ബ്ലോഗ് ആര്‍ക്കൈവ്

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

വ്യാജ ഏറ്റുമുട്ടലുകൾ

ഒരു നാൾ കൃഷിയിടത്തിൽ
വിള നശിപ്പിയ്ക്കാൻ കാട്ടുപന്നിയെത്തി
വെടിയേറ്റ് ചത്തു
ലൈസൻസുള്ള തോക്കായിട്ടും നിയമമുണ്ടായിട്ടും
“വനപാലകർ” കേസെടുത്തു

പറിച്ചെടുക്കാൻ പാകമായ
പയറും വെണ്ടയും മയിൽ കൊത്തിത്തിന്നു
വടിയെറിഞ്ഞപ്പോൾ മയിൽ വീണു ചത്തു
ദേശീയ പക്ഷിയായതിനാൽ
വീണ്ടും കോടതി വരാന്തയിൽ മാസങ്ങളോളം
വ്യാജ ഏറ്റുമുട്ടൽ തന്നെ

മുറ്റത്തുണക്കാനിട്ട പുഴുങ്ങിയ നെല്ല്
അടുത്ത വീട്ടിലെ കോഴി ചിക്കിപ്പെറുക്കി
കല്ലെടുത്തെറിഞ്ഞു
കോഴീടെ കാലു പോയി
മനുഷ്യത്തമില്ലാത്തതിന് അയല്ക്കാരൻ തെറി പറഞ്ഞു
വ്യാജ ഏറ്റുമുട്ടൽ തന്നെ വ്യംഗമായ്

വെയിലത്തു മൊരിയാനിട്ട കൊപ്ര
രണ്ടു തെണ്ടി നായ്ക്കൾ കപ്പിയെടുത്തോടി
പിന്നാലെ ചെന്നു അരിശം തീർത്തു
നായ്ക്കൾ രണ്ടും ചത്തു
അധികാരികൾ കണ്ണുരുട്ടി, തെരുവു നായ്ക്കളെ കൊല്ലരുതെന്നു നിയമം
വീണ്ടും ഒരു വ്യാജ ഏറ്റുമുട്ടൽ

അടുക്കളയിലെ അലമാരി കരണ്ട്
എലി പലചരക്ക് തിന്നു തീർത്തുകൊണ്ടേയിരുന്നു
കെണിവെച്ചു, എലി ദേഹത്യാഗം ചെയ്തു
ഇന്നലെ രാത്രി വരെ എലിയെ ശപിച്ച ഭാര്യ പറഞ്ഞു
“ദൈവകോപം കിട്ടട്ടേ നിങ്ങൾക്ക്”
അങ്ങനെ അതും ഒരു വ്യാജ ഏറ്റുമുട്ടലായി

ശല്യം ചെയ്യൽ, നശീകരണം ഇവ രണ്ടും
അടിസ്ഥാന അവകാശമാണത്രേ
ഹനിയ്ക്കരുതെന്ന് നിയമാവലി
നശിപ്പിച്ചു കഴിഞ്ഞാലല്ലേ തെളിവു കിട്ടു എന്ന് നിയമജ്ഞർ
തെളിവില്ലെങ്കിൽ വ്യാജ ഏറ്റുമുട്ടൽ തന്നെ എന്നു അഭിജ്ഞമതം

അങ്ങനെ, അങ്ങനെ,യങ്ങനെ
വ്യാജ ഏറ്റുമുട്ടലുകൾ നടത്തി നടത്തി ജീവിതം വഴിമുട്ടി


അഭിപ്രായങ്ങളൊന്നുമില്ല: