ബ്ലോഗ് ആര്‍ക്കൈവ്

2023, ഡിസംബർ 16, ശനിയാഴ്‌ച

നിഴലുകള്‍ മായുമ്പോള്‍

 

വെളിച്ചമുള്ളിടത്തു മാത്രമേ

നിഴലുകള്‍ തെളിയുന്നുള്ളൂ

 

നിഴലുകള്‍ തെളിയുന്നിടം എപ്പൊഴും

തണല്‍ വീണുറങ്ങുന്നു

പാതി വെളിച്ചവും പാതി ഇരുളും

പകുത്തെടുത്ത തണലുകളില്‍

തണുപ്പു മോഹിച്ച് പകല്‍ പളുങ്ങുമ്പോള്‍

ലവണമിറ്റിയ്ക്കും വിയര്‍പ്പുതുള്ളികളില്‍

ലാവണം തേടുന്നു ആലസ്യത്തിന്‍ അദമ്യത

 

നിബിഡനിഴല്‍ക്കാടുകളുടെ ഘോരതയ്ക്കുള്ളില്‍

തമ്മിലുരസുന്ന തമസ്സിന്‍ താമസഭാവങ്ങളില്‍

മര്‍ത്ത്യജന്മവാസനകള്‍ കുടിലത വളര്‍ത്തുമ്പോള്‍

നിഴലുകള്‍ വന്യമായ് ആര്‍ത്തു ചിരിയ്ക്കുന്നു

 

ജഡചിന്തയേറ്റുന്ന അപകര്‍ഷത

നിഴലുകള്‍ക്ക് അടിമച്ചൂരു പകരുന്നു

വെളിച്ചത്തിന്റെ ഗതിവിഗതികള്‍ ക്കൊപ്പം

നിഴലുകള്‍ നീണ്ടും കുറുകിയും വേയ്ക്കുന്നു

 

കൂരിരുട്ടില്‍, നാട്ടുവെളിച്ചങ്ങള്‍

ഭീമാകാരം പകര്‍ന്ന് ആടുന്ന നിഴലുകള്‍

യക്ഷിക്കഥകളിലെ നിശാചരവേഷങ്ങളായ്

നാട്ടുവിചാരങ്ങള്‍ക്ക് തൊങ്ങലുകള്‍ തൂക്കുന്നു

 

അരണ്ട വെളിച്ചം നരപ്പിച്ച നിഴലുകള്‍

ക്ഷുദ്രഭാവത്തില്‍ കീടരൂപം പൂണ്ട്

തലങ്ങും വിലങ്ങും തണലുകളെ ആക്രമിച്ച്

വെളിച്ചം താപമെന്നാര്‍ത്ത് വിടുപണി ചെയ്യുന്നു

 

വെളിച്ചം മായുമ്പോള്‍

നിഴലുകളും മായുന്നു

പാടുകളവശേഷിപ്പിയ്ക്കാതെ

സ്വത്വലേശം പോലുമില്ലാതെ

അഭിപ്രായങ്ങളൊന്നുമില്ല: