ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

നിരാലംബശ്രുതി

(ഒരു പഴയ കാല കവിത; 1991ൽ എഴുതിയത്)

ഒരു മുഖം തകർന്നിവിടെ
ഒരഭിലാഷഗാനം പൊലിഞ്ഞു
ഭഗ്നഹൃദയ മേടയിൽ നിന്നുതിർന്നൂ ശിലകൾ
പതനഭാരവുമേറ്റുവാങ്ങിയെൻ
മനോമുകുരമുടഞ്ഞു പോയ്
ചിതറിയ ചില്ലുചീളുകൾ തൊടുക്കും
തീക്ഷ്ണപുഞ്ജപ്രസരിപ്പിൽ കരിയുന്നു
നൈരാശ്യഗർത്തത്തിലേയ്ക്കാണ്ടു പോം
നിരാലംബശ്രുതിയുണർത്തുമെൻ വീചികൾ

ചകോരം പറന്ന ദിക്കിലേയ്ക്കാനന്ദവും പേറി
പാതി പക്ഷത്തിൽ തൂവലേച്ചു തുന്നി
പറന്നുയരാൻ ശ്രമിയ്ക്കയാണിണയെക്കൊതിച്ചൊരു കിളി
അരുതരുതെന്നു വിലക്കുന്നുണ്ടു ചേതന
എന്നിട്ടും, ഓർമ്മകൾ മുറിയ്ക്കുള്ളിൽ മൂളിപ്പറക്കുന്നു
ഭ്രാന്തമായ് കമ്പനം ചെയ്യുന്നു മാനസം

പണ്ടു നാം പാലച്ചോട്ടിൽ യക്ഷഗാനം നുകർന്നതും
പാമ്പുകളിണചേരും പുല്ലാനിക്കാട്ടിലേയ്ക്കിടംകണ്ണു പായിച്ചു
പാപഭയത്താൽ നീ ഓടി മറഞ്ഞതും
ചെമ്പരത്തിച്ചോപ്പിത്തിരിക്കടമെടുക്കാൻ വെമ്പി
ഇതൾ പിഴിഞ്ഞെടുത്ത നീർ ശോണിമ കൈവിട്ടതിൽ
നീ മനം നൊന്തു കരഞ്ഞതും
പുലരിത്തുടിപ്പാർന്ന ചെഞ്ചോരച്ചുണ്ടിണയിൽ
മധുപർക്കം കഴിഞ്ഞനാൾ സാഗര തീരത്തു
നീ സന്ധ്യ തേടി നടന്നതും
പൂത്ത മരച്ചില്ലകളിൽ നാം കൂടു വെച്ചു പാർത്തതും
വന്യമാം ദാഹം ശമിച്ച നാൾ
നീയിക്കൂടും വിട്ടങ്ങേക്കൊമ്പത്തു ചേക്കേറിയതും
മറക്കുന്നില്ല ഞാൻ

വന്ധ്യകിരണങ്ങൾ ചൂഴ്ന്നിടം പേർത്തു
പാറാവു നില്ക്കുന്നു
വ്യർത്ഥഗഹ്വരത്തിൽ വല നെയ്യുന്നു ചിലന്തികൾ
നീയോർമ്മതൻ മൺകുടം
മറവിയിൽ നിമജ്ജനം ചെയ്തെന്നാലും
ചിതയിലെയടങ്ങാത്ത കനൽ പൊതിഞ്ഞെൻ
ചിത്തമുരുകുന്നു, തപിയ്ക്കുന്നു ഹൃദയം

താപമൊരു ഘനാന്ത്യത്തിൽ
വിതുമ്പലായ്, വൃഷ്ടിയായ്, പ്രളയമായ്
നിദ്രാന്തരങ്ങളിൽ യാമിനിയെ പുൽകിപ്പുൽകി
വിനാശം വിതച്ചെത്തുന്നു
വിപദി തന്നാർത്തിരമ്പുന്ന ക്ഷുഭിതാബ്ധി തൻ തീരത്ത്

എവിടെയൊളിയ്ക്കുന്നു രക്ഷകൻ?
തിരകൾ നക്കിത്തുടയ്ക്കും
മോഹശിഷ്ടങ്ങൾ കാണുന്നില്ലവൻ
മണൽത്തരികളൊരായിരം കൂരമ്പു പെയ്തപോൽ
കനവുകളൊന്നൊന്നായ് കവർന്നെടുക്കുന്നു
രുധിരമിറ്റുന്ന ചേലയാൽ
മുഖം മറയ്ക്കുന്നിതു രാധ, വിവശയാം ഗോപിക
ഇമയറ്റ പീലിക്കണ്ണെന്തിനിക്കിരീടത്തിൽ
അണയുവാനായി വ്യാധന്റെ വിഷശരം
താപമൊരു മുളന്തണ്ടിലൂടൂർന്നിറങ്ങുന്നു
നൊമ്പരം പേറുന്ന ചിപ്പിയ്ക്കുൾമുത്തായ്
വീണ്ടും ജനിയ്ക്കട്ടെ രാധ

പകർന്നാടുമർബ്ബുദകോശങ്ങൾ പോൽ
സന്ധികൾ പെരുകുന്നു നോവിനാൽ
വെട്ടിമാറ്റട്ടെ ഞാൻ ബന്ധുത്വ ശാഖകൾ
ഹേ! രൌദ്രകാമേശ്വരാ!
ഇനിയൊരു വരം നീയെനിയ്ക്കരുളായ്ക
ഒരു വേള, ഒരു വേള, കണ്ണടയ്ക്കട്ടെ ഞാൻ

സാന്ത്വന രാഗത്തിലൊരു കണ്ണീർക്കണം പേറി
പിന്നെയും സാഗരം വിതുമ്പുന്നു
ചോർന്നൊഴുകുന്നു വാനം.


2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

പറയാത്ത പ്രണയം

(ഒരു കോളേജ് കാല കവിത; 1988ൽ എഴുതിയത്)

ഉദ്ദീപ്തസന്താപം മൊത്തിക്കുടിച്ചു കൊണ്ടേ-
കനായ് നിന്നു ഞാനീ വഴിത്താരയിൽ
ഒരു മൈൽക്കുറ്റി, തൻ നിറമറ്റ മിഴികളാൽ
എന്നെയുമുറ്റു നിസ്സംഗമായ് നില്ക്കവേ
വിളറിയ വെളിച്ചവുമൂതിക്കെടുത്തി
വാതായനങ്ങളും നിദ്ര പ്രാപിയ്ക്കവേ
നിഴൽക്കളം തീർത്ത നിലാവിന്റെ പുഞ്ചിരി
ആമ്പൽക്കുളത്തിലേയ്ക്കിറങ്ങി വറ്റീടവേ
ശിഥിലബന്ധങ്ങൾ തീർത്ത ചിതയിലോ
മഥിച്ചു കിട്ടിയൊരമൃതകുംഭത്തിലോ
സിരകളേറ്റുമീ രക്തച്ചവർപ്പിലോ
തിരവൂ സഖീ നിൻ പോറലേറ്റ മുഖം

കൊതിച്ചേറെ ഞാനെൻ പ്രണയമോഹങ്ങളിൽ
പാതിരാപ്പാട്ടിന്റെയീണത്തിൽ മൂളുവാൻ
നിന്നെക്കുറിച്ചോർത്തു കോറിയ വരികളിൽ
സാന്ദ്രമാം വീണതൻ രാഗമാലിക അലയടിച്ചുയർത്തുവാൻ

എന്നിട്ടും എന്നിട്ടും നീയെന്നെയറിഞ്ഞീല
എൻ വരികളിലൂറിയ നോവിന്റെയാർദ്രത
എന്തെന്നുമാർക്കെന്നുമറിഞ്ഞീല നീ സഖി
എന്തായിരുന്നു നിൻ സ്വപ്നനീലിമയെന്നുമറിഞ്ഞീല
ഒന്നറിയുക, ജ്വലിത സ്വപ്നക്കനൽച്ചൂള പൊഴിച്ച
ചുടുചാരമിട്ടു മിനുക്കിയ പൂജാവിഗ്രഹമിത്
ശ്വേതാശ്വബന്ധിത രഥത്തിലേറ്റിയി-
താനയിയ്ക്കട്ടെയീ ഗോപുരനടയിൽ.

എവിടെപ്പോയ് മറഞ്ഞു നീ പ്രിയേ
ഈ മിഴിക്കോൺകളിൽ വിലയിച്ച
നഷ്ടസ്വപ്നങ്ങൾ തൻ കയ്പുനീരറിക
വ്യർത്ഥമോഹങ്ങൾ തൻ നിശ്വാസമേല്ക്ക

നിൻ നൂപുരങ്ങളുതിർക്കും മാസ്മരധ്വനികളിൽ
നിന്റെ ചടുലമാം ചുവടുകളിലുന്നിദ്രമാകട്ടെ ഞാൻ
മുഗ്ദ്ധവദനാങ്കിത കവാടം തുറക്ക നീ ലോലയായ്
ഇഷ്ട ദൈവത്തോടു പ്രാർത്ഥിയ്ക്കയാണിന്നു ഞാൻ
എന്തിത്ര വൈകുന്നതീ താഴുകൾ തുറക്കുവാൻ
നിന്നംഗുലിച്ചാർത്തിലെ മുദ്രകൾ മരവിച്ചോ?

പ്രീതമേ തളർന്നിരിയ്ക്കുന്നു ഞാനീ നടയിലായ്
നിശ്വാസതാപത്തിലെൻ തൊണ്ട വരളുന്നു
നിരങ്ങി നീങ്ങുന്നു ഞാൻ നിർഭരമോഹത്തോടെ
തൊണ്ടയിലൊരിറ്റു പ്രതീക്ഷ തൻ ദാഹനീരിറ്റിയ്ക്കുവാൻ
പക്ഷെ, അമ്പിളിക്കലമാഞ്ഞൊരീ ആമ്പൽക്കുളത്തിൽ
ഒരു കുമ്പിൾ നീർ മോഹിച്ചിറങ്ങാൻ ശ്രമിയ്ക്കുമ്പോൾ
ഈർപ്പവും തേടി ഹതാശനായലയുന്ന
ആർത്തനാമുഷ്ണക്കാറ്റു മുരളുന്നമർഷത്തോടെ
“വരണ്ടൊരീപ്പൊയ്കയിൽ ഉറവുകൾ തേടുന്ന
 മൂഢനാമേകാന്ത പഥികാ, നീ ഇവിടെ അസ്തമിയ്ക്കുന്നു”

ഒരു താരകം പോലുമില്ലിന്നു കൺചിമ്മുവാൻ
ഛിദ്രസ്വപ്നങ്ങൾ തൻ മേലാപ്പിൽ നിന്നപ്പോൾ
മൃത്യുപോൽ ശാന്തമായ്, മരണമായ്
ഹൃത്തിൻ വാതിൽ‌പ്പഴുതിലൂടിരുൾ നൂണിറങ്ങുന്നു

അപ്പോൾ, അങ്ങുദൂരെ, എന്റെ മലർവാടിയിലെ പുഷ്പങ്ങൾ
ഒന്നൊന്നായ് കൊഴിയാൻ തുടങ്ങിയിരുന്നു.



2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കൊളാഷ്


പരാജിതന്റെ ഭാരം അനാഥശവത്തിന്റേതാകുന്നു
ഭാവം വെറുക്കപ്പെട്ട ജീവിതത്തിന്റെ മരണത്തിന്റേതാകുന്നു
അതേറ്റെടുക്കാൻ സ്വന്തം കഴലുകൾ പോലും അറച്ചു നില്ക്കും

രസമുകുളങ്ങളറ്റ നാവുപുറത്തേയ്ക്കു തള്ളി
കറവീണു തേഞ്ഞ പല്ലുകൾ മുറുകെക്കടിച്ച്
അന്ധാളിച്ച കണ്ണുകൾ തുറുപ്പിച്ച്
സഹായമറ്റ കൈകാലുകൾ നിവർത്തിപ്പിടിച്ച്
നാണിയ്ക്കുവാൻ സ്വത്വമെന്ന ഉടുവസ്ത്രം പോലുമില്ലാതെ
ഗ്രസിയ്ക്കുന്ന പരാജയം ഇതല്ലാതെ മറ്റെന്താണ്?

വെട്ടിനിരത്തപ്പെട്ട രംഗപടങ്ങളുടെ പശ്ചാത്തലത്തിൽ
ഒരു രസികൻ കൊളാഷ് ആയി കാണാം പരാജയതുണ്ടങ്ങൾ

ഉണ്ട ചോറിന്റെ വറ്റു വിലങ്ങുകുത്തി
കൂടപ്പിറപ്പിനെ കുടിയിറക്കുന്ന കുടില തന്ത്രത്തിനൊടുവിൽ
പടിപ്പുരപ്പുറത്തേയ്ക്കു വലിച്ചെറിയപ്പെട്ട ബന്ധങ്ങളുടെ
കാണാച്ചരടുകൾ വലിഞ്ഞു മുറുകുന്ന ഏകാന്തമായ പരാജയം

പുത്രസ്നേഹം കൊണ്ട് മതിയറ്റ് ദുർമ്മോഹത്താൽ
ജന്മമേകിയ ദേഹങ്ങളെ അരക്ഷിതത്വത്തിന്റെ ആഴങ്ങളിൽ
തള്ളിയിട്ട് അവശരാക്കി നെറികേടു കാണിച്ചൊടുവിൽ
പഴകിയ പൊതിയും പിഞ്ഞാണവും പുറത്തു കിട്ടുന്ന പരാജയം

പ്രണയപയോധിയിൽ മുങ്ങിത്തുടിയ്ക്കുന്ന ദേഹാസക്തികളിൽ
തങ്ങളിൽത്തങ്ങളിൽ ചൂഴ്ന്നുനില്ക്കുന്ന നഗ്നമാം പാപങ്ങളിൽ
കുടുംബപാരമ്പര്യ മഹിമകൾ ഉപ്പു തേയ്ക്കുന്ന രക്തശോണമാം വിള്ളിച്ചകളിലുണ്ട്  ഉളുപ്പില്ലാത്ത വിലപേശലിൽ നീറുന്ന പരാജയം

കൂട്ടുകച്ചവടത്തിന്റെ ലാഭക്കണക്കുകളിൽ കൊതിമൂത്ത്
പങ്കാളിയുടെ ചങ്കു പറിച്ചെടുക്കുമ്പോഴുള്ള ദീനരോദനം
സ്വന്തം മനസ്സിന്റെ അകത്തളങ്ങളിലെ ജയിലറയ്ക്കുള്ളിൽ
നടയടിയായി തിരിച്ചടിയ്ക്കുമ്പോഴുള്ള കാലപ്പകർച്ചയുടെ പരാജയം

തന്റേടം തലയുയർത്തിപ്പിടിച്ച് ഉന്മുക്തമാം ധനാഢ്യത
പത്തിവിടർത്തിക്കാട്ടുന്ന അഹങ്കാരത്തിന്മേൽ നിമിഷാർദ്ധത്തിൽ
മാറാവ്യാധിയുടെ മാറാപ്പ് ചുമലിൽ പതിയ്ക്കുന്ന ദൈന്യന്തരങ്ങളിലുണ്ട്
അസഹനീയമെങ്കിലും അനിവാര്യമായ അസ്പൃശ്യതയുടെ പരാജയം

ഒരു വെറും ചീരാപ്പിൽ തുടങ്ങി ദിനാന്ത്യം കൊണ്ട്
ശ്വാസവേഗങ്ങളിൽ അണുക്കൾ പെരുക്കുന്ന പക്കമേളത്തിൽ
കലാശക്കൊട്ടു കിടിലം കൊള്ളിയ്ക്കുന്ന തകർന്ന കുടിലിന്റെ
കോലായപ്പുറങ്ങളിൽ പായ വിരിച്ച് കിടപ്പുണ്ടു പുകയുണ്ണുന്ന പരാജയം

പ്രചണ്ഡമാരുതനെപ്പോലെ തലയിളകി വരുന്ന
എണ്ണയുടെ മണവും അഴുക്കുചാലിന്റെ ദുർഗന്ധവും പേറുന്ന
അധികാരഗർവ്വിന്റെ മദപ്പാടൊലിച്ചിറങ്ങുന്ന നീരിന്റെ കൈവഴികളിലുണ്ട്
ഒട്ടിയ വയറുകളുടെ വിരലുകളിൽ പുരണ്ട മഷിയുടെ പരാജയം

വസന്തത്തിന്റെ ശിബിരങ്ങളിൽ മാത്രം കൂടുകൂട്ടുന്ന
ഉത്തരവാദിത്തമില്ലാത്ത പ്രകൃതിസ്നേഹങ്ങൾക്കുമപ്പുറം
ഋതുപ്പകർച്ചകളുടെ ഞാറ്റുവേലക്കണക്കുകൾ പിഴയ്ക്കുമ്പോൾ
അവിടൊളിഞ്ഞുകിടപ്പുണ്ട് മണ്ണു തോല്ക്കുന്ന പഴമയുടെ പരാജയം

എന്തിനധികം? ധർമ്മയുദ്ധം ജയിയ്ക്കുവാനൊരുമ്പെട്ട്
ദ്വന്ദയുദ്ധത്തിനൊടുവിൽ അന്ത്യശസ്ത്രം പ്രയോഗിയ്ക്കേണ്ട മാത്രയിൽ
തുടയെല്ലു തകർക്കേണ്ട അടയാളവാക്യത്തിന്റെ പിൻപറ്റി പാറിച്ച
വെന്നിക്കൊടി മഹാപ്രസ്ഥാനത്തിലെത്തിച്ച വ്യർത്ഥതയുടെ പരാജയം

അതേ; പരാജയം ഒരു മഹാപ്രസ്ഥാനമാകുന്നു
ഒരു പടിയിറക്കമാകുന്നു.

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

സംശയവും സാറും


വ്രണിത സായന്തനത്തിന്റെ ചെരുവിൽ
ഗ്രാമസീമകളിൽ നിസ്സഹായതകളിരുളുന്ന നേരം
ക്ഷുഭിതമാം ചാഞ്ചല്യമൊരാർത്തനാദം തീർത്തു
പൊട്ടിയ മേശമേൽ കൊട്ടിത്തകർക്കുന്നവതാളം
ഇഴയുന്ന സായാഹ്നവാർത്ത മുറുമുറുക്കുന്നു
ബാറ്ററി മാറ്റുവാൻ തിരക്കുകൂട്ടുന്നു വയസ്സനാം റേഡിയോ
പൂമുഖച്ചുമരിലൊരാണിമേൽ തൂങ്ങുന്നു
ആണ്ടുകൾ താണ്ടിയ ഇലഞ്ഞിത്തറമേളക്കലണ്ടർ
ചിന്നിച്ചിതറിച്ചുറ്റിലും പാറിയ കടലാസുകൂമ്പാരം
അയയിൽ ചെളിയോടെ നിവർന്നിടും ആടകൾ
സംശയദൃഷ്ടിയായ് സാറിരിയ്ക്കുന്നരിശം കൊണ്ട്
സംശയമില്ലെവിടെയും ശത്രുക്കൾ തന്നെ, തീർച്ച
മുളങ്കാടു കാറ്റിലുരസിപ്പറയുന്നു രഹസ്യങ്ങൾ
തിളങ്ങുന്നു രണ്ടു മാർജ്ജാരക്കണ്ണുകൾ വട്ടം പിടിയ്ക്കുവാൻ
വാൽ മുറിച്ചിട്ട ഗൌളി തോളിൽ‌പ്പതിയ്ക്കുന്നു ദുർല്ലക്ഷണം
കഞ്ഞിക്കലത്തിൽ പാറ്റ കാഷ്ഠിച്ചന്നം മുടക്കുന്നു

ഇന്നു പുലർച്ചെ താൻ കണ്ട സ്വപ്നം ഫലിയ്ക്കുമോ
സാറുറപ്പിച്ചു ഇതുതന്നെ ഇതുതന്നെ ആ ദിനം
ഊരു മുഴുവൻ തൻ വീട്ടുമുറ്റത്തെത്തിടും വൈകാതെ
പരാന്നഭോജനക്കൂട്ടങ്ങൾ വട്ടമിട്ടു പറന്നിടും
അടിയാധാരം തൊട്ടു താക്കോൽക്കൂട്ടം വരെ ഒന്നൊന്നായ്
അപ്പരിഷകൾ കണ്ണിൽച്ചോരയില്ലാതെ തട്ടിയെടുത്തിടും

ഇന്നലത്തെ തപാലിൽ കിട്ടിയ നോട്ടീസ്
തലകീഴായ്പ്പിടിച്ചു സാറു വായിയ്ക്കുവാൻ നോക്കി
അമ്പട ദൈവമേ! ഇതെന്തിനാണീ കത്ത്?
ആപത്തുകാലത്തെഴുത്തും പാമ്പായ് വരുമെന്നോ?
ലോട്ടറി കിട്ടിയ പൊന്നും പണവും ഞാൻ
ബാങ്കിൽ നിക്ഷേപിച്ചത് കവർച്ച പോയെന്നോ?
വീടിൻ പ്രമാണമെടുത്തു ചങ്ങാതിമാർ എന്നവർ
പണയവസ്തുവായ്ക്കൊടുത്തന്യാധീനപ്പെടുത്തിയോ?
അയലത്തെ വീട്ടുകാർ കടംകൊണ്ട കാശിന്ന്
കടംതീർത്ത് ബാങ്കിൽക്കൊടുത്തത് കള്ളനോട്ടായെന്നോ?
കയ്യിൽക്കിടന്നൊരു സ്വർണ്ണമോതിരമൂരി മേടിച്ചു
പഴയ ചാർച്ചക്കാരാരോ കൈക്കലാക്കിയോ?
കൈമോശം വന്ന മൊബൈൽ ഫോണുപയോഗിച്ചു
തീവ്രവാദികൾ വല്ല സ്ഫോടനവും നടത്തിയോ?
ഇവ്വിധം പേടിച്ചരണ്ടും കലിതുള്ളിക്കൊണ്ടും
സാറിന്ന് വീട്ടിന്നകത്തും പുറത്തുമിരുപ്പുറയ്ക്കാതായി
കസേരയും മേശയും പയ്യെ പുറത്തെത്തി
വീടിന്നകത്ത് താനിനി ഇരുന്നാലാപത്തല്ലേ?
ഉപേക്ഷകൂടാതുറക്കെ അപേക്ഷയെഴുതിക്കൊണ്ട്
സാറിരുന്നതിൻ ചുറ്റിലും കൂടി നാട്ടുകാർ മോദത്തോടെ
ആരു പറ്റിച്ചതാണീപ്പാവത്തെ നീചന്മാർ, നികൃഷ്ടജന്മങ്ങൾ
“മഹാപാപശക്തി“യെന്നല്ലാതെ മറ്റെന്തു പറയുവാൻ?
ചർച്ചകൾ ചൂടു സംവാദങ്ങളായപ്പോൾ പ്രമാണിമാർ
അകത്തു കയറിക്കൂടി തപ്പിനോക്കി മുതലുകൾ
മോഷണം ചാർത്തപ്പെട്ട തൊണ്ടിസാമാനങ്ങളെല്ലാം
ചൊവ്വെ ഭദ്രമായിരിയ്ക്കുന്നു തത്സ്ഥാനങ്ങളിൽ തന്നെ
ചോദിച്ചൂ വട്ടം കൂടി നിന്നവർ നിരാശരായ് തമ്മിൽത്തമ്മിൽ
ഈ സാറിനെത്തു പറ്റി ഇങ്ങനെ ഉറയുവാൻ?
സമനില തെറ്റിയാലും ഒരാൾ നിലയിങ്ങനെ മറക്കാമോ?
സ്ഥലകുലന്യായങ്ങളങ്ങനെ പലരും മുന്നോട്ടു വെച്ചു

ഒന്നുമേ കേട്ട ഭാവം പോലും നടിയ്ക്കാതെ പുച്ഛത്തിൽ
നാറുന്ന പുത്തൻ സഞ്ചിയുമായ് സാറിറങ്ങി തിടുക്കത്തിൽ
ശരവേഗം നടത്തത്തിൽ, ചവയ്ക്കുന്നു കീഴ്ത്താടി ബേജാറിൽ
ശിവന്റെ ചായപ്പീടിക തന്നെ ശരണം, കഷ്ടം
മാറും ചൊറിഞ്ഞു മുടിയുമൊതുക്കിക്കൊണ്ട് ചിരിയോടെ
ശിവൻ ചോദിച്ചൂ “സാറിനിന്ന് തൈരോ ദോശയോ” ?
സംഘർഷചിത്തനായ് സാറു ചോദിച്ചു മറുചോദ്യം
“വിഷം കലക്കാത്തതായ് എന്തുണ്ടു കഴിയ്ക്കുവാൻ” ?
പെട്ടെന്നു സംശയമുദിയ്ക്കുന്നു സാറിനു മനക്കണ്ണിൽ
ശിവനുമുണ്ടായിരുന്നില്ലേ വീട്ടിൽ സഭ കൂടിയ നേരം
ഒട്ടുമേ അമാന്തിയ്ക്കാതെ സാറിറങ്ങീ വേഗം
സർവ്വം വിഷമയം, എൻ സംശയം മാത്രം നിർമ്മലം
എൻ സംശയം മാത്രം സത്യം, ഗുളികയിനി കഴിയ്ക്കേണ്ട