ബ്ലോഗ് ആര്‍ക്കൈവ്

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

പൊക്കിൾക്കൊടി


നാഭിച്ചുഴിയുടെ ചുറ്റിലപദാനമായ് ചുറ്റിനിവർന്ന് അടരുന്നു
പശിയും പൈദാഹവും പരവേശവും അടക്കിയ മാംസച്ചുരുൾ

ആത്മസുരതത്തിൻ നാളുകൾ പിന്നിട്ട് പുടവ വാങ്ങിയ ആദ്യരാത്രി
ആശ്ലേഷത്തിൻ പ്രണയമൂർച്ഛയിൽ  പൊട്ടിമുളച്ച രേതസ്സിൻ രേണു
തലയും ഉടലും കയ്യും കാലുമായ് മിടിപ്പോടെ തുടിച്ചുല്ലസിച്ചു
മാതൃപാത്രത്തിൻ തോടിനുള്ളിൽ പൊക്കിൾക്കൊടിത്തുമ്പിൽ

അമ്മ തൻ നനവും നോവും രക്തവും ആസക്തിയുമൂറ്റി രസിച്ചും
നാമസങ്കീർത്തനങ്ങൾക്ക് ചെവിടോർത്തും തെന്നിയും പയ്യെ വളർന്നും
കാത്തു കാത്തിരുന്നാ നിമിഷത്തെ, കൊടിയോടെ ഉടലുമായ് പുറത്തെത്താൻ
കണ്ണിറുക്കെ പൂട്ടി ‘ള്ളേ’ വിളിക്കുവാൻ, അമ്മവയറിനോട് മല്ലിട്ടും തിടുക്കിയും

കൺതുറക്കാതെ കലഹിച്ചു കൊണ്ടേ നുകർന്നൂ അമ്മിഞ്ഞയേകുമമൃതം
താമരയിലകളുടെ കരിയിലക്കണ്ണീർ വറ്റാത്ത കുളത്തിലെ നീരു പോൽ
ഇതെന്തൊരു ചതിലോകമെന്നു ചെറ്റെ മിഴിച്ചു നോക്കുന്നു വാവിട്ട്
ഇനി പതുക്കെ നാവേറ്റാം നാവിലും ചുണ്ടിലും ഇന്നിൻ സുരാസുര പാനങ്ങൾ\

പിറന്നിരുപത്തെട്ടിനും മുന്നെ വലിച്ചെറിഞ്ഞിടാം ഹർഷത്തോടെ
പൊക്കിൾക്കൊടിയും പിറന്ന വയറുമായുള്ള ദൃഢത്വവും വായ്പും
പിച്ച വെച്ചും തോന്നിവാസങ്ങൾക്കു ലാളനാശാസനയേറ്റു മുറ്റിയും
കച്ച മുറുക്കാം ആശങ്കയാൽ പടുതിരി കത്തുന്ന സ്നേഹത്തെ നിരസിയ്ക്കാൻ

ഉമ്മയ്ക്കു മറുചോദ്യം ചമയ്ക്കുവാൻ ശീലിച്ച ശീലുകൾക്കിടയിലും
അമ്മയുമച്ഛനുമല്ലോ പിടയ്ക്കുന്നു ജനനിയായ്, ജനകനായ് നിസ്വാർത്ഥം
ഉരകല്ലുരച്ചു മാറ്റു നോക്കുന്നു മടികൂടാതെ മാതൃപൈതൃക പരമ്പരകളിൽ
ഇരയെന്നു പറയുവാൻ തിരക്കു കൂട്ടുന്നു അവമതിപ്പിൻ അജ്ഞാത ഹസ്തങ്ങൾ

പൊക്കിൾക്കൊടിയ്ക്കെന്തു വിലയിടേണം, നാഭിച്ചുഴിയേക്കാൾ, ചിന്തിയ്ക്കണം

ഓക്കാനം വരാത്ത ചിന്തയിൽ മാറാല കെട്ടാത്ത ഓർമ്മയായ് വാഴേണ്ട ബന്ധനം