ബ്ലോഗ് ആര്‍ക്കൈവ്

2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

മഷി വരണ്ട കാലത്തിൽ നിന്നും

എന്റെ മഷിപ്പേനയ്ക്കിന്നെന്തോ
ഒരു വാക് കിലുക്കം
എഴുതുവാനുള്ള വെമ്പലോ?
മടുപ്പിൻ മനം പെരട്ടലോ?

മടിക്കുത്തഴിയ്ക്കുന്ന മനോരോഗി
പേനമുനയിൽ തടയുന്നു
കാലുഷ്യത്തിൻ കന്മദം നക്കുന്ന കാട്ടാടുകൾ
മഷിയിൽ വിഷം കലർത്തുന്നു
രോഷം പൂണ്ട കപടനാട്യത്തിൻ മിണ്ടാക്കലഹങ്ങൾ
എഴുത്തിൽ മുനയൊടിയ്ക്കാനാഞ്ഞു മേടുന്നു

ഇതൊരു പുത്തൻ പേനയാകുന്നു
ആരുമറിയാതെ കൈക്കലാക്കി
ആരുമായും ചങ്ങാത്തം കൂടാതെ മഷി നിറച്ച്
ഉൾക്കുപ്പായത്തിൻ കീശയിൽ സൂക്ഷിച്ച പേന

ഇതിനു മുന്നെ ഞാനുപയോഗിച്ച
പേനയോരോന്നും നഷ്ടമായി
വടിവൊത്ത ലിപികളിലെഴുതിയെഴുതി
മുന തേഞ്ഞു പോയനവധി പേനകൾ
അക്ഷരച്ചൂടേറ്റു പൊള്ളിത്തുടുത്തവർ
പൊട്ടിച്ചെറിഞ്ഞു കുറേയേറെ പേനകൾ
ആശയച്ചോർച്ചയിൽ ആശങ്ക പൂണ്ടവർ
മോഷ്ടിച്ചൊളിപ്പിച്ചു ശിഷ്ടമാം പേനകൾ

എനിയ്ക്കു കൊതിയായിരുന്നു
ഒരു പേന കൈക്കലാക്കാൻ
എന്റെ നെഞ്ചിലെ അക്ഷരാംശം ഉണങ്ങാതിരിയ്ക്കാൻ
ഒരക്ഷരമെങ്കിലും കുറിച്ചു നോക്കാൻ

കൊതി മൂത്ത്, പേന വാങ്ങുവാൻ വരി നിന്നൊരെന്നിലായ്
പേന പേർ വിളിച്ചു കൊടുക്കുന്ന ദിക്കിൽ
സസൂക്ഷ്മം പതിപ്പിച്ചു ഒളി കൺ നോട്ടങ്ങൾ
ഞാൻ വാങ്ങുന്ന  പേനയുടെ നിറം നോക്കാൻ
പേനയും നിറഭേദങ്ങൾക്കൊപ്പിച്ച് തരം തിരിയ്ക്കാമെന്ന്
ഓരോ നോട്ടങ്ങളും എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു

ഗതി മുട്ടി ഞാനപ്പോൾ എന്റെ ഊഴം കാക്കാതെ
ആരും തിരിച്ചറിയാത്ത, പേനയെന്തെന്നറിയാത്ത
ഒളികണ്ണുകളില്ലാത്ത കൂട്ടുകെട്ടിൽച്ചേർന്ന്
മാറ്റിയെടുത്തെൻ മുഖഹസ്തധാടികൾ
ഒപ്പിച്ചെടുത്തൊരു പേനയൊടുവിലായ്, പക്ഷെ
നിറയ്ക്കുവാൻ മഷി തേടിത്തേഞ്ഞു പോയ് പാദുകപ്പാളികൾ

ആ പേനയാണിന്നെൻ പക്കൽ
വീണ്ടും ചുരത്തുവാനോങ്ങി നില്ക്കുന്നു
നിശിതമാം വാക്കിൻ നട്ടെല്ലു നിവർത്തി
ഇരുൾ പരന്ന ജീവിതപ്പകർച്ചകൾ പകർത്തുവാൻ


2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

നിറപുത്തരി


നമുക്കു മുമ്പേ പുത്തനരിവാളും മൂർച്ച കൂട്ടി
നിറകതിരു കൊയ്തെടുത്തവർ ഒരിയ്ക്കലും
ലാഭ നഷ്ടങ്ങളുടെ കണക്കു സൂക്ഷിച്ചവരായിരുന്നില്ല

അവർ  കൊയ്തു വിളവെടുത്തത്
ആത്മസാക്ഷാത്ക്കാരത്തിന്റെ സന്തതിപരമ്പരകളെ,
അനുദിനം കണ്മുന്നിൽക്കണ്ട വളർച്ചകളെയായിരുന്നു

അവർ ഇല്ലം നിറച്ചവരായിരുന്നു
വല്ലത്തിൽ പുത്തൻ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ചവരായിരുന്നു
ഉറുമ്പരിയ്ക്കാത്ത അന്നത്തിന്റെ കാവല്ക്കാരായിരുന്നു

അവരുടെ മിനുപ്പുകൾ അവരുടെ വിയർപ്പായിരുന്നു
പകലന്തിയോളം കിനിഞ്ഞുരുണ്ട ഉപ്പുകണങ്ങൾ
മഴപ്പെയ്ത്തായിരുന്നു, ഭൂമിഗീതമായിരുന്നു

തേൻ പുരട്ടിയ നാവും വർണ്ണക്കുപ്പായങ്ങളുമിട്ട്
ഏഴു കടലും കടന്നെത്തിയ വ്യാജരാജകുമാരന്മാർ
അവരെ വശീകരിച്ച് പുത്തരിക്കൊതിയന്മാരാക്കി

അവരുടെ വിയർപ്പിന് നാറ്റമെന്നു പഴിച്ചു
അവരുടെ വിയർപ്പിൽ സുഗന്ധലേപനങ്ങൾ കുഴച്ചു മണം കെടുത്തി
അവരുടെ സ്വേദഗ്രന്ഥികളടച്ചു കളഞ്ഞു

ഏഴു കടലും കടന്നെത്തിയോർ സിംഹാസനസ്ഥരായ്
ബഹുചാൺ ദൂരെ മാറ്റിനിർത്തിയ കൊയ്ത്തുകാരോടായി
അവരുടെ വിയർപ്പിനു ഗന്ധം പകർന്നതിനു പ്രതിഫലമാരാഞ്ഞു

അവർ  മുർച്ച കൂട്ടിയ അരിവാൾത്തലപ്പിനാൽ
കണ്ടതെല്ലാം കൊയ്ത് കെട്ടുകളാക്കി
സർവ്വവും ധവളരാജകുമാരന്മാർക്ക് കാഴ്ച വെച്ചു

ഇരുകൈകൾ നീട്ടി എല്ലാം വാരിയെടുത്ത്
രാജകുമാരന്മാർ അവരുടെ കൈകൾ വെട്ടി സ്ഥലം വിട്ടു
അവർ കയ്യില്ലാക്കൊയ്ത്തുകാരായി

അവരുടെ മക്കൾ കൈകളില്ലാതെപ്പിറന്നു
അവരുടെ മക്കൾ തലകൊണ്ടു മാത്രം സ്നേഹിച്ചു
അവർക്ക് കൊയ്യാൻ, നിറയ്ക്കാൻ പുത്തരിയില്ലാതായി

അവരുടെ മക്കൾക്ക് മക്കളുണ്ടായപ്പോൾ
രാജ്യം വിട്ട രാജകുമാരന്മാരുടെ “ഗൂഗിൾ” പരതി
നിറപുത്തരി കൊയ്യാൻ മോഹമുണ്ടായി

വെച്ചു പിടിപ്പിച്ച കൈകളാൽ പേരമക്കൾ
കൊയ്ത്തുപാടങ്ങൾ അന്വേഷിച്ചിറങ്ങി
ഇല്ലം നിറയ്ക്കാത്ത, വല്ലം നിറയ്ക്കാത്ത നിറപുത്തരിച്ചടങ്ങിനായ്


2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

എനിയ്ക്ക് പേടിയാണ്


നിനക്കെന്നേ അറിയാമല്ലേ
എനിയ്ക്കു നിന്റെ ധൈര്യത്തെ പേടിയാണെന്ന്

വെളിച്ചത്തിന്റെ വികിരണമായാലും
ഇരുട്ടിന്റെ പ്രസരണമെന്നാലും
അതേ ഊക്കോടെ തട്ടി പ്രതിഫലിയ്ക്കുന്ന,
ഞാനണിഞ്ഞ മുഖംമൂടിയുടെ നിർമ്മാണ കുശലത
അല്ലെങ്കിൽ അപാകത
നീ തിരിച്ചറിഞ്ഞതെന്തിന്?

ഒരു മുഖംമൂടിക്കാരന്റെ മനസ്സുപോലും
കളവാണ്
സ്വയം ബോധിപ്പിയ്ക്കാൻ കഴിയാത്ത
ഭീരുത്വമാണ്
മറച്ചുവെയ്ക്കപ്പെടേണ്ട തിരിച്ചറിവുകളുടെ
കുരച്ചുചാട്ടമാണ്

ഇതെല്ലാമറിയാൻ നീയെന്തിന്
എന്റെ ശ്വാസത്തിലൂടെ
മുഖാവരണത്തിന്റെ ഏക പഴുതിലൂടെ
ഒരു പരാദകണത്തേക്കാൽ സൂക്ഷ്മമായി
അന്തരാളങ്ങളിലേയ്ക്ക്
വാൽചുരുട്ടി കടന്നു കയറി?

ഇന്നെന്റെ ദേഹം നിറയെ
നീ വ്യാപിച്ചു കഴിഞ്ഞിരിയ്ക്കുന്നു
ആത്മനിഷ്ഠയുടെ ഝംഝണാരവങ്ങളിൽ
ഒരു താന്തോന്നിപ്പക്ഷിയായ് കൂടു കൂട്ടിയ നീ
കൊത്തിക്കയറുന്നത് ഒരു പക്ഷേ
ഞാൻ പോലുമറിയാതെ ഞാനുറക്കിയിട്ട
എന്റെ അപാരതകളിലാണ്

അവിടെ നീയിന്ന്
ഇര തേടിയിറങ്ങാൻ തുടങ്ങിയിരിയ്ക്കുന്നു

എനിയ്ക്ക് പേടിയാകുന്നു
നീ ചിക്കിയിടുന്ന ഓരോ ശകലവും
അനിവാര്യമായ പുഴുക്കുത്തുമൊലിപ്പിച്ച്
എന്നെ കാർന്നു തിന്നുക തന്നെ ചെയ്യുമെന്ന്


ദൂതസംക്രമണം


ശാന്തി തേടുന്ന ഹിംസാക്രമങ്ങളിൽ
സ്വസ്ഥം വിരാജിയ്ക്കും ദുഷ്ടദൂതർ
കുത്തും കൊലയും കൊലക്കത്തിയും
ചത്തു പൊങ്ങുന്നു കുലങ്ങൾ നീളെ

ഇല്ലാവസന്തത്തിൻ പാട്ടു പാടി
തേരുരുൾപ്പാടുകൾ നെഞ്ചിലാഴ്ത്തി
കൊട്ടും കുരവയും ആർപ്പുമായി
സംക്രമിയ്ക്കുന്നിതാ ക്രൂരദുതർ

സ്നേഹം നടിച്ചു വശത്താക്കിയും
ശീർഷം കരണ്ടു നിറം കാട്ടിയും
ഇരയെ പതുക്കെ വേർപ്പെടുത്തി
കുടുംബം തകർത്തു ജയ് വിളിപ്പൂ

കാൽ വെട്ടി കയ്യിറുത്തങ്ങു ദൂരെ
തേഞ്ഞു പോകാത്ത മുറിവുകളായ്
ദുര കൊണ്ടാശയപ്പേരു ചേർത്ത്
രക്തം ഭുജിയ്ക്കുന്നു നീച ദൂതർ

ഗർഭം പിളർക്കുന്നു ശൂലമൂർച്ച
രക്തമിറ്റാതെ ചീന്തുന്നു പ്രാണൻ
പിന്തുടർന്നെത്തുന്ന ബുദ്ധിസേന
ചന്തമുടയുന്നു സംവാദത്തിൽ

പരമാണു പൊട്ടിത്തെറിയ്ക്കുമെന്ന്
പരമപുച്ഛത്തിൽ വീമ്പിളക്കി
ഭീതി വിതയ്ക്കുന്നു ശതകോടിയിൽ
താക്കോൽ കിലുങ്ങുന്നരപ്പട്ടയിൽ

ജനപഥങ്ങൾക്കു മോടി കൂട്ടി
കുഷ്ഠം വിതയ്ക്കുന്നു മറ്റൊരുത്തർ
ധാർഷ്ട്യം വിടാതെ വിടുവായകൾ
അധൃഷ്യാ മൊഴിയും തത്ത്വസാരം

പണ്ടുമുതലുണ്ടേ  ദൂതഭാഷ്യം
വദ്ധ്യനല്ലാത്തൊരു സന്ദേശകൻ
എന്നിരുന്നാലോ ഇന്നതല്ലാ
ദൂതനും ദൂതും കൊലയാളികൾ


കുറിച്ചി മുതൽ കോർണീഷ് വരെ


( ശീർഷകത്തോട് കടപ്പാട് എന്റെ ആത്മസുഹൃത്തായ സന്ദീപ് മോഹൻ ദാസിനോടാണ്.  ഞങ്ങളുടെ ശിഷ്യയും സഹപ്രവർത്തകയും സുഹൃത്തുമൊക്കെയായ ലിജിയുടെ ജന്മദിനത്തിന് ആശംസയായി എഴുതാൻ തമാശയായി പറഞ്ഞ ഒരു കവിത – കൊരട്ടി മുതൽ കോർണീഷ് വരെ ( കൊരട്ടി – ലിജിയുടെ ജന്മനാട്, കോർണീഷ് – ലിജിയുടെ വീട്ടുപേരും) എന്ന ശീർഷകത്തിൽ.  അതെഴുതുകയും എന്റെ തൃശൂർ വാസക്കാലത്തെ ആപ്ടെക് സഹപ്രവർത്തകരെ Whatsapp വഴി ചൊല്ലിക്കേൾപ്പിയ്ക്കുകയും സ്നേഹം കലർന്ന കളിയാക്കലുകൾ ഏറ്റുവാങ്ങുകയും ചെയ്തു.  അതിനുശേഷമാണ് മേൽക്കാണിച്ച ശീർഷകത്തിൽ ഒന്നെഴുതി നോക്കാൻ ചിന്തിച്ചത്. 

കുറിച്ചിയും കോർണീഷും അന്യവത്ക്കരിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന, പാർശ്വവത്ക്കരിയ്ക്കപ്പെട്ട രണ്ടു ആദിമസമൂഹത്തിന്റെ പ്രതീകങ്ങളാകുന്നു. കുറിച്ചി ഇവിടെ പ്രതിനിധീകരിയ്ക്കുന്നത് സ്ഥലനാമത്തേക്കാളുപരി വയനാട്ടിലെ കുറിച്യർ എന്ന ജനസമൂഹത്തെയാണ്.  കോർണീഷ് United Kingdomന്റെ ഭാഗമായുള്ള, ഏറ്റവും വാലറ്റത്ത് സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഒരു countyയിലെ സമൂഹവും. ബ്രിട്ടണിലെ ഒരാദിമ ജനതതി; റോമാസാമ്രാജ്യത്തിന്റെയും മറ്റും അധിനിവേശത്തിൽ പാർശ്വവത്ക്കരിയ്ക്കപ്പെട്ട സമൂഹം എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.  ഈ രണ്ടു ജനസമൂഹവും തമ്മിലുള്ള സാദൃശ്യമാണ് ഇതിന്റെ ഇതിവൃത്തം)

കുറിച്ചിയ്ക്കറിയുമോ കോർണീഷിനെ, ആവോ?
എന്നാലും, കുറിച്ചിയ്ക്കും കോർണീഷിനും ഒരേ ഗദ്ഗദം
ചുണ്ടിലും മുഖപേശികളിലും ഒരേ ദൈന്യം
വിണ്ടു പൊട്ടിയ കൺപോളത്തടിപ്പിനും രക്തദൂഷ്യം

നാവൊഴിഞ്ഞ അക്ഷരപ്പിശകുകളാകുന്നു ഭാഷ്യം
ജന്മാന്തരങ്ങളാകുന്നു കീഴ്പ്പെട്ട തലച്ചോറിൻ വൈദ്യുതം
കൂടു തേടുന്ന അസ്തിത്വ ദൃക്ഭേദങ്ങൾക്കു വഴികാട്ടി
തൊലിയുടെ വർണ്ണാന്ധത തലയെണ്ണി മരിയ്ക്കുന്നു

എന്നിട്ടും കുറിച്ചിയ്ക്കും കോർണീഷിനും ഒരേസ്വരം
അടയാളപ്പെടുത്തലുകളില്ലാത്ത ഭൂപടങ്ങളിൽ
മലയിടുക്കിനും കടലിടുക്കിനുമിടയിൽ തളച്ചിടുമ്പോൾ
ഒത്തുതീർപ്പുകളാകുന്ന മായാവസന്തങ്ങളുടെ ഗാനഛവികൾ

കടിച്ചമർത്തുന്ന ആദിബോധത്തിൽ, ആന്തലിൽ
അശുദ്ധിയാൽ കുടിയേറിയ ചേക്കേർ മാടങ്ങളിൽ
മലക്കാരിയും (*) അതിരാളനും കൈ ചൊരിയുന്നുവോ?
പഴയ പുസ്തകം അധികാരദണ്ഡുയർത്തിക്കാട്ടുന്നുവോ?

തൊലിപൊള്ളുന്ന തീണ്ടലിൻ കെടാച്ചൂടിൽ
കുറിച്ചിയും കോർണീഷും മുഖം പൊത്തിക്കരഞ്ഞു
എവിടെ കലർപ്പില്ലാത്ത മക്കൾ ഞങ്ങളിൽ?
എവിടെ കാഹളമുയരുന്ന ഞങ്ങടെ പെരുമയുടെ ദിക് സ്വരം?

  • വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് പരമശിവൻ എന്ന് ഐതിഹ്യം


ഇരുളിന്റെ കവചം


മുറ്റത്തൊരു പൂച്ചെടി
മതിലുകൾ കടന്ന്
ഇലച്ചാർത്തിന്റെ കനവും പുഷ്പഭാരവുമേറ്റി
തലയുയർത്തി, നടുകുനിച്ച് നില്ക്കയാണ്
ചെടിയ്ക്കടിയിലായ് ചുറ്റും, പകൽ വെളിച്ചത്തിലും
ഇരുൾ നൂണിറങ്ങിപ്പരക്കുന്നതു കാണുന്നു

ചെടിയ്ക്കടിയിലെ ഇരുട്ട്, പക്ഷെ
ആകാശനീലിമയുടെ പുതപ്പല്ല
സന്ധ്യകൾ ചോപ്പിച്ച രാത്രിയുടെ കരിമ്പടവുമല്ല
ജീവനുകൾ പരസ്പരം കോർത്തിണക്കാനുള്ള കവചമാകുന്നു

ഏകകോശങ്ങളും ബഹുകോശങ്ങളും
സമരസപ്പെട്ട് സഹവസിച്ചും കൊണ്ട്
പെയ്തൊഴിഞ്ഞ മഴയുടെ മർമ്മരങ്ങൾക്കായ് കാതോർത്ത്
ഉണ്ടും ഉറങ്ങിയും പെരുകിയും കഴിഞ്ഞു കൂടുകയാണ്

ഓരോ അഴുകലും ഇഴുകലായി
ഓരോ സുഷിരത്തിലും ഉർവ്വരതയുടെ തേൻ നിറയ്ക്കപ്പെട്ട്
ഓരോ മൺകനവും കാനൽജലം കുടിച്ച്
തങ്ങൾക്കു മുകളിലെ ഇരുട്ടിനെ സ്മരിയ്ക്കുന്നു

ഇക്കാണുന്ന പൂച്ചെടിയുടെ കീഴിൽ
ഇഴുകിപ്പരക്കുന്ന ഇരുട്ടിന് ഭാഷയുണ്ടെങ്കിലോ?

പ്രേതഭാഷയുടെ മണമുള്ള ദിവാസ്വപ്നങ്ങളിൽ
തലചായ്ച്ചുറങ്ങുന്ന ശതകോടി പരമാണുക്കൾ
ഇവിടെ, ഈ ഇരുൾവട്ടത്തിൽ സ്വസ്ഥരായി
നാളെയുടെ ഉയിർത്തെഴുന്നേല്പിന്റെ വിധിയെഴുത്തിന്
മുകളിലെ മരതകകൂടാരത്തിന്റെ കവചത്തിന്നുറപ്പിൽ
പകലിരവുകളെന്ന ഭേദമില്ലാതെ ഭവ്യരായ്
മണ്ണെന്ന പൊക്കിൾക്കൊടിയിലൂടെ നിരന്തരം
പഞ്ചഭൂതങ്ങളുടെ മാതൃവാണിയിൽ ഇരുൾ ഭക്ഷിയ്ക്കയാണ്


2017, ജൂൺ 28, ബുധനാഴ്‌ച

കാർക്കോടകം

വരിക കാർക്കോടകാ, വരിക
വന്നെന്റെ മാറു ദംശിയ്ക്കുക
കറുത്തൊലിയ്ക്കും കലിയിളകട്ടെ
കായം കരിവേഷമാടട്ടെ

തൊണ്ടയിൽ തിളയ്ക്കും കഫമൂറി
നോവിൻ ബോധാവേശക്കയ്പുകൾ
ക്രുദ്ധനാഡിയിൽ, ഞരമ്പുകളിൽ
നിണത്തിൻ നീലം പരത്തട്ടെ

എന്റെ പിതൃത്വം വസിയ്ക്കും കുഞ്ഞു-
ങ്ങളാവതില്ലാതെ നിർത്താതെ
പേക്കിനാക്കൂത്തിൻ ചുടലനൃത്തം
കണ്ട് കരയും, നൊന്ത് ഞെട്ടും

എന്റെ പ്രണയിനി എൻ ജളത്വ-
ത്തിൻ ഉൾഭയം അറിയാതെയെ-
ന്നരികത്തു പരിദേവനത്തിൻ
കെട്ടഴിച്ചു പഴിയ്ക്കും, പാവം

എന്റെ ചൂതാട്ടക്കളങ്ങളിലാ-
മോദമോടെ കരുക്കളായി
ചിന്തകളേറിയ ചിറകിന്ന-
ടിയിൽപ്പറ്റും ജയവ്യാമോഹം

ഇല്ല, ഹേ! കാർക്കോടകാ നിൻ ഫണം
ഹനിയ്ക്കയില്ല എന്റെ പാപം
എന്നിലെ ശാപത്തിന്നധോമുഖം
നിന്റെ നീലയിൽത്തുടുക്കില്ല

സ്വപ്നസഞ്ചാരമൊടുങ്ങും പാത-
കൾക്കറ്റത്ത് അശ്രുപൂജയാൽ
വാഴ്ത്താം ഞാൻ നിന്നെണ്ണക്കറുപ്പിനെ
മക്കളീക്കാളിമ മായ്ക്കട്ടെ

2017, മേയ് 9, ചൊവ്വാഴ്ച

മൂഢന്റെ നഷ്ടനിദ്ര

പാതിയടഞ്ഞ ജാലകം കടന്നെത്തുന്ന കാറ്റേ
നിനക്കെന്തുണ്ടിനിയെന്നോടു പറയുവാൻ?
വെളിച്ചം വിതറാത്ത സൗരഭ്യം പരത്തുന്നു നീ
യക്ഷിപ്പാലയിൽ പൂത്ത പൂക്കളിലുരസി

എന്റെ കൂമ്പിയടഞ്ഞ മിഴികളിൽ നിറയുമീ
ചീർത്ത കൺപോളകൾക്കുള്ളിലെ ലവണത്തെ
ഒപ്പിയെടുത്തങ്ങു കാതങ്ങൾ ദൂരെക്കളയുവാ-
നാകുമോ മല്ലിട്ട് മനമാം മരുത്തുമായ്?

രാവുറങ്ങീട്ടുമുറങ്ങാതെയിരിപ്പാണ് ഞാനെ-
ന്നാലും കാത്തിരിപ്പല്ല; ദുരിതമനനം
അല്ലെങ്കിലും, ഇനിയാരു വരാനാണ് ഈ വഴി?
ഇവിടെയില്ലല്ലോ നാണയക്കിലുക്കങ്ങൾ

കുഴിഞ്ഞു കവടി പൊട്ടിയ പിഞ്ഞാണം നിരത്തി
കാലപ്പഴക്കം കനയ്ക്കും സ്നേഹം വിളമ്പി
ഈ വഴി പോമെന്നുരചെയ്തയോരോ മുഖത്തെയും
വഴിക്കണ്ണു നീട്ടി ഓർത്തിരിയ്ക്കുന്നു ഞാനും

ഉപാധിയിലാണ്ടുപോയ് ബന്ധങ്ങൾ; നഷ്ടസ്വർഗ്ഗങ്ങൾ
ഗാഢമായൊരാലിംഗനം പോലുമില്ലല്ലോ
ജരാനരകളിലാധി പിടിച്ച് ചേതസ്സറും
കുറ്റവും ശിക്ഷയും ജപമാലകൾ തീർക്കും

വർഷസൂചി(*)യിലക്കങ്ങൾ കറുപ്പും ചുകപ്പുമായ്-
പ്പെരുക്കുന്നു, മങ്ങുന്നു; ഇരുൾ വാഴും നാളെ
കാറ്റേ പോകൂ പുറത്ത്; ജനൽ വലിച്ചടയ്ക്കട്ടെ
ഞെട്ടിത്തളർന്ന മതി മൂഢമുറങ്ങട്ടെ


·         വർഷസൂചി – കലണ്ടർ

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

ഒരു ചുവന്ന പനിനീരിനായ്

സ്നേഹമൊരു ചുഴലി, ചുവന്ന പനിനീർ
ദളങ്ങൾ മുകുളങ്ങളിലൊളിപ്പിയ്ക്കുന്നു
ചുരുളുകൾ നിവർത്തി കാറ്റു വിതയ്ക്കുന്നു
ഉള്ളിലൊരു ചുഴിയൊരുക്കുന്നു

കാതങ്ങൾ, പാതങ്ങൾക്കപ്പുറം ജന്മവും
സീത്ക്കാരാഭിനിവേശ സന്നിവേശവും
ഉള്ളിലേയ്ക്കുള്ളിലേയ്ക്കാഞ്ഞു വലിയ്ക്കും മർദ്ദവും
നിമിഷാർദ്ധവേഗത്തിലുള്ള പകർച്ചയും
സ്നേഹത്തിന്റെ ചുഴലിയ്ക്ക്, ചുവന്ന പനിനീരിന്
പല പേരുകളിൽ ചുകപ്പ് കൊടുക്കട്ടെ

അളി നുകരും തേനിന്റെ പനിനീർ
പ്രണയസൗരഭ്യത്തിന്റെ പനിനീർ
തലമുടിക്കറുപ്പിനഴകേകും പനിനീർ
വസ്ത്രജാലകത്തിലൂടെത്തിനോക്കും പനിനീർ
പൂക്കുടകളെയലങ്കരിയ്ക്കും പനിനീർ
ചുവന്ന പനിനീരെന്ന സ്നേഹസുരഭില കുസുമം

ചുവന്ന പനിനീരിന്, സ്നേഹത്തിന്
സംസ്കൃതികളെ, നഗരപാരവശ്യങ്ങളെ,
ഗ്രാമാന്തരങ്ങളെ, വയൽ വെളുപ്പിനെ,
ജടപിടിച്ചാലസ്യത്തിലാണ്ട ജനതയെ
കുടപിടിയ്ക്കുന്ന അല്പമോഹങ്ങളെ
കാലത്തിന്റെ കണ്ണീർക്കെട്ടുകളെ
മാടം കെട്ടിയ ജഡസ്വപ്നങ്ങളെ
തന്റെ കുഴിഞ്ഞ മദ്ധ്യത്തിലേയ്ക്കാനയിയ്ക്കാം
തന്റെ ചുഴലിയിൽക്കറക്കി മജ്ജയൂറ്റാം
സ്ഫുടം ചെയ്ത് പ്രതിഷ്ഠയുമേകാം

ഹേ! ചുവന്ന പനിനീരേ, വരിക
വേഗം വിടർന്ന് പുഷ്പിച്ച് മുൾക്കാമ്പു മാറ്റുക
സ്വയം അടർന്നുപോകും മുമ്പ് ധന്യയാകുക
നീ വരുന്നതും കാത്തനേകപേരുണ്ടിവിടെ, ഊരും പേരും കെട്ടവർ


2017, ഏപ്രിൽ 22, ശനിയാഴ്‌ച

മരണം വാരാഘോഷം

എനിയ്ക്ക് മരണത്തെ പേടിയാണ്
മരിയ്ക്കാൻ ഭയമില്ലെങ്കിലും
ഹേതു; മരണമെപ്പോഴും ആഘോഷാങ്കിതം
ചകിതമാം വിയോഗമെങ്കിലും

മടങ്ങിയ കൈകാലുകൾ നിവർത്തിക്കെട്ടി
തുറന്ന കണ്ണുകൾ അമർത്തിയടപ്പിച്ച്
കോടി മണക്കുന്ന കോറ പുതപ്പിച്ച്
നെറ്റിയിൽ, നെഞ്ഞത്ത് ഭസ്മം പൂശി
ശവം മണത്തെത്തുന്ന ഉറുമ്പിന് മഞ്ഞളിട്ട്
നിറച്ചെപ്പു വെച്ച്, നിലവിളക്കു കത്തിച്ച്
നാളികേരം പകുത്ത് മാറത്തും പടിപ്പുറത്തും വെച്ച്
കരച്ചിലിൻ പതിതാളത്തിൽ തുടങ്ങും ആഘോഷം

തന്റേത്, തന്റേത് വലിയതെന്ന പുഷ്പചക്രങ്ങൾ
ഞെട്ടിത്തരിച്ച ദുഃഖപ്പങ്കുചേരലുകൾ
പൊട്ടിത്തെറിയ്ക്കുന്ന ബന്ധുത്വ കാപട്യങ്ങൾ
മുഖം മറച്ചെത്തും ശത്രുസന്തോഷാതിരേകങ്ങൾ
മനം മടുപ്പിയ്ക്കും ഗണഗോത്രാചാരസംഹിതകൾ
പന്തലിൽ കസേരയിട്ട വളിച്ച നേരമ്പോക്കുകൾ

വിയോഗദുഃഖമളക്കാൻ മദ്യചഷകം നിറയ്ക്കുന്നവർ
തിരക്കഭിനയിച്ചെത്തും നായകസിംഹരൂപികൾ
ഇതുവരെയില്ലാത്ത ഉറ്റബന്ധുത്വക്കൂറ്റുകാർ, സ്ഥാനികൾ
ഇതിനെല്ലാമിടയിൽ നിവർത്തിക്കിടത്തപ്പെട്ട ദേഹവും

എല്ലാർക്കുമൊന്നറിയണം, “എപ്പഴാ എടുക്ക്വാ”?
“ആരെയാണിനി കാക്കുന്നത്? എപ്പോളാ വരണത്?”

പോയി പലകാര്യവുമുള്ളതാണെല്ലാർക്കും
ഏഴിന്നെങ്കിലും അസ്ഥി പെറുക്കണം; ചടങ്ങു തീർക്കണം
മരണം വാരാഘോഷം കെങ്കേമമാക്കണം
ഒന്നിനും ഇനിയെങ്കിലും ഒരു കുറവും വരുത്തരുതല്ലോ

മരണം വിധിനിശ്ചയം; അജ്ഞമാം വികാരം 
എങ്കിലും ഇങ്ങനെയൊക്കെ മരിയ്ക്കാൻ എനിയ്ക്കു പേടിയാണ്



2017, ഏപ്രിൽ 19, ബുധനാഴ്‌ച

തെറിതാക്കൾ (*)

വാക്കുകൾ വമിയ്ക്കുന്നു, പുകയുന്നു, തുപ്പുന്നു
കാഞ്ഞമണം പരത്തിക്കൊഞ്ഞനം കൊത്തുന്നു
കേട്ടവർ, കേട്ടവർ മൂക്കു പൊത്തുന്നു, ചെവിയും
തിരിഞ്ഞു നോക്കാതെ പലായനം തന്നെ

അരങ്ങു വാഴ്കയാണു ‘തെറിതാക്കൾ’ പലവിധം
അരയിലൊരു നൂൽബന്ധച്ചരടുലേശമില്ലാതെ
പരന്നു കിടക്കുന്നു വിഷയങ്ങൾ നാനാവിധം
ആരുമേയിനി മേലിൽ മറുത്തു പറഞ്ഞൂടാ

പല്ലു തേയ്ക്കാത്ത വായും അതിലേറെ നാറും വാക്കും
അടുത്തു വന്നാലറയ്ക്കും കൈകാൽ കോപ്രായങ്ങളും
അട്ടഹാസപ്പെരുമഴ, ചട്ടമില്ലാത്ത നോട്ടങ്ങളും
അന്നമുണ്ടാക്കുന്ന മണ്ണിൽ പുരീഷം തള്ളും പോലെ

പിതൃത്വം ചോദ്യം ചെയ്യാം; മാതാവെ ഹനിച്ചിടാം
ശൂന്യവേളകളിലുടുതുണി മാറ്റിക്കാണിച്ചിടാം
വഴിയിൽത്തടഞ്ഞിടാം; കൈകാൽ ഉന്നം വെയ്ക്കാം
ഉച്ചമാം ഒച്ചയിൽ കായപര്യായങ്ങളുരുവിടാം

എന്തു വന്നാലും ഭരിയ്ക്കണം, പോംവഴി മറ്റെന്ത്?
എതിർപ്പടക്കുവാനേറ്റം നല്ലത് തെറിയല്ലേ?
മാന്യത ചെവിപൊത്തിക്കാട്ടിൽപ്പോയ് വസിച്ചിടും
കടുകിട മാറാതെ ലക്ഷ്യവുമെത്തിച്ചേരാമെന്നേ!!!

ഇവിടെയുണ്ടൊട്ട് ‘തെറിതാക്കൾ’; ഗൗരവരൂപർ
‘വടിമുറി’ വസ്ത്രം, സുവർണ്ണഘടികാരാങ്കിതർ
മസിൽ പെരുപ്പിച്ചു നില്ക്കുന്ന പൗഡർ മിനുങ്ങികൾ
“തെറി നീണാൾ വാഴ്ക, വാഴ്ക; തെറിയേ ജയ ജയ!!”

  • തെറിതാക്കൾ -  “കമിതാക്കൾ”, “യുവാക്കൾ” എന്നൊക്കെ പോലെ തെറി പറഞ്ഞു ജീവിയ്ക്കുന്നവരെ തെറിതാക്കൾ എന്ന് അഭിസംബോധന ചെയ്തു പോയി; തെറ്റെങ്കിൽ മാപ്പാക്കുക


2017, ഏപ്രിൽ 18, ചൊവ്വാഴ്ച

സമ്പാദ്യം

ഓട്ടമുക്കാലു കീശയിൽ, ഒത്തിരിക്കണക്കും
ആർക്കുമേവേണ്ടാത്തയധികമാം ശീലങ്ങളും
മുന്നിൽക്കാണും പുകയുന്ന വഴികൾ, വേലികൾ
കാഴ്ചമങ്ങും കണ്ണിലിരുട്ടിന്റെ സമാവർത്തനം

മുഖക്കരുത്തു മാത്രം ബാക്കി; ശോഷിച്ച പ്രാണൻ
മെയ് വഴക്കം വറ്റിയ കൈകാലുകൾ; ചിന്തകൾ
ജാതകക്കെട്ടിലെ പാപാപഹാരപ്പഴികൾ
മണ്ണുറച്ചു പോകുന്നു തേരിൻ ചക്രമോരോന്നും

വയസ്സു പെരുത്തു പെരുങ്കാലു വിറച്ചിട്ടും
പെറുക്കി വെച്ചീല പണത്തുട്ട്; പണത്തൂക്കം
സുകൃതം വിളമ്പിയുമാചരിച്ചും പോറ്റുവാൻ
വടിവൊത്ത കാലത്തിൽ മിടുക്കുകൾ പോരല്ലോ

ചാഞ്ഞുപോം ചില്ലകൾ; അറുക്കാനാകാതെ കായ്കൾ
സനാഥമാം സ്വത്വത്തിനേകാന്ത രൂപാന്തരം
അയയുന്ന ബന്ധങ്ങളുന്മാദ രന്ധ്രസ്രവം
പാഞ്ഞടുത്താഞ്ഞു കൊത്തും ശിഷ്ടനഷ്ടക്കണക്കുകൾ

ഇനിയെന്തു വേണമീ ജീവിതം മുഴുമിയ്ക്കാൻ?
ഒരുൾക്കാളലെന്തിന്നു ബാക്കി വെച്ചിരിയ്ക്കുന്നൂ?
കൈനീട്ടിയെത്രനാൾ പ്രമാണിയായ്ച്ചമയണം

ഇത്തിരി വെട്ടവും മായും; നിറയല്ലെ കണ്ണേ..

2017, മാർച്ച് 28, ചൊവ്വാഴ്ച

ഓർമ്മകളുടെ കായ്ഫലങ്ങൾ

മുഖത്തെ ചുളിവുകൾ പറയുന്നു, വയസ്സനായെന്ന്
നരവീണ് താടിവര മുറിയും ഓർമ്മകളുടെ മറവികൾ
എന്നിട്ടുമെൻ ബാല്യം പിച്ചവെയ്ക്കുന്നു മുറ്റത്ത്
കളിമണ്ണപ്പവും ഓലവാച്ചും പീപ്പിളിയുമായ്

വർഷങ്ങൾ രസമുകുളങ്ങളായ്, ദിനങ്ങൾ കപ്പലോടി-
ത്തകർക്കുന്നു വായ്തോരാതെ ഉമിനീർപ്പുഴകളിൽ
ഒപ്പം, വീട്ടുമുറ്റത്തെ തെങ്ങിൻ ചുവട്ടിൽ മുളച്ച നമ്പായ്
പതിരു പാറ്റിത്തളിർക്കുന്നുവോ അൻപുവാർച്ചകൾ

നോവിന്റെ പാട കെട്ടാതെ കാച്ചിക്കുറുക്കിയ
ആവി വറ്റാത്ത സ്നേഹ വിളമ്പലുകൾ മഥിയ്ക്കുന്നു
കാലം തെറ്റാത്ത വർഷാന്ത്യപ്പതിപ്പുകളായ് തർപ്പണങ്ങൾ
കായ്ഫലം കണക്കെ ബലിച്ചോരിന്നുരുളകൾ

പൂത്താങ്കീരിക്കലമ്പലായ് പിണങ്ങിയുമിണങ്ങിപ്പഠിച്ച്
ചാരുകസേരവടിയെടുത്തിരുത്തിയ കുസൃതിയായ്
വീതനപ്പുറത്തെ ആക്രാന്തം മൂത്ത കാരോലപ്പങ്ങളായ്
വത്സരം കോണി ചവുട്ടിയ ഗൃഹാതുരസ്മരണകൾ

കാറ്റും കാറ്റിന്റെ ചിറകിലെ പൊടിയൂറും സ്വേദവും
ആത്മരോദനങ്ങളുടെ ചെന്തീക്കടലുകൾക്കപ്പുറം
കനിവിന്റെ കന്നിമഴയ്ക്കൊപ്പം പെയ്തിറങ്ങിക്കണ്ട്
മനം കുളിർത്തു തളിർത്ത കൊച്ചു നാമ്പുകളീറനണിയുന്നു

വീണ്ടുമെത്തുന്നു കാലം കടന്നെത്തും വർഷപാതം
ആണ്ടറുതിഘോഷങ്ങൾ, വിണ്ടുണങ്ങാത്ത വീടും
ആഞ്ഞടിച്ച കാറ്റിൽ വീണു ചിന്നിയ കനിക്കൂട്ടം,
പിഞ്ഞിപ്പറക്കുന്ന തിരശ്ശീലക്കഷ്ണങ്ങളുടെ ആന്തലും

ഇനിയുമുണ്ടൊരുപാടു പെറുക്കുവാൻ കായും, പഴങ്ങളും
ആരും കൂട്ടു വരികയില്ലെന്നാലും പെറുക്കണം, അടുക്കണം
കണ്ണിൽപ്പെടാതെ ചാർ കുടിച്ചതിൻ വിത്ത് മുളപ്പിച്ചെടുക്കണം

ഇനിയീ വയസ്സൊന്നു കൂടുവാൻ ജാതകശിഷ്ടമില്ലെങ്കിലോ?

2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

വർണ്ണാന്ധ വേപഥു

വർണ്ണഭേദങ്ങൾക്കെല്ലാം ഒരേ നിറം
വർണ്ണവെറി, വിവേചനം, തീണ്ടൽ കലർന്ന്
ഒരേ തരം പ്രിസം കടന്നെത്തും വർണ്ണമേളനം
ഏക ശിലാമുഖ ഭാവം, വർണ്ണാന്ധ നിസ്സംഗത

എന്നും ഒരേ നിറം ചവച്ചിറക്കിയിറക്കി
എന്നും ഉള്ളിലൊരു കടലളവോളം ലവണം നിറച്ച്
എന്നും പുറം ലോകമറിയാത്ത ദഹനക്കേടു സഹിച്ച്
എന്നുമൊരു സപര്യയായ്ത്തുടരുന്ന വർണ്ണാന്ധത

മാറു പിളരുവോളം മനം മുറുക്കുന്നു
തുടയിലടിച്ചു തൻ കരുത്തു കാട്ടുന്നു
കുച നാസികാ ഛേദം ചെയ്തും വർണ്ണരക്ഷണം ചെയ്ത്
സ്വപ്നാടനം പോലും ചൊല്പടിയിൽ നിർത്തുന്നു

ചിലപ്പോൾ നടിച്ചും, പലപ്പൊഴും ചൊടിച്ചും
വർണ്ണാന്ധത മറച്ച്, മറ്റു വർണ്ണങ്ങളോരോന്നായ്
ശിരോബാഹുക്കൾ, പാദങ്ങളറുത്ത് കബന്ധങ്ങളായ്
വിശപ്പും ദാഹവും സഹിയ്ക്കാതെ ഗതികെട്ടുഴലുന്നു

പ്രണയാർദ്രസ്വപ്നങ്ങളെ ശീതീകരിച്ച്
നറുനിലാബന്ധങ്ങളിൽ നിഴൽ വീഴ്ത്തി
പാദസേവയ്ക്കൊത്ത രാജഭക്തിയോടെ
ഒന്നായ മനസ്സുകളെ വിഗതഭ്രമത്തിലാഴ്ത്തുന്നു

ചേലമറയ്ക്കാത്ത മാറിടങ്ങളെ ചൂഴ്ന്നു നോക്കി
സ്വലിംഗങ്ങളായിണചേരും വർഗ്ഗഭോഗമുണർത്തി
ഉദ്യാനപാലകരുടെ സ്വാർത്ഥമാം നിസ്സംഗതയോടെ
എന്നും ഒരേ വർണ്ണസങ്കലനത്തിന്റെ സമവാക്യങ്ങൾ ചമയ്ക്കുന്നു

എന്നും അനുവർത്തിയ്ക്കാൻ ശീലങ്ങളെക്കാണിച്ച്
നിറഭേദങ്ങൾ കാണരുതെന്നനുവർത്തിച്ച്
ചോദ്യകർത്താവു തന്നെ ഉത്തരദായകനായി
വർണ്ണാന്ധത മറയ്ക്കുന്നു അധികാരക്കെടുതി പേടിച്ച്

കൂട്ടത്തിൽ നിന്നൊരുത്തൻ വർണ്ണാന്ധത ഭേദിയ്ക്കും
ആട്ടം തുടങ്ങും വർണ്ണഭേദങ്ങൾ രുചിച്ചും പറഞ്ഞും
ആദ്യമവനെയെതിർക്കും, പിന്നെ ശോഷിയ്ക്കും, ചത്തുണങ്ങും
ഒരു തരിലേശമില്ലാതെ നിശ്ശൂന്യതയിൽ വിലയിയ്ക്കും

ഇതെല്ലാമറിഞ്ഞിട്ടും, പാടിപ്പഴകിയ ചരിത്രങ്ങളതായിട്ടും
സ്വയം ഊതിവീർത്ത്, ശ്വാസം വിടാതെ, ധാർഷ്ട്യമോടെ
തുടർന്നിടും വർണ്ണാന്ധത, കണ്ടിട്ടും കാണാതിരിയ്ക്കലും
മുഴുഭ്രാന്തെന്നവണ്ണം വർണ്ണാന്ധത പരത്തി പിൻ വാങ്ങലും

സൂതന്മാരെമ്പാടുമുണ്ടായിട്ടും കേൾക്കാനാളില്ലാതെ
സന്തതിപരമ്പരകളിൽ വംശം പെരുക്കിപ്പെരുക്കി
ബുദ്ധിവെളിവിന്റെ ഉല്ക്കാപതനത്തിൽ കുറ്റിയറ്റ്

ഒടുങ്ങട്ടെ വെറുപ്പിൻ ദൃഷ്ടികൾ, മുടിയട്ടെ വർണ്ണാന്ധത