ബ്ലോഗ് ആര്‍ക്കൈവ്

2013, മേയ് 25, ശനിയാഴ്‌ച

വികലജന്മം


എന്റെ മരണത്തിലാർക്കാണു ദുഃഖം?
കടമെടുത്തിട്ടില്ലൊരു സ്വപ്നകുടീരവുമിതുവരെ
പങ്കു ചോദിച്ചിട്ടില്ലയൊരു സ്നേഹകലശത്തിനും
അമ്മാനമാടിയിട്ടില്ല ജന്മദുഃഖങ്ങളെ ഭോഗത്തിനായ്

ലഹരി പൂക്കുന്ന നിലാവിൻ നുറുങ്ങുകൾ പതിയെ
സിരകളിൽ നുരഞ്ഞു കയറുന്നു ദാഹനീർ തേടി
ഇണയുടെ മാറ്റക്കണ്ണീർ തേടുന്നൊരൊറ്റത്തവള
അണയുന്ന വിപത്തിൻ വക്ത്രത്തെ കൂസാതെ കരയുന്നു നിരന്തരം
ഒരു കുഞ്ഞു മഴത്തുള്ളിപോലും പേടിച്ചരണ്ടു നില്ക്കുന്നു
ആസന്ന ദുരന്തത്തെത്തടയുകാനാകാ‍തെ ബാഷ്പമായ്

പഴകിപ്പറിഞ്ഞ ചടുലമോഹങ്ങളിൽ
പെരുങ്കയം തേടുന്ന മനസ്സിൻ ചുഴികളിൽ
ചുഴലികൾ പിറക്കുന്ന മൌനനൊമ്പരങ്ങളിൽ
ശനിദോഷത്തിമിർപ്പിലാറാടുന്ന ശത്രുസംഹാരപൂജയിൽ
ജയിയ്ക്കുവാൻ തോല്ക്കുന്ന ജനന സ്ഥലികളിൽ
വീർപ്പടക്കിക്കൊണ്ടു നില്ക്കയാണിന്നു ഞാൻ

ഭദ്രമാണത്രേ ഈ പുറംതോട്, പക്ഷേ
നിറയെ പുഴുക്കുത്തു നിറഞ്ഞതാണീ അകക്കാമ്പ്
വിഷു കഴിഞ്ഞാണിക്കുറി വിഷുപ്പക്ഷി വന്നതും
മോഷ്ടിച്ചതിൻ ശേഷമായ് കാവൽ നായുടെ കുരകളും
ഉച്ഛിഷ്ടവിരുന്നിനായ് കാക്കുന്നു ഞാൻ നിർല്ലജ്ജം
അലസത മറുതയായ് വഴിതെറ്റിയ്ക്കുന്ന വഴികളിൽ

ഉന്മാദമൊരു തേരിറങ്ങി വരുമൊരു നാൾ, ഈ പഥങ്ങളിൽ
അന്നെന്റെ വിരലുകൾ വിറങ്ങലിയ്ക്കുമോ?
അന്നെന്റെ തൃഷ്ണയുടെ തുടവും തിരകളും
കുഴിമിന്നി മേലാപ്പിൽ വർണ്ണപ്രപഞ്ചം തീർക്കുമോ?

ഇല്ല, അറിയില്ല, പക്ഷേ ഒന്നു നിശ്ചയം
അതെന്റെ മരണത്തിൻ തിരക്കഥ മെനയും
ആർക്കും വേണ്ടാത്ത, ആരും കൊതിയ്ക്കാത്ത,
പങ്കുചോദിയ്ക്കാത്ത,  അന്ത്യം കുറിയ്ക്കും

ഇരുളിന്റെ തീവ്രത മുറ്റിയ കണ്ണുകൾ
ചോര വാർന്ന് ചുക്കിച്ചുളിഞ്ഞ ഹൃത്തടം
വീർത്തു മഞ്ഞച്ച കരൾ മുഴുവനും
ആർക്കായ് കൊടുത്തീ വേഷമൊന്നഴിച്ചിടും

അറിയുന്നീ പരമപുച്ഛത്തിൻ പൊതിക്കെട്ടു പൊട്ടുമ്പോൾ
ആർക്കുമേ വേണ്ട കെടുതിയുടെ ദാനപ്പകർച്ചകൾ

അരികിലെത്തി ചിരിയ്ക്കുന്നു നീ ഗൂഢം, എങ്കിലും
മരണമേ, മറക്കുകെൻ ജന്മവൈകല്യങ്ങളെ..

2013, മേയ് 21, ചൊവ്വാഴ്ച

ഗ്രാമായനം


ഗ്രാമം വിട്ടകലുന്നെൻ ഗ്രാമം മന്ദം മന്ദം
ഇങ്ങിനി മടങ്ങാതെ, മിണ്ടാതെ പരസ്പരം

എവിടെയെൻ നിഷ്ക്കാമസൌഹൃദത്തേനരിമ്പുകൾ?
എവിടെ വഴിക്കണ്ണുമായ് കാത്തിരിയ്ക്കുന്നോ-
രരുമയൂറും വാത്സല്യ നേത്രങ്ങൾ?
എവിടെ കടുത്ത നോട്ടത്തിൽ ഒത്തിരി
ശാസനയടക്കുന്ന ഗുരുകാരണവകല്പന?
എവിടെ എന്നുഷസ്സിന്നു തുടികൊട്ടും
തൊഴുത്തിൻ കുളമ്പടിതാളങ്ങൾ?
എവിടെ ഇളംകാറ്റിൻ പുന്നാരത്തി-
ലിക്കിളി കൊള്ളുന്ന പുന്നെല്ലിൻ നാമ്പുകൾ?
എവിടെ എൻ ബാല്യം ഇല്ലം നിറ-
യ്ക്കൊപ്പം കതിർ നിറച്ച വല്ലങ്ങൾ?
എവിടെ ഉണ്ണിക്കൈകളിലേയ്ക്കു ഞെട്ടറ്റു
വീഴുമാ ശർക്കരമാവിൻ തേൻകനി?
എവിടെ ശകുനത്താൽ സന്തോഷം നേരുന്ന
കണ്മഷിയിട്ട ഇരട്ടമൈനകൾ?
എവിടെ എൻ രക്തം ചാർത്തിയ മോഹ-
പ്രപഞ്ചത്തിൻ കടലാസു കീറുകൾ?

നാടുനീങ്ങുന്നോരോ നാട്ടുനന്മയുടെ കഠിനബിംബങ്ങൾ
നെഞ്ചിൻ നെരിപ്പോടിൽ വിങ്ങലൊതുക്കി നിസ്തോഭരായ്
പിറവിയെടുക്കുന്നൊരു പുതുലോകം അന്തർമുഖരായ്
മതിൽക്കെട്ടുകൾക്കപ്പുറമിപ്പുറം, അപരിചിതർ പരസ്പരം
ഇതു ലോകനീതിയുടെ രൂപപരിണാ‍മത്തിൻ പകർച്ചപ്പനി
ശേഷിപ്പുകൾ തുടച്ചു നീക്കും പ്രലോഭനങ്ങളുടെ കാരാഗൃഹം

പേടിച്ചരണ്ട പ്രണയം മൊട്ടിട്ട ഇടവഴികളിന്നു
പീഡനപ്പറമ്പുകളായ് മാറുന്നു നിർദ്ദയം
മിന്നാമിനുങ്ങിൻ നറുവെട്ടം പൂത്തിറങ്ങിയ
നനുത്ത രാവുകൾക്കിന്നു കൂരിരുട്ടിൻ വന്യത
ആയുരാരോഗ്യ സൌഖ്യം തിരിയിട്ടു കൊളുത്തിയ
തുളസിത്തറയിൽ കരിന്തിരി കത്തുന്ന നൈതികസത്യങ്ങൾ

ഇവിടെ വിരുന്നുണ്ണുവാനെത്തുന്നു കപടലോ‍കത്തിൻ
കയ്യൊപ്പു ചാർത്തിയ മുഴുപ്പേറിയ അപഥസത്വങ്ങൾ
മൂടി തുറന്നെത്തിനോക്കുന്നു കുടം കയറിയ ഭൂതങ്ങളോരോന്നും
ഉച്ചനീചത്വത്തിന്നിടിവെട്ടിൽ തകർന്ന നട്ടെല്ലിൻ മജ്ജയൂറ്റുവാൻ

ശേഷിയ്ക്കുന്നതില്ല തർപ്പണപുണ്യം തേടിയൊരു
ബലിക്കാക്ക പോലുമിന്നിവിടെ
വിഷമവൃത്തമായ് വൃക്ഷരാജന്മാരുടെ
വരിയുടച്ചു നീങ്ങുന്നു ഹ്രസ്വദൃഷ്ടികൾ
ഇല്ല തിരുവാതിരനോമ്പിനായുണരുന്ന
വിശുദ്ധിയുടെ തുടികൊട്ടും കയ്യുകൾ
ഇല്ല ശിവരാത്രിയ്ക്കായ് കാക്കും
അർദ്ധനാരീശ്വരരൂപികൾ നെടുവീർപ്പുമായ്, ഭസ്മവറളികൾ
പൂപൊലിയ്ക്കുന്നതില്ലയൊരു
പുതുഹർഷത്തിൻ പൂവിളികളും
നിന്ദിതപ്രാണരായ് ചുവടുവെയ്ക്കുന്നു
ഗൂഢചിന്തയിലാണ്ടു യുവത്വവും

വെട്ടിത്തെളിയ്ക്കുവാൻ വഴികളില്ലിനി ഞങ്ങൾക്ക്
വെട്ടിമാറ്റുവാൻ കാടുമില്ല
ഗ്രാമായനം, ഗ്രാമായനം മാത്രം തുടരുന്നു നിസ്യൂതം.