ബ്ലോഗ് ആര്‍ക്കൈവ്

2016, ഏപ്രിൽ 13, ബുധനാഴ്‌ച

വിഷുപ്പക്ഷി

പറന്നു പറന്നു മടുത്തിനി വയ്യ
ചിറകുകൾ കോതിയിരിയ്ക്കേണമിത്തിരി
നാളെയാണു വിഷുപ്പുലരി, കണിയുമാ,-
യതിൻ മുമ്പേയൊരു പാടത്തിൻ വക്കെത്തണം
പാടണം, ഗദ്ഗദമില്ലാതെ ഒരു വട്ടമെങ്കിലും
കളകണ്ഠം “വിത്തും കൈക്കോട്ടും”

ഞാനൊരു വിഷുപ്പക്ഷി, തിരയുന്നു നാളേ-
റെയായൊരു വിത കാക്കും വയൽ
എവിടെയും പുൽക്കാടുകൾ, ഉണങ്ങിയ മൺപാറൽ
എങ്ങുമേയില്ല വിത തൻ ലാഞ്ചന തരിമ്പു പോലും
നിറയെ പാഷാണസസ്യങ്ങളാണെങ്ങും,
വാർപ്പിൻ വനങ്ങൾ, പാഴ്മരങ്ങൾ, പാഴായ ജന്മങ്ങളും

ഞാനോർക്കുന്നു മേടമാസപ്പുലരികളെ
ഉഴവുകാക്കും നവോഢപോൽ തുടുത്ത പാടങ്ങളെ
ഊർച്ച മരം നാന്നു നടക്കും കന്നുകൾ
വിഷുച്ചാൽ മുഹൂർത്തങ്ങൾ, ചുട്ടയപ്പവും, അടയും
സന്തോഷാതിരേകത്താൽ പൊട്ടും ഓലപ്പടക്കങ്ങളും
ചുണ്ടിലൊരു മൂളിപ്പാട്ടിൻ ചൂളം കുത്തും കൃഷീവലയരും

കാലമേറെയായ് ഞാനീ വഴിയിലൂടെ
കാതങ്ങൾ താണ്ടിപ്പറന്നടുക്കുന്നു, പാടുന്നു
ഇനി വയ്യ, വയ്യെന്നു തോന്നുന്നെനിയ്ക്ക്
ഇവിടെ മറഞ്ഞിരിയ്ക്കുവാനുമില്ല ചില്ലകൾ
ഇനിയുമൊരു വിഷുക്കാലം ചൊല്ലിയറിയിയ്ക്കുവാൻ
ആവതില്ല, ഒരു വട്ടം കൂടി ഞാൻ പാടുന്നു
“വിത്തും കൈക്കോട്ടും,
 കള്ളൻ ചക്കേട്ടു
 കൊണ്ടേത്തിന്നോട്ടെ
 കണ്ടാ മിണ്ടണ്ട
 കണ്ടാ മിണ്ടണ്ട”


അഭിപ്രായങ്ങളൊന്നുമില്ല: