ബ്ലോഗ് ആര്‍ക്കൈവ്

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

കരയാത്ത പാടങ്ങൾ


ഞങ്ങൾ പാടങ്ങൾ ഇനി കരയുകയില്ല
വരൾച്ചയും പ്രളയവും കെടുതി നോവാകുകയുമില്ല
ഞങ്ങളുടെ ഹൃദയവും കരളും വിണ്ടു പൊട്ടുകയില്ല
താത സ്മൃതികളിൽ ഗൃഹാതുരമാകുക തെല്ലുമില്ല

പ്രണയചേഷ്ടകളാരുമ്മി നട്ടു നീങ്ങുന്ന ഇണകളില്ല
കൊയ്ത്തുപാട്ടിൻ ശീലുകൾ തരളിതമാക്കുന്ന വിളവെടുപ്പില്ല
ഞങ്ങൾ വിളയിച്ച വിളവു പോരെന്ന പായാരം മാത്രം
പത്തായമൊഴിഞ്ഞാലും പതം പോരട്ടെന്ന പിടിവാശി മാത്രം

കന്നുപൂട്ടിക്കൊഴുത്ത മണ്ണിന്റെ ഗർഭത്തിൽ
ഗുപ്തമുകുളങ്ങളൊളിപ്പിച്ച വിത്തുകോശങ്ങൾ കെട്ടുപോയ്
വെയിൽ കാഞ്ഞ് മഞ്ഞിൻ നനവു തട്ടി
നല്ല നാളെയെ അന്നമൂട്ടുവാനാകാത്ത ഷണ്ഡരാം വിത്തുകൾ

ഇവർക്കായ് ഇനിയെന്തിനു ഞങ്ങൾ ചേറൊരുക്കണം?
ഇവരുടെ മുറ്റിനും ചിനപ്പിനും എന്തിനു കാവൽ കിടക്കണം?
നാളെ പണ്ടകശാല നിറയ്ക്കുവാൻ മാത്രമായ് വിളയുന്ന ഇവർക്ക്
വാടക ഗർഭപാത്രങ്ങളെന്നോ ഞങ്ങൾ?

കിനാവു കാണാൻ പോലും കെല്പില്ലാത്തവർക്കായ്
സ്വയം വേരാഴ്ത്തിയിട്ടും തീറ്റ തേടാത്തവർക്കായ്
സ്വയരക്ഷയ്ക്കായുള്ള ആർജ്ജവം തരിമ്പുമില്ലാത്തവർക്കായ്
എന്തിനു കരയണം ഞങ്ങൾ, എന്തിനു കരയണം?


അഭിപ്രായങ്ങളൊന്നുമില്ല: