ബ്ലോഗ് ആര്‍ക്കൈവ്

2015, ജനുവരി 2, വെള്ളിയാഴ്‌ച

അരക്കില്ലങ്ങൾ


നോവും നിരാസവും നീറിപ്പിടിയ്ക്കുന്ന
നവം നവങ്ങളാം ഗേഹങ്ങളായിന്നും
പണ്ടൊരടവിയിൽ പടുത്തു തീയിട്ട
ചതിയുടെ ആഴപ്രധാന കേന്ദ്രങ്ങൾ

പലനിറങ്ങളിൽ, വർണ്ണത്തിളക്കത്തിൽ
മെഴുകുപോൽ ഉരുക്കിയും ഉറപ്പിച്ചും
വാർത്തെടുക്കുന്നു അരക്കില്ലങ്ങൾ ഇന്നും
ആത്മശത്രുക്കളെ ഇല്ലായ്മ ചെയ്യുവാൻ

പ്രത്യാശയറ്റ പാഴ്ജന്മത്തിൻ പൊരിച്ചിൽ
ആകസ്മികതയാൽ ഇരുളിനെ കാത്ത്
കനൽക്കൊള്ളി ഊതിക്കാത്തിരിയ്ക്കുന്നു ഹാ!
ഏനക്കേടൊടുക്കി ഉരുകിക്കത്തുവാൻ

പൊള്ളുചൂടേറ്റ് പയ്യെ കട്ടിനീരായും
മോഹവർണ്ണങ്ങൾ നീറി നാളം കണക്കെ
കൈ കൂപ്പി സ്വയം അർപ്പിയ്ക്കുവാനായ് വരും
വെൺകതിരായ് കുറ്റിയറ്റ പുഴുക്കുത്ത്

മൂത്ത വൈരങ്ങളാൽ ശപഥമെടുത്തും
പത്തു നാൾക്കകം പടകളൊരുക്കിയും
ആപ്തവാക്യം കേട്ടു ഒളിവിലിരുന്നും
കോലരക്കിൻ മണം തട്ടിയതില്ലെന്നോ?

ഓർക്കുക, റാത്തൽ കണക്കാണരക്കിന്
നിരക്കുകൾ പലതരം, നിറം നോക്കി
പിറവിയും പൊറുതിയും അറുതിയും
ഇന്നേ നടക്കുന്നു അരക്കില്ലങ്ങളിൽ

ആടിത്തിമർക്കുക, പാടി രസിയ്ക്കുക
ചാഞ്ചാടിക്കളിയ്ക്കുക, തിന്നു ചീർക്കുക
ഇണചേർന്നു കുലവംശം പെരുക്കുക
പുത്തനാം അരക്കില്ലങ്ങൾ പണിയുക

നാം അരക്ഷിതർ ഈ അരക്കറകളിൽ
വഹ്നി എന്നേ എത്തിടാം ദുരവസ്ഥയായ്
മത്തിൻ മയക്കത്തിലല്ലേ നാമെപ്പൊഴും
എരിഞ്ഞൊടുങ്ങാൻ അരക്കച്ചയും കെട്ടി