ബ്ലോഗ് ആര്‍ക്കൈവ്

2016, ജൂലൈ 12, ചൊവ്വാഴ്ച

ഒരു പുതുതലമുറ കല്യാണം

ചെക്കന്റേം പെണ്ണിന്റേം കല്യാണാത്രേ
പെണ്ണുകാണലും പടമെടുപ്പും കഴിഞ്ഞിരുന്നൂത്രേ
വാക്കു കൊടുപ്പു നടന്നിരുന്നൂത്രേ
ജാതകച്ചേർച്ച നോക്കിയത്രേ
അച്ഛനേം അമ്മേം അറിയിയ്ക്കണത്രേ
എന്തു തന്നായാലും കല്യാണാത്രേ

ഇനിയൊന്ന് വേണം ചടങ്ങാചരിയ്ക്കാൻ
തിര്യപ്പെടുത്തണം ആർ, എവിടെ നിക്കണന്ന്
അല്ലെങ്കിൽ ആൾക്കാർക്ക് പറയാമല്ലോ
പെണ്ണുകെട്ടൽ ശരിയായില്ലെന്ന്

ആദ്യം തന്നൊരു വളയം തീർക്കണം
അതിനുള്ളിലാവണം വധുവും വരനും
പിന്നെ, അച്ഛനമ്മമാർ കട്ടായമായും
അല്ലെങ്കിൽ പോരടിച്ചാലോ അമ്മായിയമ്മ?

പിന്നെ, പുറത്ത് സർവ്വാണികൾ
ആർക്കു വേണെങ്കിലും പങ്കു ചേരാം
ആർക്കും പെരുപ്പിയ്ക്കാം ബന്ധുബലം
ഇനി, അതൊന്നുമില്ലേലും “തേങ്ങാക്കൊല”

പിന്നെത്തുടങ്ങണം ഘോഷങ്ങൾ
മാലയും താലിയും സിന്ദൂരം ചാർത്തലും
സദ്യ, വരവേല്പ്; കുടിയ്ക്കെടോ, തിന്നെടോ
കോഴിക്കാൽ നിശ്ചയം പൊരിയ്ക്കവേണം

ഇങ്ങനെ,അങ്ങനെ കല്യാണവും ചെയ്ത്
മാനത്തു നിക്കണം, മാനമുയർത്തണം
നാലാളു കണ്ടാൽ പറയണം, വീമ്പണം

ഇങ്ങനെ മറ്റൊരു കെട്ടില്ലെടോ,ന്ന്

2016, ജൂൺ 29, ബുധനാഴ്‌ച

കൺകാഴ്ചകൾ


എന്റെ കണ്ണുകളെപ്പോഴും
തുറന്നു തന്നെയിരിയ്ക്കുന്നു
നിദ്രയിലും തുറന്നിട്ട കണ്ണുകൾ
ഉറക്കത്തെയും സസൂക്ഷ്മം വീക്ഷിയ്ക്കുന്നു
എന്റെ ചര്യകളിൽ, യാത്രകളിൽ,
ഭൂതകാലത്തിൽ, നടപ്പുലോകത്തിൽ
എപ്പോഴുമിപ്പോഴും വെറുതെ
ഇമലേശമില്ലാതെ പരതിക്കൊണ്ടേയിരിയ്ക്കുന്നു

ഈ ആമുഖമെന്തിനെന്നോ?
ഇന്ന് ഞാനൊരു യാത്രയിലാണ്;
ഒരു വെറും ബസ് യാത്ര
നനുത്ത മഴയിലും തുറന്നിട്ട ജാലകം
ശീതം പിടിപ്പിച്ച കാറ്റടിപ്പിച്ചപ്പോൾ
ജനൽപ്പുറക്കാഴ്ചകൾക്കു മുഖം തിരിച്ചുംകൊണ്ട്
യാത്രികർക്കിടയിലേയ്ക്കൊന്നെത്തി നോക്കി ഞാൻ

കണ്ടു ഞാനവിടെ എന്റെ മോഹങ്ങളെ
കുഞ്ഞുനാളിലെ എന്റെ സ്വപ്നങ്ങളെ
മലർമണവും മണിക്കിനാവുമെഴും രൂപങ്ങളെ
കന്മഷം തീണ്ടാത്ത ദൃഷ്ടിയെ, ദാഹങ്ങളെ
അരുമയൂറും മാതൃവെൺഭാവത്തെ
കരുതൽ തലോടും താതകരങ്ങളെ
കൺ നിറയെ ഒപ്പി എടുത്തപ്പോൾ
കൺപീലികൾ നനവിൽ കുതിർന്നുവോ?

എനിയ്ക്കുമുണ്ടായിരുന്നമ്മ; നല്ലമ്മ
ഉന്മാദത്തിൽ മതിഭ്രമിച്ചിട്ടും മുലയൂട്ടിയവൾ
പിച്ചവെയ്പ്പിച്ചും വേച്ചും സജ്ജയാക്കിയവൾ
എന്നിലെ പെണ്ണിനെ പെണ്ണാക്കിയവൾ  
പെൺവൃത്തിയിൽ ഉർവ്വിയായോൾ
ജലസമാധിയായ് കഷ്ടം വെടിഞ്ഞവൾ

എനിയ്ക്കുമുണ്ടായിരുന്നത്രേ ഒരച്ഛൻ;
ജനകകർമ്മം മാത്രം അനുഷ്ഠിച്ചോൻ
എൻ പിള്ളക്കരച്ചിലും കാക്കാതെ
മറ്റെങ്ങോ പോയ് മറഞ്ഞു പോലും
ഇന്ന് മറ്റൊരച്ഛനായ് മരുവുന്നു പോലും
ഇന്നാ കരങ്ങൾ മറ്റൊരു കന്യാദാനം നടത്തി പോലും

എനിയ്ക്കുമുണ്ടായിരുന്നൊരു വിദ്യാലയം,
പള്ളിക്കൂടചിട്ടവസ്ത്രമൊപ്പിയ്ക്കാത്ത അക്ഷരലോകം
ഞാനും കണ്ടിട്ടുണ്ട് കിനാക്കൾ മനം നിറയെ,
നടപ്പുദീനങ്ങളിലാർക്കുന്ന ദുർമ്മൃത്യു പോലെ
എനിയ്ക്കേറ്റിട്ടുണ്ട് വെറി പൂണ്ട നോട്ടങ്ങൾ,
അന്ന് അമ്മതൻ നാവുബലം താങ്ങും തണലുമായ്
കൺനിറയെ മോഹങ്ങളുണ്ടെനിയ്ക്കും,
ഇരയായ് ശ്വാസം മുട്ടാനാവതില്ലയശേഷം

ഇങ്ങനെയൊക്കെ മിഴി തുറന്നിരുന്നെന്നാലും
എന്റെ ഉൾക്കണ്ണു ഞാൻ അടച്ചിരിയ്ക്കുന്നു
എനിയ്ക്കു വയ്യ, വയ്യെൻ കണ്ണീർപ്പടലങ്ങൾ കാണാൻ
ഞാനിറങ്ങട്ടെ, ബസ് നിർത്തി

2016, ജൂൺ 24, വെള്ളിയാഴ്‌ച

ബലിദാനം

പിടിയ്ക്കൂ മൂക്കു മുറുകെ പൊത്തി
ഇറുക്കെയടപ്പിയ്ക്കൂ കണ്ണ രണ്ടും
ഒടിച്ചുമടക്കിച്ചേർത്തടയ്ക്കൂ ചെവി രണ്ടും
അമർത്തിപ്പിടിയ്ക്കൂ വായ്മൂടി
ചേർത്തു കെട്ടൂ കൈകാലുകൾ
നിശ്ശബ്ദനാക്കൂ മൃഗത്തെ

പോകരുത് ഒരിറ്റു ശ്വാസം പോലും
കാണരുത് ഒരു നേർത്ത വെട്ടം പോലും
കേൾക്കരുത് സ്വന്തം ശ്വാസകമ്പനം പോലും
ഉയരരുത് ഒരു രക്ഷാവാക്കു പോലും
അനങ്ങരുത് ജീവന്റെ നേരിയ ശേഷിപ്പു പോലും
വീഴരുത് ഊഴിയിൽ ഒരു തുള്ളി രക്തം പോലും
തയ്യാറാകട്ടെ ബലിമൃഗം മേധത്തിനായ്

ശ്വാസം കലർന്ന് വായു അലിയരുത്
കണ്ണിമകൾ ദയാവായ്പ് യാചിയ്ക്കരുത്
കർണ്ണപുടങ്ങളിൽ കൊലവിളി ചെന്നടിയ്ക്കരുത്
വാക്കിനാൽ ശാപവും മോക്ഷവും അരുളരുത്
ജീവന്റെ തുടിപ്പുകൾ ഇടിമുഴക്കങ്ങളാകരുത്
നിണപ്പാടുകൾ തെളിവുകൾ അവശേഷിപ്പിയ്ക്കരുത്
പരിശുദ്ധമാകട്ടെ ഹവിസ്സ്
പരിപൂർണ്ണമാകട്ടെ അർഘ്യം

തെളിയുന്ന ഹോമകുണ്ഡങ്ങളിൽ
മേധാർപ്പണങ്ങൾ ഗ്ലാനി പരത്താതിരിയ്ക്കട്ടെ
തർപ്പണം ചെയ്യാൻ പരമ്പരകളുണ്ടാകാതിരിയ്ക്കട്ടെ
ബലി നല്കുന്നതെല്ലാം ദാനമാകട്ടെ
പല്ലുകളെണ്ണാത്ത ദാനം

അഗ്നിയ്ക്കൊരിയ്ക്കലും മരണദൂതനാകാൻ പറ്റില്ലത്രേ
മരണത്തെ ജ്വലിപ്പിയ്ക്കുന്നയഗ്നി
നിശ്ശബ്ദബലികളെ സ്വായത്തമാക്കുന്നു
ബലിദാനങ്ങളെ സ്വച്ഛമാക്കുന്നു

ഇച്ഛയില്ലാത്ത മരണങ്ങളെ ശുദ്ധമാക്കുന്നു

2016, ജൂൺ 17, വെള്ളിയാഴ്‌ച

ശത്രുശലഭങ്ങൾ

ചിറകിൽ കണ്ണിണയെഴുതി പറന്നുയർന്നൂ
വർണ്ണങ്ങൾ പലവിധം നെയ്തൊരുക്കി
ഒന്നു തൊട്ടുനോക്കുവാനൊന്നു തലോടുവാൻ
കണ്ണിമയ്ക്കാതൊന്നു നോക്കിയും നില്ക്കുവാനുമായ്
പെറ്റു പെരുകുന്നു സമാധിദശ വിട്ടെ-
ണീറ്റു ചിറകു വീശിപ്പലകൂടും പൊളിച്ച്

ശലഭജന്മങ്ങൾ, ആയുസ്സും കുറവാണല്ലോ-
യെങ്കിലും ചെയ്തികൾക്കായുസ്സു കുറേയേറെയും
മറ്റുള്ളോരുറങ്ങുമ്പോളിവരുണർന്നിരിയ്ക്കും
മറ്റുള്ള നേരമെല്ലാമുറക്കം നടിച്ചിടും
നീറ്റും പുകച്ചിലും പത്രങ്ങളിലൊളിപ്പിച്ച്
ഈറ്റു പുരകളും തേടി നടക്കയാണല്ലോ

ധൂളിയായ് രോഗരേണുക്കൾ വിതറിപ്പകർന്ന്
മച്ചിൻപുറങ്ങളിലെയടുക്കുകൾ പറ്റിയും
സ്വച്ഛമാം ഗേഹനിലകളെ മലിനമാക്കിയും
അയസ്കാന്തത്തിലയിരു കണക്കെയൊട്ടിയും
ധമനികളിൽ ആസുരമാം വ്യാധി പടർത്തിയും
പല നിറം കാട്ടി വശ്യമായ് ചിറകടിച്ച്
സമൂഹവാസങ്ങളെയുന്മൂലനം ചെയ്യുന്നു

അഗമ്യഗമനങ്ങൾ; പുര പകുക്കും ദ്വേഷം,
ചെവി തിന്നും ഏഷണി പരാധീനം; അസത്യം,
ഇരുമ്പിൻ പുല്ക്കൊടിത്തുമ്പിലെ വിഷലേപനം
കാലയാപനത്തിന്ന് പറ്റെ പൂർണ്ണവിരാമം
കൊടുക്രൂര ദേഹാർണ്ണവജ്വാലാമുഖികളായ്
പാറിനടക്കയാണെങ്ങും, ശത്രുശലഭങ്ങൾ

നമുക്കു നമ്മൾ താൻ ശത്രുവെന്നു നീതിസാരം
പാടേമറന്നന്യന്റെ നിറപ്പകിട്ടിൽ വീണി-
ട്ടിരുട്ടു തപ്പും ജാടയ്ക്കരുകു ചായും ലോകം
നിറന്നനന്യമാം ശബളിമയിൽ ആണ്ടുപോ-
മെന്നാലുമീച്ചിറകുകൾ മുളച്ചു വന്നിടും
ഭീതിയാലുൾക്കണ്ണു ചിമ്മിസ്സമാധി വിട്ടിടും

എട്ടു നാഴികയാണായുസ്സെങ്കിലും പറക്കും
ഉണ്മയല്ലെന്നാകിലും വെളിച്ചത്തെ നേരിടും
നിറം കോരിയൊഴിച്ചുള്ള ചിറകുകൾ കാട്ടി-
ച്ചാവേറെന്നറിഞ്ഞിട്ടും തിന്മകൾ പരത്തിടും
ശത്രുശലഭമെന്നാലും മിത്രങ്ങൾ ഉണരും
ശാക്തികച്ചേരികൾ താനേ തല പൊക്കിയാർക്കും

“ശത്രുശലഭങ്ങൾ നീണാൾ വാഴ്ക”, ഉയരുന്നു

ദിഗന്തം കിടുങ്ങുന്ന മുദ്രയും വാക്യങ്ങളും

2016, മേയ് 31, ചൊവ്വാഴ്ച

സഖാവ്

(1986 മെയ് 19-ന് അന്തരിച്ച ശ്രീ. ഗോവിന്ദൻ കുട്ടി മേനോന്റെ (എന്റെ അമ്മാമൻ) ഓർമ്മകൾക്കു മുമ്പിൽ അശ്രുപൂജ അർപ്പിച്ചു കൊണ്ട്)

മെയ് 19
ഒരോർമ്മദിനം
1986 മെയ് 19
ഒരോർമ്മദിനത്തിലേയ്ക്കുള്ള മടക്കയാത്ര

ഉൾത്താപം കടിച്ചിറക്കാനാകാതെ സഹോദരവിലാപങ്ങൾ
കർമ്മബന്ധങ്ങളുടെ തേങ്ങലുകൾ
വേർപ്പാടിൻ വെയിലേല്പിച്ച നെഞ്ചെരിച്ചിൽ
കോടി പുതച്ച വെള്ളയിൽ പുതഞ്ഞ മൂന്നക്ഷരം
“സഖാവ്”

പാരസ്പര്യത്തിൻ കുറിമാങ്ങളിൽ
സ്വാർത്ഥമില്ലാത്ത കർമ്മപഥങ്ങളിൽ
നിയോഗത്തിൻ യോഗരഥങ്ങളിൽ
സമത്വസാഹോദര്യ വാചകക്കസർത്തില്ലാതെ
വരട്ടുവാദങ്ങളുടെ ജളത്വം തീണ്ടാതെ
കനൽ വഴികളുടെ ചുവപ്പു കൈവിടാതെ
തോളത്തൊരു തോർത്തും, മുണ്ടുമായ്
സംശുദ്ധിയുടെ വിയർപ്പുമണം വിടാതെ നടന്നയാൾ,
സഖാവ്

അർത്ഥഗർഭമായൊരു ചിരി
വളഞ്ഞകൈപ്പിടിയുമായൊരു ശീലക്കുട
പുകയുന്ന മനവും ചുണ്ടിലെ ബീഡിയും
മുന്നോട്ടു മാത്രം നടന്നുള്ള ശീലവും

യൗവ്വനപ്പകുതിയിൽ വേർപ്പെട്ട നല്ലപകുതി
പറക്കമുറ്റാത്ത പിഞ്ചുപെണ്ണോമനകൾ
വ്യഥയായിരുന്നു ജീവിതം; കഠിനയാത്രയും
കൂട്ടായിരുന്നു സോദരർ, സഗർഭ്യവിധിവിളയാട്ടവും

കാലം കൂലംകുത്തി പടർന്നൊഴുകി
കൂടെ കാർന്നുതിന്നുവാൻ കാൻസറും
അടക്കിപ്പിടിച്ച വേദന മൗനങ്ങളായ്
ആരുമറിയാതെ രാപ്പുലരികളെത്രയോ വെളുത്തു

തീക്ഷ്ണവികിരണം കരിയിച്ചു തളർത്തിയ
ഉടലും ഉൾക്കാമ്പും താങ്ങുവാനാകാതെ
നടന്നു തീരാത്ത വഴികളായ്
ജനിമൃതികൾക്കിടയിലെ പാതയിൽ ജീവിതയാത്ര

ഒടുവിൽ എല്ലാമൊരു ശ്വാസത്തിലൊതുക്കി
വഴികളിൽ കാത്തു നിന്നവർക്കെല്ലാം വിടയോതി
സഖാവെന്ന മൂന്നക്ഷരം കനപ്പിച്ച്
ഓർമ്മകളുടെ സ്മൃതിപേടകത്തിലെ നിദ്ര

അതെ, സഖാവ് മരണത്തെ പുല്കിയിരിയ്ക്കുന്നു
പ്രാപ്പിടയന്മാർക്കിനി യഥേഷ്ടം ഇരതേടാം
കുരുന്നു കാമനകളെപ്പോലും കൊത്തിക്കീറാം
ഒരു സഖാവുണ്ടായിരുന്നെന്ന ഓർമ്മപോലും ഉയർത്താതെ


2016, മേയ് 7, ശനിയാഴ്‌ച

ഞങ്ങൾ ഉറക്കം നടിയ്ക്കുകയാണ്

പത്തും പിഴച്ചൂ ഞാറ്റുവേല
കാത്തു കഴച്ചൂ ഞാറ്റടികൾ
രാശി പന്ത്രണ്ടും പെറ്റെണീറ്റു
മൂശ പിളർന്നൂ, ചാപ്പിള്ളകൾ

കണ്ണും മൂക്കും നാക്കുമില്ലാതെ
പേറിൽ കരയാത്ത തുണ്ടങ്ങൾ
നൂറ്റൊന്നു നുള്ളിപ്പേർക്കാൻ വയ്യ
മാംസമെന്നാകിലും ജീവനില്ല

വംശം കുരുതൻ പിന്മുറക്കാർ
കണ്ണുകൾ മൂടിയിണ ചേർന്നോർ
കണ്ണുപൊട്ടിപ്പിറന്നു വീണോർ
മത്തഗജത്തിൻ ഊരുബലം

കെട്ടിപ്പിടിച്ചു പൊടിയ്ക്കുന്നു
തട്ടിപ്പറിച്ചു ഭരിയ്ക്കുന്നു
വെട്ടിപ്പിടിച്ചു വീർത്തിടുന്നു
ചാടിക്കടിച്ചു തീർത്തിടുന്നു

പൊട്ടിപ്പിളരും ഭൂഹൃത്തടം
ഊറ്റിവറ്റിയ്ക്കും നീർഖനികൾ
തീർത്തു വടിയ്ക്കും മണൽക്കാടും
ഒറ്റയാൻ വെള്ളക്കുത്തൊലിപ്പും

കാടും കിഴങ്ങും മാന്തി മാന്തി
ചൂടുവരൾച്ച ഏറി നീളെ
വാടി വിയർത്തു പേപ്പിശാചായ്
വാട പരത്തും ചെയ്തിദോഷം

നാട മുറിയ്ക്കാൻ കൂട്ടഓട്ടം
തറക്കല്ലിടുവാൻ നെട്ടോട്ടം
കല്ലുവീണൂഴി ഭീതിയിലായ്
പല്ലു കൊഴിഞ്ഞ സിംഹി പോലെ

രാപ്പകൽ തീരെ ഭേദമില്ല
സംഹാരഗർജ്ജനം ഹന്താ! കേൾ
കണ്ണുതുറന്നുറക്കമാണ്
ഭാഷയില്ലാതെ ഗോഷ്ടിവർഗ്ഗം

കണ്ണു തിരുമ്മിയുണർന്നയ്യോ
കണ്ണീർവാതകം കേറി നീറി
കണ്ണു പുകഞ്ഞു കണ്ണടച്ചു
പുണ്ണു പതുക്കെ നീരുമാന്തി

ഊടില്ല പാവും, നൂലുമില്ല
മാറ്റമിടാനും മേൽമുണ്ടില്ല
ഉള്ളതുമൂരി ചുറ്റും മറ-
ച്ചൊളിച്ചിരിയ്ക്കുകയാണിന്ന്

ആർ വിളിച്ചാലും നിദ്ര തന്നെ
ഉറക്കമിളച്ചുള്ളുറക്കം
നാട്, നഗരം, നിദ്ര തന്നെ
മഹാനടനമാം പൊയ്നിദ്ര


കുരുവംശം -  കൗരവപാണ്ഡവരുടെ പിതൃരാജവംശം


2016, മേയ് 4, ബുധനാഴ്‌ച

നക്ഷത്രച്ചിമിഴുകൾ

രാത്രിയിലെ നക്ഷത്രങ്ങൾ
കണ്ണു ചിമ്മുന്നതെന്തിന്?
പകലുറക്കത്തിന്റെ വറുതിയോ?
പകൽക്കിനാവിന്റെ ബാക്കിയോ?

ചന്ദ്രബിംബം നോക്കി
കണ്ണിറുക്കുന്ന നക്ഷത്രങ്ങൾ
സൂര്യവെളിച്ചത്തെ ഭയക്കുന്നുണ്ടോ?
പ്രഭാപൂരത്തിൽ കണ്ണഞ്ചുമോ?

നീലവെളിച്ചവും തൂകി
ഇടയ്ക്കിടെ ചുകപ്പാറ്റി വിറച്ച്
വാനത്തിനൊരായിരം കണ്ണേകി
ശ്രേണിമാണിക്യങ്ങളായി നിറയുന്നതെന്തിന്?

അമാവാസിയുടെ കൂരിരുൾപ്പേടിയ്ക്ക്
നാട്ടുവെളിച്ചത്തിന്റെ നേർമ്മയായ്
ഉറക്കമിളയ്ക്കുന്ന ദിവാസ്വപ്നങ്ങളിൽ
മലർമണം വിളമ്പുന്ന നിശാഗന്ധികളാകാനോ?

യക്ഷിപ്പാലകളിൽ പൂത്തിറങ്ങി
നാഗമാണിക്യക്കഥകളിൽ തലചായ്ച്ച്
നിശാശോഭയുടെ പൂത്തിരിക്കുട ചൂടി
പ്രണയവൈഖരികളിൽ തമ്പുരു മീട്ടാനോ?

എന്തിനെന്നാലും, ചിമ്മിത്തുറക്കുക
മൃത്യുമോക്ഷങ്ങളുടെ കടങ്കഥക്കൂട്ടായ്
മേൽക്കൂര നീക്കി നൂലിട്ടിറങ്ങും

കണ്ണീർക്കിനാക്കൾക്കേഴു നിറമെഴുതട്ടെ