കാണുന്നിടത്തെല്ലാം
അതിരുകൾ മാത്രം
കാണാത്തിടങ്ങളിൽ
അദൃശ്യമാം വിലക്കുകൾ
പിരിമുറുക്കങ്ങളുടെ
അനന്തമാം വേലിയേറ്റിറക്കങ്ങൾ
ഇടംവലം
തിരിയുവാനാകാത്ത പൊരുൾച്ചുറ്റിൻ മഹാമഹം
കാടുകൾക്കതിരുകൾ
മേടുകൾക്കതിരുകൾ
ലിംഗഭേദങ്ങൾക്കതിരുകൾ
സമവായ
കേളികൾക്കതിരുകൾ
അതിരുകൾ,
പതിരുകൾ
എണ്ണിയാലൊടുങ്ങാത്ത
വേർത്തിരുവുകൾ
തുറന്നിട്ട
ജാലകപ്പഴുതിലൂടെ നോക്കുമ്പോൾ
കണ്ണെത്താ
ദൂരം മുഴുക്കെ വരമ്പുകൾ,, അതിരുകൾ
കണ്ണടച്ചിരുട്ടാക്കുവാൻ
വെമ്പുമ്പോൾ
മനസ്സിന്നകത്തും
അറകെട്ടുന്നയതിരുകൾ
കരുതലിൽ,
വായ്പിൽ, തീർപ്പിൽ
കലഹങ്ങളിൽ,
മുഖം വീർപ്പിൽ
ആവശ്യത്തീരാമഴയിൽ
ചെളിയുറയ്ക്കാതൊലിച്ചിറങ്ങുന്ന
തരം തിരിവുകൾ, അതിരുകൾ
മണിയടിച്ചെത്തുന്ന
ദിനപത്രം പേറുന്നു
പക്ഷപാതം
വമിയ്ക്കുന്ന വാർത്തകൾ, അതിരിട്ട്
വായിച്ചു
മനസ്സു കെട്ട് വിവശനായ്
തീൻമേശയ്ക്കു
മുന്നിൽ പ്രാതലിനെത്തുമ്പോൾ
അവിടെയും
ഇല്ലായ്മ ചേർത്തു വേവിച്ച അതിരുകൾ
ഇനിയെന്തെന്നു
പതുക്കെ പുറത്തേയ്ക്കു
തല
കുനിച്ച് ദുരഭിമാനം മൂത്തിറങ്ങുമ്പോൾ
എതിരേല്ക്കുന്നു
താഴിട്ടു പൂട്ടിയ മുഖങ്ങൾ
അതിരുകൾ
വ്യക്തം, പല്ലിളിയ്ക്കാത്ത ദു:ഖസത്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ