ബ്ലോഗ് ആര്‍ക്കൈവ്

2023, മേയ് 10, ബുധനാഴ്‌ച

ഒരു പിളര്‍പ്പിന്‍റെ കഥാകഥനം

 

സ്വര്‍ഗ്ഗരാജ്യം പിളര്‍ന്നപ്പോള്‍

നോവിന്റെ വന്‍കര വേര്‍_പെട്ടുപോയി

 

വേര്‍പ്പാടിന്റെ വസൂരിവടുക്കള്‍ കറുപ്പരിച്ച മുഖവുമായ്

വന്‍കര അപകര്‍ഷതയാല്‍ തല താഴ്ത്തി

പാരതന്ത്ര്യത്തിന്റെ പരാദരേണുക്കളായടിഞ്ഞ

ആധിക്കടലിന്റെ അഴിമുഖങ്ങളില്‍

നാവേറു പാടിത്തീര്‍ക്കുവാന്‍ കഴിയാത്ത ദോഷങ്ങള്‍

ചങ്കിടിപ്പുകള്‍ക്കിടയിലൂടെ മണിവീണ മീട്ടി

 

വന്‍കരയിലെ ശവമണ്ണൊരുക്കിയ ശയ്യാതലങ്ങളില്‍

സുഷൂപ്തിയിലാണ്ടുകിടന്ന കുറ്റവും ശിക്ഷയും

കേട്ടു മോഹിച്ച സ്വര്‍ഗ്ഗരാജ്യത്തേയ്ക്കുയരുവാന്‍ വെമ്പി

സ്വപ്ന സംഘര്‍ഷത്തില്‍  ഞെട്ടിയുണര്‍ന്നു പൊട്ടിക്കരഞ്ഞു

 

കുറ്റങ്ങളോരോന്നും

വിധിവൈപരീത്യങ്ങളുടെ ശിക്ഷകളേറ്റു വാങ്ങി;

ശിക്ഷകളുടെ

പുതുമഴപ്പെയ്ത്തില്‍ വന്‍കര കുളിരണിഞ്ഞു;

കണ്ണീരിന്റെ

കാട്ടുറവകള്‍ കെട്ടുപൊട്ടിച്ചു കുതിച്ചു;

കരിയില മൂടിയ

ചതിക്കുഴികള്‍ കണ്ണീരാത്തു കുടിച്ചു വീര്‍ത്തു;

ആര്‍ത്തു പൊടിച്ച

പാഴ് ചെടികള്‍ പഴുതു കൊടുക്കാതെ വേരൂന്നിത്തുടങ്ങി;

വേരുകളിറുക്കിയ

വേദനയില്‍ വന്‍കര നീണ്ട മയക്കത്തിലേയ്ക്കൂര്‍ന്ന് വീണു

 

നോവിന്റെ വന്‍കര നിറയെ

സ്വപ്ന ബീജാങ്കുരങ്ങളില്‍ കിളിര്‍ത്ത

വ്യഥകളുടെ വന്മരങ്ങള്‍

വെറിയുടെ കുറ്റിക്കാടുകള്‍

മുറിഞ്ഞുപോയ പ്രണയങ്ങള്‍

പാറി നടക്കുന്ന വെളിയിടങ്ങള്‍

ചിതല്‍ കാര്‍ന്ന വാല്മീകങ്ങള്‍

 

ഇവകള്‍ക്കിടയില്‍

എന്നോ പിളരുന്നതിന്‍ മുമ്പ് കടലെടുക്കാതെ

മണല്‍ മൂടിയ ഭൂതകാലത്തിന്‍ ശിഷ്ടം

വന്‍കരയുടെ ശല്‍ക്കപാളികള്‍ക്കിടയിലൊളിച്ചിരുന്നു

കഠിനമായ കാലത്തിന്റെ

കയ്യൊച്ചകളടങ്ങുവാന്‍

 

അങ്ങനെ,

ഋതുചംക്രമണത്തിന്റെ ഇടവേളകളൊഴിച്ച്

നോവിന്റെ വന്‍കര പൊതുവേ മ്ലാനമായിരുന്നു

 

അങ്ങ് സ്വര്‍ഗ്ഗരാജ്യത്ത്,

സ്വപ്നങ്ങള്‍ക്കിടമില്ലായിരുന്നു

എവിടേയും രാസക്രീഡകളുടെ തുറസ്സായ ശീല്‍ക്കാരങ്ങള്‍

യന്ത്രസമാനമായ

മീമാംസകളുടെ സമീക്ഷകള്‍_ക്കൊപ്പം

നിരന്തരം ആഘോഷത്തിമിര്‍പ്പും മേളപ്പെരുക്കങ്ങളും

സൂര്യചന്ദ്രതാരകള്‍ക്ക്

അസ്തമയം അനുവദിയ്ക്കാത്ത അടിമത്തം

മറക്കപ്പെട്ട നോവിന്റെ ആണ്ടറുതികള്‍

 

തീണ്ടല്‍പ്പാടകലെ മാറ്റിനിര്‍ത്തപ്പെട്ടതെങ്കിലും

പരഭോജികളുടെ ഘോഷയാത്രയ്ക്കായി മാത്രം

മുജ്ജന്‍മത്തിന്റെ ധ്വജചിഹ്നങ്ങളുയര്‍ത്തിക്കാട്ടി

നോവും നോവിന്റെ കാലാള്‍പ്പടയും വന്‍കരയും കാതോര്‍ത്തിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: