ബ്ലോഗ് ആര്‍ക്കൈവ്

2016, നവംബർ 21, തിങ്കളാഴ്‌ച

ഉഗ്രസേനൻ

ഉറക്കെച്ചിരിയ്ക്കുവാനുള്ള തൻ ഇംഗിതം
ഉള്ളിലൊതുക്കി ഉഗ്രസേനൻ
ഉത്തരീയം കൊണ്ടുതൻ ഉത്തമാംഗത്തെ
ഉരുകും മനത്താൽ മറച്ചു മൂടി

നെഞ്ഞെരിഞ്ഞു ഞരമ്പുകൾ പൊട്ടുമ്പോൾ
വായുകോപമെന്ന് പുറംപറച്ചിൽ
കിട്ടുന്നതെല്ലാം തിന്നരുതത്രേ
കിട്ടാതെ തിന്നാൻ പറ്റുമെന്നോ?

ഇടതു തുടിയ്ക്കുന്നു, കണ്ണു മലയ്ക്കുന്നു
ഹൃത്തടം നൊന്ത് വിയർത്തിടുന്നു
ഇന്നു വരേയ്ക്കും ആശിച്ച നേരമിങ്ങ-
ടുത്തു വരികയോ? സന്തോഷമായ്

വരുമോ തൻ കണ്ണൻ ഇന്നെങ്കിലുമൊന്ന്
സ്വപ്ന പീയൂഷ പാനം ചെയ്തു
ഇക്കാരാഗൃഹത്തിന്റെ വാതിൽ തുറന്നവൻ
ഇന്നീ കെട്ടുകൾ പൊട്ടിച്ചിടും

നിറയുന്ന കണ്ണുകൾക്കുള്ളിൽ ചിതറുന്നു
മേശപ്പുറത്തു തൻ തനയ ചിത്രം
എത്രമേൽ കൊഞ്ചിച്ചൂട്ടി വളർത്തി
ഇന്നു പുറത്തു നീ കാറിടുന്നു

ഒറ്റയാൻ പൊറുതി നിർത്തുവാനായി
പാർപ്പിച്ചതെന്നെയീ മന്ദിരത്തിൽ
അന്നു നിന്നുള്ളിലെ ചിത്തമെന്തെന്ന്
ഒന്നുമേ താതനറിഞ്ഞീല

ശീതീകരിച്ച മുറിയൊന്നൊരുക്കി നീ
പളപളപ്പുള്ള മെത്തയോടെ
ഒന്നിനുമൊന്നും പുറത്തിറങ്ങേണ്ട
തീറ്റയുറക്കങ്ങൾ മാത്രമായി

അടക്കം പിടിച്ച ആവലാതി കേട്ടും
മുഷിഞ്ഞ ശബ്ദത്തിൽ ഒച്ച കേട്ടും
ഒടുക്കം എഴുതി തീറായി സർവ്വവും
എന്തധികം ഞാൻ ബാദ്ധ്യതയായ്

വൈദ്യുതിയോട്ടം നിലച്ചു, പിന്നെപ്പയ്യേ
ചെയ്യുന്നതെല്ലാം കുറ്റമായി
വക്കുപൊട്ടിപ്പോയ പിഞ്ഞാണമൊന്നിൽ
വാതിൽപ്പുറത്തു നീ തീറ്റ വെച്ചു

ബന്ധിച്ചു നീ പിന്നെ വാതിൽക്കൊളുത്തിനാൽ
സൗമ്യനല്ലോ നീ പുറം ലോകത്തിൽ
മക്കൾ നടുവിൽ ഞാൻ ആരുമില്ലാതെ
ബന്ധനസ്ഥൻ നിശ്ശബ്ദനായ്

കൃഷ്ണകഥകൾ കേട്ടു വളർന്ന നീ
കംസചരിതം നിറഞ്ഞാടുന്നു
കണ്ണന്റെ പീലിത്തലോടി ഞാൻ വേഗം
വൈകുണ്ഠമാർഗ്ഗം എത്തിടട്ടെ


അഭിപ്രായങ്ങളൊന്നുമില്ല: