ബ്ലോഗ് ആര്‍ക്കൈവ്

2014, ജൂലൈ 29, ചൊവ്വാഴ്ച

തോൽവി

ഞാനിന്ന് തോറ്റുപോയി
കാത്തു കാത്തിരുന്ന തോൽവി
ഇത്തിരി വൈകിയാണെങ്കിലും
കാലപുരുഷന്റെ സ്വാഭാവിക നീതി

ഇവിടെ കയ്പുനീരില്ല, കറ വീണ പാടുകൾ
കാട്ടപ്പ കയറി കാടായ മനസ്സ്
ഭാരമന്തിൽ പുതഞ്ഞ കനത്ത കാലുകൾ
അടുക്കളക്കുഷ്ഠം പിടിച്ച ചുളിഞ്ഞ വിരലുകൾ
പുകയില പകുത്തെടുക്കുന്ന ശ്വാസകോശങ്ങൾ
ജരാനരകൾ ഏശാത്ത കഷണ്ടിത്തല
ദോഷദുർഗന്ധം മണത്തെടുക്കാനാകാത്ത പടുനാസിക
നരച്ച മാറും കൊഴിയുന്ന രോമങ്ങളും

ആസന്നമായ തോൽവിയെക്കാക്കാൻ
ഇതിലെന്തിനായിരുന്നു മറ്റു ചേരുവകൾ?

എങ്കിലും, തോറ്റപ്പോൾ മൃഷ്ടാന്നമായിരുന്നു
പരിഹാസശബളമായ അകമ്പടിയുണ്ടായിരുന്നു
ശകാരവർഷങ്ങളുടെ മേളക്കൊഴുപ്പുണ്ടായിരുന്നു
തോൽവിയും ഒരാഘോഷമാണല്ലോ?

തോൽവിയിൽ ജയം നേടിയ എനിയ്ക്കിനി
നീളെ നീളെ ആർപ്പോടെ വരവേൽപ്പൊരുക്കുക
ശീർഷപാദങ്ങളെത്തുന്ന കുറ്റമാല അണിയിക്കുക
നാടൊഴിഞ്ഞു പോകാനായ് കഴുതപ്പുറം ഒരുക്കുക

ബന്ധനങ്ങളറുത്ത് നീങ്ങട്ടെ ഞാൻ
തിരിഞ്ഞൊന്നു നോക്കാതെ പോകട്ടെ ഞാൻ
ഇനിയെങ്ങാനും പിൻവിളികൾ കേട്ടാലോ?
ഒരു ഞൊടി നിന്നാൽ നിറമിഴികൾ കവിഞ്ഞാലോ?


അഭിനവ രത്നാകരൻ

ജീവിതത്തിൻ രാത്രിവെളിച്ചത്തിൽ
അവമതിപ്പിൻ പൊന്തയിൽ ഒളിച്ചിരിയ്ക്കാം
ഇല്ലായ്മ തൻ ഊനു മാന്തി മാന്തി പുണ്ണാക്കാം
അഭിനവ രത്നാകരനായ് അരിയിടാം

ഉള്ളു പൊള്ളിത്തുടുക്കുക മണ്ണു തേയ്ക്കുക
ചെള്ളരിയ്ക്കുന്ന തൊലിയടരുകൾ നുള്ളുക
മുള്ളുപോൽ കൂർത്ത സഹമോഹങ്ങൾ വാങ്ങുക
വെള്ളിടി വെട്ടത്തിൽ ഹാ! പാപങ്ങൾ ചെയ്യുക

മഴവിൽ സ്വപ്നങ്ങളുടെ ചാരുതയേകി
അഴലൊളിപ്പിച്ചു മൂകമായ് ശാപം കൊയ്ക
നിഴൽശുദ്ധി വരുത്തി ഗുഹയ്ക്കകമേറി
പഴയ നടപ്പിന്റെ ഏടു പിച്ചി കീറുക

സ്നേഹമെന്നാൽ പണം, പണത്തെ സ്നേഹിയ്ക്കുക
വഴി പിഴച്ച ചെയ്തിയാൽ വഴി വെട്ടുക
സൗഹൃദപ്പച്ചയാൽ വാരിക്കുഴി മൂടുക
ഇരയെ വീഴ്ത്തി ദണ്ഡിച്ചു ചട്ടം കൊടുക്ക

പാപക്കറയാർന്ന പങ്കില കരങ്ങളിൽ
പുഴുവരിയ്ക്കും വ്രണങ്ങൾ പെരുത്ത നേരം
മരുന്നു പുരട്ടുവാൻ പോലുമറച്ചു പോം
പങ്കുപറ്റിച്ചീർത്ത സഹബോധമറ്റവർ

ഒന്നു ചോദിച്ചു നോക്കുക വൃഥായെങ്കിലും
പങ്കിലെ പാപത്തെ പങ്കു വെയ്ക്കട്ടെയെന്ന്
പുച്ഛമായ് ഒരു വശം കോട്ടി ഉദാസീനം
ബധിര മൂകരായ് പയ്യെ കയ്യൊഴിഞ്ഞിടും

വിഷമുള്ളു തീണ്ടിയ കാലും നിനവുമായ്
കടും നീല പായും ദേഹജ്വരാധി ചൂഴും
ഒറ്റപ്പെടുത്തലിൻ ചിതൽപ്പുറ്റു വളർന്നു
തെറ്റെന്നു മുറ്റി മെല്ലെ ജപമന്ത്രമോതാം

ശിഷ്ടലാഭങ്ങളുടെ പെരുക്കങ്ങളായി
പൊയ്പ്പോയ വർഷങ്ങൾ ചുരുൾ നിവർത്തുന്നു
വളർന്നതും വളർത്തി വലുതാക്കിയതും
ഉള്ളു കുടയായ് പിടിച്ചതും എന്തിനെന്നോ?

ഇതു കലിയുഗം, കാക്ഷിയ്ക്കാതിരിയ്ക്കുക
മോക്ഷപ്രഭുവെ, മോക്ഷത്തെ, മോചനത്തെയും
ഇല്ല സ്നാനഘട്ടങ്ങൾ പാപക്കറ മായ്ക്കാൻ

വസിയ്ക്കുക ഹീനം വാത്മീകത്തിനുള്ളിലായ്

2014, ജൂലൈ 7, തിങ്കളാഴ്‌ച

തോട്ടുവിസ്ക്കി

തോട്ടുവക്കിലെ കൈതക്കാട്ടിൽ
സന്ധ്യ മയങ്ങിയ പാടവരമ്പിൽ
കുണ്ടനിട്ടിലിൽ കാണാപ്പൊത്തിൽ
ആളെത്താത്തൊരു കുറ്റിക്കാട്ടിൽ
ആളുകൾ കൂട്ടമൊഴിഞ്ഞൊരു മൂലയിൽ
പാത്തു പതുങ്ങി തലപൊക്കും ദ്രവ്യം

ഇവൻ നേരസ്ഥൻ, പുകളെഴും തോട്ടുവിസ്ക്കി
നിറമില്ല, മണമില്ല, പ്രഥമനാം വീര്യപ്രമാണി
പേരിന്നു വിദേശി, ഗുണത്തിൽ നാട്ടുസമ്പുഷ്ടൻ
*മർദ്ദപ്രേരിത വേവുപാത്രജൻ, അടുക്കളയല്ലോ ജന്മഗൃഹം

നെല്ലിട്ടു വാറ്റാം, പതിരു പാടില്ല തീരെ
മുന്തിരി, ബീറ്റ്റൂട്ട്,  പഴം പരമാണുക്കളിൽ
സർവ്വവ്യാപിയായ് ഒളിച്ചിരിയ്ക്കുന്നിവൻ
ലഹരി പോരെന്നാൽ തേളും തേരട്ടയും കൂട്ടാം

പെഗ്ഗളവല്ല തോത്, മില്ലിയിൽ അളന്നിടും
ഇളനീർ ചേരുവ അത്യുത്തമം സേവയ്ക്ക്
അരിഷ്ടമോടൊത്താൽ വിപ്ലവാരിഷ്ടം
മിരിൻഡയും പെപ്സിയും സെവനപ്പുമേതും പോരും

പ്ലാസ്റ്റിക്കു കൂടിൽ മൂലവെട്ടിയെന്നപര നാമം
പൂസായ് തലപൊങ്ങാതാകിൽ നാണംകുണുങ്ങി
നടവഴിയിൽ കിടന്നാലോ പിറന്നപടിക്കുഞ്ഞ്
ഇടിവെട്ടായ് തരിപ്പാകിൽ ഗുണ്ടെന്നും വിളിയ്ക്കാം

കലശത്തിന്നു കാരണവപ്രീതിയ്ക്കു കട്ടായമീ ചാർത്ത്
ഇലക്ഷൻ തലേന്നു വോട്ടർപ്രീതിയ്ക്കും ഉപകാരി
ആരോടുമൊരിത്തിരി വക്കാണം കൂടാനുമുശിരൻ
ഇങ്ങനെ പലവിധം തോട്ടുവിസ്ക്കി തൻ അപദാനങ്ങൾ

തൊട്ടു നക്കാനൊരിത്തിരി അച്ചാർ വേണം
പുഴുങ്ങിയ മുട്ടയോ കൊത്തിപ്പൊരിയോ കേമം
മുളകിട്ട മീനോ കുരുമുളകിൽ വെന്ത കോഴിയോ കെങ്കേമം
എന്തു ‘തേങ്ങ’യായാലും കുടിയ്ക്കണം, കസറണം


          *പ്രഷർകുക്കർ

2014, ജൂൺ 3, ചൊവ്വാഴ്ച

മരണത്തിന്റെ വസന്തം

(ചില മരണങ്ങൾ മനസ്സിനുണ്ടാക്കുന്ന ഉലച്ചിലുകൾ പറഞ്ഞറിയിയ്ക്കാൻ പറ്റാത്തതാണ്. ഞങ്ങളുടെ SACA സഹപ്രവർത്തകനും പ്രിയസുഹൃത്തുമായ കമലഹാസന്റെ ആകസ്മികമായ അപകടമരണം; ഒമ്പതു വർഷക്കാലം കാൻസർ എന്ന മാരകരോഗത്തോടു പടവെട്ടി ധൈര്യപൂർവ്വം ജീവിതത്തെ നേരിട്ട, എന്റെ പ്രിയസുഹൃത്ത് റോസ്കുമാറിന്റെ ഭാര്യയുടെ വേർപ്പാട്; SACA എന്ന ഞങ്ങളുടെ സന്നദ്ധസംഘടനയെ പ്രതീക്ഷാനിർഭരമായ നിറഞ്ഞ മനസ്സോടെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന ശ്രീ.പരമേശ്വരപ്പണിയ്ക്കർ മാസ്റ്ററുടെ നിര്യാണം; ഇവ മൂന്നും വളരെയധികം വേദനാജനകങ്ങളായിരുന്നു.  2014 ഏപ്രിൽ 27 നും ജൂൺ 1നും ഇടയിൽ സംഭവിച്ച തുടർച്ചയായ ഈ മൂന്നു മരണങ്ങൾ  അസ്വസ്ഥമാക്കിയ മനസ്സിന്റെ ഇടർച്ചയിൽ നിന്നെഴുതിയതാണ് ഈ വരികൾ.) 
  
എങ്ങും ശവം നാറികൾ പൂക്കുന്ന രൂക്ഷഗന്ധം മാത്രം
ഇത് മരണത്തിന്റെ സ്വന്തം വസന്തകാലം

ചെത്തി മിനുക്കാത്ത ചുമരുകൾക്കുള്ളിൽ ചുഴറ്റുന്ന തേങ്ങലുകൾ
ഫണം നീർത്തിച്ചീറ്റുന്ന വൈധവ്യത്തിൻ പരുക്കൻ കാളിമ
നിലനില്പിൻ രണാങ്കണങ്ങളിൽ പടരുന്ന ഇരുളിന്റെ ഘനീഭാവം
മടികൂടാതെ ഗന്ധം പരത്തുന്നു ശവം നാറികൾ പിന്നെയും

പല നിറമൊരേ ഞെട്ടിൽ പൂവിട്ട ഒടിച്ചുറ്റിയ്ക്കും വിഷാദഗന്ധം
ശാപത്തിനും മോക്ഷത്തിനുമിടയ്ക്കു വലനെയ്യുന്നു മാറാരോഗച്ചിലന്തികൾ പൂക്കളിൽ
ഓർമ്മ തൻ ചെപ്പിൽ കിലുങ്ങുന്ന പൊട്ടിയ വർണ്ണവളപ്പൊട്ടുകൾ
ഞരമ്പുകളിലെഴുന്നു നില്ക്കുന്ന ഭൂതകാലത്തിൻ കല്ലിച്ച നീലകൾ

ഋതുവർണ്ണങ്ങളോടൊട്ടി വിയർപ്പിറ്റിയ്ക്കും പകലൊളി വറ്റിയ മുഖചിത്രങ്ങൾ
കണ്ണീർ പുവുകൾ ചൊരിഞ്ഞു പൂക്കുന്ന ദുരന്തത്തിൻ പാഴ്മരങ്ങൾ
ഇതു മരണത്തിന്റെ സ്വന്തം വസന്തത്തിൻ വരവറിയിപ്പ്
പരക്കുന്നതോ ശവം നാറികളുടെ കനിവറ്റ കാമ്പിയ ഗന്ധം

നിർത്താക്കരച്ചിലിൽ പുതുവസ്ത്രമുടുപ്പിയ്ക്കും പടുനിമിഷങ്ങൾ
ഇണക്കവും പിണക്കവും നിർത്തി  അഗ്നിപുഷ്പങ്ങളായ് മാറും ദേഹാർത്തിയും മാംസവും
നിയതിയുടെ നിർത്താത്ത തീവണ്ടിപ്പാച്ചിലിന്നിടയിലെ മായാത്ത കാഴ്ചകൾ
മയമില്ലാത്ത കടുംചായക്കൂട്ടു തട്ടിത്തെറിച്ച പോൽ മരണവർണ്ണങ്ങളും

ഇത് മരണത്തിന്റെ സ്വന്തം വസന്തകാലം
മാറാതെ മറയാതെ മങ്ങാതെ ശ്മശാനമൂകമായ്
ആചന്ദ്രതാരം ഇടതടവില്ലാത്ത ശോകധാരയിൽ
കിളിർത്തു പുഷ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു രംഗബോധമില്ലാതെ


2014, മേയ് 19, തിങ്കളാഴ്‌ച

ഫലശ്രുതിയറ്റ തായ്കുലം


പഞ്ചമിയ്ക്കീറ്റുനോവായിരുന്നു പന്തീരാണ്ടും
പഞ്ചേന്ദ്രിയങ്ങളും സ്നിഗ്ദ്ധമായിരുന്നു വാഞ്ചയാൽ
കഞ്ചുകകവചങ്ങളേതുമില്ലാതെ കൺമിഴിച്ചു പന്ത്രണ്ടു പേർ
നെഞ്ചകം കത്തിനീറുന്ന ഉമിത്തീയിലുഴറിക്കറുത്തു പഞ്ചമി

മുലപ്പാൽ കെട്ടിക്കനത്ത മാർത്തടം വിതുമ്പി
നെറ്റിയിലുറച്ച, പന്തം തറച്ച, മുറിപ്പാടു വിങ്ങിയില്ലെന്നിട്ടും
നേരിന്റെ നേർവഴി ഞരക്കങ്ങളിൽ കാലുഷ്യമില്ലാതെ
ബീജാങ്കുരങ്ങളെ അതിലോലം ഉയിരാക്കി പഞ്ചമി

ആയിരം കറിയൂട്ടിയ കൈകളാത്മനിന്ദയിൽ വിറച്ചുവോ
മറക്കുട നീക്കിപ്പുറത്തെത്തിയ വ്യുത്പത്തി അറച്ചുവോ
മാറു ചേർത്തൊന്നു നറും പാലൂട്ടുവാനാകാത്ത ശോകം തിളച്ചുവോ
പേറ്റുനീരിന്നീറൻ വറ്റാത്ത തൻ മക്കളെപ്പിരിഞ്ഞപ്പോൾ?

വരരുചിപ്പുത്രരായ് നിറഞ്ഞാടി പലകുലങ്ങളിൽ അമ്പോറ്റിമക്കൾ
ഊറ്റങ്ങൾ കേൾപ്പിച്ചു പല ദേശങ്ങളിൽ അഭംഗുരം, അന്യൂനം
താതന്നു തെറ്റാതെ തർപ്പണം ഇല്ലത്തിൽ മുറ്റത്തു മുറപോൽ
ധരയ്ക്കില്ലെന്നോ ഒരു കൈക്കുടന്ന നീരിറ്റിയ്ക്കുവാനായ് ദിനം?

പാടിപ്പുകഴ്കേട്ട കഥകളിൽ ശ്രേഷ്ഠനാം വിശാരദൻ വരരുചി
പറയി തൻ സഗർഭ്യരാം പന്തിരുകുലം മേല്ക്കുമേൽ സമുത്തമർ
പറഞ്ഞില്ല പഞ്ചമിപ്പെണ്ണിൻ പേരോ പെരുമയോ തെല്ലോളം
പഞ്ചപുച്ഛങ്ങൾക്കും പുച്ഛമായ്ത്തോന്നിയെന്നോ തായ്കുലം?

പാടുവാനില്ല പറയിയ്ക്കു തോറ്റങ്ങൾ, വിധേയമാം ദുർന്നീതി മാത്രം
പെരുപ്പിയ്ക്കുവാനോ പെരുമ തൻ കുലപ്പേരും തുണയില്ല
പടിപ്പുറത്തെന്നുമേയിടം നല്കി, കൂട്ടായ് ചത്തപയ്യിന്നിറച്ചിയും തോലും
പാളയിൽ മൃഷ്ടാന്നഭോജനശേഷവും എച്ചിലും തുപ്പലും തീണ്ടുകുറ്റവും

ആര്യാവർത്തചരിതങ്ങളിൽ, ദ്രാവിഡക്കുറൾകളിൽ ഗരിമയായ്
വർണ്ണഭേദങ്ങൾക്കെതിർഭാഷ്യം ചമയ്ക്കുന്ന വരേണ്യ ധാർഷ്ട്യങ്ങളിൽ
പിന്നാമ്പുറ പഴംകഥകളിലെവിടെയോ ചാരമൂറിയ കനലായ്ച്ചിരിയ്ക്കുന്നു
ആത്മമനനം വിധിയ്ക്കാത്ത ഫലശ്രുതിയ്ക്കുൾപറ്റി പഞ്ചമി

  • ധര -  ഗർഭപാത്രം എന്നും അർത്ഥം ( അവലംബം  -  ശബ്ദതാരാവലി)


2014, മേയ് 11, ഞായറാഴ്‌ച

ഒത്തുതീർപ്പുകൾ

കഥയും കാര്യവും ആദ്യന്തം നെടുവീർപ്പുമായ്
വ്യഥകൾ മടക്കി കിടക്കപ്പായയിൽ ചുരുട്ടി
കോട്ടുവായിട്ടു വാശിയില്ലാതെ മൂരി നിവരുമ്പോൾ
പീളകെട്ടിയ മുഖപടം നീക്കുന്നു ആവി പറക്കും ഒത്തുതീർപ്പുകൾ

കണപിടിയ്ക്കുന്ന മനസ്സിന്നകലം പാർത്തും ഗണിച്ചും
സ്വർണ്ണമീനെന്നപോൽ ചില്ലുഭരണിയിൽ ഉലകങ്ങൾ കണ്ടും
ജീവിതസിരാമുഖങ്ങളിലാഴിയോളം ലവണം കുറുക്കിയും
നേർക്കാഴ്ചകൾ ചിറകടിയൊച്ചകൾ തീർത്തു മറയുവാനായുന്നുവെന്നോ?

ഉത്ക്കടം കോർക്കെ നുരുമ്പിച്ച പാഴ്ക്കിനാക്കൾ പൊടിയുന്നു
തന്നിഷ്ടം പൊറുക്കാത്ത ക്ലേശങ്ങൾ കലഹിയ്ക്കുമ്പൊഴും
രാത്രിയുടെ കനം വെച്ച കാലടികൾക്കു കാതേകിയിരിയ്ക്കുമീ
വിലകെട്ട വിനാഴികത്തരികളുടെ വെറും പതന നാദങ്ങൾ

പൊന്നു മോഹിച്ചു മിന്നുന്നതിൻ പിറകേ പോകാതെ
മണ്ണോടു ചേർന്നു കളകൾ  പിഴുതു മാറ്റിയും വളം ചെയ്തും
വിളിയ്ക്കാതെ വിരുന്നുണ്ണുവാനെത്തിയ വഹ്നിയ്ക്കമൃതേത്തായ്
വല്ക്കലമുരിയുന്നു സ്വയമേവം, നഗ്നമാം മേനി നാണിച്ചിട്ടും

തിട്ടപ്പെടുത്താത്ത തീട്ടുരങ്ങൾ ചട്ടങ്ങൾ തീർക്കവേ
ഒട്ടിയകന്ന ബന്ധങ്ങൾ ബാക്കിപത്രം പരിശോധിയ്ക്കവേ
വീട്ടുമൂലയിലിരുട്ടിൻ ബലത്തിൽ മൗനമായ് കരയാൻ കൊതിച്ചിട്ടും
ഓട്ടുതാഴിട്ടു പൂട്ടിയ കദനത്തിൻ കാൽപ്പെട്ടി കൂട്ടാക്കുന്നതില്ല തുറക്കുവാൻ

പുനർചിന്തയില്ലാതെ ഛർദ്ദിച്ച വിളമ്പലുകൾ വിഴുങ്ങണം
അനർഹമാണെന്നു പഴികേട്ട ഔദാര്യങ്ങൾ മടക്കണം
പനപോലെ വളർന്നൊരു പോന്തനായ് നടിയ്ക്കണം
വിനാശകാലേ വിപരീതബുദ്ധിയാണെന്നു ചമയ്ക്കണം

അശ്രാന്തം ആർത്തിരമ്പും പിത്തം കലർന്ന ചകിതമോഹങ്ങൾ
ആരും വിലയ്ക്കെടുക്കാത്ത കെട്ടു പിണയും ബന്ധന ദൈന്യങ്ങൾ
ഇനിയുമിനിയുമൊരുപാടുണ്ടു കാലദൈർഘ്യത്തിൻ ദുർവത്സരങ്ങൾ

ഉന്തിയുമുരുട്ടിയീക്കാറ്റുപോയ ചക്രമുരുളണം വേച്ചും ചതഞ്ഞും

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

പൊക്കിൾക്കൊടി


നാഭിച്ചുഴിയുടെ ചുറ്റിലപദാനമായ് ചുറ്റിനിവർന്ന് അടരുന്നു
പശിയും പൈദാഹവും പരവേശവും അടക്കിയ മാംസച്ചുരുൾ

ആത്മസുരതത്തിൻ നാളുകൾ പിന്നിട്ട് പുടവ വാങ്ങിയ ആദ്യരാത്രി
ആശ്ലേഷത്തിൻ പ്രണയമൂർച്ഛയിൽ  പൊട്ടിമുളച്ച രേതസ്സിൻ രേണു
തലയും ഉടലും കയ്യും കാലുമായ് മിടിപ്പോടെ തുടിച്ചുല്ലസിച്ചു
മാതൃപാത്രത്തിൻ തോടിനുള്ളിൽ പൊക്കിൾക്കൊടിത്തുമ്പിൽ

അമ്മ തൻ നനവും നോവും രക്തവും ആസക്തിയുമൂറ്റി രസിച്ചും
നാമസങ്കീർത്തനങ്ങൾക്ക് ചെവിടോർത്തും തെന്നിയും പയ്യെ വളർന്നും
കാത്തു കാത്തിരുന്നാ നിമിഷത്തെ, കൊടിയോടെ ഉടലുമായ് പുറത്തെത്താൻ
കണ്ണിറുക്കെ പൂട്ടി ‘ള്ളേ’ വിളിക്കുവാൻ, അമ്മവയറിനോട് മല്ലിട്ടും തിടുക്കിയും

കൺതുറക്കാതെ കലഹിച്ചു കൊണ്ടേ നുകർന്നൂ അമ്മിഞ്ഞയേകുമമൃതം
താമരയിലകളുടെ കരിയിലക്കണ്ണീർ വറ്റാത്ത കുളത്തിലെ നീരു പോൽ
ഇതെന്തൊരു ചതിലോകമെന്നു ചെറ്റെ മിഴിച്ചു നോക്കുന്നു വാവിട്ട്
ഇനി പതുക്കെ നാവേറ്റാം നാവിലും ചുണ്ടിലും ഇന്നിൻ സുരാസുര പാനങ്ങൾ\

പിറന്നിരുപത്തെട്ടിനും മുന്നെ വലിച്ചെറിഞ്ഞിടാം ഹർഷത്തോടെ
പൊക്കിൾക്കൊടിയും പിറന്ന വയറുമായുള്ള ദൃഢത്വവും വായ്പും
പിച്ച വെച്ചും തോന്നിവാസങ്ങൾക്കു ലാളനാശാസനയേറ്റു മുറ്റിയും
കച്ച മുറുക്കാം ആശങ്കയാൽ പടുതിരി കത്തുന്ന സ്നേഹത്തെ നിരസിയ്ക്കാൻ

ഉമ്മയ്ക്കു മറുചോദ്യം ചമയ്ക്കുവാൻ ശീലിച്ച ശീലുകൾക്കിടയിലും
അമ്മയുമച്ഛനുമല്ലോ പിടയ്ക്കുന്നു ജനനിയായ്, ജനകനായ് നിസ്വാർത്ഥം
ഉരകല്ലുരച്ചു മാറ്റു നോക്കുന്നു മടികൂടാതെ മാതൃപൈതൃക പരമ്പരകളിൽ
ഇരയെന്നു പറയുവാൻ തിരക്കു കൂട്ടുന്നു അവമതിപ്പിൻ അജ്ഞാത ഹസ്തങ്ങൾ

പൊക്കിൾക്കൊടിയ്ക്കെന്തു വിലയിടേണം, നാഭിച്ചുഴിയേക്കാൾ, ചിന്തിയ്ക്കണം

ഓക്കാനം വരാത്ത ചിന്തയിൽ മാറാല കെട്ടാത്ത ഓർമ്മയായ് വാഴേണ്ട ബന്ധനം