നിനക്കെന്നേ
അറിയാമല്ലേ
എനിയ്ക്കു
നിന്റെ ധൈര്യത്തെ പേടിയാണെന്ന്
വെളിച്ചത്തിന്റെ
വികിരണമായാലും
ഇരുട്ടിന്റെ
പ്രസരണമെന്നാലും
അതേ
ഊക്കോടെ തട്ടി പ്രതിഫലിയ്ക്കുന്ന,
ഞാനണിഞ്ഞ
മുഖംമൂടിയുടെ നിർമ്മാണ കുശലത
അല്ലെങ്കിൽ
അപാകത
നീ
തിരിച്ചറിഞ്ഞതെന്തിന്?
ഒരു
മുഖംമൂടിക്കാരന്റെ മനസ്സുപോലും
കളവാണ്
സ്വയം
ബോധിപ്പിയ്ക്കാൻ കഴിയാത്ത
ഭീരുത്വമാണ്
മറച്ചുവെയ്ക്കപ്പെടേണ്ട
തിരിച്ചറിവുകളുടെ
കുരച്ചുചാട്ടമാണ്
ഇതെല്ലാമറിയാൻ
നീയെന്തിന്
എന്റെ
ശ്വാസത്തിലൂടെ
മുഖാവരണത്തിന്റെ
ഏക പഴുതിലൂടെ
ഒരു
പരാദകണത്തേക്കാൽ സൂക്ഷ്മമായി
അന്തരാളങ്ങളിലേയ്ക്ക്
വാൽചുരുട്ടി
കടന്നു കയറി?
ഇന്നെന്റെ
ദേഹം നിറയെ
നീ
വ്യാപിച്ചു കഴിഞ്ഞിരിയ്ക്കുന്നു
ആത്മനിഷ്ഠയുടെ
ഝംഝണാരവങ്ങളിൽ
ഒരു
താന്തോന്നിപ്പക്ഷിയായ് കൂടു കൂട്ടിയ നീ
കൊത്തിക്കയറുന്നത്
ഒരു പക്ഷേ
ഞാൻ
പോലുമറിയാതെ ഞാനുറക്കിയിട്ട
എന്റെ
അപാരതകളിലാണ്
അവിടെ
നീയിന്ന്
ഇര
തേടിയിറങ്ങാൻ തുടങ്ങിയിരിയ്ക്കുന്നു
എനിയ്ക്ക്
പേടിയാകുന്നു
നീ
ചിക്കിയിടുന്ന ഓരോ ശകലവും
അനിവാര്യമായ
പുഴുക്കുത്തുമൊലിപ്പിച്ച്
എന്നെ
കാർന്നു തിന്നുക തന്നെ ചെയ്യുമെന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ