നാട്ടിലെനിയ്ക്ക്
വിശുദ്ധനായേ പറ്റൂ
നാട്ടിലെ
വിശുദ്ധി വീട്ടിൽക്കിട്ടാൻ പാട്
നാടെനിയ്ക്കൊരു
പാഠശാലയാകുന്നു
വീട്ടുപേരിൻ
പ്രയോക്താവാകാൻ പറയുന്നു
വീട്ടുമുറിയ്ക്കുള്ളിലെ
നാട്യസാധകം മുഴുമിച്ച്
അപ്രിയഭാവങ്ങളൊരു
കൂട്ടിലടച്ചു വെച്ച്
വീട്ടിൽച്ചാർത്തിക്കിട്ടാത്ത
വിശുദ്ധി മോഹിച്ച്
നാട്ടിലാകമാനം
ചുറ്റിക്കറങ്ങുന്നു
പൊയ്പ്പോയ
വത്സരങ്ങളെ വായിച്ച് നെടുവീർപ്പിടാതെ
തിരുത്തിയും
വെട്ടിയും പിന്നെയും തിരുത്തിയും
വന്ധ്യംകരിയ്ക്കപ്പെട്ട
വ്രണിത മാനങ്ങളും
ചൂടുപിടിയ്ക്കുന്ന
ചകിത രോഷങ്ങളും മറികടന്ന്
വാസരസന്ധ്യകളുടെ
സിന്ദൂരച്ചാർത്ത് കണ്ടാനന്ദിച്ച്
വിശുദ്ധിയുടെ
വിഭൂതിയ്ക്കായി വറളികൾ തീർക്കട്ടെ
ചുറ്റിലും
ഗോളങ്ങളുണ്ടാകാം, ഉപഗോളങ്ങളും
ധൂമകേതുവിൻ
വാൽ തിരയും കൗമാരതൃഷ്ണകളും
കിഴക്കുകായ്ച്ചു
നില്ക്കും നെല്ലിമരത്തിന്നിലച്ചാർത്തുകളൂളിയിട്ട്
കുറിയതെന്നു
തോന്നിയ്ക്കും നക്ഷത്രക്കണ്ണിറുക്കലും
തൊട്ടതെല്ലാം
പഴിയാകുന്ന പ്രാരബ്ധക്കലികളും
ഇതിനെല്ലാമിടയ്ക്കായി
വിശുദ്ധി തേടും ബിംബന്യാസങ്ങളും
എന്തു
വന്നാലും എനിയ്ക്ക് വിശുദ്ധനായേ പറ്റൂ
ഇനിയുള്ള
കാലമെങ്കിലും വിശുദ്ധി തെളിയണം
പനിപ്പൊള്ളലും
മൂർച്ഛയും പോലും ദൈവം കേറലാകണം
കഴിഞ്ഞ
കാലത്തിന്റെ പേരുദോഷം മറയണം
ജീവത്സരണികൾ
ചൂടായ് സൗരഭ്യം വിളമ്പണം
മൃതിനാളങ്ങൾക്കൊപ്പം
വിശുദ്ധിയുടെ ആവിഗന്ധം പരക്കണം