ബ്ലോഗ് ആര്‍ക്കൈവ്

2023, മേയ് 13, ശനിയാഴ്‌ച

അശ്രുപൂജ - ആത്മരോഷത്തോടെ

അശ്രുപൂജ ആത്മരോഷത്തോടെ

 

തലകുനിയ്ക്കാം നമുക്കോരോദിനത്തിലും

ദുരന്തങ്ങളിനിയും ഒരുമ്പെട്ടിറങ്ങുമ്പോള്‍

പാഷാണതുല്യമാം പക്ഷപാതം മൂത്ത്

ഭര്‍ത്സിച്ചിടാം വിമര്‍ശത്തെയെമ്പാടും

 

കെട്ടിപ്പടുത്ത കുമിളകളോരോന്നായ്

പൊട്ടിച്ചിതറുന്നു; പഠിയ്ക്കുന്നതില്ല നാം

ധാര്‍ഷ്ട്യം, തൊലിക്കനം, കപടമാനവീയങ്ങള്‍

ഒട്ടും സുഖമുള്ളതല്ലീ കെട്ട കാലത്തിന്‍ ഗതി

 

രക്തം പൊടിഞ്ഞും പിടഞ്ഞും പൊലിഞ്ഞു

കുത്തേറ്റു വീണ ആതുരാലയത്തിന്‍ പ്രാണന്‍

ചങ്ങല പൂട്ടിക്കിടത്തേണ്ട ലഹരിഭ്രാന്തിനോ-

ടൊന്ന് കലഹിയ്ക്കുവാന്‍ പോലും വയ്യാതെ

 

രക്ഷ നേടിയൊളിച്ചത്രേ രക്ഷകര്‍

രക്ഷ നേടാനുള്ള പഴുതിനും താഴിട്ട്

വാദിയാക്കി കുറ്റവാളിയെത്തിടുക്കത്തില്‍

ഭയമെന്ന കുറ്റം ചാര്‍ത്തി ഉയിര് പോയെന്നാക്കി

 

മഹാമൌനത്തിന്റെ തടവറയില്‍ത്തളം കെട്ടും

കനം വെച്ച നിത്യദു:ഖത്താല്‍ മുഖം പൊത്തി

പതിഞ്ഞ വിതുമ്പലിലൊരു പ്രചണ്ഡമാം-

പ്രളയത്തിന്നാന്തലോടിരിപ്പാണ്  ജനിതാക്കള്‍

 

ദുര്‍വ്വിധി പൊതികെട്ടിപ്പുതപ്പിച്ച് കിടത്തിയ

തങ്ങള്‍ തന്‍ പ്രതീക്ഷയും തണലും വെളിച്ചവും

ക്ഷണികമാം ആള്‍ക്കൂട്ട പുഷ്പാശ്രു പൂജയ്ക്ക് ശേഷം

ചിതാഗ്നിയായ് നിത്യമായെന്നേയ്ക്കായ് മറയുമ്പോള്‍

 

മൂകരാം സാക്ഷികള്‍ നമ്മള്‍, മന:സാക്ഷിയറ്റവര്‍

നാണിച്ചു നില്_ക്കേണ്ടതല്ലേ പ്രബുദ്ധത?

 

ഇവിടെ, കാമക്കലി പൂണ്ട ലിംഗമുന കവര്‍ന്ന

യാത്രയിലെ യൌവ്വനം, തെരുവുബാല്യത്തിന്‍ നിരാശ്രയത്വം,

കുടിലില്‍ കുടല്‍ കീറിത്തുളച്ചെടുത്ത ചാരിത്ര്യം,

മഹാമാരി തീണ്ടിയ പീഡിത രോഗിണി; നീളും പ്രബുദ്ധത

 

ഇവിടെ, ചെളിയില്‍, തടാകത്തില്‍, കായലി-

ന്നാഴക്കയങ്ങളില്‍ തകര്‍ന്ന യാനങ്ങളില്‍,

പാതയോരത്തെ മത്സരബുദ്ധിയില്‍

കേണു വിലയിച്ചൂ എത്രയോ നിശ്വാസങ്ങള്‍?

 

പഠിച്ചുവോ നമ്മള്‍ എന്നിട്ടും ?; അരങ്ങത്ത്

താടിവേഷങ്ങള്‍ നിരവധി നിരന്നു നില്ക്കുന്നു

പരസ്പരം ഗ്വാ-ഗ്വാ വിളികള്‍ വിളിയ്ക്കുന്നു

പുതുവാര്‍ത്തകള്‍_ക്കൊപ്പം  ദുരന്തങ്ങള്‍ മായ്ക്കുന്നു

 

തിളയ്ക്കുന്നതില്ല ചോര നമുക്ക്  ഞരമ്പുകളില്‍

ഷണ്ഡരാം നമ്മള്‍_ക്കെല്ലാം  ഒറ്റയാം സംഭവം

എങ്കിലും, ആര്‍ദ്രയാം ആതുര സേവിണീ, സഹോദരീ,

നിനക്കായ്, ഉദകതീര്‍ത്ഥമായ്  ഒരിറ്റശ്രുബിന്ദു; മാപ്പാക്കുക


 


2023, മേയ് 10, ബുധനാഴ്‌ച

ഒരു പിളര്‍പ്പിന്‍റെ കഥാകഥനം

 

സ്വര്‍ഗ്ഗരാജ്യം പിളര്‍ന്നപ്പോള്‍

നോവിന്റെ വന്‍കര വേര്‍_പെട്ടുപോയി

 

വേര്‍പ്പാടിന്റെ വസൂരിവടുക്കള്‍ കറുപ്പരിച്ച മുഖവുമായ്

വന്‍കര അപകര്‍ഷതയാല്‍ തല താഴ്ത്തി

പാരതന്ത്ര്യത്തിന്റെ പരാദരേണുക്കളായടിഞ്ഞ

ആധിക്കടലിന്റെ അഴിമുഖങ്ങളില്‍

നാവേറു പാടിത്തീര്‍ക്കുവാന്‍ കഴിയാത്ത ദോഷങ്ങള്‍

ചങ്കിടിപ്പുകള്‍ക്കിടയിലൂടെ മണിവീണ മീട്ടി

 

വന്‍കരയിലെ ശവമണ്ണൊരുക്കിയ ശയ്യാതലങ്ങളില്‍

സുഷൂപ്തിയിലാണ്ടുകിടന്ന കുറ്റവും ശിക്ഷയും

കേട്ടു മോഹിച്ച സ്വര്‍ഗ്ഗരാജ്യത്തേയ്ക്കുയരുവാന്‍ വെമ്പി

സ്വപ്ന സംഘര്‍ഷത്തില്‍  ഞെട്ടിയുണര്‍ന്നു പൊട്ടിക്കരഞ്ഞു

 

കുറ്റങ്ങളോരോന്നും

വിധിവൈപരീത്യങ്ങളുടെ ശിക്ഷകളേറ്റു വാങ്ങി;

ശിക്ഷകളുടെ

പുതുമഴപ്പെയ്ത്തില്‍ വന്‍കര കുളിരണിഞ്ഞു;

കണ്ണീരിന്റെ

കാട്ടുറവകള്‍ കെട്ടുപൊട്ടിച്ചു കുതിച്ചു;

കരിയില മൂടിയ

ചതിക്കുഴികള്‍ കണ്ണീരാത്തു കുടിച്ചു വീര്‍ത്തു;

ആര്‍ത്തു പൊടിച്ച

പാഴ് ചെടികള്‍ പഴുതു കൊടുക്കാതെ വേരൂന്നിത്തുടങ്ങി;

വേരുകളിറുക്കിയ

വേദനയില്‍ വന്‍കര നീണ്ട മയക്കത്തിലേയ്ക്കൂര്‍ന്ന് വീണു

 

നോവിന്റെ വന്‍കര നിറയെ

സ്വപ്ന ബീജാങ്കുരങ്ങളില്‍ കിളിര്‍ത്ത

വ്യഥകളുടെ വന്മരങ്ങള്‍

വെറിയുടെ കുറ്റിക്കാടുകള്‍

മുറിഞ്ഞുപോയ പ്രണയങ്ങള്‍

പാറി നടക്കുന്ന വെളിയിടങ്ങള്‍

ചിതല്‍ കാര്‍ന്ന വാല്മീകങ്ങള്‍

 

ഇവകള്‍ക്കിടയില്‍

എന്നോ പിളരുന്നതിന്‍ മുമ്പ് കടലെടുക്കാതെ

മണല്‍ മൂടിയ ഭൂതകാലത്തിന്‍ ശിഷ്ടം

വന്‍കരയുടെ ശല്‍ക്കപാളികള്‍ക്കിടയിലൊളിച്ചിരുന്നു

കഠിനമായ കാലത്തിന്റെ

കയ്യൊച്ചകളടങ്ങുവാന്‍

 

അങ്ങനെ,

ഋതുചംക്രമണത്തിന്റെ ഇടവേളകളൊഴിച്ച്

നോവിന്റെ വന്‍കര പൊതുവേ മ്ലാനമായിരുന്നു

 

അങ്ങ് സ്വര്‍ഗ്ഗരാജ്യത്ത്,

സ്വപ്നങ്ങള്‍ക്കിടമില്ലായിരുന്നു

എവിടേയും രാസക്രീഡകളുടെ തുറസ്സായ ശീല്‍ക്കാരങ്ങള്‍

യന്ത്രസമാനമായ

മീമാംസകളുടെ സമീക്ഷകള്‍_ക്കൊപ്പം

നിരന്തരം ആഘോഷത്തിമിര്‍പ്പും മേളപ്പെരുക്കങ്ങളും

സൂര്യചന്ദ്രതാരകള്‍ക്ക്

അസ്തമയം അനുവദിയ്ക്കാത്ത അടിമത്തം

മറക്കപ്പെട്ട നോവിന്റെ ആണ്ടറുതികള്‍

 

തീണ്ടല്‍പ്പാടകലെ മാറ്റിനിര്‍ത്തപ്പെട്ടതെങ്കിലും

പരഭോജികളുടെ ഘോഷയാത്രയ്ക്കായി മാത്രം

മുജ്ജന്‍മത്തിന്റെ ധ്വജചിഹ്നങ്ങളുയര്‍ത്തിക്കാട്ടി

നോവും നോവിന്റെ കാലാള്‍പ്പടയും വന്‍കരയും കാതോര്‍ത്തിരുന്നു