ബ്ലോഗ് ആര്‍ക്കൈവ്

2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ഒരു പ്രണയസങ്കല്പം

ആദ്യനോട്ടത്തിൽത്തന്നെ ഒത്തിരി കനവുകൾ
മിന്നൽ‌പ്പിണർ കണക്കുള്ളിലൊന്നാന്തണം
ഇടറുന്ന മിഴികളിൽ നിന്നിടരാതെ പെയ്യുന്ന
പുതുമഴപ്പെയ്ത്തിൻ പുളകങ്ങൾ ചൊരിയണം
ചെറുവിരൽത്തുമ്പൊന്നു തൊട്ടുരുമ്മുമ്പോൾ കവിൾ-
നാണം ചുവക്കുന്ന രക്തശോഭയിൽ തുടുക്കണം
പുസ്തകത്താളിന്നിടയിലൊളിപ്പിച്ചു മോഹ-
ത്തിരകളടങ്ങാത്ത തീരത്തുലാത്തണം
സന്ധ്യകൾ ചാലിയ്ക്കും കുറിയുമായിലച്ചീന്തിൽ
പൂവും പ്രസാദവും കൊണ്ട് കൺവഴി പാർക്കണം
നടയടയ്ക്കുമ്പോളിഷ്ട ദൈവത്തെ പ്രാർത്ഥിച്ച്
ഇഷ്ടങ്ങൾ കൊണ്ടൊരു മാലയും കോർക്കണം
ഇരുൾ വിഴുങ്ങാത്ത നിലാവുള്ള രാത്രിയിൽ
നിദ്രയും സ്വപ്നവും സമാന്തരം തീർക്കണം
മുൾക്കമ്പിനറ്റത്തിലച്ചാർത്തുമായ് നില്ക്കുന്ന
ചെമ്പനീർപുഷ്പമായ് പ്രണയ സൌരഭ്യം പരത്തണം
ഞെട്ടറ്റുവീഴും വരേയ്ക്കും കരിയാതുണങ്ങാതെ
മാറിന്റെ ചൂടിന്നുറവകൾ ചോലയായ് ഒഴുകണം
ജന്മജന്മാന്തര മൂർച്ഛകൾ തളം കെട്ടും വിരഹത്തിൻ
മൌനസങ്കല്പങ്ങൾ പ്രണയചിന്തയിൽ പടരുമ്പോൾ
ശിഥിലചിന്തകൾ കാറ്റിൽ‌പ്പറത്തിക്കൊണ്ട്
കുറിയ്ക്കപ്പെടാത്തൊരു കുറിമാനം കാക്കണം