ബ്ലോഗ് ആര്‍ക്കൈവ്

2017, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

നിറപുത്തരി


നമുക്കു മുമ്പേ പുത്തനരിവാളും മൂർച്ച കൂട്ടി
നിറകതിരു കൊയ്തെടുത്തവർ ഒരിയ്ക്കലും
ലാഭ നഷ്ടങ്ങളുടെ കണക്കു സൂക്ഷിച്ചവരായിരുന്നില്ല

അവർ  കൊയ്തു വിളവെടുത്തത്
ആത്മസാക്ഷാത്ക്കാരത്തിന്റെ സന്തതിപരമ്പരകളെ,
അനുദിനം കണ്മുന്നിൽക്കണ്ട വളർച്ചകളെയായിരുന്നു

അവർ ഇല്ലം നിറച്ചവരായിരുന്നു
വല്ലത്തിൽ പുത്തൻ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ചവരായിരുന്നു
ഉറുമ്പരിയ്ക്കാത്ത അന്നത്തിന്റെ കാവല്ക്കാരായിരുന്നു

അവരുടെ മിനുപ്പുകൾ അവരുടെ വിയർപ്പായിരുന്നു
പകലന്തിയോളം കിനിഞ്ഞുരുണ്ട ഉപ്പുകണങ്ങൾ
മഴപ്പെയ്ത്തായിരുന്നു, ഭൂമിഗീതമായിരുന്നു

തേൻ പുരട്ടിയ നാവും വർണ്ണക്കുപ്പായങ്ങളുമിട്ട്
ഏഴു കടലും കടന്നെത്തിയ വ്യാജരാജകുമാരന്മാർ
അവരെ വശീകരിച്ച് പുത്തരിക്കൊതിയന്മാരാക്കി

അവരുടെ വിയർപ്പിന് നാറ്റമെന്നു പഴിച്ചു
അവരുടെ വിയർപ്പിൽ സുഗന്ധലേപനങ്ങൾ കുഴച്ചു മണം കെടുത്തി
അവരുടെ സ്വേദഗ്രന്ഥികളടച്ചു കളഞ്ഞു

ഏഴു കടലും കടന്നെത്തിയോർ സിംഹാസനസ്ഥരായ്
ബഹുചാൺ ദൂരെ മാറ്റിനിർത്തിയ കൊയ്ത്തുകാരോടായി
അവരുടെ വിയർപ്പിനു ഗന്ധം പകർന്നതിനു പ്രതിഫലമാരാഞ്ഞു

അവർ  മുർച്ച കൂട്ടിയ അരിവാൾത്തലപ്പിനാൽ
കണ്ടതെല്ലാം കൊയ്ത് കെട്ടുകളാക്കി
സർവ്വവും ധവളരാജകുമാരന്മാർക്ക് കാഴ്ച വെച്ചു

ഇരുകൈകൾ നീട്ടി എല്ലാം വാരിയെടുത്ത്
രാജകുമാരന്മാർ അവരുടെ കൈകൾ വെട്ടി സ്ഥലം വിട്ടു
അവർ കയ്യില്ലാക്കൊയ്ത്തുകാരായി

അവരുടെ മക്കൾ കൈകളില്ലാതെപ്പിറന്നു
അവരുടെ മക്കൾ തലകൊണ്ടു മാത്രം സ്നേഹിച്ചു
അവർക്ക് കൊയ്യാൻ, നിറയ്ക്കാൻ പുത്തരിയില്ലാതായി

അവരുടെ മക്കൾക്ക് മക്കളുണ്ടായപ്പോൾ
രാജ്യം വിട്ട രാജകുമാരന്മാരുടെ “ഗൂഗിൾ” പരതി
നിറപുത്തരി കൊയ്യാൻ മോഹമുണ്ടായി

വെച്ചു പിടിപ്പിച്ച കൈകളാൽ പേരമക്കൾ
കൊയ്ത്തുപാടങ്ങൾ അന്വേഷിച്ചിറങ്ങി
ഇല്ലം നിറയ്ക്കാത്ത, വല്ലം നിറയ്ക്കാത്ത നിറപുത്തരിച്ചടങ്ങിനായ്


അഭിപ്രായങ്ങളൊന്നുമില്ല: