ബ്ലോഗ് ആര്‍ക്കൈവ്

2016, മേയ് 4, ബുധനാഴ്‌ച

നക്ഷത്രച്ചിമിഴുകൾ

രാത്രിയിലെ നക്ഷത്രങ്ങൾ
കണ്ണു ചിമ്മുന്നതെന്തിന്?
പകലുറക്കത്തിന്റെ വറുതിയോ?
പകൽക്കിനാവിന്റെ ബാക്കിയോ?

ചന്ദ്രബിംബം നോക്കി
കണ്ണിറുക്കുന്ന നക്ഷത്രങ്ങൾ
സൂര്യവെളിച്ചത്തെ ഭയക്കുന്നുണ്ടോ?
പ്രഭാപൂരത്തിൽ കണ്ണഞ്ചുമോ?

നീലവെളിച്ചവും തൂകി
ഇടയ്ക്കിടെ ചുകപ്പാറ്റി വിറച്ച്
വാനത്തിനൊരായിരം കണ്ണേകി
ശ്രേണിമാണിക്യങ്ങളായി നിറയുന്നതെന്തിന്?

അമാവാസിയുടെ കൂരിരുൾപ്പേടിയ്ക്ക്
നാട്ടുവെളിച്ചത്തിന്റെ നേർമ്മയായ്
ഉറക്കമിളയ്ക്കുന്ന ദിവാസ്വപ്നങ്ങളിൽ
മലർമണം വിളമ്പുന്ന നിശാഗന്ധികളാകാനോ?

യക്ഷിപ്പാലകളിൽ പൂത്തിറങ്ങി
നാഗമാണിക്യക്കഥകളിൽ തലചായ്ച്ച്
നിശാശോഭയുടെ പൂത്തിരിക്കുട ചൂടി
പ്രണയവൈഖരികളിൽ തമ്പുരു മീട്ടാനോ?

എന്തിനെന്നാലും, ചിമ്മിത്തുറക്കുക
മൃത്യുമോക്ഷങ്ങളുടെ കടങ്കഥക്കൂട്ടായ്
മേൽക്കൂര നീക്കി നൂലിട്ടിറങ്ങും

കണ്ണീർക്കിനാക്കൾക്കേഴു നിറമെഴുതട്ടെ

അഭിപ്രായങ്ങളൊന്നുമില്ല: