ബ്ലോഗ് ആര്‍ക്കൈവ്

2018, മാർച്ച് 15, വ്യാഴാഴ്‌ച

സുനയന

പകൽ വെളിച്ചത്തിൻ പ്രഭയിൽ
ഇരുട്ടു കത്തും കണ്ണുകൾ
ഞാൻ സുനയന; വരിയ്ക്കുന്നാളന്ധത
കൂട്ടില്ല മറ്റൊന്നും, ചൂടിരവു മാത്രം
നിഴലായാടുന്ന മരണം, സ്വച്ഛന്ദം
ഒളിയ്ക്കുന്നു, കളിയ്ക്കുന്നു, ദംശിയ്ക്കുന്നു

അറവുമാടിൻ ദൈന്യം മുറ്റുന്ന മിഴികളാ-
ലറ്റു വീഴുന്നു ദിനം തോറും ദണ്ഡിത പ്രാണർ
വാരി പിളർക്കുന്നൊരിരുമ്പു ദണ്ഡിൻ
കലി, ഗുഹ പോലുമരക്ഷിതം
മാർ പകുക്കുന്നു വാൾത്തലപ്പിൻ മൂർച്ച
ശോണം നുരയ്ക്കും വായ്ത്തടം
മാനം കവരുന്നു കൂട്ടഭോഗത്തിൽ കാമം
കുതിരുന്നു പ്രണയമണിമെത്തകൾ
കുത്തിവെയ്ക്കുന്നഗ്നി ചോരഞരമ്പിതിൽ
ദഹിയ്ക്കുന്നു മുച്ചൂടും ഊടും പാവും
മണം പേരാത്ത ലഹരിയ്ക്കായ് ചൂഴുന്നു കണ്ണുകൾ
വിടരുന്നൂ മസ്തിഷ്ക്കപ്രക്ഷാളനം

വിടർന്ന കണ്ണാൽക്കണ്ടതിത്രയും കാഴ്ചകൾ,
കാഴ്ചയ്ക്കിത്രയും ശാപദൃക്കെന്നോ?
കുഞ്ഞുനാളിലേയെൻ തലച്ചോറിതിൽപ്പതിയ്ക്കും
ചിത്രങ്ങളെത്രയും വ്യക്തം, ശപ്തം

കേട്ടപുരാണത്തിൻ പാതി ഞാനെടുക്കുന്നൂ,
വരിയ്ക്കുന്നാളന്ധത; വരണമാല്യം ചാർത്താതെ
ഞാൻ സുനയന;യെങ്കിലും കാണേണ്ട-
യിനിയെനിയ്ക്കൊന്നുമീക്കല്മഷം

2018, മാർച്ച് 7, ബുധനാഴ്‌ച

നാട്ടിലാടുന്ന നഗ്നതകൾ


തുണിയുടുക്കുന്ന രാജ്യത്തെ
തുണിയുടുക്കാത്ത രാജാവിന്റെ കഥ
പണ്ടത്തെ പാഠപുസ്തകം ചൊല്ലിത്തന്നു
പള്ളിക്കൂടങ്ങളിൽ ഗുണപാഠം ചൊല്ലിക്കേൾപ്പിച്ചു
ഇന്നായിരുന്നെങ്കിൽ സചിത്രപാഠം ചോദിച്ചേനെ

ഇന്നും ഇപ്പോഴും നാടുവാഴുന്നവർ
പലപ്പോഴും തുണിയുടുക്കുവാൻ മറക്കുന്നു
വിജൃംഭിച്ച നഗ്നത പൊതുമദ്ധ്യത്തിലെത്തുന്നു
പൊതുജനം കണ്ടുരസിയ്ക്കുന്നു
സ്വയം തുണിയുരിഞ്ഞു കാട്ടുന്നു
ആത്മരതിയിൽ മുങ്ങി രസിയ്ക്കുന്നു
തുന്നൽക്കാർ നഗ്നത തുന്നി സംപ്രീതരാകുന്നു

പണ്ടത്തെ കഥയിൽ ഒരു കൊച്ചുബാലനുണ്ടായിരുന്നു
അവൻ ചൂണ്ടിക്കാണിച്ചത്രേ രാജാവിന്റെ തുണിയില്ലായ്മ
ഇന്നിപ്പോൾ ബാലകരില്ല്ലാതായിരിയ്ക്കുന്നു
ബാല്യങ്ങൾ നൈപുണ്യങ്ങൾക്കു വഴിമാറിയിരിയ്ക്കുന്നു.
ഗർജ്ജിയ്ക്കുന്ന കളിക്കോപ്പുകളും
അണിയിച്ചൊരുക്കാനുള്ള സൗന്ദര്യവർദ്ധകങ്ങളും
അഭിനയിച്ചു തിമിർക്കാനുള്ള കപടഭാവങ്ങളുമായി,
ബാല്യങ്ങളുടെ വിരലുകൾ ദക്ഷിണയായ് മുറിച്ചെടുക്കപ്പെട്ടിരിയ്ക്കുന്നു
        ബാക്കിയായവരുടെ ചോര വറ്റി വിരലുകളറ്റു പോയിരിയ്ക്കുന്നു
          
        അല്ലെങ്കിലും, ആരും തുണിയുടുക്കാത്ത ലോകത്തിൽ
        ഉടുക്കുന്നതെന്തിന്?
        തടുക്കുന്നതെന്തിന്?
        “ലോകാ സമസ്താ സുഖിനോ ഭവന്തുഃ”


2018, ജനുവരി 17, ബുധനാഴ്‌ച

ക്ഷൗരം - ഒരു ചിന്താഭാരം


മക്കൾക്കിഷ്ടം
ക്ഷൗരം ചെയ്തു മിനുക്കിയ പിതൃത്വത്തെ
പൈതൃകം എപ്പോഴും കാടത്തമെന്ന്
ആയിരമുരു ചൊല്ലിപ്പഠിപ്പിച്ചതിൻ ഋണഭാഷ്യം

കാടു പിടിച്ച യൗവ്വനം കഴിഞ്ഞ്
പുല്ലുണങ്ങിയ ജീവിത മദ്ധ്യത്തിലെത്തുമ്പോൾ
വടിച്ചു വൃത്തി പൂണ്ട കവിൾത്തടങ്ങൾ
ഇന്നലെകളെ തുടച്ചു നീക്കുമെന്നാരോ പറഞ്ഞു പോൽ

കേൾക്കെക്കേൾക്കെ,
ഉള്ളിന്റെ ഉമ്മറങ്ങളിലുലാത്തുന്ന ഗൃഹാതുരത്വം
പൂർവ്വാശ്രമം തേടുകയാണ്

തപ്പുകൊട്ടിക്കളിയിലേർപ്പെടുന്ന ബാല്യത്തിമിർപ്പുകൾ
ആദ്യമായ് കണ്ണാടിയിൽക്കണ്ട രോമക്കിളുർക്കൽ
ആദ്യക്ഷൗരത്തിൽപ്പൊടിഞ്ഞ ചോരച്ചിന്തുകൾ
താടി നീട്ടിയ ബൗദ്ധിക സംവാദങ്ങൾ
തേച്ചുമിനുക്കിയ കാൽശരായിയും കുപ്പായവുമണിഞ്ഞ്
ശീതീകരിച്ച മുരൾച്ചകൾക്കിടയിലെ കർത്തവ്യകലഹങ്ങൾ

ഇങ്ങനെയൊക്കെ,
കിതയ്ക്കാതെ കുതിയ്ക്കുന്ന കാലത്തിന്റെ പഴക്കം
താടിമീശയിലെ കുറുനരകളാകുമ്പോൾ
മറയ്ക്കാനെന്തുണ്ട്?

ഓർമ്മക്കൂടിന്റെ പൊളിച്ചെഴുത്തിൽ
നീരൊലിപ്പിന്റെ മദപ്പാടുകൾ
സ്വാത്മാനന്ദത്തിൽ ലയിയ്ക്കാൻ മടിയ്ക്കുന്ന
സൗഹൃദത്തകർച്ചകളുടെ മടുപ്പിയ്ക്കുന്ന രംഗസ്മരണകൾ
കളിവേഷമഴിച്ചു വെച്ചിട്ടും മുഖത്തെഴുത്തിൽ മിനുപ്പു മായാതെ
പരുക്കൻ പകർന്നാട്ടങ്ങൾക്കൊരുങ്ങും വേഷധാടി
കുഞ്ഞുമനസ്സിന്റെ മഞ്ഞറകളിൽ സുഷുപ്തിയിലാഴ്ത്തിയ
വെറുപ്പിന്റെ മുളയൊളിപ്പിച്ച വിത്തുകോശങ്ങൾ
ജന്മദോഷങ്ങൾക്കും കർമ്മവൈഭവങ്ങൾക്കുമിടയിൽ
നൂൽപ്പാലം കെട്ടി നടന്നു നീങ്ങുന്ന ജീവത്ക്കസർത്തുകൾ

ഇതെല്ലാം വെറും ക്ഷൗരം കൊണ്ട് മറയ്ക്കാമെന്ന്
മൂഢചിന്തയിൽ മുങ്ങിയ ചിന്താക്ലേശം മാത്രം

ചുളിവുകൾ വീണ തൊലിപ്പുറം പൊട്ടി,
ഓടി മറഞ്ഞ ഭൂതകാലത്തിന്റെ വിള്ളലുകളിലൂടെ
മോഹങ്ങളും സ്വപ്നങ്ങളും ചോരയും ചലവുമൊലിപ്പിയ്ക്കുമ്പോൾ
ക്ഷൗരം ഒരു തീരാവേദനയാകുന്നു

എന്നിട്ടും, ഒരു പക്ഷേ
മക്കളുടെ ആഗ്രഹപൂർത്തിയ്ക്കായി
ഞാനും ക്ഷൗരം ചെയ്തേയ്ക്കാം


2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

മഷി വരണ്ട കാലത്തിൽ നിന്നും

എന്റെ മഷിപ്പേനയ്ക്കിന്നെന്തോ
ഒരു വാക് കിലുക്കം
എഴുതുവാനുള്ള വെമ്പലോ?
മടുപ്പിൻ മനം പെരട്ടലോ?

മടിക്കുത്തഴിയ്ക്കുന്ന മനോരോഗി
പേനമുനയിൽ തടയുന്നു
കാലുഷ്യത്തിൻ കന്മദം നക്കുന്ന കാട്ടാടുകൾ
മഷിയിൽ വിഷം കലർത്തുന്നു
രോഷം പൂണ്ട കപടനാട്യത്തിൻ മിണ്ടാക്കലഹങ്ങൾ
എഴുത്തിൽ മുനയൊടിയ്ക്കാനാഞ്ഞു മേടുന്നു

ഇതൊരു പുത്തൻ പേനയാകുന്നു
ആരുമറിയാതെ കൈക്കലാക്കി
ആരുമായും ചങ്ങാത്തം കൂടാതെ മഷി നിറച്ച്
ഉൾക്കുപ്പായത്തിൻ കീശയിൽ സൂക്ഷിച്ച പേന

ഇതിനു മുന്നെ ഞാനുപയോഗിച്ച
പേനയോരോന്നും നഷ്ടമായി
വടിവൊത്ത ലിപികളിലെഴുതിയെഴുതി
മുന തേഞ്ഞു പോയനവധി പേനകൾ
അക്ഷരച്ചൂടേറ്റു പൊള്ളിത്തുടുത്തവർ
പൊട്ടിച്ചെറിഞ്ഞു കുറേയേറെ പേനകൾ
ആശയച്ചോർച്ചയിൽ ആശങ്ക പൂണ്ടവർ
മോഷ്ടിച്ചൊളിപ്പിച്ചു ശിഷ്ടമാം പേനകൾ

എനിയ്ക്കു കൊതിയായിരുന്നു
ഒരു പേന കൈക്കലാക്കാൻ
എന്റെ നെഞ്ചിലെ അക്ഷരാംശം ഉണങ്ങാതിരിയ്ക്കാൻ
ഒരക്ഷരമെങ്കിലും കുറിച്ചു നോക്കാൻ

കൊതി മൂത്ത്, പേന വാങ്ങുവാൻ വരി നിന്നൊരെന്നിലായ്
പേന പേർ വിളിച്ചു കൊടുക്കുന്ന ദിക്കിൽ
സസൂക്ഷ്മം പതിപ്പിച്ചു ഒളി കൺ നോട്ടങ്ങൾ
ഞാൻ വാങ്ങുന്ന  പേനയുടെ നിറം നോക്കാൻ
പേനയും നിറഭേദങ്ങൾക്കൊപ്പിച്ച് തരം തിരിയ്ക്കാമെന്ന്
ഓരോ നോട്ടങ്ങളും എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു

ഗതി മുട്ടി ഞാനപ്പോൾ എന്റെ ഊഴം കാക്കാതെ
ആരും തിരിച്ചറിയാത്ത, പേനയെന്തെന്നറിയാത്ത
ഒളികണ്ണുകളില്ലാത്ത കൂട്ടുകെട്ടിൽച്ചേർന്ന്
മാറ്റിയെടുത്തെൻ മുഖഹസ്തധാടികൾ
ഒപ്പിച്ചെടുത്തൊരു പേനയൊടുവിലായ്, പക്ഷെ
നിറയ്ക്കുവാൻ മഷി തേടിത്തേഞ്ഞു പോയ് പാദുകപ്പാളികൾ

ആ പേനയാണിന്നെൻ പക്കൽ
വീണ്ടും ചുരത്തുവാനോങ്ങി നില്ക്കുന്നു
നിശിതമാം വാക്കിൻ നട്ടെല്ലു നിവർത്തി
ഇരുൾ പരന്ന ജീവിതപ്പകർച്ചകൾ പകർത്തുവാൻ


2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

നിറപുത്തരി


നമുക്കു മുമ്പേ പുത്തനരിവാളും മൂർച്ച കൂട്ടി
നിറകതിരു കൊയ്തെടുത്തവർ ഒരിയ്ക്കലും
ലാഭ നഷ്ടങ്ങളുടെ കണക്കു സൂക്ഷിച്ചവരായിരുന്നില്ല

അവർ  കൊയ്തു വിളവെടുത്തത്
ആത്മസാക്ഷാത്ക്കാരത്തിന്റെ സന്തതിപരമ്പരകളെ,
അനുദിനം കണ്മുന്നിൽക്കണ്ട വളർച്ചകളെയായിരുന്നു

അവർ ഇല്ലം നിറച്ചവരായിരുന്നു
വല്ലത്തിൽ പുത്തൻ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ചവരായിരുന്നു
ഉറുമ്പരിയ്ക്കാത്ത അന്നത്തിന്റെ കാവല്ക്കാരായിരുന്നു

അവരുടെ മിനുപ്പുകൾ അവരുടെ വിയർപ്പായിരുന്നു
പകലന്തിയോളം കിനിഞ്ഞുരുണ്ട ഉപ്പുകണങ്ങൾ
മഴപ്പെയ്ത്തായിരുന്നു, ഭൂമിഗീതമായിരുന്നു

തേൻ പുരട്ടിയ നാവും വർണ്ണക്കുപ്പായങ്ങളുമിട്ട്
ഏഴു കടലും കടന്നെത്തിയ വ്യാജരാജകുമാരന്മാർ
അവരെ വശീകരിച്ച് പുത്തരിക്കൊതിയന്മാരാക്കി

അവരുടെ വിയർപ്പിന് നാറ്റമെന്നു പഴിച്ചു
അവരുടെ വിയർപ്പിൽ സുഗന്ധലേപനങ്ങൾ കുഴച്ചു മണം കെടുത്തി
അവരുടെ സ്വേദഗ്രന്ഥികളടച്ചു കളഞ്ഞു

ഏഴു കടലും കടന്നെത്തിയോർ സിംഹാസനസ്ഥരായ്
ബഹുചാൺ ദൂരെ മാറ്റിനിർത്തിയ കൊയ്ത്തുകാരോടായി
അവരുടെ വിയർപ്പിനു ഗന്ധം പകർന്നതിനു പ്രതിഫലമാരാഞ്ഞു

അവർ  മുർച്ച കൂട്ടിയ അരിവാൾത്തലപ്പിനാൽ
കണ്ടതെല്ലാം കൊയ്ത് കെട്ടുകളാക്കി
സർവ്വവും ധവളരാജകുമാരന്മാർക്ക് കാഴ്ച വെച്ചു

ഇരുകൈകൾ നീട്ടി എല്ലാം വാരിയെടുത്ത്
രാജകുമാരന്മാർ അവരുടെ കൈകൾ വെട്ടി സ്ഥലം വിട്ടു
അവർ കയ്യില്ലാക്കൊയ്ത്തുകാരായി

അവരുടെ മക്കൾ കൈകളില്ലാതെപ്പിറന്നു
അവരുടെ മക്കൾ തലകൊണ്ടു മാത്രം സ്നേഹിച്ചു
അവർക്ക് കൊയ്യാൻ, നിറയ്ക്കാൻ പുത്തരിയില്ലാതായി

അവരുടെ മക്കൾക്ക് മക്കളുണ്ടായപ്പോൾ
രാജ്യം വിട്ട രാജകുമാരന്മാരുടെ “ഗൂഗിൾ” പരതി
നിറപുത്തരി കൊയ്യാൻ മോഹമുണ്ടായി

വെച്ചു പിടിപ്പിച്ച കൈകളാൽ പേരമക്കൾ
കൊയ്ത്തുപാടങ്ങൾ അന്വേഷിച്ചിറങ്ങി
ഇല്ലം നിറയ്ക്കാത്ത, വല്ലം നിറയ്ക്കാത്ത നിറപുത്തരിച്ചടങ്ങിനായ്


2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

എനിയ്ക്ക് പേടിയാണ്


നിനക്കെന്നേ അറിയാമല്ലേ
എനിയ്ക്കു നിന്റെ ധൈര്യത്തെ പേടിയാണെന്ന്

വെളിച്ചത്തിന്റെ വികിരണമായാലും
ഇരുട്ടിന്റെ പ്രസരണമെന്നാലും
അതേ ഊക്കോടെ തട്ടി പ്രതിഫലിയ്ക്കുന്ന,
ഞാനണിഞ്ഞ മുഖംമൂടിയുടെ നിർമ്മാണ കുശലത
അല്ലെങ്കിൽ അപാകത
നീ തിരിച്ചറിഞ്ഞതെന്തിന്?

ഒരു മുഖംമൂടിക്കാരന്റെ മനസ്സുപോലും
കളവാണ്
സ്വയം ബോധിപ്പിയ്ക്കാൻ കഴിയാത്ത
ഭീരുത്വമാണ്
മറച്ചുവെയ്ക്കപ്പെടേണ്ട തിരിച്ചറിവുകളുടെ
കുരച്ചുചാട്ടമാണ്

ഇതെല്ലാമറിയാൻ നീയെന്തിന്
എന്റെ ശ്വാസത്തിലൂടെ
മുഖാവരണത്തിന്റെ ഏക പഴുതിലൂടെ
ഒരു പരാദകണത്തേക്കാൽ സൂക്ഷ്മമായി
അന്തരാളങ്ങളിലേയ്ക്ക്
വാൽചുരുട്ടി കടന്നു കയറി?

ഇന്നെന്റെ ദേഹം നിറയെ
നീ വ്യാപിച്ചു കഴിഞ്ഞിരിയ്ക്കുന്നു
ആത്മനിഷ്ഠയുടെ ഝംഝണാരവങ്ങളിൽ
ഒരു താന്തോന്നിപ്പക്ഷിയായ് കൂടു കൂട്ടിയ നീ
കൊത്തിക്കയറുന്നത് ഒരു പക്ഷേ
ഞാൻ പോലുമറിയാതെ ഞാനുറക്കിയിട്ട
എന്റെ അപാരതകളിലാണ്

അവിടെ നീയിന്ന്
ഇര തേടിയിറങ്ങാൻ തുടങ്ങിയിരിയ്ക്കുന്നു

എനിയ്ക്ക് പേടിയാകുന്നു
നീ ചിക്കിയിടുന്ന ഓരോ ശകലവും
അനിവാര്യമായ പുഴുക്കുത്തുമൊലിപ്പിച്ച്
എന്നെ കാർന്നു തിന്നുക തന്നെ ചെയ്യുമെന്ന്


ദൂതസംക്രമണം


ശാന്തി തേടുന്ന ഹിംസാക്രമങ്ങളിൽ
സ്വസ്ഥം വിരാജിയ്ക്കും ദുഷ്ടദൂതർ
കുത്തും കൊലയും കൊലക്കത്തിയും
ചത്തു പൊങ്ങുന്നു കുലങ്ങൾ നീളെ

ഇല്ലാവസന്തത്തിൻ പാട്ടു പാടി
തേരുരുൾപ്പാടുകൾ നെഞ്ചിലാഴ്ത്തി
കൊട്ടും കുരവയും ആർപ്പുമായി
സംക്രമിയ്ക്കുന്നിതാ ക്രൂരദുതർ

സ്നേഹം നടിച്ചു വശത്താക്കിയും
ശീർഷം കരണ്ടു നിറം കാട്ടിയും
ഇരയെ പതുക്കെ വേർപ്പെടുത്തി
കുടുംബം തകർത്തു ജയ് വിളിപ്പൂ

കാൽ വെട്ടി കയ്യിറുത്തങ്ങു ദൂരെ
തേഞ്ഞു പോകാത്ത മുറിവുകളായ്
ദുര കൊണ്ടാശയപ്പേരു ചേർത്ത്
രക്തം ഭുജിയ്ക്കുന്നു നീച ദൂതർ

ഗർഭം പിളർക്കുന്നു ശൂലമൂർച്ച
രക്തമിറ്റാതെ ചീന്തുന്നു പ്രാണൻ
പിന്തുടർന്നെത്തുന്ന ബുദ്ധിസേന
ചന്തമുടയുന്നു സംവാദത്തിൽ

പരമാണു പൊട്ടിത്തെറിയ്ക്കുമെന്ന്
പരമപുച്ഛത്തിൽ വീമ്പിളക്കി
ഭീതി വിതയ്ക്കുന്നു ശതകോടിയിൽ
താക്കോൽ കിലുങ്ങുന്നരപ്പട്ടയിൽ

ജനപഥങ്ങൾക്കു മോടി കൂട്ടി
കുഷ്ഠം വിതയ്ക്കുന്നു മറ്റൊരുത്തർ
ധാർഷ്ട്യം വിടാതെ വിടുവായകൾ
അധൃഷ്യാ മൊഴിയും തത്ത്വസാരം

പണ്ടുമുതലുണ്ടേ  ദൂതഭാഷ്യം
വദ്ധ്യനല്ലാത്തൊരു സന്ദേശകൻ
എന്നിരുന്നാലോ ഇന്നതല്ലാ
ദൂതനും ദൂതും കൊലയാളികൾ