ബ്ലോഗ് ആര്‍ക്കൈവ്

2018, നവംബർ 30, വെള്ളിയാഴ്‌ച

ഒരു പ്രളയത്തിന്റെ പിന്നാമ്പുറം


പെയ്തിറങ്ങിയ പ്രളയം
പൊട്ടിത്തെറിച്ച ജലവാഹിനികൾ
ഊർന്നൊലിച്ചിറങ്ങിയ മലഞ്ചെരിവുകൾ
കടപുഴകിയ വന്മരക്കൂട്ടങ്ങൾ
ഞെരിഞ്ഞൊടിഞ്ഞമർന്ന വാസങ്ങൾ
നിമിഷാർദ്ധത്തിലറ്റു പോയ പ്രാണനുകൾ

മറ്റൊരിടത്ത്
അരിച്ചരിച്ചു പൊങ്ങിക്കയറിയ
മരണത്തിന്റെ മണമുള്ള പ്രളയജലം
തോടുകൾ, നാടുകൾ, നഗരങ്ങൾ കവിഞ്ഞ്
എന്നോ മറന്നു കളഞ്ഞ ഭൂതകാലത്തിന്റെ ഓർമ്മയിൽ
വേരുകൾ തേടി വന്ന അപത്യനെന്ന പോൽ
ഓർക്കാപ്പുറത്തിരച്ചു വന്ന നീരിൻ കലി
നക്കിത്തുടച്ചിട്ടും മതിയാകാതെ
പിന്നെയും ഉയരത്തിൽ പൊങ്ങി, ചുഴി തീർത്ത്
പശിയടക്കുന്ന ജലദുർമ്മദം
കരതേടാനാകാതെ കന്നുകാലിക്കൂട്ടങ്ങൾ
കരകണ്ടിടത്ത് കൂട്ടം ചേർന്ന്
പണ്ടെങ്ങോ കൈവിട്ട സഹജീവനം ഓർമ്മിച്ച മനുഷ്യർ

ഇവിടെ
ഞങ്ങൾക്ക് പ്രളയമില്ല, ദുരിതമില്ല
ഉറച്ച മണ്ണു ചുരത്തുന്ന ഉറവു ജലം
പരൽക്കൂട്ടം പിടഞ്ഞു തിമർക്കുന്ന നാട്ടൊലിവുകൾ
വരികുത്തിപ്പാഞ്ഞു വരും വൃഷ്ടിയുടെ കാതിരമ്പം
മണ്ണിന്റെ മണം നിറഞ്ഞ കാത്തിരിപ്പുകൾ

വൃഷ്ടി നിലച്ചു;
വർഷപാതങ്ങളുടെ കുത്തൊലിപ്പിലടിഞ്ഞ ബാക്കിപത്രങ്ങൾ
തകർന്നടിഞ്ഞ മതിൽക്കെട്ടുകൾ കടന്ന്
വിശന്നു പൊരിയുന്ന ഉദരാർത്തികൾ കെടുത്തി
വാ പിളർന്നു നില്ക്കുന്ന ഭാവിയുടെ
ഇരുളിന്റെ പദചലനങ്ങളിൽ ഭീതി പൂണ്ട്
കുതിർന്നലിഞ്ഞ സമ്പാദ്യസമവാക്യങ്ങളുടെ
പരന്ന മഷിയിൽ ആവലാതി പൂണ്ട് നില്ക്കുമ്പോൾ
പ്രളയാങ്കണത്തിന്റെ പിന്നാമ്പുറങ്ങളിൽ കലഹിയ്ക്കുന്നു
രംഗബോധമില്ലാത്ത കോമാളികൾ, നിർല്ലജ്ജം

ശവങ്ങൾക്കും ശവപ്പറമ്പുകൾക്കും ഭക്ഷണപ്പൊതികൾക്കും
ചാപ്പ കുത്തി മത്സരിയ്ക്കുന്ന
ആസുരഭാവം തീണ്ടിയ അപഹാസ്യവൃന്ദം
എന്നുമെന്ന പോലെ പോർവിളി തുടർന്നുകൊണ്ടേയിരിയ്ക്കുന്നു



അഭിപ്രായങ്ങളൊന്നുമില്ല: