ജീവിയ്ക്കുവാൻ
വേണ്ട ബിരുദമേത്?
അറിവിന്റെ
ആലയിൽ ഉല കാച്ചിയ ഫലകത്തിളക്കങ്ങളിൽ
കയ്പുനീർ
കുടിച്ചു വറ്റിച്ച മോഹപാത്രങ്ങളിൽ
വൃഥാവിലിറ്റുന്ന
ഭാഗ്യഹീനമാം സ്വേദകണങ്ങളിൽ
സമരസങ്ങൾ
വിളമ്പുന്ന വെറുപ്പിൻ അതിരസങ്ങളിൽ
നിർദ്ധനത
മഞ്ഞനീർ പായിയ്ക്കും ശുഷ്ക്കപത്രങ്ങളിൽ
ജനനമരണങ്ങൾക്കിടയ്ക്കാർത്തിരമ്പുന്ന
വേഗക്ഷയങ്ങളിൽ
നെടുവീർപ്പിലമരുന്ന
ആത്മബോധത്തിൻ കിതപ്പിൽ
കീഴ്പ്പെടലുകളുടെ
നിസ്വാർത്ഥമാം അഗ്നിപാതങ്ങളിൽ
പാപശയ്യയിൽ
പുണ്യം തളിയ്ക്കുന്ന തുളവീണ കൈക്കുടന്നയിൽ
ഇങ്ങു
നോക്കെത്തുംവരേയ്ക്കും പിന്തിരിഞ്ഞു നോക്കും വിരഹാർത്തികളിൽ
ഇല്ലെവിടെയുമില്ല
ജീവിയ്ക്കുവാൻ വേണ്ട ബിരുദം
നിഴലൊളിയ്ക്കുന്ന
നേരത്ത് മുഖമൊന്ന് കോറിപ്പടിയിറങ്ങിയ നിഴൽക്കുത്തുകളിൽ
അസുരതാളത്തിൽ
വലന്തല മുറുക്കുന്ന പാപദ്ധ്വനികളിൽ
ചതിയുടെ
കരുത്തിൽ കാലുകളുയർത്തിച്ചവിട്ടുന്ന തീവെട്ടികളിൽ
അമറിച്ചിരിയ്ക്കുന്ന
നാണം മറയ്ക്കാത്ത വേട്ടബോധങ്ങളിൽ
പുഷ്ടധാതുക്കളെ
ദൈവകണമാക്കുന്ന കണികശാസ്ത്രങ്ങളിൽ
വെള്ളിത്തളികയും
വെള്ളിക്കരണ്ടിയും പെറ്റുവീഴുന്ന ജീവിതപ്പുരകളിൽ
ഒന്നിലും
കലരാതെ നന്മയും തിന്മയും കൂട്ടിപ്പിണയ്ക്കുന്ന ചാലകശക്തികളിൽ
വിശപ്പും
വിയർപ്പും വിലകെട്ടി വില്ക്കുന്ന മിനുക്കു മുഖങ്ങളിൽ
തികട്ടിപ്പുളിയ്ക്കുന്ന
ആർത്തിയുടെ ദുർമ്മോഹകേന്ദ്രങ്ങളിൽ
അജ്ഞതയെ
രാജവേഷം കെട്ടിച്ച് സ്തുതിയ്ക്കും വിദൂഷകസദസ്സുകളിൽ
ഇവിടെയെല്ലാം
ഞെളിഞ്ഞു പുളച്ചു മദിച്ചു നടക്കുന്നു
തിടമ്പു
വെച്ചു ചിലമ്പും ധരിച്ച് അഹങ്കാരികളായ് ബിരുദം ധരിച്ചവർ
ജീവിയ്ക്കുന്നതെങ്ങിനെ
എന്നു പഠിപ്പിയ്ക്കുന്നു
ഇതു
തന്നെ ജീവിതം
ഇതു
തന്നെ ബിരുദം