ബ്ലോഗ് ആര്‍ക്കൈവ്

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പുതുലോകത്തിന്റെ പത്തു കല്പനകൾ

സ്വയമൊരു ചുറ്റുമതിലായ്ച്ചകയുക;
മതിലുകൾക്കുള്ളിലെ കാഴ്ച മറയ്ക്കുക

ഭിത്തികൾ, മേൽക്കൂരകൾ കനപ്പിയ്ക്കുക;
കാറ്റും വെളിച്ചവും അകത്തു വരരുത്

മുറികൾ, മുറിയ്ക്കകം ശൗചാലയം പണിയുക;
ഭോജനം, വിസർജ്ജനം; മുറി മാറരുത്

സമഷ്ടിയെ അന്യൂനം വെറുക്കുക;
സൃഷ്ടിയായ് ദർപ്പണബിംബം മാത്രം

അന്യന്റെ ചട്ടി മാന്തി അന്നമെടുക്കുക;
അനന്യമാം നിർവൃതി ഘോഷിയ്ക്കുക

പറയുക, കൈകൊടുക്കുക, പ്രവർത്തിയ്ക്കരുത്;
പ്രവൃത്തി ദോഷമായ് മാറുകയില്ലല്ലോ

കണ്ണടച്ച് ഇരുട്ടാക്കുക, ഭോഗിയ്ക്കുക;
സ്വന്തം കറുപ്പിനെ വെളുപ്പെന്നാർക്കുക

കണങ്കാൽ മൂടി പെരുവസ്ത്രം ധരിയ്ക്കുക;
ഉള്ളു പൊള്ളയാണെന്നറിയിയ്ക്കരുത്

കാൽപ്പണം ദോഷം മാറാൻ കാണിയ്ക്കയിടുക;
കലഹവും പാപവും ദൈവമേറ്റെടുക്കട്ടെ

ജൈവസംസർഗ്ഗം തീണ്ടാതെ ജീവിയ്ക്കുക;
മുരളിയും തുരുമ്പിച്ചും മൂക്കുമുട്ടെ യന്ത്രിയ്ക്കുക(*)


യന്ത്രിയ്ക്കുക -  യന്ത്രമായ് ജീവിയ്ക്കുക എന്നർത്ഥമാക്കുന്നു

2015, ഡിസംബർ 21, തിങ്കളാഴ്‌ച

തുള്ളിവെളിച്ചങ്ങൾ

കൂരിരുട്ടിന്റെ ലോകാശയത്തിൽ
നിഴലുകൾ ഉണ്ടാകുന്നില്ല
പ്രസരിയ്ക്കുന്ന തമസ്സിൻ പ്രതലങ്ങൾ
പ്രതിഫലിപ്പിയ്ക്കുന്നത് കറുപ്പ് മാത്രം
ഓരോ വസ്തുവും ഓരോ ജീവനും
ഇരുളിൽ മുങ്ങുന്നു, കൺമറയ്ക്കുന്നു

മിന്നും നക്ഷത്രങ്ങളുടെ വെളിച്ചങ്ങൾ
പ്രകാശവർഷങ്ങൾ ദൂരെ നിന്നും
സ്വയം കത്തിജ്ജ്വലിച്ചയയ്ക്കും ഉഗ്രപ്രകാശങ്ങൾ
കൂരിരുൾക്കാട്ടിൽ വഴികാട്ടികളാകുന്നില്ല

കൺ വെളിച്ചം പോലും കെട്ട ചേതസ്സുകൾ
സ്മൃതിനാശത്തിന്റെ വിറയലിൽ
നിദ്രയും സ്വപ്നവും നഷ്ടപ്പെട്ട്
ചുരുണ്ടുകൂടി പരസ്പരം ആർത്തി തീർക്കുന്നു

ഒരു തുള്ളി വെളിച്ചത്തിൻ ഘനബാഷ്പം;
ഒരു ചെറുകിരണത്തിൻ കണിക;
ബഹുവാക്കല്ലാത്ത നോട്ടം, സ്പർശം;
അഷ്ടദിക്കുകളിലെവിടെ ഉരുൾകൂടും?

ഇവിടെ, കുഞ്ഞുമെഴുതിരിവെട്ടങ്ങൾ ഇറ്റിറ്റ്
മിന്നാമിനുങ്ങുകൾ ഇണതേടി പൂത്ത്
നിശാചരികളുടെ മാർജ്ജാരക്കണ്ണുകൾ വെട്ടിച്ച്
വഴിവെട്ടങ്ങളാകാൻ കൊതിയ്ക്കുന്നു

അധികമായന്ധകാരം പരക്കുമ്പോൾ
നിശാചർമ്മം ഭേദിയ്ക്കുവാൻ വരും
ദ്വന്ദയുദ്ധക്കലി തെല്ലുമേ ഏശാതെ
നിശാന്തകർ, തുള്ളിവെളിച്ചങ്ങൾ

നമിയ്ക്കുന്നു നിങ്ങളെ, പരക്കുക

പംക്തി നിരകളായ്, മായട്ടെ കൂരിരുൾ

2015, ഡിസംബർ 8, ചൊവ്വാഴ്ച

മരണം

മരണം ഒരു മരീചിക;
അകലെ നിന്നു കാണുമ്പോൾ
തെളിനീരൊഴുകും ഉറവ,
വെയിലേറ്റു തിളങ്ങും പ്രവാഹം

കഠിനതയുടെ മണലാരണ്യത്തിൽ
ആശയറ്റ നഗ്നപാദങ്ങളിൽ
പച്ചയും തണലും തേടുന്ന
തപ്ത ജീവന്റെ ഏകാശ്വാസം

സപ്തവർണ്ണങ്ങളൊന്നായി
പകൽസൂര്യന്റെ പ്രഭയിൽ
വെള്ളിവെളിച്ചമായുരുകി
വരണം തഴുകുന്ന മണൽപ്പുഴ

വർണ്ണമീനുണ്ടോ? അറിയില്ല
പായൽപ്പച്ചയുണ്ടോ? അറിയില്ല
പളുങ്കുമണികളുണ്ടോ? അറിയില്ല
അറിവതൊന്നു മാത്രം; ദാഹിയ്ക്കുന്നു

മണൽക്കാറ്റൂറ്റും നിണവും നീരും
തീക്ഷ്ണതയുടെ മണൽപ്പാടങ്ങളിൽ
അണച്ചു നില്ക്കാനും കെല്പില്ലാതെ
വീണ് ആവിയായ് മാറുന്നു

എന്നിട്ടും മരുപ്പച്ച ദൂരെക്കണ്ട്
ഓരോ ചുവടും കണിശമായ്
ശ്രദ്ധാതിസമ്മർദ്ദത്താൽ വേച്ചെന്നാലും
നടന്നടുക്കുന്നു പ്രത്യാശയിൽ നീറി

എന്നാൽ, മരുപ്പച്ചയായ മരണം
തെന്നുന്നു, മാറുന്നു കയ്യകലേയ്ക്ക്
പിടി തരാത്ത പേടയെപ്പോൽ
വാലാട്ടി വിളിയ്ക്കുന്നു വിളിപ്പാടിൽ

അതെ, മരണം അനുസ്യൂതമാകുന്നു
പിള്ളക്കരച്ചിലിൽത്തുടങ്ങി ഊർദ്ധ്വൻ വരെ
ഓരോ ശ്വാസവും വലിച്ചു തീർത്ത്
ഹൃദയസ്പന്ദനങ്ങളോരോന്നും മിടിച്ച്

കാത്തു കാത്തിരിയ്ക്കാം, വരട്ടെ

തുള്ളിക്കളി മതിയാക്കി സ്വരൂപം പൂണ്ട്