ബ്ലോഗ് ആര്‍ക്കൈവ്

2017, ജനുവരി 2, തിങ്കളാഴ്‌ച

പുതുവർഷത്തിലേയ്ക്ക്

വരൂ, നമുക്ക് മരണങ്ങളാഘോഷിയ്ക്കാം
ശവങ്ങളുടെ പടവടുക്കുകൾ കയറാം
ശ്രവണനയനബാഹുല്യ വേദനകളനുഭവിയ്ക്കാം
ശവപ്പറമ്പുകളിൽ മെഴുകു കൊടി നാട്ടാം

എന്തെന്നാൽ, ജീവിതം മെഴുകാകണം
ഉരുകിയൊലിച്ച് തിരിമാത്രം കത്തിയമരണം
മരണമെന്ന നിതാന്തസത്യത്തിലേയ്ക്കടുത്ത്
അക്കങ്ങളുടെ കലണ്ടറിൽ ചുവപ്പ് വീഴ്ത്തണം

നമ്മൾ, കാലാവധി തീരുന്ന ജീവിയ്ക്കുന്ന കലണ്ടറുകൾ
കഴിഞ്ഞുപോയ ദിനാന്ത്യസ്മരണകളുടെ ഓർമ്മപ്പെടുത്തലുകൾ
വെറുമൊരു കടലാസിന്റെ ആലേഖനങ്ങളായ്
ജനിമൃതികൾക്കൊപ്പം നീങ്ങുന്ന കാലത്തിന്റെ കഴുമരങ്ങൾ

ഓരോ കഴുമരവും കാത്തിരിയ്ക്കുന്നു
ഭൂതകാലത്തിനായ് കൊലക്കയറുകൾ പിരിച്ച്
ഓരോ കൊലക്കയറും കാത്തു നില്ക്കുന്നു
പിടയുന്ന പ്രാണന്റെ മരണശ്വാസങ്ങൾക്കായി

ശ്വാസവേഗങ്ങൾക്കപ്പുറം പായുന്ന കാലം
കാലം വറ്റിച്ച കനിവുറവകളുടെ നീർപ്പാടുകൾ
വരണ്ട നീർച്ചാലുകളുടെ ഊഷരപ്രണയരോദനങ്ങൾ
ഇവയ്ക്കെല്ലാമിടയിലായ് ……
ബഹുവാക്കല്ലാതെ മരണം.
പുതുവർഷം..
മരണങ്ങളിൽ നിന്നും..മരണങ്ങളിൽ നിന്നും……

പുതുവർഷം.

2016, ഡിസംബർ 13, ചൊവ്വാഴ്ച

കനൽ കുതിർത്ത പാടങ്ങൾ

വേനലാണ്; ഉണക്കുകാറ്റിന്റെ മൂളക്കം
തിമിർത്തു പെയ്യേണ്ട മഴയൊഴിഞ്ഞ മാനം
ചൂടു വറ്റാത്ത വെയിൽ കുടിച്ചു പാടങ്ങൾ
ഗർഭത്തിൽ ജീവനീരൊട്ടിയ കതിരുകൾ

പാട കെട്ടിക്കൊഴുത്തൊഴുക്കില്ലാതഴുക്കായ്
ഇടയ്ക്കിടയ്ക്കോരോ തുരുത്തിലായ് തോട്ടുനീർ
കുളിപ്പടവുകൾ, ഉറവിറങ്ങും ചാലും
കാളകൂടം കുടിച്ച കണ്ഠമായ് നീലച്ചു

താണറ്റം പറ്റിപ്പറക്കും തുമ്പിയെ നോക്കി
ഊളിയിട്ടു ചിലയ്ക്കും കുഞ്ഞാറ്റയെക്കണ്ട്
മൺവിയർപ്പാവിയായ്പ്പൊങ്ങും മൺകിതപ്പോതി
വിണ്ണിന്നു വർഷിയ്ക്കും, വയലിൻ ദാഹം തീരും

പാതി മറഞ്ഞു പോയ് ചന്ദ്രബിംബം, കാർമേഘ-
ത്തുണ്ടൊന്നു പതിയെപ്പാറി വന്നു മോഹം പോൽ
തലകുനിച്ചു നില്ക്കട്ടെ ആദ്യരാപ്പെൺപോൽ
വേർപടലം കൊണ്ടൊന്നു നാണം വരയ്ക്കട്ടെ

എന്നിട്ടുമെന്തേ കനിയാത്തു മഴദൈവം
പൊന്നുപോൽ തിളങ്ങേണ്ടേ, കതിർക്കേണ്ടേ പാടങ്ങൾ?
പേറുവാൻ വയ്യിനി പേറിന്റെ യാതനകൾ
വല്ലാതെ വിയർക്കുന്നൂ, വിണ്ടു കീറുന്നൂ

പച്ചയിൽ പൊന്മണി വിളങ്ങിക്കാറ്റിലാടി
നെന്മണം വീശി മത്തു പിടിയ്ക്കേണ്ട മന-
മുരുകി വേവുന്നു ചൂളയ്ക്കിട്ട കട്ടയായ്
ആരറിയുന്നൂ കതിരൊട്ടും പാടതാപം?

വേനലാണ്; മഞ്ഞു പെയ്തിറങ്ങിക്കനത്ത്
കനലു കോരിപ്പകലിനെ ചുകപ്പിച്ചും
വെന്തു പൊള്ളും തൊലിപ്പുറം പാടെക്കരിച്ചും

അന്തമില്ലാതിറങ്ങയാണർക്ക കാർക്കശ്യം

2016, നവംബർ 28, തിങ്കളാഴ്‌ച

കുളിമുറി

കെട്ടിയുയർത്തപ്പെട്ട നാലു ചുമരുകൾക്കുള്ളിൽ
വാതിലടച്ചു കുറ്റിയിടപ്പെട്ട നഗ്നത
ഇവിടെ എനിയ്ക്കു ഞാനാകാം, ഒളിഞ്ഞു നോട്ടമില്ലെങ്കിൽ
ഭയപ്പാടില്ലാതെ കുപ്പായമൂരാം

നഗ്നനാകുന്നു ഞാൻ ശുദ്ധി വരുത്തുവാൻ
നിലക്കണ്ണാടിയില്ലാതെ അംഗപ്രത്യംഗം നോക്കാം; കണ്ണുഴിയാം
നഗ്നമേനിയെ, നഗ്നാംഗങ്ങളെ തൊട്ടറിയാം
ഉള്ളിലുറങ്ങുന്ന ആത്മരതിയെയുണർത്താം
കാപട്യമില്ലാത്ത ചോദന സ്രവിപ്പിയ്ക്കാം
ഒരു ഗർവ്വിഷ്ഠ നാർസിസിസ്റ്റ് ആയൊന്ന് തലവെട്ടിത്തിരിയ്ക്കാം

പതപ്പിച്ച സോപ്പുകട്ടയൊന്നെടുത്ത് പതിയെ
ഒരു ദിവസം മുഴുക്കത്തെ ചെളിയൊന്നിളക്കട്ടെ
പിന്നെ തണുത്ത വെള്ളമൊരു കോപ്പയിൽ-
ക്കോരി മതി വരുവോളം വീഴ്ത്തുമ്പോൾ
പഴിയായ്ക്കേട്ട പുച്ഛങ്ങളോടട്ടഹസിയ്ക്കട്ടെ
മുള്ളായ് കോറി നോവിച്ച അപരാധങ്ങൾക്കു കേഴട്ടെ
ഉള്ളു പൊട്ടിയുറക്കെക്കരഞ്ഞും ചിരിച്ചും ആറാടി
അള്ളിപ്പിടിച്ച വിഡ്ഢിവേഷമൊന്നഴിയ്ക്കുമ്പോൾ
എന്റെ സിരാപടലങ്ങളിൾ, രോമകൂപങ്ങളിൽ നേർമ്മ പടരുന്നു
എന്റെ നഗ്നത എന്റെ സ്വകാര്യമാകുന്നു


2016, നവംബർ 25, വെള്ളിയാഴ്‌ച

എന്റെ നൂറാം സൃഷ്ടി

ഇതെന്റെ നൂറാം സൃഷ്ടി

ഹൃദയവ്രണങ്ങളിൽ നിന്നിറ്റുന്ന
ചോരയുടെ ഗന്ധമൂറി
നടന്നു തീർന്ന പാതകളുടെ പൊടി പുരണ്ട
യാത്രാസ്വേദത്തിൻ ഉപ്പുണ്ട്
കണ്മുന്നിലാടപ്പെട്ട ജീവിതനാടകങ്ങളുടെ
തിരശ്ശീല വീഴാത്ത ജീവൽച്ചിത്രങ്ങൾ ചമച്ച്
കശക്കിയെറിയപ്പെട്ട കാമനകളുടെ
ചൂടാറാത്ത കരാളനിശ്വാസങ്ങൾ ഉതിർത്ത്
കണ്ടുമടുത്ത ഏകശിലാമുഖഭാവങ്ങൾക്ക്
ഭാവഹീനമായ ഹംസഗീതം പാടി
വെട്ടിമാറ്റപ്പെട്ട ബന്ധങ്ങളുടെ
ചൂടും ചൂരും ഉദ്ധ്വസിച്ച്
ഇണക്കമറ്റ പിണക്കങ്ങളിൽ മനം നൊന്ത്
സ്വയം കലഹിച്ചും ആത്മരോഷത്തിലാണ്ടും
ശിഷ്ടപ്രണയത്തിന്റെ ബാക്കിപത്രമിറക്കാൻ
രാക്കിളികളുടെ ചിറകടിയൊച്ചകൾക്ക് കാതോർത്തും
ചിലപ്പോൾ ചിട്ടയൊപ്പിച്ച് വടിവോടെ
മറ്റു ചിലപ്പോൾ കുത്തഴിഞ്ഞ വാക്കുകളുടെ കുത്തൊഴുക്കായും
നിശ്ശബ്ദമായ തേങ്ങലുകൾ കടിച്ചമർത്തി
എന്റെ പേനത്തുമ്പിലൂടെ മഷി തുപ്പുന്ന സൃഷ്ടികൾ

ഇന്ന് ഞാൻ വാക്കറുതി പേടിച്ച്
വായ്ക്കറുതി കൊടുക്കുന്നു
എന്തെന്നാൽ, ഇത് വറുതിയുടെ കാലമാകുന്നു
അൻപുവറുതി, വിശ്വാസവറുതി, ശ്വാസവറുതി
മഴവറുതി, ജലവറുതി, അന്നവറുതി
എങ്ങും വറുതി മാത്രം
അതു കൊണ്ട് വാക്കുകൾ വറ്റാതെ സൂക്ഷിയ്ക്കേണമല്ല്ലോ
വാക്കിന്നോളങ്ങൾ വെട്ടി
സ്നേഹാശയം ഇടിഞ്ഞു തൂരാതെ കാക്കണമല്ലോ

എന്നിട്ടും, ജന്മചാപല്യത്തിൻ ചഞ്ചലതയായ്
കളിത്തോഴിയുടെ മുല്ലമൊട്ടരിച്ചിരിയെന്ന പോൽ നിഷ്ക്കളങ്കമായ്
സൃഷ്ടിനൊമ്പരങ്ങൾ അലിഞ്ഞു ചേർന്ന്
മൂടിവെച്ച മൺകുടം പൊട്ടിച്ച്
പിറവി കൊള്ളുന്നു നൂറാം സൃഷ്ടി

സദയം ക്ഷമിയ്ക്കുക

ക്ഷമിയ്ക്കുക

2016, നവംബർ 21, തിങ്കളാഴ്‌ച

മുള പൊട്ടാത്ത മുട്ടകൾ

പേറ്റുനൊമ്പരങ്ങൾ മറന്ന്
കാക്കയും കോഴിയും ചർച്ച തുടങ്ങി

ഇണ ചേർന്നിട്ടും മുട്ടയിടാൻ കൂടില്ലാതെ
കൊഴിഞ്ഞു വീണു പൊട്ടുന്നു മുട്ടയെന്ന് കാക്ക
ഇണയില്ലാതെ സൂചിമുനത്തുള്ളികൾ ജനിപ്പിയ്ക്കും
യാന്ത്രിക മുട്ടകൾ മുള പൊട്ടാറില്ലെന്ന് കോഴി

നിനക്ക് ചേവലിനെ തിരഞ്ഞാലെന്തെന്ന് കാക്ക
നീ റബ്ബർമരങ്ങളിൽ കൂടുകൂട്ടാത്തതെന്തെന്ന് കോഴി
നടന്നു പുറം കയറാൻ കൊടുക്കാനനുവാദമില്ലെന്ന് കോഴി
റബ്ബറിന് കരിമ്പനപ്പൊക്കം പോരെന്നും പണമണമെന്നും കാക്ക

നിനക്ക് അടയിരുന്നാലെന്തെന്ന് കാക്ക
നിന്റെ കെട്ട്യോനോട് ചുള്ളി കൂട്ടാൻ പറയാത്തതെന്തെന്ന് കോഴി
ഇട്ടമുട്ട ഒരു കൈ പെറുക്കി മാറ്റുന്നുവെന്ന് കോഴി
ചുള്ളി പൊട്ടിയ്ക്കാൻ കമ്പു വേണ്ടേയെന്ന് കാക്ക

പിന്നെ നീയെന്തിന് കൊക്കിപ്പാറുന്നുവെന്ന് കാക്ക
നീയെന്തിനാ വഴിപോക്കരെ തലയ്ക്കു മേടുന്നതെന്ന് കോഴി
മുട്ട പുറത്തു വീണാൽ അമ്മക്കോഴിയാകാനെന്ന് കോഴി
മേട്ടം കൊടുക്കാഞ്ഞാൽ എങ്ങനെ കാക്കയാകുമെന്ന് കാക്ക

എങ്കിൽ നമുക്കൊരു ഒത്തുതീർപ്പാകാമെന്ന് കാക്ക
നമുക്കൊരുമിച്ച് സമരം തുടങ്ങാമെന്ന് കോഴി

അങ്ങനെ, കാക്കയും കോഴിയും
മുട്ടയിടാ സമരം കലശലായിത്തുടങ്ങി
ഇതൊന്നും ഏശാത്ത മനുഷ്യർ
കോഴിയെ നിർത്തിപ്പൊരിച്ചു, കാക്കയെ ചുട്ടുകൊന്നു
കാക്കയിറച്ചി, കോഴിയിറച്ചി സമന്വയത്തിൽ
വീര്യമേറിയ വാറ്റുസോമയുടെ അകമ്പടിയിൽ
സമരം കാലഹരണപ്പെട്ടു

പിന്നെയും, അതിനുശേഷവും
മുളപൊട്ടാത്ത മുട്ടകൾ മാത്രം
ഒന്നിനു പിറകെ മറ്റൊന്നായി, നൂറായിരം
പുറത്തുവന്നു കൊണ്ടേയിരുന്നു, തർക്കമില്ലാതെ


ഉഗ്രസേനൻ

ഉറക്കെച്ചിരിയ്ക്കുവാനുള്ള തൻ ഇംഗിതം
ഉള്ളിലൊതുക്കി ഉഗ്രസേനൻ
ഉത്തരീയം കൊണ്ടുതൻ ഉത്തമാംഗത്തെ
ഉരുകും മനത്താൽ മറച്ചു മൂടി

നെഞ്ഞെരിഞ്ഞു ഞരമ്പുകൾ പൊട്ടുമ്പോൾ
വായുകോപമെന്ന് പുറംപറച്ചിൽ
കിട്ടുന്നതെല്ലാം തിന്നരുതത്രേ
കിട്ടാതെ തിന്നാൻ പറ്റുമെന്നോ?

ഇടതു തുടിയ്ക്കുന്നു, കണ്ണു മലയ്ക്കുന്നു
ഹൃത്തടം നൊന്ത് വിയർത്തിടുന്നു
ഇന്നു വരേയ്ക്കും ആശിച്ച നേരമിങ്ങ-
ടുത്തു വരികയോ? സന്തോഷമായ്

വരുമോ തൻ കണ്ണൻ ഇന്നെങ്കിലുമൊന്ന്
സ്വപ്ന പീയൂഷ പാനം ചെയ്തു
ഇക്കാരാഗൃഹത്തിന്റെ വാതിൽ തുറന്നവൻ
ഇന്നീ കെട്ടുകൾ പൊട്ടിച്ചിടും

നിറയുന്ന കണ്ണുകൾക്കുള്ളിൽ ചിതറുന്നു
മേശപ്പുറത്തു തൻ തനയ ചിത്രം
എത്രമേൽ കൊഞ്ചിച്ചൂട്ടി വളർത്തി
ഇന്നു പുറത്തു നീ കാറിടുന്നു

ഒറ്റയാൻ പൊറുതി നിർത്തുവാനായി
പാർപ്പിച്ചതെന്നെയീ മന്ദിരത്തിൽ
അന്നു നിന്നുള്ളിലെ ചിത്തമെന്തെന്ന്
ഒന്നുമേ താതനറിഞ്ഞീല

ശീതീകരിച്ച മുറിയൊന്നൊരുക്കി നീ
പളപളപ്പുള്ള മെത്തയോടെ
ഒന്നിനുമൊന്നും പുറത്തിറങ്ങേണ്ട
തീറ്റയുറക്കങ്ങൾ മാത്രമായി

അടക്കം പിടിച്ച ആവലാതി കേട്ടും
മുഷിഞ്ഞ ശബ്ദത്തിൽ ഒച്ച കേട്ടും
ഒടുക്കം എഴുതി തീറായി സർവ്വവും
എന്തധികം ഞാൻ ബാദ്ധ്യതയായ്

വൈദ്യുതിയോട്ടം നിലച്ചു, പിന്നെപ്പയ്യേ
ചെയ്യുന്നതെല്ലാം കുറ്റമായി
വക്കുപൊട്ടിപ്പോയ പിഞ്ഞാണമൊന്നിൽ
വാതിൽപ്പുറത്തു നീ തീറ്റ വെച്ചു

ബന്ധിച്ചു നീ പിന്നെ വാതിൽക്കൊളുത്തിനാൽ
സൗമ്യനല്ലോ നീ പുറം ലോകത്തിൽ
മക്കൾ നടുവിൽ ഞാൻ ആരുമില്ലാതെ
ബന്ധനസ്ഥൻ നിശ്ശബ്ദനായ്

കൃഷ്ണകഥകൾ കേട്ടു വളർന്ന നീ
കംസചരിതം നിറഞ്ഞാടുന്നു
കണ്ണന്റെ പീലിത്തലോടി ഞാൻ വേഗം
വൈകുണ്ഠമാർഗ്ഗം എത്തിടട്ടെ


2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

തീ പിടിച്ച ചന്ദ്രബിംബം

തീ നിറം പറന്നെങ്ങും മാനത്ത്
ചന്ദ്രബിംബം മുഖം കടുപ്പിച്ചു തീ പിടിച്ചു
നക്ഷത്ര ശോഭ മാഞ്ഞ രാത്രിയെ ഭീതിദയാക്കി
മുഖക്കല തെളിഞ്ഞ തന്റെ ചന്ദ്രാനനം കാട്ടി
പരന്നൊഴുകുന്ന നിലാവിൽ തീവെട്ടം പകർന്ന്
ഉണർന്നിരിയ്ക്കുന്ന ജീവന്റെ തുടിപ്പുകളിൽ സംഭ്രമം നിറച്ചു

ഇതൊരു തുലാവർഷ രാത്രി
മാരിപ്പെരുക്കങ്ങൾ മനം നിറയ്ക്കേണ്ട നിശായാമം
എന്നിരുന്നിട്ടും മാനം തെളിഞ്ഞു കത്തുന്നു
ഇണയ്ക്കായ് ആർക്കുന്ന മണ്ഡൂക വിലാപങ്ങൾ
ജന്മദോഷം പെരുപ്പിയ്ക്കാൻ ശ്വാനസന്നാഹങ്ങൾ
മരണദൂതുമായ് കാലൻ കോഴിയുടെ കൂവൽ, ചിറകടി
പകൽച്ചൂടിന്റെ കിതപ്പു മാറാത്ത മരമർമ്മരങ്ങൾ
നിലാവൂറുന്നതും കാത്തിരുന്ന് മോഹം മരവിച്ച നിഴലുകൾ

ഇതിനിടയിൽ അമ്പിളി തീ വിതറിയപ്പോൾ
ഝടുതിയിൽ നിശാചരപ്രാണനുകളോരോന്നും
അകലെയെന്നോ വെടിഞ്ഞിരിയ്ക്കാവുന്ന
പ്രകാശപുഞ്ജങ്ങളിൽ കണ്ണുകൾ തുറിച്ചു നട്ട്
അവയുടെ കൺമിടിപ്പുകൾക്കായി ചെകിടോർത്തു; പക്ഷെ,
എത്തിപ്പിടിയ്ക്കാവുന്നതിനകലെ മാഞ്ഞുപോയ് മുകിലുകൾ

ഇതൊരു ഭ്രമരാത്രി; കരിവണ്ടുകൾ തിളങ്ങും രാവിൻ പകൽ
മടുക്കാത്ത ചീവീടുകൾ ചിലമ്പുന്ന കഠോരരാത്രി
ചിന്തയുടെ ചുടുകണ്ണീരിന്നാവി ചാപ്പിള്ളയായ്പ്പിറക്കും രാത്രി
ഓടിച്ചിതറുന്ന ജഡമഴത്തുള്ളികളുടെ ചുടലഭൂമി

ഇതൊരു പക്ഷെ പേക്കിനാവല്ലെങ്കിലും
പേപിട്ച്ച നഗ്നഭൂവിൻ പേക്കൂത്താകാം
അതല്ലെങ്കിൽ, മഴകാത്ത് മനം മടുത്ത്
മണ്ണിൽ വേരോടിയ ഞാറ്റുകുഞ്ഞിൻ
കർമ്മഭീതിനിറഞ്ഞ അബോധമാകുമായിരിയ്ക്കാം
തീ ചിതറുന്ന ചന്ദ്രബിംബമെന്നിട്ടും ആരെയും
ഉറക്കുന്നുമില്ല, ഉണർത്തുന്നുമില്ല, താരാട്ടു മൂളുന്നുമില്ല