ബ്ലോഗ് ആര്‍ക്കൈവ്

2015, മേയ് 22, വെള്ളിയാഴ്‌ച

മർമ്മരങ്ങൾ

ഞാനിപ്പോൾ ഏകാന്തതയെ
വല്ലാതെ പ്രണയിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു

ചെകിടടപ്പിയ്ക്കുന്ന ഏകാന്തത
പുകച്ചുരുളുകളാൻ വലയം തീർത്ത്
കനം വെയ്ക്കുന്ന ഇരുട്ടിലേയ്ക്ക് കണ്ണുംനട്ട്
മനം മടുപ്പിയ്ക്കുന്ന വിരസചിന്തകളിൽ മുഴുകി
ആരെയും കാത്തിരിയ്ക്കാനില്ലാതെ
മനസ്സിൻ വാതായനങ്ങൾ വലിച്ചടച്ച്
ഉമ്മറക്കോലായിൽ തനിച്ചിരിയ്ക്കുമ്പോൾ
എന്തിനെന്നില്ലാതെ കൊതിപ്പിയ്ക്കുന്ന
ഉൾക്കിടിലം കൊള്ളിയ്ക്കുന്ന ഏകാന്തത

മലർക്കെത്തുറന്നിട്ട പ്രവേശനകവാടങ്ങൾ
ഇപ്പോൾത്തന്നെ താഴിട്ടുപൂട്ടണം
ആരും കയറിവരാതിരിയ്ക്കാൻ;
നിശ്ശബ്ദമായ കാലടിയൊച്ചകൾ പോലും

ഒറ്റയ്ക്കിരുന്നാലും മറ്റുള്ളവർ കാണുന്ന
ചിന്തയിൽ മുഴുകിയ എന്റെ രൂപം
വെളിയിലെ വിളക്കുകളണച്ച്
ദൃഷിപഥങ്ങളിൽ നിന്നെല്ലാമകറ്റണം

കൂരിരുൾക്കാട്ടിലെ നക്ഷത്രക്കണ്ണുകൾ
ജീവിതക്കാഴ്ചയിലെ വേർപ്പാടിൻ കഥകൾ
മിന്നിപ്പറഞ്ഞു കരയുന്ന നേരത്ത്
കണ്ണിർച്ചാലുകൾ വറ്റാതെ നൊന്തൊന്നു നീറണം

വൈകിയുദിയ്ക്കുന്ന ചന്ദ്രനെ നോക്കി
നീരസമില്ലാതെ, ആർദ്രഭാവത്തോടെ
പൗർണ്ണമിയിൽ നിന്നും അമാവാസിയിലേയ്ക്കുള്ള
അർക്കവെളിച്ചത്തിന്റെ വിളർച്ചയളക്കണം

ഗന്ധങ്ങൾ മരവിച്ച് പൊറ്റകൾ കെട്ടി
അന്ധാളിച്ചു നിൽക്കുന്ന നാഡിയും മസ്തിഷക്കവും
മദവും മത്സരവും മറന്ന് തളർന്നുറങ്ങുമ്പോൾ
അന്ധകാരത്തിന്റെ നിറപറ നേരണം

ഇതെല്ലാം ഒത്തുവന്നിട്ടെന്തിനാണെന്നെ
ശബ്ദങ്ങൾ ഒന്നൊന്നായ് ശല്യപ്പെടുത്തുന്നത്?
ഓർമ്മൾ, സ്വപ്നങ്ങൾ, ബന്ധങ്ങൾ എന്തിനാണു
മേളങ്ങളും മേളപ്പദങ്ങളും ആടിത്തീർത്ത് വളയുന്നത്?

ഞാനിപ്പോൾ ഏകാന്തതയെ, അതിന്റെ ഗന്ധത്തെ
സ്വച്ഛമായ ഒറ്റയാൻ കാറ്റിനെ, അതിന്റെ മർമ്മരത്തെ
ധ്രുവസീമയിലെ ഏകാന്തതാരത്തിൻ വെളിച്ചത്തെ
വല്ലാതെ പ്രണയിക്കാൻ തുടങ്ങിയിരിയ്ക്കുന്നു;

വല്ലാതെ പ്രണയിക്കാൻ തുടങ്ങിയിരിയ്ക്കുന്നു

2015, മേയ് 9, ശനിയാഴ്‌ച

മതി; ഇത്രയും മതി

അവഹേളനപ്രമേയത്തിന്റെ വിജയഭേരിയിൽ മുങ്ങി
പടിയിറങ്ങിപ്പോയ പ്രണയവും പ്രണയവല്ലരികളും
ഓർമ്മകളുടെ ധാരാളിത്തത്തിൽ വാടിവീഴാതെ
പരസ്പരവിശ്വാസത്തിന്റെ ജലതതിയിൽ പൊങ്ങിക്കിടന്നു

ആവേഗം മുറ്റിയ ജീവിതാവേശം തിരമാലയായ്
എന്നോ കരയിലടുപ്പിച്ച പ്രണയകുടീരം വിധിപോലെ
കാലയാപനത്തിനായ് കരയിലുറച്ചുപോയ്
വേരിറങ്ങി ആഴത്തിൽനിന്നും വെള്ളവും വളവുമെടുത്തു

മുകിൽത്തുണ്ടുകൾ പൊട്ടിനുപോലുമില്ലാത്ത നീലാംബരം
സ്വച്ഛമായി നീണ്ടുനിവർന്ന് കൈനീട്ടി മാടിവിളിച്ചപ്പോൾ
പണ്ടെന്നാൽ, പണ്ട് വർഷങ്ങൾക്കുമുമ്പത്തെ മേഘവിസ്ഫോടനത്തിന്റെ
ബ്രഹ്മാണ്ഡശക്തിയെ മറന്ന് തറവാട്ടുമുറ്റം കേറിവന്നതാണിന്ന്

തിരിച്ചുവരവിന്റെ രാത്രി; നിനയ്ക്കാതെ നിലയ്ക്കാതെ പെയ്ത മഴയത്ത്
രാത്രിയുടെ ശബ്ദങ്ങൾ ആഘോഷാരവം മുഴക്കി
രാപ്പാടികൾ മതിമറന്ന് ശീർഷകം പാടി, തളരുംവരെ
രാപ്പക്ഷികൾ ചിറകടിയൊച്ചയാൽ പക്കമേളം തീർത്തു

സീമന്തരേഖയിലെ സിന്ദൂരം നിറം കെടുത്താതെ
സ്നേഹസൂചകം കോർത്ത ചരടു പൊട്ടിയ്ക്കാതെ
സമർപ്പണപൂരകങ്ങളായ് സഹവർത്തിച്ചും ചിരിച്ചും
സഹനതീരങ്ങളിൽ മുള്ളുകോട്ടകളിൽ വസിച്ചതിൻ ആത്മഹർഷം

വർഷങ്ങളുടെ ഇടവേള; അവയ്ക്കിടയിൽ കുരുത്ത
പൊടിപ്പും തൊങ്ങലും ചേർക്കാത്ത ജനിതകപ്പകർപ്പുകൾ
ജീവസന്ധാരണത്തിന്റെ ഗതിമൂർച്ഛകൾ പാകപ്പെടുത്തിയവർ
പിന്തുടർച്ചയുടെ പാതകൾക്ക് നേരവകാശം പകുത്തവർ

ഇനി മതി; യാത്രാംദേഹി തൻ ദീക്ഷ മാറ്റാം
പണ്ടുറങ്ങി ഉണർന്ന കുടുസ്സുമുറിയിലൊതുങ്ങാം
പഴമയുടെ കനം നിറച്ച ചൂരും ചൂടും നിറഞ്ഞ
പഴംകഥ കേട്ടുറക്കം വഴുതിയ ചുമരുകൾ നോക്കാം

വർഷങ്ങളുഴുതുമറിച്ചതോർക്കാൻ ഒരു ചാരുകസേര
കുടിച്ചു വറ്റിച്ച തീണ്ടൽനീർക്കയ്പു മാറ്റാൻ ഒരു കൂജയും
കൺചിമ്മുമ്പോഴും അരികത്തിരിയ്ക്കാൻ, ആയുസ്സു ഹോമിച്ച
സഹയാത്രികയും; മതി, ഇത്രയും മതി, ഈ ജന്മം സാർത്ഥകം


2015, മേയ് 2, ശനിയാഴ്‌ച

അവതാരദുഃഖം


ഏതോ ശാപം തീണ്ടിയ അവതാരമല്ലയോ ഞാൻ
ദശാവതാരക്കണക്കിൽ മൂന്നാമത്തേതെങ്കിലും
അവതാരം വരാഹം; പന്നിയെന്നു വിളിച്ചിടും
തേറ്റയെന്നതെന്നായുധം; വെറുപ്പിൻ നിദാനവും

ഉദരനിവൃത്തിയിന്നില്ല, ഭൂമിയ്ക്കു ഭാരമായ്,
ഉർവ്വി തന്നുയിരു കാക്കുവാൻ ഉയിരെടുത്തവൻ
ദേവിയെങ്കിലും ദാനവൻ കൈവെയ്ക്കാനൊരുമ്പെട്ടു
നാന്മുഖൻ ബ്രഹ്മന്റെ ശ്വാസവേഗത്തിൽ ഉയിർകൊണ്ടു

അന്നെല്ലാം സ്വർഗ്ഗം; മറുപക്ഷമായ് അസുരവംശം
പ്രളയമാം കടലിലെ തുരുത്തായ് ഭൂമിദേവി
 പാപപ്പൊരുളുകളുടെ തീർപ്പിന്നു നരകവും
മൂപ്പിളമത്തർക്കമില്ലാതെ ത്രിമൂർത്തികൾ വേറെ

അന്നെന്നുടെ തേറ്റകൾ ധർമ്മത്തെക്കാത്തൊരായുധം
ഇന്നെനിയ്ക്കാ തേറ്റകൾ അന്നം തേടുവാനായ് മാത്രം
തിന്മയെ പ്രഹരിച്ചു സംഹരിച്ചതോർക്കുന്നു ഞാൻ
പരതുന്നതിന്നു ഞാഞ്ഞൂൽ, ഫലമൂലവർഗ്ഗങ്ങൾ

നാരായണാംശമാമെന്നെ വണങ്ങീ നരവംശം
പിന്നെ, രക്ഷ നേടിയ നാൾ തൊട്ടു വേട്ടയാടിയും
വെടിച്ചില്ലു പായിച്ചും വൈദ്യുതാലിംഗനം കൊണ്ടു
വേലിതീർത്തും കാടിളക്കിയും കൊല്ലുന്നു, തിന്നുന്നു

പകൽ വെളിച്ചത്തിൻ പൊലിമയിൽ കാട്ടുപൊന്തയിൽ
വെയിൽകാഞ്ഞും ജീവനിൽ കൊതിപൂണ്ടും ഒളിയ്ക്കുന്നു
ഇരുൾ മറവും തേടി ചതിക്കുഴികൾ ഭയന്നും
തെല്ലു ശങ്കിച്ചുമല്ലാതെ തീറ്റതേടാനാകുമോ?

മടവാൾ കൊണ്ടു വെട്ടിക്കുരവള്ളി പൊട്ടിച്ച്
നിശ്ചലമാക്കുന്നെൻ ദൈന്യത്തെ വിളശല്യമെന്നോതി
തോൽ കിഴിച്ചെടുക്കുന്നു, ചോര വാർക്കുന്നു, നെയ്യെ-
ടുത്തുരുക്കി സൂക്ഷിയ്ക്കുന്നൊറ്റമൂലിയായ് പുരട്ടാൻ

വെറുപ്പിന്നുപ്പും കറിക്കൂട്ടും ചേർത്തു വേവിച്ച്
വയറും നിറച്ചേമ്പക്കവും വിട്ട് പറയുന്നു
“ഇവനാണിന്നലെവരെയെന്റെ ചേനയും ചേമ്പും
തുരന്നു തിന്നോൻ, എൻ വാഴകുത്തിയോൻ, നശൂകരം”

എന്നാൽ കുക്ഷി വീർത്തിട്ടും ശാപവാക്കുകളല്ലാതെ
ഇക്ഷണം വരെയും കേട്ടതില്ല ഞാനെന്നെച്ചൊല്ലി
കാടില്ല, മേടില്ല, അന്നമെന്നതൊട്ടും കിട്ടുവാൻ

അവതാരമത്രേ; അന്നം മുടക്കിയെന്ന പേരും