ബ്ലോഗ് ആര്‍ക്കൈവ്

2016, ജൂൺ 17, വെള്ളിയാഴ്‌ച

ശത്രുശലഭങ്ങൾ

ചിറകിൽ കണ്ണിണയെഴുതി പറന്നുയർന്നൂ
വർണ്ണങ്ങൾ പലവിധം നെയ്തൊരുക്കി
ഒന്നു തൊട്ടുനോക്കുവാനൊന്നു തലോടുവാൻ
കണ്ണിമയ്ക്കാതൊന്നു നോക്കിയും നില്ക്കുവാനുമായ്
പെറ്റു പെരുകുന്നു സമാധിദശ വിട്ടെ-
ണീറ്റു ചിറകു വീശിപ്പലകൂടും പൊളിച്ച്

ശലഭജന്മങ്ങൾ, ആയുസ്സും കുറവാണല്ലോ-
യെങ്കിലും ചെയ്തികൾക്കായുസ്സു കുറേയേറെയും
മറ്റുള്ളോരുറങ്ങുമ്പോളിവരുണർന്നിരിയ്ക്കും
മറ്റുള്ള നേരമെല്ലാമുറക്കം നടിച്ചിടും
നീറ്റും പുകച്ചിലും പത്രങ്ങളിലൊളിപ്പിച്ച്
ഈറ്റു പുരകളും തേടി നടക്കയാണല്ലോ

ധൂളിയായ് രോഗരേണുക്കൾ വിതറിപ്പകർന്ന്
മച്ചിൻപുറങ്ങളിലെയടുക്കുകൾ പറ്റിയും
സ്വച്ഛമാം ഗേഹനിലകളെ മലിനമാക്കിയും
അയസ്കാന്തത്തിലയിരു കണക്കെയൊട്ടിയും
ധമനികളിൽ ആസുരമാം വ്യാധി പടർത്തിയും
പല നിറം കാട്ടി വശ്യമായ് ചിറകടിച്ച്
സമൂഹവാസങ്ങളെയുന്മൂലനം ചെയ്യുന്നു

അഗമ്യഗമനങ്ങൾ; പുര പകുക്കും ദ്വേഷം,
ചെവി തിന്നും ഏഷണി പരാധീനം; അസത്യം,
ഇരുമ്പിൻ പുല്ക്കൊടിത്തുമ്പിലെ വിഷലേപനം
കാലയാപനത്തിന്ന് പറ്റെ പൂർണ്ണവിരാമം
കൊടുക്രൂര ദേഹാർണ്ണവജ്വാലാമുഖികളായ്
പാറിനടക്കയാണെങ്ങും, ശത്രുശലഭങ്ങൾ

നമുക്കു നമ്മൾ താൻ ശത്രുവെന്നു നീതിസാരം
പാടേമറന്നന്യന്റെ നിറപ്പകിട്ടിൽ വീണി-
ട്ടിരുട്ടു തപ്പും ജാടയ്ക്കരുകു ചായും ലോകം
നിറന്നനന്യമാം ശബളിമയിൽ ആണ്ടുപോ-
മെന്നാലുമീച്ചിറകുകൾ മുളച്ചു വന്നിടും
ഭീതിയാലുൾക്കണ്ണു ചിമ്മിസ്സമാധി വിട്ടിടും

എട്ടു നാഴികയാണായുസ്സെങ്കിലും പറക്കും
ഉണ്മയല്ലെന്നാകിലും വെളിച്ചത്തെ നേരിടും
നിറം കോരിയൊഴിച്ചുള്ള ചിറകുകൾ കാട്ടി-
ച്ചാവേറെന്നറിഞ്ഞിട്ടും തിന്മകൾ പരത്തിടും
ശത്രുശലഭമെന്നാലും മിത്രങ്ങൾ ഉണരും
ശാക്തികച്ചേരികൾ താനേ തല പൊക്കിയാർക്കും

“ശത്രുശലഭങ്ങൾ നീണാൾ വാഴ്ക”, ഉയരുന്നു

ദിഗന്തം കിടുങ്ങുന്ന മുദ്രയും വാക്യങ്ങളും

അഭിപ്രായങ്ങളൊന്നുമില്ല: