ഞാനിന്ന്
തോറ്റുപോയി
കാത്തു
കാത്തിരുന്ന തോൽവി
ഇത്തിരി
വൈകിയാണെങ്കിലും
കാലപുരുഷന്റെ
സ്വാഭാവിക നീതി
ഇവിടെ
കയ്പുനീരില്ല, കറ വീണ പാടുകൾ
കാട്ടപ്പ
കയറി കാടായ മനസ്സ്
ഭാരമന്തിൽ
പുതഞ്ഞ കനത്ത കാലുകൾ
അടുക്കളക്കുഷ്ഠം
പിടിച്ച ചുളിഞ്ഞ വിരലുകൾ
പുകയില
പകുത്തെടുക്കുന്ന ശ്വാസകോശങ്ങൾ
ജരാനരകൾ
ഏശാത്ത കഷണ്ടിത്തല
ദോഷദുർഗന്ധം
മണത്തെടുക്കാനാകാത്ത പടുനാസിക
നരച്ച
മാറും കൊഴിയുന്ന രോമങ്ങളും
ആസന്നമായ
തോൽവിയെക്കാക്കാൻ
ഇതിലെന്തിനായിരുന്നു
മറ്റു ചേരുവകൾ?
എങ്കിലും,
തോറ്റപ്പോൾ മൃഷ്ടാന്നമായിരുന്നു
പരിഹാസശബളമായ
അകമ്പടിയുണ്ടായിരുന്നു
ശകാരവർഷങ്ങളുടെ
മേളക്കൊഴുപ്പുണ്ടായിരുന്നു
തോൽവിയും
ഒരാഘോഷമാണല്ലോ?
തോൽവിയിൽ
ജയം നേടിയ എനിയ്ക്കിനി
നീളെ
നീളെ ആർപ്പോടെ വരവേൽപ്പൊരുക്കുക
ശീർഷപാദങ്ങളെത്തുന്ന
കുറ്റമാല അണിയിക്കുക
നാടൊഴിഞ്ഞു
പോകാനായ് കഴുതപ്പുറം ഒരുക്കുക
ബന്ധനങ്ങളറുത്ത്
നീങ്ങട്ടെ ഞാൻ
തിരിഞ്ഞൊന്നു
നോക്കാതെ പോകട്ടെ ഞാൻ
ഇനിയെങ്ങാനും
പിൻവിളികൾ കേട്ടാലോ?
ഒരു
ഞൊടി നിന്നാൽ നിറമിഴികൾ കവിഞ്ഞാലോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ