വേനലാണ്; ഉണക്കുകാറ്റിന്റെ മൂളക്കം
തിമിർത്തു പെയ്യേണ്ട മഴയൊഴിഞ്ഞ മാനം
ചൂടു വറ്റാത്ത വെയിൽ കുടിച്ചു പാടങ്ങൾ
ഗർഭത്തിൽ ജീവനീരൊട്ടിയ കതിരുകൾ
പാട കെട്ടിക്കൊഴുത്തൊഴുക്കില്ലാതഴുക്കായ്
ഇടയ്ക്കിടയ്ക്കോരോ തുരുത്തിലായ് തോട്ടുനീർ
കുളിപ്പടവുകൾ, ഉറവിറങ്ങും ചാലും
കാളകൂടം കുടിച്ച കണ്ഠമായ് നീലച്ചു
താണറ്റം പറ്റിപ്പറക്കും തുമ്പിയെ നോക്കി
ഊളിയിട്ടു ചിലയ്ക്കും കുഞ്ഞാറ്റയെക്കണ്ട്
മൺവിയർപ്പാവിയായ്പ്പൊങ്ങും മൺകിതപ്പോതി
വിണ്ണിന്നു വർഷിയ്ക്കും, വയലിൻ ദാഹം തീരും
പാതി മറഞ്ഞു പോയ് ചന്ദ്രബിംബം, കാർമേഘ-
ത്തുണ്ടൊന്നു പതിയെപ്പാറി വന്നു മോഹം
പോൽ
തലകുനിച്ചു നില്ക്കട്ടെ ആദ്യരാപ്പെൺപോൽ
വേർപടലം കൊണ്ടൊന്നു നാണം വരയ്ക്കട്ടെ
എന്നിട്ടുമെന്തേ കനിയാത്തു മഴദൈവം
പൊന്നുപോൽ തിളങ്ങേണ്ടേ, കതിർക്കേണ്ടേ
പാടങ്ങൾ?
പേറുവാൻ വയ്യിനി പേറിന്റെ യാതനകൾ
വല്ലാതെ വിയർക്കുന്നൂ, വിണ്ടു കീറുന്നൂ
പച്ചയിൽ പൊന്മണി വിളങ്ങിക്കാറ്റിലാടി
നെന്മണം വീശി മത്തു പിടിയ്ക്കേണ്ട മന-
മുരുകി വേവുന്നു ചൂളയ്ക്കിട്ട കട്ടയായ്
ആരറിയുന്നൂ കതിരൊട്ടും പാടതാപം?
വേനലാണ്; മഞ്ഞു പെയ്തിറങ്ങിക്കനത്ത്
കനലു കോരിപ്പകലിനെ ചുകപ്പിച്ചും
വെന്തു പൊള്ളും തൊലിപ്പുറം പാടെക്കരിച്ചും
അന്തമില്ലാതിറങ്ങയാണർക്ക കാർക്കശ്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ