ബ്ലോഗ് ആര്‍ക്കൈവ്

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

നിഷേധി


നിഷേധിയുടെ തത്രപ്പാടുകൾ ആർക്കറിയാം?
നിമിഷാർദ്ധം കൊണ്ട്, വിനാഴികപ്പുറത്ത്,
ശൈലഭാവത്തിൻ ഇമയഴകോടെ
എന്തിനെയെല്ലാം നിഷേധിയ്ക്കണം?

ജല്പനസുഖം വേണ്ടാത്ത നിമിഷങ്ങളെ
മിഴിവുറ്റ തേന്മിഴിക്കുറ്റം ചാർത്തുന്ന നോട്ടങ്ങളെ
താഴികക്കുടത്തിലെ ചെമ്പോലയെഴുത്തിൻ പുരാണങ്ങളെ
തൊണ്ടകീറുന്ന ഒച്ചയിൽ പിച്ചിക്കീറുന്ന നിഷേധം

അർദ്ധപ്രദക്ഷിണമിച്ഛിയ്ക്കുന്ന പരംപൊരുളിനെ
മുക്കണ്ണിൻ ജ്ഞാനം വഴിയുന്ന തന്മയത്താൽ
മുഴുവട്ടമെത്തുന്ന മാതൃപിതൃവന്ദനം കൊണ്ട്
നൊടിയിടയിൽ വലം വെച്ചെത്തുന്നു നിഷേധി

താൻ പോരിമയുടെ ഒടുങ്ങാത്ത വാഞ്ച
സ്വച്ഛപാതങ്ങളെ ആവിയാക്കുന്ന തീക്കനൽക്കണ്ണുകൾ
രാഗദ്വേഷങ്ങളുടെ സമ്മിശ്രമാം തരംഗദൈർഘ്യം
മുഴുനീളസ്വപ്നങ്ങളുടെ പാതുകാപ്പുകാരനാം നിഷേധി

നിഷേധിയ്ക്ക് കൂട്ടു വേണ്ട; കൂട്ടിക്കൊടുപ്പും
അവനില്ല, ദുർമ്മേദസ്സാർത്തിരയ്ക്കും വശീകരണ തന്ത്രം
ജാരസംസർഗ്ഗം തീണ്ടാത്ത വാച്യാനുഭൂതിയായ്
അലങ്കാരഭൂഷനായ് വിളങ്ങുന്നു നിഷേധി

സത്യവും മിഥ്യയും കൈകോർക്കുന്ന ചെന്നീരൊലിപ്പിൽ
നിഷേധത്തിന്നുപ്പും ലവണവും പുരട്ടുന്ന നിഘാതങ്ങളാൽ
ജന്മം കൊണ്ടു മാത്രം സിദ്ധിച്ച തഴമ്പിനെ തെറ്റെന്ന്,
തെറ്റെന്നുറക്കെ വിളിച്ചു പറയുവാനെത്തുന്ന നിഷേധം

തർക്കവിതർക്കങ്ങൾ മുറുകുന്ന വേളയിൽ
തിണ്ടുകുത്തിക്കളിയ്ക്കുവാൻ തിടുക്കം കൂട്ടിയും
താറുടുക്കാതെ, കുപിതനാം കൗപീനമാത്രധാരിയായ്
അതിദ്രുതം എതിർപ്പിൻ മറുവശം തേടുന്നു നിഷേധി

സാക്ഷി വേണ്ട നിഷേധിയ്ക്ക്, ഉൾപ്രേരണ മാത്രം
അനുക്ഷണം അല്ലലിൽ തുടരുന്ന പ്രയാണം
പക്ഷം പിടിയ്ക്കുവാനാരുണ്ട്, നോട്ടമേതുമില്ല

പരമകാഷ്ഠയിലെത്തുന്ന ചിന്താനിഷേധത്തിൽ കലുങ്കുകളല്ലാതെ

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

വിഷാദമൗനങ്ങൾ


ലിവിൻ മഹാമേരു താണ്ടി പറന്നിട്ടും
പൊലിയുന്ന താരമായ് താഴെപ്പതിച്ചുപോയ്
പീലികൾ പരത്തിയ വർണ്ണങ്ങൾ കെട്ടുപോയ്
പാലിച്ചതില്ല ദേഹമിരന്ന ശീലങ്ങൾ

കാച്ചിയും കുറുക്കിയും വാക്കുകൾ നോക്കുകൾ
നിമിഷവേഗത്തിൽ കനം വെച്ചടിവെപ്പൂ
ഉള്ളിന്റെയുള്ളിൽ പ്രാണന്റെ കുറുകൽ നിലച്ചപ്പോൾ
അടങ്ങാത്ത തേങ്ങലായ് ജന്മബന്ധങ്ങളും

നട്ടെല്ലു പൊട്ടിത്തകർന്ന പൊട്ടമോഹങ്ങൾ
കാട്ടാറു തലതല്ലുന്ന ഈതിബാധയായ്
കറുത്ത പക്ഷത്തിലുദിയ്ക്കാത്ത ചന്ദ്രനായ്
ഭഗ്നമാം രാശിയിൽ പോർവഴി തേടുന്നുവോ?

എൻ വിഷാദമൗനങ്ങളേ, പൊറുക്കുകില്ലേ
നീണ്ട രാത്രിയാമങ്ങളിൽ ഉറക്കു പാട്ടായ്
തെല്ലൊന്നറച്ചു നിന്നെങ്കിലും മൂളുകില്ലേ
എൻ കൺകളിൽ കുഞ്ഞുകണമായൂറുകില്ലേ?