മകളേ, മറന്നുവോ നീയച്ഛനെ ഇത്ര
മേൽ
ഒന്നീ രാത്രിയിലുരിയാടാൻ പോലുമെന്തിത്ര
വെക്കം?
ഒരു വാരമവധിയ്ക്കുപോയതാണെങ്കിലും
പക്ഷെ
നിനക്കിത്രകണ്ടെന്തായിരുന്നു തിരക്കും
വിമ്മിഷ്ടവും?
ഒരുമ്മ നല്കാതെ, ശുഭരാത്രി നേരാതെ
പകൽ വാർന്നൊലിയ്ക്കും ദിനാന്ത്യത്തിലേകനായ്
പാതി മടക്കിയ കിടക്കയുമുറ്റുനോക്കിക്കൊണ്ട്
പതിഞ്ഞൊന്നു തലോടട്ടെ പതിവായ്
നീയുറങ്ങുന്ന കട്ടിലിൽ
നിൻ നിർദ്ദോഷമാം പിണക്കങ്ങൾ നേർത്ത തേങ്ങലായ്
സ്വപ്നാടനത്തിലെ കിളിക്കൊഞ്ചലായ്
കുറുകവേ
മഞ്ഞിറങ്ങുന്ന പ്രഭാതത്തിലിഴുകുമൊരു
വണ്ണാത്തിപ്പുള്ളിൻ-
ഇടതോരാക്കലമ്പലായ് കാതു കൊഴുപ്പിയ്ക്കുന്നല്ലോ
നറും പാലാടകെട്ടാതെ കാച്ചിത്തണുപ്പിച്ച്
നേർപ്പിച്ച്
കാത്തിരിയ്ക്കുന്നു നീ കുളിച്ചിറങ്ങുന്നതും
കാത്ത്
കണ്ണെഴുതി മുടി പിന്നിക്കോതി നാടയും
കെട്ടി
അടുക്കളവാതിൽക്കൽ പതിയെ എത്തി
നോക്കുന്നതും നോക്കി
മോറിത്തുടച്ച പിഞ്ഞാണത്തിലൊരു
മൊരിഞ്ഞ ദോശയും
എരിവില്ലാച്ചമന്തിയും വെച്ചിരിയ്ക്കുന്നു
നിനക്കായ്
നാവേറു പാടുവാനിന്നു വന്നല്ലോ
പുള്ളുവക്കുടവുമായ്
ഒത്തിരിക്കാലത്തിൻ ശേഷം, പക്ഷെ
നീയിവിടെയില്ലല്ലോ
കണ്ണേറു ദോഷം തീർക്കുവാൻ അമ്മയോടു
പറയണം
സന്ധ്യവിളക്കിനു മുമ്പേ മുളകുഴിഞ്ഞടുപ്പിലിടാൻ
ഒഴിവു കാലത്തിൻ പൂത്തിരി കത്തി
നില്ക്കുന്ന നിൻ കൺകളിൽ
ഒളിച്ചിരിയ്ക്കുന്നീയച്ഛൻ എന്നാശിച്ചു
മോഹിച്ച്
ആശംസിയ്ക്കുന്നു നിറഞ്ഞ കൺകളാൽ
സ്വച്ഛം
നല്ലൊരവധിക്കാലം, തെറ്റാതെ ആഘോഷിയ്ക്ക
നീ
അച്ഛനൊന്നുറങ്ങട്ടെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ