ബ്ലോഗ് ആര്‍ക്കൈവ്

2018, നവംബർ 30, വെള്ളിയാഴ്‌ച

ഒരു പ്രളയത്തിന്റെ പിന്നാമ്പുറം


പെയ്തിറങ്ങിയ പ്രളയം
പൊട്ടിത്തെറിച്ച ജലവാഹിനികൾ
ഊർന്നൊലിച്ചിറങ്ങിയ മലഞ്ചെരിവുകൾ
കടപുഴകിയ വന്മരക്കൂട്ടങ്ങൾ
ഞെരിഞ്ഞൊടിഞ്ഞമർന്ന വാസങ്ങൾ
നിമിഷാർദ്ധത്തിലറ്റു പോയ പ്രാണനുകൾ

മറ്റൊരിടത്ത്
അരിച്ചരിച്ചു പൊങ്ങിക്കയറിയ
മരണത്തിന്റെ മണമുള്ള പ്രളയജലം
തോടുകൾ, നാടുകൾ, നഗരങ്ങൾ കവിഞ്ഞ്
എന്നോ മറന്നു കളഞ്ഞ ഭൂതകാലത്തിന്റെ ഓർമ്മയിൽ
വേരുകൾ തേടി വന്ന അപത്യനെന്ന പോൽ
ഓർക്കാപ്പുറത്തിരച്ചു വന്ന നീരിൻ കലി
നക്കിത്തുടച്ചിട്ടും മതിയാകാതെ
പിന്നെയും ഉയരത്തിൽ പൊങ്ങി, ചുഴി തീർത്ത്
പശിയടക്കുന്ന ജലദുർമ്മദം
കരതേടാനാകാതെ കന്നുകാലിക്കൂട്ടങ്ങൾ
കരകണ്ടിടത്ത് കൂട്ടം ചേർന്ന്
പണ്ടെങ്ങോ കൈവിട്ട സഹജീവനം ഓർമ്മിച്ച മനുഷ്യർ

ഇവിടെ
ഞങ്ങൾക്ക് പ്രളയമില്ല, ദുരിതമില്ല
ഉറച്ച മണ്ണു ചുരത്തുന്ന ഉറവു ജലം
പരൽക്കൂട്ടം പിടഞ്ഞു തിമർക്കുന്ന നാട്ടൊലിവുകൾ
വരികുത്തിപ്പാഞ്ഞു വരും വൃഷ്ടിയുടെ കാതിരമ്പം
മണ്ണിന്റെ മണം നിറഞ്ഞ കാത്തിരിപ്പുകൾ

വൃഷ്ടി നിലച്ചു;
വർഷപാതങ്ങളുടെ കുത്തൊലിപ്പിലടിഞ്ഞ ബാക്കിപത്രങ്ങൾ
തകർന്നടിഞ്ഞ മതിൽക്കെട്ടുകൾ കടന്ന്
വിശന്നു പൊരിയുന്ന ഉദരാർത്തികൾ കെടുത്തി
വാ പിളർന്നു നില്ക്കുന്ന ഭാവിയുടെ
ഇരുളിന്റെ പദചലനങ്ങളിൽ ഭീതി പൂണ്ട്
കുതിർന്നലിഞ്ഞ സമ്പാദ്യസമവാക്യങ്ങളുടെ
പരന്ന മഷിയിൽ ആവലാതി പൂണ്ട് നില്ക്കുമ്പോൾ
പ്രളയാങ്കണത്തിന്റെ പിന്നാമ്പുറങ്ങളിൽ കലഹിയ്ക്കുന്നു
രംഗബോധമില്ലാത്ത കോമാളികൾ, നിർല്ലജ്ജം

ശവങ്ങൾക്കും ശവപ്പറമ്പുകൾക്കും ഭക്ഷണപ്പൊതികൾക്കും
ചാപ്പ കുത്തി മത്സരിയ്ക്കുന്ന
ആസുരഭാവം തീണ്ടിയ അപഹാസ്യവൃന്ദം
എന്നുമെന്ന പോലെ പോർവിളി തുടർന്നുകൊണ്ടേയിരിയ്ക്കുന്നു



2018, നവംബർ 29, വ്യാഴാഴ്‌ച

ശവകുടീരങ്ങൾ


എവിടെയും ശവപ്പറമ്പുകൾ
നിത്യനിദ്രയുടെ നിതാന്തനിസ്വനങ്ങൾ
വിധിയ്ക്കപ്പെട്ട മരണത്തിന്റെ ചുവരെഴുത്തുകൾ പേറി
മൂർത്തമൂകമായ ഓർമ്മകൾ പ്രസരിപ്പിച്ച്
നാമധേയങ്ങളാൽ വ്യതിരിക്തങ്ങളെങ്കിലും
പര്യവസാനങ്ങളിൽ ഒന്നിച്ചവ

എങ്ങും സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട
ശബളശിബിരങ്ങളുടെ അശാന്തരോദനങ്ങൾ,
ആശയങ്ങളുടെ ശവപ്പറമ്പുകൾ,
മൂഢശ്മശാനങ്ങൾ

വയറുനിറഞ്ഞവന്റെ പാതിരാജല്പനങ്ങളിൽ
വിശന്നവന്റെ ദിവാസ്വപ്നങ്ങളിൽ
കാലവും ക്രോധവും കാർക്കശ്യങ്ങളും നിറച്ച്
ക്ഷുബ്ധതിക്ഷ്ണയായ് ഞരമ്പുകൾക്ക് ചൂടു പകർന്ന്
സംഘവർഗ്ഗഗതിവിഗതികൾ കീഴ്മേൽ മറിച്ച്
പുതുലോകസൃഷ്ടിയുടെ വാഗ്ദത്ത ഭൂമികകളായ്
പ്രജ്ഞയെ, പ്രാകാരത്തെ, പ്രകൃതങ്ങളെ തൂത്തെറിഞ്ഞ്
ചിന്തകളുടെ കമ്പനശരങ്ങളായ ആശയങ്ങൾ

ഒരൊറ്റ അച്ചുതണ്ടിനു ചുറ്റും മത്സരിച്ചുള്ള ഭ്രമണം,
ബുദ്ധി മാത്സര്യമായി, ആശയം മത്സരവും
അതിവേഗഭ്രമണത്താൽ ആർജ്ജിച്ച മാലിന്യമേദസ്സുകളാൽ
കൊഴുത്തു തടിച്ച ആശയങ്ങൾക്ക് മന്ദത
അതിജീവനത്തിനായ് കമ്പോള കുതന്ത്രങ്ങൾ
ഉന്മൂലനത്തിന്റെ സത്യവാങ്മൂലങ്ങൾ
പെരുകും ശവപ്പറമ്പുകൾ, ഉയരും സ്മാരകങ്ങൾ
ആശയം നിലച്ച ആശയകാര്യാലയങ്ങൾ

ആഭിചാരം ചെയ്യും ആശയോച്ചാടനം
ഉറുക്കുനൂൽ കെട്ടും ധ്വംസനോദ്ധാരണം
മടിക്കുത്തഴിയ്ക്കും കുമ്പസാരശ്രവണങ്ങൾ
പട്ടുപോകുന്ന ആശയവചനാമൃതങ്ങൾ

കൊടുങ്കാറ്റുകളോട് സംവദിച്ചവരും
സ്വപ്നങ്ങൾ കാർന്നു തിന്ന് എല്ലും തോലുമായവരും
നട്ടെല്ലു കൊണ്ട് മഥനം ചെയ്തെടുത്ത്,
ഋതുഭേദങ്ങൾ കാക്കാതെ, കണക്കിലെടുക്കാതെ
അമരവ്യാപനം മോഹിച്ച് പകർന്നു തന്നവ; ആശയങ്ങൾ
അവയിതാ കർമ്മച്യുതികളിൽ പൊരിഞ്ഞു മരിയ്ക്കുന്നു
ശവപ്പറമ്പുകൾ പോലും പരസ്പരം മത്സരിയ്ക്കുന്നു
ശവകുടീരങ്ങൾ ശ്വാസം കിട്ടാതെ ഞെരുങ്ങുന്നു
കണ്ണീർപ്പുഴകളിലൊലിച്ചു പോകും വരെ

ഒരിറ്റു കനിവിനായ് കേഴുന്നു, കേഴുന്നു

2018, നവംബർ 26, തിങ്കളാഴ്‌ച

താതഭ്രഷ്ട്


നൈഷ്ഠികനല്ല പിതാവെന്നു പുത്രൻ
താതനെ മാറ്റണം; മാറട്ടെ ദുരാചാരം
ചെല്ലും ചിലവും കൊടുത്തിട്ടും ചൊൽവിളിയില്ലത്രേ
ഭ്രഷ്ടനാക്കുക ജനകനെയെന്നുപദേശികൾ

അച്ഛനെന്നതൊരു വെറും പഴയ പ്രോക്തസ്ഥാനം
അനുസരണയില്ലെങ്കിൽ എന്തിനീക്കെട്ടുപാട്?
ഭ്രഷ്ടനാക്കുകിൽ നിയമവൃത്തത്തിന്നും പുറത്താകും
മാറ്റി നിയമിയ്ക്കാം അച്ഛനെ; ഉണരട്ടെ നവലോകം

പത്രപ്പരസ്യം കൊടുക്കണം പുതിയൊരച്ഛനെത്തേടി
എത്രയും കഠോരം മാനദണ്ഡങ്ങൾ; എന്തൊരു ധീരത?
ആർക്കുമപേക്ഷിയ്ക്കാം; പക്ഷെ, അടിവസ്ത്രം നിർബ്ബന്ധം
ലിംഗമതഭേദങ്ങളില്ല; പ്രായമൊരു പ്രശ്നമേയല്ല താനും
പുതിയൊരച്ഛനെന്നാൽ ഉപനയിയ്ക്കേണമെന്നുമില്ല
മാറണം ദുരാചാരം; താതനെന്ന അഹങ്കാരവും

അഭിമുഖം കൊടുക്കേണം വെടിപ്പായ് പുത്രന്നു നേർക്കു നേർ
മേൽവസ്ത്രമുരിഞ്ഞു കാണിയ്ക്കണം; ശുപാർശയുമാകാം
മുട്ടിലിഴഞ്ഞു മുറി മുഴുവൻ മെഴുക്കണം; തറ നന്നായ്ത്തിളങ്ങണം
അച്ഛനെന്നു വിളി കേട്ടാൽ ബധിരത നടിയ്ക്കണം
“ടാ അച്ഛാ”ന്നു വിളിച്ചാൽ “റാൻ” എന്നു മൂളണം

നിയുക്ത “അച്ഛൻ” കാട്ടുക മുദ്ര മാത്രം
മറ്റുള്ള “അച്ഛന്മാർ” പടിയ്ക്കു പുറത്ത്
മാറണം ദുരാചാരം, ഉയരണം നവസമൂഹം

മൂകബധിരമാം പിണസഞ്ചയം