ബ്ലോഗ് ആര്‍ക്കൈവ്

2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

തീ പിടിച്ച ചന്ദ്രബിംബം

തീ നിറം പറന്നെങ്ങും മാനത്ത്
ചന്ദ്രബിംബം മുഖം കടുപ്പിച്ചു തീ പിടിച്ചു
നക്ഷത്ര ശോഭ മാഞ്ഞ രാത്രിയെ ഭീതിദയാക്കി
മുഖക്കല തെളിഞ്ഞ തന്റെ ചന്ദ്രാനനം കാട്ടി
പരന്നൊഴുകുന്ന നിലാവിൽ തീവെട്ടം പകർന്ന്
ഉണർന്നിരിയ്ക്കുന്ന ജീവന്റെ തുടിപ്പുകളിൽ സംഭ്രമം നിറച്ചു

ഇതൊരു തുലാവർഷ രാത്രി
മാരിപ്പെരുക്കങ്ങൾ മനം നിറയ്ക്കേണ്ട നിശായാമം
എന്നിരുന്നിട്ടും മാനം തെളിഞ്ഞു കത്തുന്നു
ഇണയ്ക്കായ് ആർക്കുന്ന മണ്ഡൂക വിലാപങ്ങൾ
ജന്മദോഷം പെരുപ്പിയ്ക്കാൻ ശ്വാനസന്നാഹങ്ങൾ
മരണദൂതുമായ് കാലൻ കോഴിയുടെ കൂവൽ, ചിറകടി
പകൽച്ചൂടിന്റെ കിതപ്പു മാറാത്ത മരമർമ്മരങ്ങൾ
നിലാവൂറുന്നതും കാത്തിരുന്ന് മോഹം മരവിച്ച നിഴലുകൾ

ഇതിനിടയിൽ അമ്പിളി തീ വിതറിയപ്പോൾ
ഝടുതിയിൽ നിശാചരപ്രാണനുകളോരോന്നും
അകലെയെന്നോ വെടിഞ്ഞിരിയ്ക്കാവുന്ന
പ്രകാശപുഞ്ജങ്ങളിൽ കണ്ണുകൾ തുറിച്ചു നട്ട്
അവയുടെ കൺമിടിപ്പുകൾക്കായി ചെകിടോർത്തു; പക്ഷെ,
എത്തിപ്പിടിയ്ക്കാവുന്നതിനകലെ മാഞ്ഞുപോയ് മുകിലുകൾ

ഇതൊരു ഭ്രമരാത്രി; കരിവണ്ടുകൾ തിളങ്ങും രാവിൻ പകൽ
മടുക്കാത്ത ചീവീടുകൾ ചിലമ്പുന്ന കഠോരരാത്രി
ചിന്തയുടെ ചുടുകണ്ണീരിന്നാവി ചാപ്പിള്ളയായ്പ്പിറക്കും രാത്രി
ഓടിച്ചിതറുന്ന ജഡമഴത്തുള്ളികളുടെ ചുടലഭൂമി

ഇതൊരു പക്ഷെ പേക്കിനാവല്ലെങ്കിലും
പേപിട്ച്ച നഗ്നഭൂവിൻ പേക്കൂത്താകാം
അതല്ലെങ്കിൽ, മഴകാത്ത് മനം മടുത്ത്
മണ്ണിൽ വേരോടിയ ഞാറ്റുകുഞ്ഞിൻ
കർമ്മഭീതിനിറഞ്ഞ അബോധമാകുമായിരിയ്ക്കാം
തീ ചിതറുന്ന ചന്ദ്രബിംബമെന്നിട്ടും ആരെയും
ഉറക്കുന്നുമില്ല, ഉണർത്തുന്നുമില്ല, താരാട്ടു മൂളുന്നുമില്ല


അഭിപ്രായങ്ങളൊന്നുമില്ല: