ബ്ലോഗ് ആര്‍ക്കൈവ്

2014, ഡിസംബർ 30, ചൊവ്വാഴ്ച

ഒരു മതേതര ചിന്ത


ഇന്നീക്കാണുന്ന മനുഷ്യ ലോകത്ത്, പ്രകൃതിയിൽ
മതേതരമെന്ന വിശേഷണം ഒരേയൊരു വികാരത്തിന്
മതേതരമെന്യേ പ്രയോഗിയ്ക്കപ്പെടുന്ന ഒറ്റ കാമന
അതു കാമം മാത്രം, മനുഷ്യന്റെ എതിർലിംഗക്കാമം

മതമില്ല, ജാതിയില്ല, പ്രായഭേദമില്ല
ഒറ്റയായും, നാലാൾ കൂടുന്ന കാട്ടുനായ്ക്രൗര്യമായും
എല്ലിനേക്കാൾ മൂർച്ചയുള്ള പേശിയൊന്നിൻ ദൃഢതയാൽ
ബലാൽ ഭോഗിച്ചും പ്രീണിപ്പിച്ചിരയായ് വീഴ്ത്തിയും ആഘോഷിയ്ക്കുന്ന കാമം

കട്ടിമീശയും മിയ്ക്കപ്പോഴും സുമുഖനായും
നേരവും കാലവും നോക്കാതെ കീഴ്പ്പെടുത്തുന്ന ചേതസ്സ്
ഇണചേരുവാൻ ഋതുക്കളില്ല, ശുക്ലകൃഷ്ണപക്ഷങ്ങളില്ല
മാനവകുലത്തിനു മാത്രമൊതുങ്ങുന്ന കാമശാസ്ത്രം

രസദളങ്ങളെ ഉന്മത്തരാക്കി സ്വയം ക്രീഡ ചെയ്യുന്നു
മറുപകുതിയുടെ ചോദനകളെന്തെന്നു തിരക്കാതെ
ദുരഭിമാനക്കൊലയായ്, മതാധിനിവേശമായ്
നാലാളു കാൺകെ കട വെട്ടുന്നു കാമത്തെ

ഇതു ചിന്തയോ? വികാരമോ? ആത്മപീഡയോ?
ശൈലീജന്യരോഗമോ? വികലമാം കുലബാധയോ?
ആവർത്തന വിരസമാം പരപരാഗണ തന്ത്രമോ?
പാപജന്മങ്ങളുടെ രേതസ്സു വിസർജ്ജിയ്ക്കുന്ന മാലിന്യമോ?

വ്രീളാമുഖിയായ്, മുഖം കുനിച്ചു നഖം വരയ്ക്കുന്ന പതിതയായ്
അകക്കാമ്പിൽ തപം ചെയ്ത മൃദുലവിശുദ്ധമാം കാമത്തെ
നാണമില്ലാതെ നടുത്തളത്തിൽ വലിച്ചിഴയ്ക്കുന്നു വസ്ത്രാക്ഷേപമായ്
ഇന്ദ്രിയ വിസ്ഫോടനമായ് ചൂതാടി രസിയ്ക്കുന്നു സംഭോഗഢംഭ്


2014, ഡിസംബർ 27, ശനിയാഴ്‌ച

ഭീകരത

ഭീകരരുടെ തോക്കുകളേക്കാൾ ഭീകരം നാക്കുകളാണ്

തലയറുക്കാൻ ഓങ്ങുന്ന വാളുകളേക്കാൾ മൂർച്ച
ബഹുലക്ഷ്യവേധികളായ വാക്കുകളാണ്
രക്തം ചിന്തുന്ന സായുധ കലാപത്തേക്കാൾ നിന്ദ്യം
ആശയം ചിന്തുന്ന പൗരോഹിത്യപ്രസംഗങ്ങളാണ്

നാക്കിൻ തുമ്പിൽ നിന്നെത്തുന്ന
വിഷലിപ്തമായ തുപ്പൽ മണം പേറുന്ന വാക്ക്
രോഗഗ്രസ്തമായ്, ആശയമെന്ന പേരിൽ പരക്കുമ്പോൾ
പകർച്ചവ്യാധിയേക്കാൾ നീചമായ് ഒരു ജനത ഉന്മൂലിതരാകുന്നു

പലായനം ചെയ്തും കുറ്റിയറ്റും
ഇഴയടുപ്പം നഷ്ടപ്പെട്ടും ഉഴലുന്ന ജാതിഗോത്രങ്ങൾ
മറുമരുന്നുണ്ടായിട്ടും പ്രയോഗിയ്ക്കാനവകാശമില്ലാത്ത
ദുർമ്മരണങ്ങളുടെ പരീക്ഷണശാലയിൽ ചത്തൊടുങ്ങുന്നു

വാക്കുകൾ കൊണ്ടു കൊട്ടാരമുണ്ടാക്കി
അനാഥബാല്യങ്ങളെ കൈവിഷം കുടിപ്പിച്ചും
വിശക്കുന്ന വയറിനെ, സ്നേഹം ഇരക്കുന്ന മനസ്സുകളെ
ഭള്ളൊഴിഞ്ഞു തോക്കു കൊണ്ടു സംസാരിപ്പിയ്ക്കുന്നു മസ്തിഷ്ക്കപ്രക്ഷാളനം

വിഭജിയ്ക്കപ്പെട്ട ദൈവസാമ്രാജ്യസൃഷ്ടിയ്ക്കായ്
തലകളീർന്നറുക്കുന്നു, വെടിയുണ്ട വൃഷി നടത്തുന്നു
ഗർഭോദരം കീറി മാലയണിയുന്നു
അന്ത്യകൂദാശകൾക്ക് തെമ്മാടിക്കുഴി വെട്ടുന്നു

എത്രയെത്ര മാലാഖമാർ, വിശുദ്ധർ, സർവ്വശക്തർ
എണ്ണിയാലൊടുങ്ങാത്ത ദൈവകല്പനകൾ
അരക്ഷിതരാം അശരണർക്കായ് വിശ്വാസകാമനകൾ
ദൈവനിന്ദയായ് ചാർത്തുവാൻ വൈകല്യവിക്ഷോഭങ്ങൾ

അതുകൊണ്ടാണ് പറയുന്നത്
തോക്കുകളേക്കാൾ ഭയങ്കരം നാക്കുകളെന്ന്
വാക്കുകൾ നീചമായ പ്രവൃത്തിയേക്കാൾ
മഹോദരം, അർബ്ബുദം, കനം വെയ്ക്കുന്ന ചാപിള്ള ഗർഭം


2014, ഡിസംബർ 9, ചൊവ്വാഴ്ച

കളിനഖക്കോറലുകൾ


2014 നവംബർ 28

തീരെച്ചെറുതെന്നു നിനച്ചൊരു ലോകം
കാലചക്രം പെട്ടെന്നു പുറകോട്ടു തിരിഞ്ഞതും
പെട്ടെന്നു പൊട്ടിവിരിയുന്നു വീണ്ടും മുന്നിൽ
പണ്ടു പിരിഞ്ഞു പോയ് പല വഴി തിരിഞ്ഞവരൊന്നായ്

എത്ര ദീപ്തമീ ഓർമ്മപുതുക്കലിൻ ഘോഷാരവം
സഹർഷം ഹസ്തദാനങ്ങൾ സുദൃഢം മുറുകുമ്പോൾ
അലിഞ്ഞു പോകുന്നൊരു ദീർഘയാത്ര തൻ ക്ലേശവും
ഊഷമളം നുകരട്ടെ ആലിംഗനത്തിൻ ശാർക്കകം

പരസ്പരം നുള്ളിയും നോവിച്ചും കളി പറഞ്ഞും
പറഞ്ഞാലും തീരാത്തൊരു സംവത്സരത്തിൻ പാഠശാലയിൽ
എത്ര പകലിരവകൾ ചെലവഴിച്ചു നാം
മോഹവും സ്വപ്നവും കരുപ്പിടിപ്പിയ്ക്കുവാനായ്

അന്നു നാം കാറ്റത്തെ കരിയിലകൾ മാതിരി
നിർത്താതെ വീശുന്ന ജീവിതമാരുതന്റെ കളിപ്പാട്ടങ്ങളായ്
പറന്നു പോയ് ചിന്നിയും ചിതറിയും പലവഴി
ഇന്നേതോ ചരടിന്റെ മന്ത്രസ്പർശത്താൽ ഒത്തുകൂടുന്നു നാം

മരിയ്ക്കുന്നില്ല ഓർമ്മകൾ, നരയ്ക്കില്ല മനസ്സിൻ ചെറുപ്പവും
ഇന്നീ സമാഗമം സ്പൂൺ കോരി പതുക്കെ ചവയ്ക്കുമ്പോൾ
ഒരു തരിയും, ഒരു നിമിഷവും പാഴാകാതെ നോക്കണം
ഇനിയെന്നു കാണും, ഒരുപാടില്ലേ ജീവിതസമരങ്ങൾ?

പോകട്ടെ ഞാൻ, അനർഘമാം നിമിഷങ്ങൾ വാരിക്കെട്ടി
ഇനിയടുത്തെന്നു നമ്മൾ ദേശാടനം കഴിഞ്ഞെത്തും?
ഇനിയെന്നു നമ്മൾ കളിനഖക്കോറലാൽ ഉള്ളു ചുവപ്പിയ്ക്കും
കാത്തിരിയ്ക്കണം, കാതോർക്കണം, വർഷാന്തര വേളകൾ പൊഴിയുവാൻ


  • പ്രചോദനം – വിനു
  • സമർപ്പണം – വിനു, അനിൽ, മനോജ്, സരിത, ദീപ, ഗീതച്ചേച്ചി



2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഞങ്ങളുടെ കുഞ്ചിയമ്മ


കമല  നാമധേയം; വിളിപ്പേർ കുഞ്ചി
ഇതു ഞങ്ങളുടെ സ്വന്തം കുഞ്ചിയമ്മ
വിദ്യാലയം പൂർവ്വ കർമ്മമണ്ഡലം;
അകം പുറം വൃത്തിയാക്കൽ അച്ചട്ട് കർമ്മം; അന്നും ഇന്നലെ വരെയും

അതെ, കുഞ്ചിയമ്മ പഴകിയ ഒരു പുസ്തകമായിരുന്നു
മൂന്നാലു തലമുറകൾ കൈമാറിയ നടക്കുന്ന പുസ്തകം
എന്നിട്ടും അക്ഷരത്തിളക്കം കുറഞ്ഞിട്ടേയില്ല;
പൊടുന്നനെ കുഞ്ചിയമ്മ ചിതയിലെരിഞ്ഞിട്ടും.

ഏതോ മുജ്ജന്മ ബന്ധമായിരുന്നിരിയ്ക്കണം;
കുഞ്ചിയമ്മയ്ക്ക് ഞങ്ങളെക്കാണുമ്പോഴുള്ള മിഴിത്തിളക്കം
ചുളിഞ്ഞ വിരലുകൾ കോർത്ത്, കൈ പിണച്ച്
തന്റെ നരയ്ക്കാത്ത തലനാരിഴ പോലെ പ്രായമാകാത്ത അൻപ്

പരപരാ വെളുക്കുന്നതിൻ മുമ്പെയെത്തി
അടയാളചിഹ്നം പോലേന്തുന്ന തേപ്പും ചൂലുമായ്
ചെറുപ്പത്തിലേ വൃദ്ധരായ ഞങ്ങളുടെ പ്രഭാതങ്ങൾക്ക്
മടിയകറ്റുവാനെത്തി വെളുക്കെച്ചിരിയ്ക്കും കുഞ്ചിയമ്മ

ചെരിപ്പേയിട്ടിട്ടില്ലാത്ത കുഞ്ചിയമ്മ; പക്ഷെ,
ചെരിപ്പുകളൊതുക്കിവെയ്ക്കും ഇടം വലം മാറ്റിപ്പിണച്ച്
ഫോണുപയോഗിച്ചിട്ടില്ലാത്ത കുഞ്ചിയമ്മ; എന്നാലും
ഫോണെടുക്കാതെ മറുപടി കൊടുത്തിരിയ്ക്കും, നിശ്ചയം

മക്കൾ വിളിപ്പുറത്തു തന്നെയുണ്ടായിട്ടും “ന്റെ കുട്ട്യോളെ കണ്ടോ”-
യെന്നാരായും വൈകുന്നേരത്തെ ചായയ്ക്കെത്തി
മുട്ട വാങ്ങുവാൻ പോയി “മൊട്ടക്കോസ്” വാങ്ങി
“ഇതാ കുട്ടി പറഞ്ഞത്” എന്നു പരത്തിപ്പറയും കുഞ്ചിയമ്മ

മാങ്ങയും ചക്കയും പുളിയും പാകമായെന്നാൽ
തൊടി മുഴുവൻ പരതി നിറഞ്ഞാടും കുഞ്ചിയമ്മ
ഓല ചീന്തി ഉരുട്ടിക്കെട്ടി ചൂലാക്കി മാറ്റിയും
ഓലച്ചൂട്ടുകൾ നിരയായ് അടുക്കിയും വെയ്ക്കും കുഞ്ചിയമ്മ

മണ്ണിന്നീർപ്പം തിന്ന് പതിയെ തലപൊക്കുന്ന പുല്ലുകൾ
നിർദ്ദയം മുറ്റത്തു നിന്ന് നീക്കം ചെയ്യുന്ന ശുഷ്ക്കാന്തി
ദിനം പ്രതി ഒരു മുറം പൊടിമണ്ണു കൂനയായ്
മുറ്റമടിച്ചു വാരി വിയർത്ത് ചായയ്ക്കെത്തും കുഞ്ചിയമ്മ

രണ്ടു മക്കളെ മാത്രമേ പെറ്റിട്ടുള്ളെവെന്നാലും
“കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാ”ണെന്ന പാട്ടിനു
പുത്രനിർവ്വിശേഷമാമൊരു കൺചിരിയിൽ
തന്റെ ലോകം വലുതെന്ന്  ഓർമ്മിപ്പിയ്ക്കും കുഞ്ചിയമ്മ

ഇനി ഞങ്ങൾക്കാരുണ്ട് കളി പറയുവാൻ?
നിർദ്ദോഷമായൊന്ന് കുറ്റം പറയുവാൻ?
കൊള്ളിവെയ്ക്കാത്ത ഓർമ്മകൾ തുന്നിക്കൂട്ടി
കുഞ്ചിയമ്മയെന്ന പഴയ പുസ്തകത്തിലേടുകൾ ചേർക്കുന്നു ഞങ്ങൾ

ചിതയിലെരിഞ്ഞാലും തൻ വെടിപ്പു മായാതെ
കരുതലും കനിവുമായ് ഞങ്ങളെ കാക്കും കുഞ്ചിയമ്മ, തീർച്ച


2014, ഡിസംബർ 4, വ്യാഴാഴ്‌ച

വൃത്തവൃത്താന്തം

ബന്ധങ്ങൾ കൂട്ടത്തോടെ ചാവുന്നത് കാണുന്നില്ലേ?

പൊള്ളുന്ന പനിക്കിടക്കയിൽ മലർന്നടിച്ച്
അസ്ഥിപഞ്ജരം പോലും കിടുങ്ങുന്ന നോവിൽ
പൂർവ്വജന്മങ്ങൾ പോരാതെ മറ്റൊരായുസ്സും ധൂർത്തടിച്ച്
രൂപപരിണാമത്തിൻ മാറാവ്യാധിയിൽ
ചത്തുപൊങ്ങിക്കൊണ്ടേയിരിയ്ക്കുന്നു

പ്രത്യൗഷധങ്ങളൊന്നുമേ കുറിയ്ക്കപ്പെടാത്ത
ആർക്കും തന്നെ പരസ്പരം വേണ്ടാത്ത ബന്ധുത്വം
ബാദ്ധ്യത മാത്രമായ്ക്കാണുന്ന വിധ്വംസകത്വം
ലോമപാദങ്ങളാൽ വട്ടം വരയ്ക്കുന്ന പ്രത്യുല്പന്നമതിത്വം

അങ്ങനെ,
നാലേ നാലു വട്ടങ്ങളിൽ അടക്കം ചെയ്യപ്പെട്ട ബന്ധങ്ങൾ
പല വ്യാസങ്ങളിൽ, ചുറ്റളവിൽ
ആരക്കാൽ വ്യത്യാസങ്ങളിൽ തീർക്കപ്പെട്ട
ച്യുതികളുടെ ന്യായാന്യായവ്യതിയാനങ്ങൾ
ഇവയ്ക്കിടയിൽ പമ്മി നില്ക്കുന്ന
സ്നേഹമാപിനികൾ, മോഹപ്രവാഹങ്ങൾ

പുറംവൃത്തത്തിൽ മങ്ങിയ നിറത്തിൽ
കണവന്റെ കുടുംബം, അച്ഛനമ്മമാർ
ദൂരമേറെ, വൃത്തകേന്ദ്ര മൂലസ്ഥാനത്തു നിന്നും
ഒട്ടേറെ കുറവുകൾ, കുറ്റങ്ങൾ അകലം കൂട്ടുവാൻ

അതിനു പിറകിലുള്ളിലായ് കെട്ടിയോൻ വൃത്തം
കറുപ്പും വെളുപ്പും ഇടകലർന്ന്, ഇരുനിറം ചാലിച്ച്
പ്രക്ഷുബ്ധമാം ഗണിതങ്ങളുടെ ഗതിന്യാസത്തിൽ
കൂട്ടിയും കിഴിച്ചും തിരക്കു കൂട്ടും വഷളവട്ടം

രണ്ടാം വൃത്തത്തിലൊതുങ്ങുന്നു അച്ഛനമ്മ, സഹോദരജന്മങ്ങൾ
കരുതലും താങ്ങലും തട്ടിയും മുട്ടിയും നില്ക്കുന്നു
ഗാഢമീവട്ടത്തെ താണ്ടുക ദുഷ്ക്കരം
കർമ്മബന്ധങ്ങളീവട്ടത്തെക്കൊഴുപ്പിയ്ക്കുമ്പോൾ

ഏറ്റവും ഉൾവൃത്തം, തടിച്ചു തുടുത്തത്
ഉള്ളടക്കമായ് അമ്മയും മക്കളും മാത്രം
മറ്റെല്ല്ലാം ശല്യമായ്ത്തോന്നും മുഴുവട്ടം
ഒരു സിന്ദൂരച്ചാർത്തും ചുറ്റും ചമയവർണ്ണങ്ങളും

അല്ലെങ്കിലും അകക്കാമ്പിലല്ലേ കഴമ്പ്

മറ്റെല്ലാ വൃത്തങ്ങളും മാഞ്ഞാലെന്ത്? മുറിഞ്ഞാലെന്ത്?

2014, നവംബർ 9, ഞായറാഴ്‌ച

കൊടുമുടികൾക്കു പറയാനുള്ളത്

എന്തെന്നാൽ ഞങ്ങൾ
തലയുയർത്തി നില്ക്കുമ്പോഴും ഏകരാണ്
ഇവിടെ ശ്വാസമില്ലാതിരുന്നിട്ടും
ഉയർന്നു തന്നെ നില്ക്കാനാണ് വിധി

കൊടും തണുപ്പാണെങ്കിലും
മഞ്ഞുകട്ടകളെടുത്തു പുതയ്ക്കണം
കടുത്ത താപത്തിലും
പാറകാട്ടി നഗ്നരായ് മേവണം
കൊടുങ്കാറ്റിന്റെ ചുഴലിയെ
വഴിതെറ്റിച്ച് വാനകറ്റണം
പേമാരിയുടെ മണൽമൂർച്ഛകളെ
മണ്ണിന്റെ മാറു പിളർക്കാതെ നേർപ്പിയ്ക്കണം
ഇടിമിന്നലിൻ ഊറ്റത്തെ
ദൃഢാലിംഗനം ചെയ്ത് നനുപ്പിയ്ക്കണം

ഞങ്ങൾ ചിറകറ്റവർ
പോകാൻ മറ്റൊരിടമില്ലാത്തവർ
ഉർവ്വി തൻ ഉൾച്ചലനത്താൽ
ഉലകശൃംഗങ്ങളായ് നടിപ്പവർ

ജന്മശിഷ്ടങ്ങളുരുട്ടിക്കയറ്റുന്നു ചിലർ
കീഴടക്കാനെത്തുന്നു മറ്റു ചിലർ
ജീവനുണ്ടോയെന്നു ചുരണ്ടി നോക്കുന്നു
ചെത്തി വലുപ്പം കുറയ്ക്കുവാനായുന്നു
കടലിന്നഗാധതയിൽ നിന്നും കോല-
ളവെത്രയുണ്ടുയരത്തിലേയ്ക്കെന്നു തിട്ടപ്പെടുത്തുന്നു

പൊയ്മുഖം കാട്ടാതെ
അയിരുശോഷം വരുത്താതെ
ശല്ക്കശകലങ്ങളടരാതെ
ഊളിയിട്ടെത്തും മേഘശലാകകളലിയാതെ
പാരിൻ പോരങ്കണത്തിലെ സാക്ഷിയായ്
പടുനായകത്വം ചുമക്കട്ടെ ഞങ്ങൾ

തേരിറക്കിത്തെളിയ്ക്കുന്ന അർക്കനെ
പാലൊളി വിതറുന്ന ചന്ദ്രികയെ
എന്തിനോ വിങ്ങുമുഡുക്കളെ
നിർന്നിമേഷം വീക്ഷിയ്ക്കുന്നു ഞങ്ങൾ

കൊടുമുടിയായുരുന്ന ഹേ! മനുഷ്യാ, സുഹൃത്തേ
നിന്റെ തലവരയും ഞങ്ങളുടേതു തന്നെ
നീ ഏകനാകുന്നു; അസ്തപ്രജ്ഞനാകുന്നു
മറ്റൊരു ഭ്രംശം നിന്നെയൊടുക്കിത്താഴ്ത്തും വരെ

ഉത്തുംഗശൃംഗങ്ങളെപ്പൊഴും മുനകൂർത്തവ
സാന്ത്വനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുന്നവ
സ്വന്തം ജീവിതമുർച്ഛകളെ നിരാകരിയ്ക്കുന്നവ
തമസ്സിൻ കിരണങ്ങളെ ഊറ്റിയെടുക്കുന്നവ

ഈഷലാം അഴലിന്റെ കനലുകളൂതിയും
പണിചെയ്യാക്കുറ്റം ചാർത്തുന്ന പീഡകളായും
അംബരചുംബികളായ ദുരഭിമാനക്കഥകളായും

വളരുന്ന മുടികൾ എന്നും എപ്പോഴും ഏകർ തന്നെ.

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

നിഷേധി


നിഷേധിയുടെ തത്രപ്പാടുകൾ ആർക്കറിയാം?
നിമിഷാർദ്ധം കൊണ്ട്, വിനാഴികപ്പുറത്ത്,
ശൈലഭാവത്തിൻ ഇമയഴകോടെ
എന്തിനെയെല്ലാം നിഷേധിയ്ക്കണം?

ജല്പനസുഖം വേണ്ടാത്ത നിമിഷങ്ങളെ
മിഴിവുറ്റ തേന്മിഴിക്കുറ്റം ചാർത്തുന്ന നോട്ടങ്ങളെ
താഴികക്കുടത്തിലെ ചെമ്പോലയെഴുത്തിൻ പുരാണങ്ങളെ
തൊണ്ടകീറുന്ന ഒച്ചയിൽ പിച്ചിക്കീറുന്ന നിഷേധം

അർദ്ധപ്രദക്ഷിണമിച്ഛിയ്ക്കുന്ന പരംപൊരുളിനെ
മുക്കണ്ണിൻ ജ്ഞാനം വഴിയുന്ന തന്മയത്താൽ
മുഴുവട്ടമെത്തുന്ന മാതൃപിതൃവന്ദനം കൊണ്ട്
നൊടിയിടയിൽ വലം വെച്ചെത്തുന്നു നിഷേധി

താൻ പോരിമയുടെ ഒടുങ്ങാത്ത വാഞ്ച
സ്വച്ഛപാതങ്ങളെ ആവിയാക്കുന്ന തീക്കനൽക്കണ്ണുകൾ
രാഗദ്വേഷങ്ങളുടെ സമ്മിശ്രമാം തരംഗദൈർഘ്യം
മുഴുനീളസ്വപ്നങ്ങളുടെ പാതുകാപ്പുകാരനാം നിഷേധി

നിഷേധിയ്ക്ക് കൂട്ടു വേണ്ട; കൂട്ടിക്കൊടുപ്പും
അവനില്ല, ദുർമ്മേദസ്സാർത്തിരയ്ക്കും വശീകരണ തന്ത്രം
ജാരസംസർഗ്ഗം തീണ്ടാത്ത വാച്യാനുഭൂതിയായ്
അലങ്കാരഭൂഷനായ് വിളങ്ങുന്നു നിഷേധി

സത്യവും മിഥ്യയും കൈകോർക്കുന്ന ചെന്നീരൊലിപ്പിൽ
നിഷേധത്തിന്നുപ്പും ലവണവും പുരട്ടുന്ന നിഘാതങ്ങളാൽ
ജന്മം കൊണ്ടു മാത്രം സിദ്ധിച്ച തഴമ്പിനെ തെറ്റെന്ന്,
തെറ്റെന്നുറക്കെ വിളിച്ചു പറയുവാനെത്തുന്ന നിഷേധം

തർക്കവിതർക്കങ്ങൾ മുറുകുന്ന വേളയിൽ
തിണ്ടുകുത്തിക്കളിയ്ക്കുവാൻ തിടുക്കം കൂട്ടിയും
താറുടുക്കാതെ, കുപിതനാം കൗപീനമാത്രധാരിയായ്
അതിദ്രുതം എതിർപ്പിൻ മറുവശം തേടുന്നു നിഷേധി

സാക്ഷി വേണ്ട നിഷേധിയ്ക്ക്, ഉൾപ്രേരണ മാത്രം
അനുക്ഷണം അല്ലലിൽ തുടരുന്ന പ്രയാണം
പക്ഷം പിടിയ്ക്കുവാനാരുണ്ട്, നോട്ടമേതുമില്ല

പരമകാഷ്ഠയിലെത്തുന്ന ചിന്താനിഷേധത്തിൽ കലുങ്കുകളല്ലാതെ

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

വിഷാദമൗനങ്ങൾ


ലിവിൻ മഹാമേരു താണ്ടി പറന്നിട്ടും
പൊലിയുന്ന താരമായ് താഴെപ്പതിച്ചുപോയ്
പീലികൾ പരത്തിയ വർണ്ണങ്ങൾ കെട്ടുപോയ്
പാലിച്ചതില്ല ദേഹമിരന്ന ശീലങ്ങൾ

കാച്ചിയും കുറുക്കിയും വാക്കുകൾ നോക്കുകൾ
നിമിഷവേഗത്തിൽ കനം വെച്ചടിവെപ്പൂ
ഉള്ളിന്റെയുള്ളിൽ പ്രാണന്റെ കുറുകൽ നിലച്ചപ്പോൾ
അടങ്ങാത്ത തേങ്ങലായ് ജന്മബന്ധങ്ങളും

നട്ടെല്ലു പൊട്ടിത്തകർന്ന പൊട്ടമോഹങ്ങൾ
കാട്ടാറു തലതല്ലുന്ന ഈതിബാധയായ്
കറുത്ത പക്ഷത്തിലുദിയ്ക്കാത്ത ചന്ദ്രനായ്
ഭഗ്നമാം രാശിയിൽ പോർവഴി തേടുന്നുവോ?

എൻ വിഷാദമൗനങ്ങളേ, പൊറുക്കുകില്ലേ
നീണ്ട രാത്രിയാമങ്ങളിൽ ഉറക്കു പാട്ടായ്
തെല്ലൊന്നറച്ചു നിന്നെങ്കിലും മൂളുകില്ലേ
എൻ കൺകളിൽ കുഞ്ഞുകണമായൂറുകില്ലേ?


2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

അതിരുകൾ

കാണുന്നിടത്തെല്ലാം അതിരുകൾ മാത്രം
കാണാത്തിടങ്ങളിൽ അദൃശ്യമാം വിലക്കുകൾ
പിരിമുറുക്കങ്ങളുടെ അനന്തമാം വേലിയേറ്റിറക്കങ്ങൾ
ഇടംവലം തിരിയുവാനാകാത്ത പൊരുൾച്ചുറ്റിൻ മഹാമഹം

കാടുകൾക്കതിരുകൾ
മേടുകൾക്കതിരുകൾ
ലിംഗഭേദങ്ങൾക്കതിരുകൾ
സമവായ കേളികൾക്കതിരുകൾ
അതിരുകൾ, പതിരുകൾ
എണ്ണിയാലൊടുങ്ങാത്ത വേർത്തിരുവുകൾ

തുറന്നിട്ട ജാലകപ്പഴുതിലൂടെ നോക്കുമ്പോൾ
കണ്ണെത്താ ദൂരം മുഴുക്കെ വരമ്പുകൾ,, അതിരുകൾ
കണ്ണടച്ചിരുട്ടാക്കുവാൻ വെമ്പുമ്പോൾ
മനസ്സിന്നകത്തും അറകെട്ടുന്നയതിരുകൾ

കരുതലിൽ, വായ്പിൽ, തീർപ്പിൽ
കലഹങ്ങളിൽ, മുഖം വീർപ്പിൽ
ആവശ്യത്തീരാമഴയിൽ
ചെളിയുറയ്ക്കാതൊലിച്ചിറങ്ങുന്ന തരം തിരിവുകൾ, അതിരുകൾ

മണിയടിച്ചെത്തുന്ന ദിനപത്രം പേറുന്നു
പക്ഷപാതം വമിയ്ക്കുന്ന വാർത്തകൾ, അതിരിട്ട്
വായിച്ചു മനസ്സു കെട്ട് വിവശനായ്
തീൻമേശയ്ക്കു മുന്നിൽ പ്രാതലിനെത്തുമ്പോൾ
അവിടെയും ഇല്ലായ്മ ചേർത്തു വേവിച്ച അതിരുകൾ

ഇനിയെന്തെന്നു പതുക്കെ പുറത്തേയ്ക്കു
തല കുനിച്ച് ദുരഭിമാനം മൂത്തിറങ്ങുമ്പോൾ
എതിരേല്ക്കുന്നു താഴിട്ടു പൂട്ടിയ മുഖങ്ങൾ

അതിരുകൾ വ്യക്തം, പല്ലിളിയ്ക്കാത്ത ദു:ഖസത്യം

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

കരയാത്ത പാടങ്ങൾ


ഞങ്ങൾ പാടങ്ങൾ ഇനി കരയുകയില്ല
വരൾച്ചയും പ്രളയവും കെടുതി നോവാകുകയുമില്ല
ഞങ്ങളുടെ ഹൃദയവും കരളും വിണ്ടു പൊട്ടുകയില്ല
താത സ്മൃതികളിൽ ഗൃഹാതുരമാകുക തെല്ലുമില്ല

പ്രണയചേഷ്ടകളാരുമ്മി നട്ടു നീങ്ങുന്ന ഇണകളില്ല
കൊയ്ത്തുപാട്ടിൻ ശീലുകൾ തരളിതമാക്കുന്ന വിളവെടുപ്പില്ല
ഞങ്ങൾ വിളയിച്ച വിളവു പോരെന്ന പായാരം മാത്രം
പത്തായമൊഴിഞ്ഞാലും പതം പോരട്ടെന്ന പിടിവാശി മാത്രം

കന്നുപൂട്ടിക്കൊഴുത്ത മണ്ണിന്റെ ഗർഭത്തിൽ
ഗുപ്തമുകുളങ്ങളൊളിപ്പിച്ച വിത്തുകോശങ്ങൾ കെട്ടുപോയ്
വെയിൽ കാഞ്ഞ് മഞ്ഞിൻ നനവു തട്ടി
നല്ല നാളെയെ അന്നമൂട്ടുവാനാകാത്ത ഷണ്ഡരാം വിത്തുകൾ

ഇവർക്കായ് ഇനിയെന്തിനു ഞങ്ങൾ ചേറൊരുക്കണം?
ഇവരുടെ മുറ്റിനും ചിനപ്പിനും എന്തിനു കാവൽ കിടക്കണം?
നാളെ പണ്ടകശാല നിറയ്ക്കുവാൻ മാത്രമായ് വിളയുന്ന ഇവർക്ക്
വാടക ഗർഭപാത്രങ്ങളെന്നോ ഞങ്ങൾ?

കിനാവു കാണാൻ പോലും കെല്പില്ലാത്തവർക്കായ്
സ്വയം വേരാഴ്ത്തിയിട്ടും തീറ്റ തേടാത്തവർക്കായ്
സ്വയരക്ഷയ്ക്കായുള്ള ആർജ്ജവം തരിമ്പുമില്ലാത്തവർക്കായ്
എന്തിനു കരയണം ഞങ്ങൾ, എന്തിനു കരയണം?


2014, ജൂലൈ 29, ചൊവ്വാഴ്ച

തോൽവി

ഞാനിന്ന് തോറ്റുപോയി
കാത്തു കാത്തിരുന്ന തോൽവി
ഇത്തിരി വൈകിയാണെങ്കിലും
കാലപുരുഷന്റെ സ്വാഭാവിക നീതി

ഇവിടെ കയ്പുനീരില്ല, കറ വീണ പാടുകൾ
കാട്ടപ്പ കയറി കാടായ മനസ്സ്
ഭാരമന്തിൽ പുതഞ്ഞ കനത്ത കാലുകൾ
അടുക്കളക്കുഷ്ഠം പിടിച്ച ചുളിഞ്ഞ വിരലുകൾ
പുകയില പകുത്തെടുക്കുന്ന ശ്വാസകോശങ്ങൾ
ജരാനരകൾ ഏശാത്ത കഷണ്ടിത്തല
ദോഷദുർഗന്ധം മണത്തെടുക്കാനാകാത്ത പടുനാസിക
നരച്ച മാറും കൊഴിയുന്ന രോമങ്ങളും

ആസന്നമായ തോൽവിയെക്കാക്കാൻ
ഇതിലെന്തിനായിരുന്നു മറ്റു ചേരുവകൾ?

എങ്കിലും, തോറ്റപ്പോൾ മൃഷ്ടാന്നമായിരുന്നു
പരിഹാസശബളമായ അകമ്പടിയുണ്ടായിരുന്നു
ശകാരവർഷങ്ങളുടെ മേളക്കൊഴുപ്പുണ്ടായിരുന്നു
തോൽവിയും ഒരാഘോഷമാണല്ലോ?

തോൽവിയിൽ ജയം നേടിയ എനിയ്ക്കിനി
നീളെ നീളെ ആർപ്പോടെ വരവേൽപ്പൊരുക്കുക
ശീർഷപാദങ്ങളെത്തുന്ന കുറ്റമാല അണിയിക്കുക
നാടൊഴിഞ്ഞു പോകാനായ് കഴുതപ്പുറം ഒരുക്കുക

ബന്ധനങ്ങളറുത്ത് നീങ്ങട്ടെ ഞാൻ
തിരിഞ്ഞൊന്നു നോക്കാതെ പോകട്ടെ ഞാൻ
ഇനിയെങ്ങാനും പിൻവിളികൾ കേട്ടാലോ?
ഒരു ഞൊടി നിന്നാൽ നിറമിഴികൾ കവിഞ്ഞാലോ?


അഭിനവ രത്നാകരൻ

ജീവിതത്തിൻ രാത്രിവെളിച്ചത്തിൽ
അവമതിപ്പിൻ പൊന്തയിൽ ഒളിച്ചിരിയ്ക്കാം
ഇല്ലായ്മ തൻ ഊനു മാന്തി മാന്തി പുണ്ണാക്കാം
അഭിനവ രത്നാകരനായ് അരിയിടാം

ഉള്ളു പൊള്ളിത്തുടുക്കുക മണ്ണു തേയ്ക്കുക
ചെള്ളരിയ്ക്കുന്ന തൊലിയടരുകൾ നുള്ളുക
മുള്ളുപോൽ കൂർത്ത സഹമോഹങ്ങൾ വാങ്ങുക
വെള്ളിടി വെട്ടത്തിൽ ഹാ! പാപങ്ങൾ ചെയ്യുക

മഴവിൽ സ്വപ്നങ്ങളുടെ ചാരുതയേകി
അഴലൊളിപ്പിച്ചു മൂകമായ് ശാപം കൊയ്ക
നിഴൽശുദ്ധി വരുത്തി ഗുഹയ്ക്കകമേറി
പഴയ നടപ്പിന്റെ ഏടു പിച്ചി കീറുക

സ്നേഹമെന്നാൽ പണം, പണത്തെ സ്നേഹിയ്ക്കുക
വഴി പിഴച്ച ചെയ്തിയാൽ വഴി വെട്ടുക
സൗഹൃദപ്പച്ചയാൽ വാരിക്കുഴി മൂടുക
ഇരയെ വീഴ്ത്തി ദണ്ഡിച്ചു ചട്ടം കൊടുക്ക

പാപക്കറയാർന്ന പങ്കില കരങ്ങളിൽ
പുഴുവരിയ്ക്കും വ്രണങ്ങൾ പെരുത്ത നേരം
മരുന്നു പുരട്ടുവാൻ പോലുമറച്ചു പോം
പങ്കുപറ്റിച്ചീർത്ത സഹബോധമറ്റവർ

ഒന്നു ചോദിച്ചു നോക്കുക വൃഥായെങ്കിലും
പങ്കിലെ പാപത്തെ പങ്കു വെയ്ക്കട്ടെയെന്ന്
പുച്ഛമായ് ഒരു വശം കോട്ടി ഉദാസീനം
ബധിര മൂകരായ് പയ്യെ കയ്യൊഴിഞ്ഞിടും

വിഷമുള്ളു തീണ്ടിയ കാലും നിനവുമായ്
കടും നീല പായും ദേഹജ്വരാധി ചൂഴും
ഒറ്റപ്പെടുത്തലിൻ ചിതൽപ്പുറ്റു വളർന്നു
തെറ്റെന്നു മുറ്റി മെല്ലെ ജപമന്ത്രമോതാം

ശിഷ്ടലാഭങ്ങളുടെ പെരുക്കങ്ങളായി
പൊയ്പ്പോയ വർഷങ്ങൾ ചുരുൾ നിവർത്തുന്നു
വളർന്നതും വളർത്തി വലുതാക്കിയതും
ഉള്ളു കുടയായ് പിടിച്ചതും എന്തിനെന്നോ?

ഇതു കലിയുഗം, കാക്ഷിയ്ക്കാതിരിയ്ക്കുക
മോക്ഷപ്രഭുവെ, മോക്ഷത്തെ, മോചനത്തെയും
ഇല്ല സ്നാനഘട്ടങ്ങൾ പാപക്കറ മായ്ക്കാൻ

വസിയ്ക്കുക ഹീനം വാത്മീകത്തിനുള്ളിലായ്

2014, ജൂലൈ 7, തിങ്കളാഴ്‌ച

തോട്ടുവിസ്ക്കി

തോട്ടുവക്കിലെ കൈതക്കാട്ടിൽ
സന്ധ്യ മയങ്ങിയ പാടവരമ്പിൽ
കുണ്ടനിട്ടിലിൽ കാണാപ്പൊത്തിൽ
ആളെത്താത്തൊരു കുറ്റിക്കാട്ടിൽ
ആളുകൾ കൂട്ടമൊഴിഞ്ഞൊരു മൂലയിൽ
പാത്തു പതുങ്ങി തലപൊക്കും ദ്രവ്യം

ഇവൻ നേരസ്ഥൻ, പുകളെഴും തോട്ടുവിസ്ക്കി
നിറമില്ല, മണമില്ല, പ്രഥമനാം വീര്യപ്രമാണി
പേരിന്നു വിദേശി, ഗുണത്തിൽ നാട്ടുസമ്പുഷ്ടൻ
*മർദ്ദപ്രേരിത വേവുപാത്രജൻ, അടുക്കളയല്ലോ ജന്മഗൃഹം

നെല്ലിട്ടു വാറ്റാം, പതിരു പാടില്ല തീരെ
മുന്തിരി, ബീറ്റ്റൂട്ട്,  പഴം പരമാണുക്കളിൽ
സർവ്വവ്യാപിയായ് ഒളിച്ചിരിയ്ക്കുന്നിവൻ
ലഹരി പോരെന്നാൽ തേളും തേരട്ടയും കൂട്ടാം

പെഗ്ഗളവല്ല തോത്, മില്ലിയിൽ അളന്നിടും
ഇളനീർ ചേരുവ അത്യുത്തമം സേവയ്ക്ക്
അരിഷ്ടമോടൊത്താൽ വിപ്ലവാരിഷ്ടം
മിരിൻഡയും പെപ്സിയും സെവനപ്പുമേതും പോരും

പ്ലാസ്റ്റിക്കു കൂടിൽ മൂലവെട്ടിയെന്നപര നാമം
പൂസായ് തലപൊങ്ങാതാകിൽ നാണംകുണുങ്ങി
നടവഴിയിൽ കിടന്നാലോ പിറന്നപടിക്കുഞ്ഞ്
ഇടിവെട്ടായ് തരിപ്പാകിൽ ഗുണ്ടെന്നും വിളിയ്ക്കാം

കലശത്തിന്നു കാരണവപ്രീതിയ്ക്കു കട്ടായമീ ചാർത്ത്
ഇലക്ഷൻ തലേന്നു വോട്ടർപ്രീതിയ്ക്കും ഉപകാരി
ആരോടുമൊരിത്തിരി വക്കാണം കൂടാനുമുശിരൻ
ഇങ്ങനെ പലവിധം തോട്ടുവിസ്ക്കി തൻ അപദാനങ്ങൾ

തൊട്ടു നക്കാനൊരിത്തിരി അച്ചാർ വേണം
പുഴുങ്ങിയ മുട്ടയോ കൊത്തിപ്പൊരിയോ കേമം
മുളകിട്ട മീനോ കുരുമുളകിൽ വെന്ത കോഴിയോ കെങ്കേമം
എന്തു ‘തേങ്ങ’യായാലും കുടിയ്ക്കണം, കസറണം


          *പ്രഷർകുക്കർ

2014, ജൂൺ 3, ചൊവ്വാഴ്ച

മരണത്തിന്റെ വസന്തം

(ചില മരണങ്ങൾ മനസ്സിനുണ്ടാക്കുന്ന ഉലച്ചിലുകൾ പറഞ്ഞറിയിയ്ക്കാൻ പറ്റാത്തതാണ്. ഞങ്ങളുടെ SACA സഹപ്രവർത്തകനും പ്രിയസുഹൃത്തുമായ കമലഹാസന്റെ ആകസ്മികമായ അപകടമരണം; ഒമ്പതു വർഷക്കാലം കാൻസർ എന്ന മാരകരോഗത്തോടു പടവെട്ടി ധൈര്യപൂർവ്വം ജീവിതത്തെ നേരിട്ട, എന്റെ പ്രിയസുഹൃത്ത് റോസ്കുമാറിന്റെ ഭാര്യയുടെ വേർപ്പാട്; SACA എന്ന ഞങ്ങളുടെ സന്നദ്ധസംഘടനയെ പ്രതീക്ഷാനിർഭരമായ നിറഞ്ഞ മനസ്സോടെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന ശ്രീ.പരമേശ്വരപ്പണിയ്ക്കർ മാസ്റ്ററുടെ നിര്യാണം; ഇവ മൂന്നും വളരെയധികം വേദനാജനകങ്ങളായിരുന്നു.  2014 ഏപ്രിൽ 27 നും ജൂൺ 1നും ഇടയിൽ സംഭവിച്ച തുടർച്ചയായ ഈ മൂന്നു മരണങ്ങൾ  അസ്വസ്ഥമാക്കിയ മനസ്സിന്റെ ഇടർച്ചയിൽ നിന്നെഴുതിയതാണ് ഈ വരികൾ.) 
  
എങ്ങും ശവം നാറികൾ പൂക്കുന്ന രൂക്ഷഗന്ധം മാത്രം
ഇത് മരണത്തിന്റെ സ്വന്തം വസന്തകാലം

ചെത്തി മിനുക്കാത്ത ചുമരുകൾക്കുള്ളിൽ ചുഴറ്റുന്ന തേങ്ങലുകൾ
ഫണം നീർത്തിച്ചീറ്റുന്ന വൈധവ്യത്തിൻ പരുക്കൻ കാളിമ
നിലനില്പിൻ രണാങ്കണങ്ങളിൽ പടരുന്ന ഇരുളിന്റെ ഘനീഭാവം
മടികൂടാതെ ഗന്ധം പരത്തുന്നു ശവം നാറികൾ പിന്നെയും

പല നിറമൊരേ ഞെട്ടിൽ പൂവിട്ട ഒടിച്ചുറ്റിയ്ക്കും വിഷാദഗന്ധം
ശാപത്തിനും മോക്ഷത്തിനുമിടയ്ക്കു വലനെയ്യുന്നു മാറാരോഗച്ചിലന്തികൾ പൂക്കളിൽ
ഓർമ്മ തൻ ചെപ്പിൽ കിലുങ്ങുന്ന പൊട്ടിയ വർണ്ണവളപ്പൊട്ടുകൾ
ഞരമ്പുകളിലെഴുന്നു നില്ക്കുന്ന ഭൂതകാലത്തിൻ കല്ലിച്ച നീലകൾ

ഋതുവർണ്ണങ്ങളോടൊട്ടി വിയർപ്പിറ്റിയ്ക്കും പകലൊളി വറ്റിയ മുഖചിത്രങ്ങൾ
കണ്ണീർ പുവുകൾ ചൊരിഞ്ഞു പൂക്കുന്ന ദുരന്തത്തിൻ പാഴ്മരങ്ങൾ
ഇതു മരണത്തിന്റെ സ്വന്തം വസന്തത്തിൻ വരവറിയിപ്പ്
പരക്കുന്നതോ ശവം നാറികളുടെ കനിവറ്റ കാമ്പിയ ഗന്ധം

നിർത്താക്കരച്ചിലിൽ പുതുവസ്ത്രമുടുപ്പിയ്ക്കും പടുനിമിഷങ്ങൾ
ഇണക്കവും പിണക്കവും നിർത്തി  അഗ്നിപുഷ്പങ്ങളായ് മാറും ദേഹാർത്തിയും മാംസവും
നിയതിയുടെ നിർത്താത്ത തീവണ്ടിപ്പാച്ചിലിന്നിടയിലെ മായാത്ത കാഴ്ചകൾ
മയമില്ലാത്ത കടുംചായക്കൂട്ടു തട്ടിത്തെറിച്ച പോൽ മരണവർണ്ണങ്ങളും

ഇത് മരണത്തിന്റെ സ്വന്തം വസന്തകാലം
മാറാതെ മറയാതെ മങ്ങാതെ ശ്മശാനമൂകമായ്
ആചന്ദ്രതാരം ഇടതടവില്ലാത്ത ശോകധാരയിൽ
കിളിർത്തു പുഷ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു രംഗബോധമില്ലാതെ