ബ്ലോഗ് ആര്‍ക്കൈവ്

2016, മേയ് 7, ശനിയാഴ്‌ച

ഞങ്ങൾ ഉറക്കം നടിയ്ക്കുകയാണ്

പത്തും പിഴച്ചൂ ഞാറ്റുവേല
കാത്തു കഴച്ചൂ ഞാറ്റടികൾ
രാശി പന്ത്രണ്ടും പെറ്റെണീറ്റു
മൂശ പിളർന്നൂ, ചാപ്പിള്ളകൾ

കണ്ണും മൂക്കും നാക്കുമില്ലാതെ
പേറിൽ കരയാത്ത തുണ്ടങ്ങൾ
നൂറ്റൊന്നു നുള്ളിപ്പേർക്കാൻ വയ്യ
മാംസമെന്നാകിലും ജീവനില്ല

വംശം കുരുതൻ പിന്മുറക്കാർ
കണ്ണുകൾ മൂടിയിണ ചേർന്നോർ
കണ്ണുപൊട്ടിപ്പിറന്നു വീണോർ
മത്തഗജത്തിൻ ഊരുബലം

കെട്ടിപ്പിടിച്ചു പൊടിയ്ക്കുന്നു
തട്ടിപ്പറിച്ചു ഭരിയ്ക്കുന്നു
വെട്ടിപ്പിടിച്ചു വീർത്തിടുന്നു
ചാടിക്കടിച്ചു തീർത്തിടുന്നു

പൊട്ടിപ്പിളരും ഭൂഹൃത്തടം
ഊറ്റിവറ്റിയ്ക്കും നീർഖനികൾ
തീർത്തു വടിയ്ക്കും മണൽക്കാടും
ഒറ്റയാൻ വെള്ളക്കുത്തൊലിപ്പും

കാടും കിഴങ്ങും മാന്തി മാന്തി
ചൂടുവരൾച്ച ഏറി നീളെ
വാടി വിയർത്തു പേപ്പിശാചായ്
വാട പരത്തും ചെയ്തിദോഷം

നാട മുറിയ്ക്കാൻ കൂട്ടഓട്ടം
തറക്കല്ലിടുവാൻ നെട്ടോട്ടം
കല്ലുവീണൂഴി ഭീതിയിലായ്
പല്ലു കൊഴിഞ്ഞ സിംഹി പോലെ

രാപ്പകൽ തീരെ ഭേദമില്ല
സംഹാരഗർജ്ജനം ഹന്താ! കേൾ
കണ്ണുതുറന്നുറക്കമാണ്
ഭാഷയില്ലാതെ ഗോഷ്ടിവർഗ്ഗം

കണ്ണു തിരുമ്മിയുണർന്നയ്യോ
കണ്ണീർവാതകം കേറി നീറി
കണ്ണു പുകഞ്ഞു കണ്ണടച്ചു
പുണ്ണു പതുക്കെ നീരുമാന്തി

ഊടില്ല പാവും, നൂലുമില്ല
മാറ്റമിടാനും മേൽമുണ്ടില്ല
ഉള്ളതുമൂരി ചുറ്റും മറ-
ച്ചൊളിച്ചിരിയ്ക്കുകയാണിന്ന്

ആർ വിളിച്ചാലും നിദ്ര തന്നെ
ഉറക്കമിളച്ചുള്ളുറക്കം
നാട്, നഗരം, നിദ്ര തന്നെ
മഹാനടനമാം പൊയ്നിദ്ര


കുരുവംശം -  കൗരവപാണ്ഡവരുടെ പിതൃരാജവംശം


അഭിപ്രായങ്ങളൊന്നുമില്ല: