ബ്ലോഗ് ആര്‍ക്കൈവ്

2014, മേയ് 11, ഞായറാഴ്‌ച

ഒത്തുതീർപ്പുകൾ

കഥയും കാര്യവും ആദ്യന്തം നെടുവീർപ്പുമായ്
വ്യഥകൾ മടക്കി കിടക്കപ്പായയിൽ ചുരുട്ടി
കോട്ടുവായിട്ടു വാശിയില്ലാതെ മൂരി നിവരുമ്പോൾ
പീളകെട്ടിയ മുഖപടം നീക്കുന്നു ആവി പറക്കും ഒത്തുതീർപ്പുകൾ

കണപിടിയ്ക്കുന്ന മനസ്സിന്നകലം പാർത്തും ഗണിച്ചും
സ്വർണ്ണമീനെന്നപോൽ ചില്ലുഭരണിയിൽ ഉലകങ്ങൾ കണ്ടും
ജീവിതസിരാമുഖങ്ങളിലാഴിയോളം ലവണം കുറുക്കിയും
നേർക്കാഴ്ചകൾ ചിറകടിയൊച്ചകൾ തീർത്തു മറയുവാനായുന്നുവെന്നോ?

ഉത്ക്കടം കോർക്കെ നുരുമ്പിച്ച പാഴ്ക്കിനാക്കൾ പൊടിയുന്നു
തന്നിഷ്ടം പൊറുക്കാത്ത ക്ലേശങ്ങൾ കലഹിയ്ക്കുമ്പൊഴും
രാത്രിയുടെ കനം വെച്ച കാലടികൾക്കു കാതേകിയിരിയ്ക്കുമീ
വിലകെട്ട വിനാഴികത്തരികളുടെ വെറും പതന നാദങ്ങൾ

പൊന്നു മോഹിച്ചു മിന്നുന്നതിൻ പിറകേ പോകാതെ
മണ്ണോടു ചേർന്നു കളകൾ  പിഴുതു മാറ്റിയും വളം ചെയ്തും
വിളിയ്ക്കാതെ വിരുന്നുണ്ണുവാനെത്തിയ വഹ്നിയ്ക്കമൃതേത്തായ്
വല്ക്കലമുരിയുന്നു സ്വയമേവം, നഗ്നമാം മേനി നാണിച്ചിട്ടും

തിട്ടപ്പെടുത്താത്ത തീട്ടുരങ്ങൾ ചട്ടങ്ങൾ തീർക്കവേ
ഒട്ടിയകന്ന ബന്ധങ്ങൾ ബാക്കിപത്രം പരിശോധിയ്ക്കവേ
വീട്ടുമൂലയിലിരുട്ടിൻ ബലത്തിൽ മൗനമായ് കരയാൻ കൊതിച്ചിട്ടും
ഓട്ടുതാഴിട്ടു പൂട്ടിയ കദനത്തിൻ കാൽപ്പെട്ടി കൂട്ടാക്കുന്നതില്ല തുറക്കുവാൻ

പുനർചിന്തയില്ലാതെ ഛർദ്ദിച്ച വിളമ്പലുകൾ വിഴുങ്ങണം
അനർഹമാണെന്നു പഴികേട്ട ഔദാര്യങ്ങൾ മടക്കണം
പനപോലെ വളർന്നൊരു പോന്തനായ് നടിയ്ക്കണം
വിനാശകാലേ വിപരീതബുദ്ധിയാണെന്നു ചമയ്ക്കണം

അശ്രാന്തം ആർത്തിരമ്പും പിത്തം കലർന്ന ചകിതമോഹങ്ങൾ
ആരും വിലയ്ക്കെടുക്കാത്ത കെട്ടു പിണയും ബന്ധന ദൈന്യങ്ങൾ
ഇനിയുമിനിയുമൊരുപാടുണ്ടു കാലദൈർഘ്യത്തിൻ ദുർവത്സരങ്ങൾ

ഉന്തിയുമുരുട്ടിയീക്കാറ്റുപോയ ചക്രമുരുളണം വേച്ചും ചതഞ്ഞും

അഭിപ്രായങ്ങളൊന്നുമില്ല: