ബ്ലോഗ് ആര്‍ക്കൈവ്

2020, ഏപ്രിൽ 5, ഞായറാഴ്‌ച

വിളക്കുകൾ തെളിയുമ്പോൾ

വിളക്കുകൾ തെളിയുമ്പോൾ

മനസ്സെന്ന മദാർണ്ണവം
നമിയ്ക്കണം നഭസ്സിനെ

ഇരുൾ കടന്നെത്തുമീ ആർദ്രമാം കണങ്ങളെ
ആത്മപുഞ്ജമായുണർത്തുവാനൊട്ടുമേ മടിയ്ക്കൊലാ

നാം വസിയ്ക്കുമീയിടം, നാമടങ്ങും(*)  മണ്ണിതിൽ
നിനച്ചിരിയ്ക്കാതെ വന്ന വിരുന്നുകാരനൊന്നവൻ
പരാദരേണുവായ്ക്കിടന്നു പാടെയൂറ്റിത്തുപ്പുമീ
മർത്ത്യജന്മമൊന്നടങ്കമിന്നു വീണു കേണിടുന്നു

ആരിതിൻ പടച്ചവൻ, ആരിതു പടർത്തുവൻ
ചോദ്യമില്ലൊരുത്തരം പറയുവാനുമൊട്ടുമേ
നേരമല്ലിതു പുകഴ്ത്തി പെരുമതോറ്റം ചൊല്ലുവാൻ
നേരമല്ലാതെയീയണു പൊതിഞ്ഞിടും പുകച്ചിടും

നമ്മൾ തന്നെ ഹേതുവും നമ്മൾ തന്നെ ഭൂതവും
നാകനരക ചിന്തയിൽപ്പിറന്ന പൊൻകിനാക്കളും
നാമിയന്ന നാടിതിൽ പണ്ടു കണ്ടതില്ലൊരേടവും
തലോടുവാൻ മറന്നു പോയ അന്യചിന്തയെന്നിയേ

കോടികോടിയായ്പ്പിളർന്ന അണ്ഡമായ ബ്രഹ്മവും
ഝടിതിയിൽക്കുതിച്ചു പാഞ്ഞുഴന്ന ഭൂസ്സഹനവും
ചടുലതാളമൊത്തു കൊട്ടി നൃത്തമാടും മൃത്യുവും
ശ്രേഷ്ഠജന്മമൊന്നരീയഹന്ത തീർക്കുവാനൊരുങ്ങവേ

നമിയ്ക്ക നാം നഭസ്സിനെ,യനന്തകോടി ജ്യോതിയെ
നിനയ്ക്ക നാം ഒരുമയെ, ഒരു ചരടിൻ ശക്തിയെ
തെളിയ്ക്ക നാം വിളക്കുകൾ, വിളക്ക കോടി ഒളികളെ
തെളിയ്ക്ക നാം തേരുരുൾ നിലച്ച ലോകതതികളെ

(*) മരണാനന്തരം നമ്മെയടക്കുന്ന ആറടി മണ്ണ്