ബ്ലോഗ് ആര്‍ക്കൈവ്

2024, ഏപ്രിൽ 7, ഞായറാഴ്‌ച

പുനര്‍ജ്ജന്മത്തിന്റെ ഭീതിയില്‍

 

മോക്ഷമൃത്യുവോ

മോക്ഷമോ?

 ബാക്കിപത്രങ്ങള്‍ പാറിപ്പറക്കാത്ത,

ചിന്തകള്‍ പോലും പിറകോട്ടു നടക്കാത്ത,

പരകായ വിഭ്രാന്തി തെല്ലുമേ നിനയ്ക്കാത്ത,

അനന്ത വിലയം കൊതിച്ചിരിയ്ക്കട്ടെ ഞാന്‍

 

മൃത്യു തീണ്ടിയാല്‍ ഇനിയും ജനിച്ചിടും

തിര്യക് യോനിജ ചക്രത്തിന്നടിപ്പെടും

സൂക്ഷ്മാണുവെന്നാലും പൊരുളൊന്നേ പറയാവൂ

അഷ്ടപ്രാണനുപേക്ഷിയ്ക്കാന്‍ ജഡമായ് ചമയണം

 

ഇനി വയ്യൊരു പുനര്‍ജ്ജന്മം; ഭാവമേതാകിലും

ഇനി വയ്യൊരു നടനം; ശാസ്ത്രമേതൊന്നാട്ടെ

ഇനി വയ്യ സഹനം; സാരാംശമേതു ചൊന്നാലും

ഇനി വയ്യൊരു നാളെ; ഭീതിദം, സര്‍വ്വദു:ഖാത്മകം

 

നാളും, നാള്‍ക്കു നാള്‍ നാളും തമ്മില്‍ കലഹം മൂക്കുന്നു

പിന്‍ പതിച്ചിട്ട ജന്മങ്ങള്‍ രോഷം വിതയ്ക്കുന്നു

അന്യ ദൈന്യങ്ങള്‍ കടലായിരമ്പുന്നു

ജന്മ ജന്മാന്തര ദുഷ്കൃതം പെരുകും പോലെ

 

ദാനവും ദൈന്യവും പോരിനായ് വിളിയ്ക്കുമ്പോള്‍

മാനവും മനനവും മോക്ഷഹീനറായ് മാറുന്നുവോ?

തന്മയത്വം ചാര്‍ത്തി അഹംബോധം നുരയ്ക്കുമ്പോള്‍

ഘനരൂപങ്ങളാകാശ മാര്‍ഗ്ഗത്തില്‍ പുളയുന്നു

 

മൃത്യുവല്ല; മോക്ഷവുമല്ല, ഞാന്‍ കൊതിയ്ക്കുന്നൂ!

ആജന്മഭീതിയില്‍ അസംഖ്യം ആരൂഢങ്ങള്‍

സഞ്ചി പൊട്ടിച്ച് കവടിയായ് നിരക്കുമ്പോള്‍

ലഗ്നങ്ങള്‍ മായ്ച്ചു ഞാന്‍ കളം കശക്കട്ടെ

ഉള്‍ത്താരു പൊട്ടിച്ചു, പ്രാണന്‍ ചിതറിച്ചു

കുതറിപ്പറന്നു ലയിയ്ക്കട്ടെ; മടക്കമില്ലാത്ത യാത്രയ്ക്കായ്