ബ്ലോഗ് ആര്‍ക്കൈവ്

2023, മേയ് 13, ശനിയാഴ്‌ച

അശ്രുപൂജ - ആത്മരോഷത്തോടെ

അശ്രുപൂജ ആത്മരോഷത്തോടെ

 

തലകുനിയ്ക്കാം നമുക്കോരോദിനത്തിലും

ദുരന്തങ്ങളിനിയും ഒരുമ്പെട്ടിറങ്ങുമ്പോള്‍

പാഷാണതുല്യമാം പക്ഷപാതം മൂത്ത്

ഭര്‍ത്സിച്ചിടാം വിമര്‍ശത്തെയെമ്പാടും

 

കെട്ടിപ്പടുത്ത കുമിളകളോരോന്നായ്

പൊട്ടിച്ചിതറുന്നു; പഠിയ്ക്കുന്നതില്ല നാം

ധാര്‍ഷ്ട്യം, തൊലിക്കനം, കപടമാനവീയങ്ങള്‍

ഒട്ടും സുഖമുള്ളതല്ലീ കെട്ട കാലത്തിന്‍ ഗതി

 

രക്തം പൊടിഞ്ഞും പിടഞ്ഞും പൊലിഞ്ഞു

കുത്തേറ്റു വീണ ആതുരാലയത്തിന്‍ പ്രാണന്‍

ചങ്ങല പൂട്ടിക്കിടത്തേണ്ട ലഹരിഭ്രാന്തിനോ-

ടൊന്ന് കലഹിയ്ക്കുവാന്‍ പോലും വയ്യാതെ

 

രക്ഷ നേടിയൊളിച്ചത്രേ രക്ഷകര്‍

രക്ഷ നേടാനുള്ള പഴുതിനും താഴിട്ട്

വാദിയാക്കി കുറ്റവാളിയെത്തിടുക്കത്തില്‍

ഭയമെന്ന കുറ്റം ചാര്‍ത്തി ഉയിര് പോയെന്നാക്കി

 

മഹാമൌനത്തിന്റെ തടവറയില്‍ത്തളം കെട്ടും

കനം വെച്ച നിത്യദു:ഖത്താല്‍ മുഖം പൊത്തി

പതിഞ്ഞ വിതുമ്പലിലൊരു പ്രചണ്ഡമാം-

പ്രളയത്തിന്നാന്തലോടിരിപ്പാണ്  ജനിതാക്കള്‍

 

ദുര്‍വ്വിധി പൊതികെട്ടിപ്പുതപ്പിച്ച് കിടത്തിയ

തങ്ങള്‍ തന്‍ പ്രതീക്ഷയും തണലും വെളിച്ചവും

ക്ഷണികമാം ആള്‍ക്കൂട്ട പുഷ്പാശ്രു പൂജയ്ക്ക് ശേഷം

ചിതാഗ്നിയായ് നിത്യമായെന്നേയ്ക്കായ് മറയുമ്പോള്‍

 

മൂകരാം സാക്ഷികള്‍ നമ്മള്‍, മന:സാക്ഷിയറ്റവര്‍

നാണിച്ചു നില്_ക്കേണ്ടതല്ലേ പ്രബുദ്ധത?

 

ഇവിടെ, കാമക്കലി പൂണ്ട ലിംഗമുന കവര്‍ന്ന

യാത്രയിലെ യൌവ്വനം, തെരുവുബാല്യത്തിന്‍ നിരാശ്രയത്വം,

കുടിലില്‍ കുടല്‍ കീറിത്തുളച്ചെടുത്ത ചാരിത്ര്യം,

മഹാമാരി തീണ്ടിയ പീഡിത രോഗിണി; നീളും പ്രബുദ്ധത

 

ഇവിടെ, ചെളിയില്‍, തടാകത്തില്‍, കായലി-

ന്നാഴക്കയങ്ങളില്‍ തകര്‍ന്ന യാനങ്ങളില്‍,

പാതയോരത്തെ മത്സരബുദ്ധിയില്‍

കേണു വിലയിച്ചൂ എത്രയോ നിശ്വാസങ്ങള്‍?

 

പഠിച്ചുവോ നമ്മള്‍ എന്നിട്ടും ?; അരങ്ങത്ത്

താടിവേഷങ്ങള്‍ നിരവധി നിരന്നു നില്ക്കുന്നു

പരസ്പരം ഗ്വാ-ഗ്വാ വിളികള്‍ വിളിയ്ക്കുന്നു

പുതുവാര്‍ത്തകള്‍_ക്കൊപ്പം  ദുരന്തങ്ങള്‍ മായ്ക്കുന്നു

 

തിളയ്ക്കുന്നതില്ല ചോര നമുക്ക്  ഞരമ്പുകളില്‍

ഷണ്ഡരാം നമ്മള്‍_ക്കെല്ലാം  ഒറ്റയാം സംഭവം

എങ്കിലും, ആര്‍ദ്രയാം ആതുര സേവിണീ, സഹോദരീ,

നിനക്കായ്, ഉദകതീര്‍ത്ഥമായ്  ഒരിറ്റശ്രുബിന്ദു; മാപ്പാക്കുക


 


അഭിപ്രായങ്ങളൊന്നുമില്ല: