ബ്ലോഗ് ആര്‍ക്കൈവ്

2023, ഡിസംബർ 7, വ്യാഴാഴ്‌ച

വേദവതീശാപത്താല്‍

 ഓര്‍ത്തെടുക്കട്ടെ കിട്ടിബോധിച്ച ശാപവചസ്സുകള്‍

വാര്‍ത്തു നില്ക്കുന്നു വേദവതി, ആത്മഗര്‍ഭസാരസ്വം

അവള്‍, എന്‍ വരുംപൈതല്‍, ഉരഞ്ഞിട്ട രോഷചാരിത്രങ്ങള്‍

ദശമുഖങ്ങളില്‍ മത്തോടെപ്പതിയ്ക്കുന്നു പിണരായി

 

മര്‍ത്ത്യമനോരഥ വേഗങ്ങള്‍ക്കുമപ്പുറം

മൃത്യു കുറിച്ചിട്ട നാളടുക്കുന്നേരം

ഇടം തുടിയ്ക്കുന്നു, പിന്നെ നോവേറുന്നു

ഭൂതകാലത്തിന്നുഴവുചാലുകള്‍ വിണ്ടു വിണ്ടു കീറുന്നു

 

അന്ത്യ രണാങ്കണപ്പറമ്പിലേയ്ക്കെത്തുമ്പോള്‍

ചിന്തയ്ക്കറം പറ്റും; തെല്ലും പേടിയ്ക്കാതുഴലണം

ഹവ്യമര്‍പ്പിച്ച ഹോമകുണ്ഡങ്ങളത്രയും

അഗ്നിയറ്റ് ധൂമചാരമാകുമെന്നോര്‍ക്കണം

 

വെറുപ്പിന്‍ കൊടുങ്കാറ്റുകൂട്ടം കിടുകിടെന്നാര്‍ക്കുമ്പോള്‍

ഉള്‍പ്പതിച്ചിട്ട ബന്ധങ്ങള്‍ ഉലഞ്ഞു ചിതറുമ്പോള്‍

ഓര്‍ത്തെടുക്കട്ടെ വീണ്ടും പാഴായ സത്യങ്ങള്‍

 ചെയ്യാത്ത പാപം ഹരിയ്ക്കാത്ത കടുംവിധി

 

നന്മ ചെയ്യുന്നതു ശാപം

നന്മയോര്‍ക്കുന്നതു താപം

നന്മയോതുന്നതു രോഷം

നന്മതാന്‍ ഉണ്മയെന്നതും തെറ്റ്

 

ശ്ലഥചിന്തയേറിക്കവിയുന്നു മനശ്ശതം

ആത്മഗര്‍ഭത്തിന്‍ ഭ്രൂണഹത്യ ചെയ്യാമോ?

വഴി വെട്ടി വിട്ട വാക്കുകള്‍ ചോര്‍ന്നു നീലയ്ക്കുവോളം

1അര്‍ദ്ദിതപ്രാണനായ് പൂര്‍വ്വരംഗങ്ങളാടിടാം

 

നീറ്റിന്‍ പെരുമ്പറമുഴക്കങ്ങളലച്ച നാള്‍

പേറ്റുനോവേറിപ്പുറംകാല്‍ തൊഴിച്ചപ്പോള്‍

പെറ്റിട്ടു, പിന്നെ മണ്ണിട്ടുമൂടിയാ ശിശുവെ,

ഇന്നവള്‍ പൃത്ഥ്വി തന്‍ പുത്രി, തിരിച്ചറിയുന്നു ഞാന്‍

 

കാലം തിരിയ്ക്കുന്ന കഠിനമാം ചക്രത്താല്‍

കാത്തു വെച്ചുള്ള കരാള ദംശനമേറുമ്പോള്‍

മുറിഞ്ഞു വീഴട്ടെ പത്തു മുഖങ്ങളോരോന്നായ്

തറഞ്ഞു ശയിയ്ക്കട്ടെ വേദവതി, 2വിദര്‍പ്പിതചിത്തയായ്

 

 

1 അര്‍ദ്ദിതപ്രാണന്‍ - യാചിയ്ക്കുന്നവന്‍

2 വിദര്‍പ്പിതചിത്ത ഇവിടെ രോഷാന്ധത ശമിച്ചവള്‍/ശാന്തയായവള്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗം

അഭിപ്രായങ്ങളൊന്നുമില്ല: