുപൂജ ആത്മരോഷത്തോടെ

 

തലകുനിയ്ക്കാം നമുക്കോരോദിനത്തിലും

ദുരന്തങ്ങളിനിയും ഒരുമ്പെട്ടിറങ്ങുമ്പോള്‍

പാഷാണതുല്യമാം പക്ഷപാതം മൂത്ത്

ഭര്‍ത്സിച്ചിടാം വിമര്‍ശത്തെയെമ്പാടും

 

കെട്ടിപ്പടുത്ത കുമിളകളോരോന്നായ്

പൊട്ടിച്ചിതറുന്നു; പഠിയ്ക്കുന്നതില്ല നാം

ധാര്‍ഷ്ട്യം, തൊലിക്കനം, കപടമാനവീയങ്ങള്‍

ഒട്ടും സുഖമുള്ളതല്ലീ കെട്ട കാലത്തിന്‍ ഗതി

 

രക്തം പൊടിഞ്ഞും പിടഞ്ഞും പൊലിഞ്ഞു

കുത്തേറ്റു വീണ ആതുരാലയത്തിന്‍ പ്രാണന്‍

ചങ്ങല പൂട്ടിക്കിടത്തേണ്ട ലഹരിഭ്രാന്തിനോ-

ടൊന്ന് കലഹിയ്ക്കുവാന്‍ പോലും വയ്യാതെ

 

രക്ഷ നേടിയൊളിച്ചത്രേ രക്ഷകര്‍

രക്ഷ നേടാനുള്ള പഴുതിനും താഴിട്ട്

വാദിയാക്കി കുറ്റവാളിയെത്തിടുക്കത്തില്‍

ഭയമെന്ന കുറ്റം ചാര്‍ത്തി ഉയിര് പോയെന്നാക്കി

 

മഹാമൌനത്തിന്റെ തടവറയില്‍ത്തളം കെട്ടും

കനം വെച്ച നിത്യദു:ഖത്താല്‍ മുഖം പൊത്തി

പതിഞ്ഞ വിതുമ്പലിലൊരു പ്രചണ്ഡമാം-

പ്രളയത്തിന്നാന്തലോടിരിപ്പാണ്  ജനിതാക്കള്‍

 

ദുര്‍വ്വിധി പൊതികെട്ടിപ്പുതപ്പിച്ച് കിടത്തിയ

തങ്ങള്‍ തന്‍ പ്രതീക്ഷയും തണലും വെളിച്ചവും

ക്ഷണികമാം ആള്‍ക്കൂട്ട പുഷ്പാശ്രു പൂജയ്ക്ക് ശേഷം

ചിതാഗ്നിയായ് നിത്യമായെന്നേയ്ക്കായ് മറയുമ്പോള്‍

 

മൂകരാം സാക്ഷികള്‍ നമ്മള്‍, മന:സാക്ഷിയറ്റവര്‍

നാണിച്ചു നില്_ക്കേണ്ടതല്ലേ പ്രബുദ്ധത?

 

ഇവിടെ, കാമക്കലി പൂണ്ട ലിംഗമുന കവര്‍ന്ന

യാത്രയിലെ യൌവ്വനം, തെരുവുബാല്യത്തിന്‍ നിരാശ്രയത്വം,

കുടിലില്‍ കുടല്‍ കീറിത്തുളച്ചെടുത്ത ചാരിത്ര്യം,

മഹാമാരി തീണ്ടിയ പീഡിത രോഗിണി; നീളും പ്രബുദ്ധത

 

ഇവിടെ, ചെളിയില്‍, തടാകത്തില്‍, കായലി-

ന്നാഴക്കയങ്ങളില്‍ തകര്‍ന്ന യാനങ്ങളില്‍,

പാതയോരത്തെ മത്സരബുദ്ധിയില്‍

കേണു വിലയിച്ചൂ എത്രയോ നിശ്വാസങ്ങള്‍?

 

പഠിച്ചുവോ നമ്മള്‍ എന്നിട്ടും ?; അരങ്ങത്ത്

താടിവേഷങ്ങള്‍ നിരവധി നിരന്നു നില്ക്കുന്നു

പരസ്പരം ഗ്വാ-ഗ്വാ വിളികള്‍ വിളിയ്ക്കുന്നു

പുതുവാര്‍ത്തകള്‍_ക്കൊപ്പം  ദുരന്തങ്ങള്‍ മായ്ക്കുന്നു

 

തിളയ്ക്കുന്നതില്ല ചോര നമുക്ക്  ഞരമ്പുകളില്‍

ഷണ്ഡരാം നമ്മള്‍_ക്കെല്ലാം  ഒറ്റയാം സംഭവം

എങ്കിലും, ആര്‍ദ്രയാം ആതുര സേവിണീ, സഹോദരീ,

നിനക്കായ്, ഉദകതീര്‍ത്ഥമായ്  ഒരിറ്റശ്രുബിന്ദു; മാപ്പാക്കുക


 


2023, മേയ് 10, ബുധനാഴ്‌ച

ഒരു പിളര്‍പ്പിന്‍റെ കഥാകഥനം

 

സ്വര്‍ഗ്ഗരാജ്യം പിളര്‍ന്നപ്പോള്‍

നോവിന്റെ വന്‍കര വേര്‍_പെട്ടുപോയി

 

വേര്‍പ്പാടിന്റെ വസൂരിവടുക്കള്‍ കറുപ്പരിച്ച മുഖവുമായ്

വന്‍കര അപകര്‍ഷതയാല്‍ തല താഴ്ത്തി

പാരതന്ത്ര്യത്തിന്റെ പരാദരേണുക്കളായടിഞ്ഞ

ആധിക്കടലിന്റെ അഴിമുഖങ്ങളില്‍

നാവേറു പാടിത്തീര്‍ക്കുവാന്‍ കഴിയാത്ത ദോഷങ്ങള്‍

ചങ്കിടിപ്പുകള്‍ക്കിടയിലൂടെ മണിവീണ മീട്ടി

 

വന്‍കരയിലെ ശവമണ്ണൊരുക്കിയ ശയ്യാതലങ്ങളില്‍

സുഷൂപ്തിയിലാണ്ടുകിടന്ന കുറ്റവും ശിക്ഷയും

കേട്ടു മോഹിച്ച സ്വര്‍ഗ്ഗരാജ്യത്തേയ്ക്കുയരുവാന്‍ വെമ്പി

സ്വപ്ന സംഘര്‍ഷത്തില്‍  ഞെട്ടിയുണര്‍ന്നു പൊട്ടിക്കരഞ്ഞു

 

കുറ്റങ്ങളോരോന്നും

വിധിവൈപരീത്യങ്ങളുടെ ശിക്ഷകളേറ്റു വാങ്ങി;

ശിക്ഷകളുടെ

പുതുമഴപ്പെയ്ത്തില്‍ വന്‍കര കുളിരണിഞ്ഞു;

കണ്ണീരിന്റെ

കാട്ടുറവകള്‍ കെട്ടുപൊട്ടിച്ചു കുതിച്ചു;

കരിയില മൂടിയ

ചതിക്കുഴികള്‍ കണ്ണീരാത്തു കുടിച്ചു വീര്‍ത്തു;

ആര്‍ത്തു പൊടിച്ച

പാഴ് ചെടികള്‍ പഴുതു കൊടുക്കാതെ വേരൂന്നിത്തുടങ്ങി;

വേരുകളിറുക്കിയ

വേദനയില്‍ വന്‍കര നീണ്ട മയക്കത്തിലേയ്ക്കൂര്‍ന്ന് വീണു

 

നോവിന്റെ വന്‍കര നിറയെ

സ്വപ്ന ബീജാങ്കുരങ്ങളില്‍ കിളിര്‍ത്ത

വ്യഥകളുടെ വന്മരങ്ങള്‍

വെറിയുടെ കുറ്റിക്കാടുകള്‍

മുറിഞ്ഞുപോയ പ്രണയങ്ങള്‍

പാറി നടക്കുന്ന വെളിയിടങ്ങള്‍

ചിതല്‍ കാര്‍ന്ന വാല്മീകങ്ങള്‍

 

ഇവകള്‍ക്കിടയില്‍

എന്നോ പിളരുന്നതിന്‍ മുമ്പ് കടലെടുക്കാതെ

മണല്‍ മൂടിയ ഭൂതകാലത്തിന്‍ ശിഷ്ടം

വന്‍കരയുടെ ശല്‍ക്കപാളികള്‍ക്കിടയിലൊളിച്ചിരുന്നു

കഠിനമായ കാലത്തിന്റെ

കയ്യൊച്ചകളടങ്ങുവാന്‍

 

അങ്ങനെ,

ഋതുചംക്രമണത്തിന്റെ ഇടവേളകളൊഴിച്ച്

നോവിന്റെ വന്‍കര പൊതുവേ മ്ലാനമായിരുന്നു

 

അങ്ങ് സ്വര്‍ഗ്ഗരാജ്യത്ത്,

സ്വപ്നങ്ങള്‍ക്കിടമില്ലായിരുന്നു

എവിടേയും രാസക്രീഡകളുടെ തുറസ്സായ ശീല്‍ക്കാരങ്ങള്‍

യന്ത്രസമാനമായ

മീമാംസകളുടെ സമീക്ഷകള്‍_ക്കൊപ്പം

നിരന്തരം ആഘോഷത്തിമിര്‍പ്പും മേളപ്പെരുക്കങ്ങളും

സൂര്യചന്ദ്രതാരകള്‍ക്ക്

അസ്തമയം അനുവദിയ്ക്കാത്ത അടിമത്തം

മറക്കപ്പെട്ട നോവിന്റെ ആണ്ടറുതികള്‍

 

തീണ്ടല്‍പ്പാടകലെ മാറ്റിനിര്‍ത്തപ്പെട്ടതെങ്കിലും

പരഭോജികളുടെ ഘോഷയാത്രയ്ക്കായി മാത്രം

മുജ്ജന്‍മത്തിന്റെ ധ്വജചിഹ്നങ്ങളുയര്‍ത്തിക്കാട്ടി

നോവും നോവിന്റെ കാലാള്‍പ്പടയും വന്‍കരയും കാതോര്‍ത്തിരുന്നു