ബ്ലോഗ് ആര്‍ക്കൈവ്

2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പങ്കു വെയ്ക്കപ്പെട്ട നിറങ്ങൾ

ഇവിടെ നിറങ്ങളോരോന്നായി
പങ്കു വെയ്ക്കപ്പെട്ടിരിയ്ക്കുന്നു

രക്ഷയും ശിക്ഷയും നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയോർ,
ഊതിക്കാച്ചി വേർതിരിയ്ക്കപ്പെട്ട ചര്യകൾ,
ഭാവനകളെ കാമനകളാക്കിയ പ്രത്യയശാസ്ത്രങ്ങൾ,
മനസ്സുകളിൽ തീകോരിയിട്ട് വസന്തം കാംക്ഷിച്ചവർ,
മണ്ണിനതിരിട്ട് വേലികെട്ടി സ്വാതന്ത്ര്യം ഘോഷിച്ചവർ,
നിയോഗത്താൽ നയിയ്ക്കാൻ വിധിയാർന്നവർ
ഇങ്ങനെ എത്രയെത്ര അവകാശികൾ?

പണ്ട്, വളരെപ്പണ്ട്,
മഴയ്ക്കപ്പുറം മഴവില്ലു പൂക്കുമ്പോൾ
ചേർന്നു നിന്നിരുന്ന ഏഴുനിറങ്ങൾക്കും
എന്തൊരാഭയായിരുന്നു?

ഇന്നിപ്പോൾ,
തല താഴ്ത്തിക്കെട്ടിയതു കാരണം
ആകാശം കാണുന്നേയില്ല;
മഴവില്ലും.
മണ്ണിറങ്ങുന്ന മഴവില്ലാകട്ടെ
ഓരോ നിറവും, ഒറ്റയ്ക്ക്,
പല പല വിസർജ്ജ്യ വിഷങ്ങളാൽ മലിനമാക്കപ്പെട്ട
അഗാധ ഗർത്തങ്ങളിൽ വിലയം പ്രാപിയ്ക്കുന്നു.

ഒരു നിറവും സ്വതന്ത്രമല്ലാതായിരിയ്ക്കുന്നു
നിറങ്ങൾ നിർബ്ബന്ധമായിരിയ്ക്കുന്നു
നിറങ്ങൾ അടിച്ചേല്പിയ്ക്കപ്പെട്ടവർ അടിമകൾ,
അവർ  കബന്ധങ്ങൾ
അവർ ഉദരസ്ഥാനികളായ ദുർവക്ത്രങ്ങൾ കൊണ്ട്
ഇരയെ വിഴുങ്ങുന്നു; ശമിയ്ക്കുന്നില്ല ദാഹം

തടവിലാക്കപ്പെട്ട നിറങ്ങൾക്ക്
വിലങ്ങുകളുണ്ട്; വിലക്കുകളുണ്ട്
പെരുമാറ്റച്ചട്ടവും, ചാട്ടവാറടിയും വെടിയുണ്ടയും

കബന്ധങ്ങളാണെങ്കിലോ
കാടു കെട്ട കാട്ടിൽ ഗ്രഹണി പിടിച്ച്
സ്വന്തം നിറങ്ങളല്ലാത്തതു മുഴുവ തിന്നു മുടിയ്ക്കുന്നു
തീരുമ്പോൾ, സ്വന്തം നിറങ്ങളെ വേട്ടയാടുന്നു

ഇതൊക്കെയാണെങ്കിലും,
കബന്ധങ്ങൾ കാത്തു കാത്തിരിപ്പാണ്
പെരുമിന്നലിനായ്,
ഇടിമുഴക്കത്തിനായ്,
ഒരു പെരുമഴയ്ക്കായി,
മഴയ്ക്കുശേഷമുദിയ്ക്കുന്ന മാരിവില്ലിനായ്
നിറങ്ങളൊന്നു ചേർന്നിരിയ്ക്കുന്ന നിറവെട്ടത്തിനായി

എന്നിട്ടു വേണം തല കഴുത്തിലേറ്റാൻ
ആകാശം തലയുയർത്തിയൊന്നു നോക്കാൻ


അഭിപ്രായങ്ങളൊന്നുമില്ല: