ബ്ലോഗ് ആര്‍ക്കൈവ്

2018, നവംബർ 29, വ്യാഴാഴ്‌ച

ശവകുടീരങ്ങൾ


എവിടെയും ശവപ്പറമ്പുകൾ
നിത്യനിദ്രയുടെ നിതാന്തനിസ്വനങ്ങൾ
വിധിയ്ക്കപ്പെട്ട മരണത്തിന്റെ ചുവരെഴുത്തുകൾ പേറി
മൂർത്തമൂകമായ ഓർമ്മകൾ പ്രസരിപ്പിച്ച്
നാമധേയങ്ങളാൽ വ്യതിരിക്തങ്ങളെങ്കിലും
പര്യവസാനങ്ങളിൽ ഒന്നിച്ചവ

എങ്ങും സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട
ശബളശിബിരങ്ങളുടെ അശാന്തരോദനങ്ങൾ,
ആശയങ്ങളുടെ ശവപ്പറമ്പുകൾ,
മൂഢശ്മശാനങ്ങൾ

വയറുനിറഞ്ഞവന്റെ പാതിരാജല്പനങ്ങളിൽ
വിശന്നവന്റെ ദിവാസ്വപ്നങ്ങളിൽ
കാലവും ക്രോധവും കാർക്കശ്യങ്ങളും നിറച്ച്
ക്ഷുബ്ധതിക്ഷ്ണയായ് ഞരമ്പുകൾക്ക് ചൂടു പകർന്ന്
സംഘവർഗ്ഗഗതിവിഗതികൾ കീഴ്മേൽ മറിച്ച്
പുതുലോകസൃഷ്ടിയുടെ വാഗ്ദത്ത ഭൂമികകളായ്
പ്രജ്ഞയെ, പ്രാകാരത്തെ, പ്രകൃതങ്ങളെ തൂത്തെറിഞ്ഞ്
ചിന്തകളുടെ കമ്പനശരങ്ങളായ ആശയങ്ങൾ

ഒരൊറ്റ അച്ചുതണ്ടിനു ചുറ്റും മത്സരിച്ചുള്ള ഭ്രമണം,
ബുദ്ധി മാത്സര്യമായി, ആശയം മത്സരവും
അതിവേഗഭ്രമണത്താൽ ആർജ്ജിച്ച മാലിന്യമേദസ്സുകളാൽ
കൊഴുത്തു തടിച്ച ആശയങ്ങൾക്ക് മന്ദത
അതിജീവനത്തിനായ് കമ്പോള കുതന്ത്രങ്ങൾ
ഉന്മൂലനത്തിന്റെ സത്യവാങ്മൂലങ്ങൾ
പെരുകും ശവപ്പറമ്പുകൾ, ഉയരും സ്മാരകങ്ങൾ
ആശയം നിലച്ച ആശയകാര്യാലയങ്ങൾ

ആഭിചാരം ചെയ്യും ആശയോച്ചാടനം
ഉറുക്കുനൂൽ കെട്ടും ധ്വംസനോദ്ധാരണം
മടിക്കുത്തഴിയ്ക്കും കുമ്പസാരശ്രവണങ്ങൾ
പട്ടുപോകുന്ന ആശയവചനാമൃതങ്ങൾ

കൊടുങ്കാറ്റുകളോട് സംവദിച്ചവരും
സ്വപ്നങ്ങൾ കാർന്നു തിന്ന് എല്ലും തോലുമായവരും
നട്ടെല്ലു കൊണ്ട് മഥനം ചെയ്തെടുത്ത്,
ഋതുഭേദങ്ങൾ കാക്കാതെ, കണക്കിലെടുക്കാതെ
അമരവ്യാപനം മോഹിച്ച് പകർന്നു തന്നവ; ആശയങ്ങൾ
അവയിതാ കർമ്മച്യുതികളിൽ പൊരിഞ്ഞു മരിയ്ക്കുന്നു
ശവപ്പറമ്പുകൾ പോലും പരസ്പരം മത്സരിയ്ക്കുന്നു
ശവകുടീരങ്ങൾ ശ്വാസം കിട്ടാതെ ഞെരുങ്ങുന്നു
കണ്ണീർപ്പുഴകളിലൊലിച്ചു പോകും വരെ

ഒരിറ്റു കനിവിനായ് കേഴുന്നു, കേഴുന്നു

അഭിപ്രായങ്ങളൊന്നുമില്ല: